Logo Below Image
Monday, June 2, 2025
Logo Below Image
Homeഅമേരിക്കസ്മൃതിയേകും മധുരം (ഓർമ്മകുറിപ്പ്) ✍ റോമി ബെന്നി

സ്മൃതിയേകും മധുരം (ഓർമ്മകുറിപ്പ്) ✍ റോമി ബെന്നി

റോമി ബെന്നി

ചെറുപ്പകാല ഓർമ്മകൾ നമുക്ക് എന്നും മധുരിക്കുന്നതുമാത്രമാകണമെന്നില്ല എങ്കിലും കുഞ്ഞുവേദനകളും, സന്തോഷവുമൊക്കെ ഇന്ന് ഓർമ്മകളാകുമ്പോൾ മധുരിക്കുന്നവയായി മാറുന്നു.

നഷ്ടപ്പെട്ടു പോയതും ഇനി ഒരിക്കലും തിരിച്ചു വരാത്തതുമായ ഒരു കാലത്തെ തിരിച്ചു പിടിക്കലാണ് , താലോലിക്കലാണ് ഇന്ന് എൻ്റെ ശ്രമം.

ബാല്യകാല സ്മരണയിൽ പ്രവേശിച്ച് ലിഖിത രൂപത്തിലാക്കുമ്പോൾ പ്രിയ വായനക്കാരാ, ഒന്നു പറഞ്ഞോട്ടെ, ഇത് എൻ്റെ ഈ ജന്മത്തിലെ സ്വർഗകാല സ്മരണയാണ്. പങ്കിടുമ്പോൾ ഇരട്ടി മധുരമേകുന്ന ഓർമകൾ.

ഞങ്ങളുടെ വീട് പുഴയുടെ അടുത്തു തന്നെയാണ്. ഉണർന്നു മുൻ വശത്തു വന്നു നിന്നാൽ പുഴയ്ക്ക് അപ്പുറം സൂര്യൻ ഉദിച്ചുയർന്നു വരുന്നതും കാണാം.

ഇന്നത്തെ അവസ്ഥ അങ്ങനെയല്ല പല ഇരുനില വീടുകളും മുൻ വശത്തു വന്നു പുഴ കാഴ്ച മറഞ്ഞു പോയി.

വീടിന്റെ വടക്കു കിഴക്കുഭാഗത്തു ഒരു വഴിയാണ്. പണ്ട് അത് തോടായിരുന്നു . അവിടെ ആ തോട്ടിൽ പുഴയിൽ നിന്ന് വഞ്ചിയുമായി കടന്നു വന്ന് കരിപ്പായി എന്ന ചേട്ടൻ ചെള്ള എന്നു വിളിക്കുന്ന വളം തെങ്ങിന് ഇടാൻ ഇറക്കുന്നത് മറന്നു തുടങ്ങിയ ഓർമയാണ്. ഗേറ്റിനരികിൽ വലിയ വള്ളമടുക്കുമ്പോൾ കപ്പലു കണ്ട കൗതു കത്തോടെ ഓടി ചെന്നിരുന്ന ബാല്യം

പിന്നീട് ആ തോട് നികത്തി വഴിയാക്കി. പഞ്ചായത്തു റോഡിനു വേണ്ടി ആസ്ഥലം വിട്ടു കൊടുത്ത ശേഷം, അതിരായി പകുതിഭാഗം ഓലമെടഞ്ഞ് മനോഹരമായി പണിത വേലിക്കെട്ടും, പകുതി ഭാഗം മതിലുമാണ് ഉണ്ടായിരുന്നത്.

ഇന്ന് വേലിയുടെ സ്ഥാനത്ത് മതിൽക്കെട്ടായി. വേലികെട്ടുന്നത് പരമുവാണ്. ശബരിമലയ്ക്കുപോയി വരുമ്പോൾ ഞങ്ങൾക്ക് അരവണയൊക്കെ കൊണ്ടുവന്നു തന്നിരുന്ന നേർത്തിട്ട് പൊക്കമുള്ള ഒരു സാധു മനുഷ്യൻ.

ഒരു നോവൽ എഴുതിയാൽ കഥാപാത്രങ്ങളാക്കാൻ പറ്റിയ ഒരു പാടു മനുഷ്യരുണ്ട് എന്റെ ബാല്യകാല ഓർമ പുസ്തകത്തിൽ . അവരിൽ ഒരാളാണ് ഭംഗിയായി വേലി കെട്ടി തന്നിരുന്ന പരമു .

