തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു, സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, ഗോവർധന്‍, എസ് ശ്രീകുമാർ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാൻഡ് ചെയ്തു.
തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. കട്ടിള പാളി കേസിലെ ജാമ്യാപേക്ഷയിലാണ് രണ്ടാം തീയതി വാദം കേൾക്കുന്നത്. ദ്വാരപാലക ശില്പകേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി എസ്ഐടി രംഗത്ത്. സ്വർണക്കൊള്ളയിൽ കുറ്റപത്രം നൽകാത്തതിനെ തുടർന്ന് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിനെ ഹൈക്കോടതി അടക്കം വിമർശിക്കുന്നതിനിടയിലാണ് കൃത്യതയുള്ള കുറ്റപത്രത്തിന് സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് എസ്ഐടി ആവശ്യപ്പെടുന്നത്.
പിഴവുകളില്ലാത്ത കുറ്റപത്രം നൽകാൻ നിയമ വിദഗ്ധരുടെ സഹായം വേണമെന്നാണ് ആവശ്യം. കട്ടിളപ്പാളി, ദ്വാരപാലകപാളി കേസുകളിൽ പ്രത്യേകം പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും തേടും. എസ്ഐടി കണ്ടെത്തിയ മൂന്ന് അംഗ പാനൽ ഹൈക്കോടതിയിലേക്ക് കൈമാറും.



