പ്രാർത്ഥന എന്ന ശുശ്രൂഷ (എഫേ. 6:18 – 20)
“ഞാൻ ചങ്ങല ധരിച്ച് സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായ് തുറക്കുമ്പോൾ, എനിക്കു വചനം നൽകപ്പെടേണ്ടതിനും, ഞാൻ സംസാരിക്കേണ്ടും വണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിനും പ്രാർത്ഥിപ്പീൻ” (വാ. 19, 20).
മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുക എന്നത് ഓരോ വിശ്വാസിയും ചെയ്യേണ്ട അതി മഹത്തായ ശുശ്രൂഷയാണ്. കഠിനമായ ഹൃദ്രോഹം ബാധിച്ച് എന്തെങ്കിലും കായിക അദ്ധ്വാനം ചെയ്യാനുള്ള കഴിവു നഷ്ടപ്പെട്ട ഒരു സ്ത്രീ, തന്റെ പട്ടക്കാരനെ സമീപിച്ച് തനിക്കു സുവിശേഷത്തിനു വേണ്ടി ഒന്നും ചെയ്യുവാൻ കഴിയുന്നില്ലല്ലോ എന്നു പരാതി പറയുകയുണ്ടായി. “ഞാൻ ഉപയോഗ ശൂന്യയായ ഒരാ
ളാണ്. എന്റെ ശരീരം കഠിനമായ രോഗത്തിനു അടിമയായിരിക്കുന്നു” എന്നായിരുന്നു അവരുടെ പരാതി”.
ഇതു കേട്ട അവരുടെ പട്ടക്കാരൻ, അവരോടു പറഞ്ഞു: “സഹോദരി, നിങ്ങൾക്കു അതിശ്രേഷ്ഠമായ ഒരു ശുശ്രുഷ ചെയ്യാൻ സാധിക്കും. ലോകമെങ്ങുമുള്ള ദൈവീക ശുശ്രൂഷകളെയും ശുശ്രൂഷകരെയും ഓർത്തു നിങ്ങൾക്കു പ്രാർത്ഥിക്കുവാൻ സാധിക്കും. അതിനുള്ള സമയം ദൈവം നിങ്ങളെ ഏപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ സഭയിൽ ശുശ്രൂഷ ചെയ്യുന്ന എന്നെയും ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുക”. പട്ടക്കാരൻ നിർദ്ദേശിച്ച പോലെ ആ സ്ത്രീ പ്രാർത്ഥിക്കുവാൻ തുടങ്ങിയപ്പോൾ, തന്റെ ജീവിതത്തിൽ വലിയ സന്തോഷവും, കൂടുതൽ
അർത്ഥവും കൈവന്നതായി അവർക്കനുഭവപ്പെട്ടു.
പ്രാർത്ഥനാ ശുശ്രൂഷയുടെ സ്വാധീന ശക്തി സീമാതീതമാണ്. നമ്മുടെ കർത്താവു പോലും, തന്റെ പരീക്ഷാ ഘട്ടത്തിൽ ശിഷ്യരുടെ പ്രാർത്ഥന ആഗ്രഹിച്ചവനും, അഭ്യർത്ഥിച്ചവനും ആയിരുന്നു (മത്താ.26:40, 41).
പൗലൊസ് അപ്പൊസ്തലൻ അനേകർക്കു വേണ്ടി പ്രാർത്ഥിക്കുന്ന ആൾ ആയിരുന്നു. ക്രിസ്തു സഭകൾക്കു വേണ്ടിയും അദ്ദേഹം എരിവോടെ പ്രാർത്ഥിച്ചിരുന്നതായി നമുക്കറിയാം? ദൈവം തന്റെ പ്രാർത്ഥനകൾക്കു മറുപടി നൽകിയിരുന്നതായും നമുക്കറിയാം? അതുകൊണ്ടു തനിക്കായി താൻ തന്നെ പ്രാർത്ഥിച്ചാൽ മതി എന്ന് അദ്ദേഹം ചിന്തിച്ചില്ല. മറിച്ച്, എഫേസസിലുള്ള വിശ്വാസികൾ തനിക്കായും തന്റെ ശുശ്രൂഷകളുടെ അനുഗ്രഹത്തിനായും പ്രാർത്ഥിക്കണം എന്നാണു ധ്യാനഭാഗത്തു താൻ അപേക്ഷിക്കുന്നത്. നമ്മെ ദൈവം ഭരമേല്പിച്ചിരിക്കുന്ന പ്രാർത്ഥനാശുശ്രൂഷ ഫലപ്രദമായി നിർവ്വഹിക്കുവാൻ നമുക്കു യത്നിക്കാം. ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: മറ്റെല്ലാ ക്രിസ്തീയ ശുശ്രൂഷകളേയും പോലെ അതിപ്രധാനമായ ഒരു ശുശ്രുഷയാണ്, പ്രാർത്ഥനാ ശുശ്രൂഷ!