തിരുമ എന്ന സ്ത്രീ വന്ന് ഓലമെടയും. തലേന്ന് പറമ്പിലെ ഉപയോഗിക്കാത്ത ഒരു കുളത്തിൽ ഓല വലിച്ചിട്ട് കുതിർത്തി വെച്ച് അവർ പോകും. പിറ്റേന്ന് വന്ന് പലകയിട്ട് ഇരുന്ന് ഒരു ആർട്ടിസ്റ്റിനെ പോലെ ഓല മെടയുന്നതു കാണാൻ നല്ല ഭംഗിയാണ്. അവരുടെ ഉച്ചയൂണിന്റെ സമയത്തും ഓല മെടഞ്ഞു കൊണ്ടിരി ക്കുമ്പോഴും അടുത്തു പോയിരുന്നു നാട്ടു കഥകൾ കേൾക്കുന്നത് എനിക്കിഷ്ടമാണ്. എത്ര നോക്കിയിരിന്നിട്ടും അത്ര വേഗത്തിൽ അവർ ഓലമെടയുന്നതു കണ്ടിരിക്കാനല്ലാതെ പഠിച്ചെടുക്കാനുള്ള ബോധം അന്നുണ്ടായില്ല. ഞാറു നടാനുംകൊയ്ത്തിനുമൊക്കെ അവർ വരുമായിരുന്നു.

പരമുവും , തിരുമയും ഒക്കെ കഷ്ടപ്പെട്ട് അന്ന് ഭംഗിയായി പണിയുന്ന വേലി കുറച്ചു വിടവ് വന്നു തുടങ്ങിയാൽ അത് ഒന്നു കൂടി വലുതാക്കി അതിനിടയിലൂടെ നൂണ്ടിറങ്ങി പുറത്തേയ്ക്ക് കടന്നു പോകലാണ് ഞങ്ങൾ കുട്ടികളുടെ പണി.

മുൻവശത്തെ ഗേയ്റ്റുവരെ നടക്കാൻ മടി. എത്രയും വേഗം കളിക്കാൻ പോകാനു ള്ള കൊതി കൊണ്ട് എളുപ്പവഴി കണ്ടെത്തി ഞങ്ങൾ പായും.

ഒരിക്കൽ ഞങ്ങൾ അതായത് ഞാനും എന്റെ ചേട്ടനും കൂടി അവധി ദിവസം പതിവു പോലെ വടക്കേപ്പറമ്പ് എന്നു വിളിക്കുന്ന അപ്പന്റെ ജ്യേഷ്ഠന്റെ വീട്ടിലേയ്ക്ക് ഉച്ചഭക്ഷണത്തിനു ശേഷം ഓടിപ്പോയതാണ്.

പിന്നെ വൈകുന്നേരം അമ്മ ഉച്ചത്തിൽ ഞങ്ങളുടെ പേരു വിളിക്കുന്നതുവരെ അവിടെ വർത്തമാനം പറച്ചിലും കളിചിരിയുമാണ്. പതിവു പോക്ക് ഒരു തവണ പ്രശ്നമായി. ചേട്ടന്റെ കാലിൽ എന്തോ കൊണ്ടു. നോക്കിയപ്പോൾ ഒരു ചെറിയ കുപ്പിച്ചില്ല്. എനിക്കു ചോര കണ്ടപ്പോഴേ പേടിയായി. ഒറ്റക്കാലിൽ ചാടിയും നടന്നും ഒരു വിധത്തിൽ വല്യപ്പച്ചന്റെ വീട്ടിൽ എത്തി. അവിടെ ചേച്ചിമാരും ചേട്ടന്മാരുമൊക്കെ യുണ്ട്. ചില്ല് വലിച്ചൂരി കളഞ്ഞ് മുറിവ് കഴുകി തുണി കൊണ്ടു തുടച്ച് കുറച്ചു കാപ്പിപ്പൊടി പൊത്തി പൊതിഞ്ഞു വെയ്ക്കുന്നതു കണ്ടു. അവരെല്ലാവരും കൂടി..അവിടെ കാപ്പിച്ചെടിയുണ്ട്. കാപ്പിക്കുരു ഉണക്കി വറുത്തുപൊടിച്ചതാണ്.

ശർക്കര കാപ്പിയുണ്ടാക്കുന്നത് ആ പൊടി കൊണ്ടാണ്. എനിക്ക് ശർക്കര കാപ്പി ഇഷ്ടമെങ്കിലും വീട്ടിലുണ്ടാക്കുന്ന പൊടി കൊണ്ടോ കാപ്പി തൊണ്ടു ചേർത്ത് തിളപ്പിക്കുന്ന പാനീയ വും ഇഷ്ടമല്ലായിരുന്നു. കടയിൽ നിന്നു വാങ്ങുന്ന കാപ്പി പ്പൊടിക്ക് മറ്റൊരു രുചിയാണ്. വീടുകളിൽ ശർക്കര കാപ്പി അടുപ്പത്ത് ഒരു കലം തിളിപ്പിച്ചിട്ടിരിക്കുന്നതു കാണാം. ഇടയ്ക്കിടെ തവിയിൽ കോരി ഗ്ലാസു നിറച്ച് കുടിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഉച്ച യൂണുവരെ ആ കാപ്പിക്കലം അടുപ്പിൻ്റെ പോട്ടത്ത് (അരികിൽ) വെയ്ക്കും. ചൂടുമുണ്ടാകും. ആരെങ്കിലും എടുത്ത് കുടിക്കുന്നതു കാണുമ്പോൾ കുഞ്ഞു ഗ്ലാസുമായി ചെന്ന് ഞാനും വാങ്ങിക്കുടിക്കുമായിരുന്നു. ശർക്കര ചേർത്ത കട്ടൻ കാപ്പി അന്ന് നൽകിയ രുചി ഇന്ന് ലോക പ്രശസ്ത കാപ്പി കമ്പിനികളുടെ കാപ്പി പൊടിയിൽ പരീക്ഷിച്ചിട്ട് ഒന്നും ലഭിച്ചിട്ടില്ല.

