Logo Below Image
Monday, June 23, 2025
Logo Below Image
Homeഅമേരിക്കവേടൻ പാട്ട് (ലേഖനം) ✍ അൻവർ കാക്കനാട്

വേടൻ പാട്ട് (ലേഖനം) ✍ അൻവർ കാക്കനാട്

അൻവർ കാക്കനാട്

വേടൻ ആശയ പ്രചരണത്തിനുപയോഗിക്കുന്ന ഗാനശാഖയോട് പണ്ട് മുതലേ എന്തോ ഒരകൽച്ചയായിരുന്നു. “തന്ത വൈബെന്നും അമ്മാവൻ വൈബെന്നും ” മുദ്ര ചാർത്തി , 2Kകിഡ്സ് എന്ന് വിളിക്കപ്പെടുന്ന യുവതലമുറ പഴയകാല ഗാനാസ്വാദകരെ പാർശ്വവത്കരിക്കാനും പുതിയ കാല സംഗീതത്തെയും വരികളേയും പ്രൊമോട്ട് ചെയ്യാനും ഉപയോഗിക്കുന്ന ന്യൂജെൻ സമ്പ്രദായങ്ങളോടുള്ള എതിർപ്പ് കൂടിയാകുമ്പോൾ ആ ഗാനശാഖയെ അവഗണിക്കാനുള്ള ത്വര മടുപ്പ് വർദ്ധിപ്പിക്കാൻ കാരണവുമായി.

സ്വാഭാവികമായി വീടിനുള്ളിൽ കുട്ടികളുടെ ഫേവറിറ്റിനെ ചൊല്ലി ഇടക്കിടെ ഉണ്ടാകാറുള്ള തർക്കവും റാപ്പ് പോലുള്ള സംഗീതത്തെ മനസ്സിൽ നിന്നകറ്റാൻ ഇടയായി.

അതിവേഗം പറഞ്ഞു പോകുന്ന ഫാസ്റ്റ് നമ്പറുകൾക്കൊപ്പം ഓർമ്മക്കും മനസ്സിനും നാവിനും ഓടിയെത്താൻ കഴിയാത്തതാണ് നിങ്ങളുടെ തലമുറയുടെ കുഴപ്പമെന്ന ആക്ഷേപ രീതിയിലുള്ള കുറ്റപ്പെടുത്തൽ ഒരു പുനർചിന്തനത്തിന് വഴിമരുന്നിട്ടു.
കുടുംബവുമായുള്ള ദീർഘദൂര യാത്രകളിൽ യാത്രാ വിരസതക്ക് അവധി കൊടുക്കാൻ കാറിനുള്ളിൽ മുഴങ്ങുന്ന റാപ്പുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതങ്ങനെയാണ്:
പയ്യെ പയ്യെ കിഡ്സ് അത്ര മോശക്കാരല്ലെന്ന് വെളിപാടുണ്ടായത് അതിലെ വരികൾ ശ്രദ്ധിച്ചപ്പോഴാണ്.

ഏത് മാധ്യമമുപയോഗിച്ചായാലും സാമൂഹിക തിന്മകൾക്കെതിരേ പ്രതിരോധം തീർക്കാൻ മുന്നോട്ട് വെക്കുന്ന ആശയമാണ് ഏതൊരു കലാകാരൻ്റെയും സാഹിത്യ സാംസ്കാരിക പ്രവർത്തകൻ്റേയും കാതലിൻ്റെ അളവുകോൽ. ആ അർത്ഥത്തിലാണ് വേടനെ ഇഷ്ടപ്പെടുന്നത്.

വേടൻ്റെ വാക്കുകൾ തീപ്പൊരിയാണെന്ന അഭിപ്രായമൊന്നുമില്ല. പക്ഷേ അതിൽപ്പോലും പൊള്ളലേൽക്കുന്നവർ എന്ത് പഞ്ഞിക്കെട്ട് ചുമക്കുന്ന കഴുതകളാണെന്ന ചോദ്യം അവശേഷിക്കുന്നു.

മുൻ തലമുറ ചെയ്ത തെറ്റിന് ജാതിഭേദത്തിൻ്റെ മറവിൽ ഇപ്പോഴുള്ളവരെ ഭർത്സിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് ശ്മശാനഭൂമി ചാതുർവർണ്യാടിസ്ഥാനത്തിൽ അളന്നു മുറിക്കുന്ന, ചത്തവൻ്റെ മതം തിരയുന്ന പാലക്കാടൻ നഗരസഭ ചൂണ്ടിക്കാണിച്ചു കൊടുത്താൽ മതി.

