മലപ്പുറം: തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ കൊല്ലത്ത് നിന്നും കണ്ടെത്തിയതിനു പിന്നാലെ കേസിലെ നാല് പ്രതികളെയും പൊലീസ് പിടികൂടി. ഇവരെ പാണ്ടിക്കാട് എത്തിക്കും. ഷമീറിന്റെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ പരിക്കുകളൊന്നുമില്ല. ചാവക്കാട് സ്വദേശികളാണ് പ്രതികളെന്നാണ് സൂചന. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ഷമീര്‍.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഷമീറിനെ കാറിലെത്തിയ ഒരുസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പാണ്ടിക്കാട് നിന്ന് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ഷമീറിനെ ജിഎല്‍പി സ്‌കൂളിന് സമീപത്തുവെച്ചാണ് ഒരു സംഘം ആളുകള്‍ ഇന്നോവ കാറിലേക്ക് വലിച്ചു കയറ്റിയത്.കുതറി മാറാന്‍ ഷമീര്‍ ശ്രമിച്ചെങ്കിലും സംഘം ഷമീറിനെ ബലം പ്രയോഗിച്ചു കാറില്‍ കയറ്റുകയായിരുന്നു.
ദുബായില്‍ ജോലിചെയ്യുന്ന ഷമീര്‍ ഈ മാസം നാലിനാണ് അവധിക്കായി നാട്ടിലെത്തിയത്. ദുബായിലെ സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് 1.6 കോടി രൂപ മൂല്യമുള്ള ദുബായിയിലെ ചെക്കുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.



