ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടു കേസുകളിലും തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയപ്പെട്ടുവെന്ന് കോടതി. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും തന്ത്രിയ്ക്ക് ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യ അവസ്ഥയും മതപരമായി നിര്‍വഹിക്കേണ്ട ചുമതലകളും കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയതെന്നും കൊല്ലം വിജിലന്‍സ് കോടതി ഉത്തരവില്‍ പറഞ്ഞു.
രണ്ട് കേസുകളിലും തന്ത്രിക്ക് കഴിഞ്ഞ ദിവസം കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഭരണപരമായ കാര്യങ്ങളില്‍ അല്ല, ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് പങ്കെന്നായിരുന്നു തന്ത്രിയുടെ വാദം. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘം പരാജയപ്പെട്ടുവെന്നതും പരിഗണിച്ചാണ് ജാമ്യം നല്‍കിയിരുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും തന്ത്രി കണ്ഠരര് രാജീവരര് പ്രതിയാണ്. പ്രത്യേക അന്വേഷണ സംഘം അവസാനം അറസ്റ്റ് ചെയ്തതും തന്ത്രിയെയാണ്. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ബന്ധം, ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും പ്രതിഭാഗം ജാമ്യ ഹരജിയില്‍ വാദിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വര്‍ണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.