കറപ്പിൻ്റെ പേരിൽ അമ്പലദാസ്യം നിഷേധിക്കപ്പെട്ടവനെ കാണിച്ചാൽ മതി. ചായ കുടിക്കാൻ മൺ കപ്പ് കൊടുക്കുന്ന മുതലമട കാണിച്ചാൽ മതി.ഇതൊക്കെ കേരളത്തിലാണ്. വടക്കോട് മാറി ദളിതൻ മനുഷ്യനേയല്ലാത്ത അവസ്ഥയാണ്.

“ഇവിടെ വേടൻ പാടും “.
അതയാളുടെ വർഗ്ഗ ബോധമാണ്. വർഗ്ഗ സ്നേഹമാണ്. മനുഷ്യ സ്നേഹമാണ്.
കഞ്ചാവോളിയെന്നും, നഗ്നനൃത്തമെന്നും പരിഹസിക്കുന്ന കൂപമണ്ഡൂകങ്ങൾക്ക് ഉത്തരേന്ത്യൻ യാത്ര നടത്തിയാൽ തീരാവുന്ന വർഗ്ഗീയ തിമിരമേയുള്ളൂ.
വേടൻ്റെ വാക്കുകൾക്ക് പിന്തുണ നൽകുന്നവരെക്കുറിച്ചാണ് സവർണ്ണ മധുപൻമാർക്കാക്ഷേപമെങ്കിൽ ധിക്കാരപൂർവ്വം പറയട്ടെ. അതും തുടരും.
കാരണം അയാൾ പ്രതിധാനം ചെയ്യുന്നത് അടിച്ചമർത്തപ്പെട്ട അടിസ്ഥാന വർഗ്ഗത്തെയാണ്. ജാതി വ്യവസ്ഥയുടെ ഇരകളെയാണ്. ഇന്നും ഭൂതകാലതത്തിൻ്റെ തടവറയിൽ കഴിയാൻ വിധിക്കപ്പെട്ട അവശേഷിപ്പുകളെയാണ്.
അവരു കൂടെ മുഖ്യധാരയിലെത്തുമ്പോഴാണ് സമൂഹം പരിഷ്കൃതമായെന്നവകാശപ്പെടാനാവുക. അല്ലാതെ തുണിയുടുക്കാത്ത സന്യാസിമാരുടെ തൂങ്ങി കിടക്കുന്ന ലിംഗം തൊട്ട് ആത്മനിർവൃതി നേടുന്നതും, മാസം ഭക്ഷിക്കുന്നവനെ തല്ലിക്കൊന്നും മൃഗമലമൂത്ര ഭോജനം നടത്തിയുമൊക്കെ രാജ്യത്തിൻ്റെ അന്തസ്സിനെ ലോകത്ത് ഇടിച്ചുതാഴ്ത്തുന്നതല്ല പരിഷ്കാരം.

വേടൻ ഇനിയും പാടണം. കലയും സാഹിത്യവും ലോകത്തെ മാറ്റി മറിച്ച ഒരു പാട് സംഭവങ്ങൾ ചരിത്രത്തിലുണ്ട്. അയാളുടെ പാട്ട് കേട്ട് ഉണരുന്ന ജനതയുടെ സ്വാതന്ത്യാഭിവാഞ്ഛ എല്ലാ സവർണ്ണാധിപത്യവും തകർക്കുന്ന കാലംവരേയും വേടൻ പാടണം.

അൻവർ കാക്കനാട് ✍

RELATED ARTICLES

1 COMMENT

  1. വേറിട്ട നിരീക്ഷണം
    മനുഷ്യന്റെ ഭാഗത്തുനിന്നുള്ള ചിന്ത വളരെ മനോഹരമായി എഴുതി പ്രകടിപ്പിച്ചു.
    അതെ നമ്മൾ മനുഷ്യനാകണം
    മതം നോക്കി മനുഷ്യനെ അളക്കുന്നവരുടെ എണ്ണം കേരളത്തിൽ പോലും വർദ്ധിച്ചുവരുന്നു എന്നത് ലജ്ജാകരം തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