വീട്ടിലുണ്ടാകുന്ന ചുവന്നു പഴുത്ത കാപ്പിക്കുരു വായിലിട്ട് കുരുവും തൊണ്ടും തുപ്പിക്കളയലാണ് ഏറെ ഇഷ്ടം. മധുരമാർന്ന നീര് സാവധാനം കുടിക്കും. വിഷയം മാറിപ്പോയി.

കാപ്പിപ്പൊടിയും, തെങ്ങിൽ ചോറ് എന്നു വിളിക്കുന്ന മുറിവുണക്കാൻ ഉത്തമം എന്നും പറഞ്ഞ് തെങ്ങിൻ തൈയുടെ ഓലമടലുകൾക്കിടയിൽ നിന്നെടുക്കുന്ന ചിരട്ടയുടെ നിറമുള്ള പൊടി ,പിന്നെ കമ്യൂണിസ്റ്റ്പച്ച ഇതൊക്കെയായിരുന്നു അന്നത്തെ നാടൻ മുറുവുണക്കൽ മരുന്നുകൾ. ഇന്ന് അതൊക്കെ ഉപയോഗിച്ചാൽ സെപ്റ്റിക്കാകും എന്നു പറയുന്നു. ഏതായാലും പ്രഥമശുശ്രൂഷയൊക്കെ കഴിഞ്ഞ് തുണിയൊക്കെ വലിച്ചുകെട്ടി വീട്ടിലെത്തിയപ്പോൾ രണ്ടാൾക്കും നല്ലതു പോലെ വഴക്കു കിട്ടി.

ചെരുപ്പില്ലാതെ പറമ്പിലോടി നടന്നിരുന്ന ആ ബാല്യ കാലം ഓർമിക്കുമ്പോൾ ഇന്ന് വീട്ടിനകത്തു പോലും ചെരുപ്പിട്ട് നടക്കുന്ന എനിക്ക് അത്ഭുതം തോന്നുന്നു.. കുറച്ചു ദിവസത്തേയ്ക്ക് വടക്കേ പറമ്പിലേക്ക് കളിക്കാൻ വിട്ടില്ല എന്നതാണ് അന്നു കിട്ടിയ ലഘു ശിക്ഷ.

തിരിച്ചു വരാത്തകുട്ടിക്കാല ഓർമകൾ അത് സംഭവ ബഹുലമല്ലെങ്കിലും ഒന്നു അയവിറക്കാനാകുന്നതും അന്ന് ജീവിത ത്തിൻ്റെ ഭാഗമായിരുന്ന മനുഷ്യർ കഥാ പാത്രങ്ങൾ ആയി മാറുന്നതും വിസ്മയം തന്നെ.

കൊയ്ത്തും മെതിയും കഴിഞ്ഞ് വൈക്കോൽ മല പോലെ കൂട്ടിയിടുന്ന സമയത്ത് രാവിലെ ഉണർന്നു വന്ന് വരാന്തയിലിരിക്കുമ്പോൾ വൈക്കോൽ കൂട്ടിയിട്ട് മലയായി മാറിയതിൽ നിന്ന് ഉയരുന്ന പുക കണ്ടിട്ട് പണിക്കാരോടു ചോദിക്കും അതെന്താ പുക വരുന്നത്.? അതിനകത്ത് ഒരു മുത്തിയുണ്ട് അവർ കഞ്ഞി വെക്കുന്നതെന്നു മറുപടി. ആദ്യമാദ്യം വിശ്വസിച്ചില്ലെങ്കിലും പലരോടും മാറി മാറി ചോദിച്ചു അതേ ഉത്തരം തന്നെ കിട്ടിയപ്പോൾ. പൂർണ വിശ്വാസമായി. അതു മുത്തി തന്നെ.

വൈകുന്നേരങ്ങളിൽ ആ വൈക്കോൽ മലയ്ക്കു ചുറ്റും ഓടിക്കളിക്കുമ്പോൾ വൈക്കോൽ മലയുടെ മുകളിലേയ്ക്ക് കയറുകയും വീഴുകയും, വീണ്ടും കയറുകയും ചെയ്യുന്ന ഞങ്ങളെ അടിക്കാൻ പേരക്കമ്പുമായി നിൽക്കുന്ന അപ്പച്ചനെ കണ്ട് ഞാൻ ഓടി മറയും . വൈക്കോലിന്റെ ചൊറിച്ചിലും ചെറിയ അടിയുടെ വേദനയുമായി കുളത്തിൽ മുങ്ങാംകുഴിയിട്ടു കുളിക്കുന്ന ചേട്ടനും കൂട്ടരും എത്ര നേരം ശ്വാസമടക്കി മുങ്ങി ക്കിടന്നു എന്നറിയാൻ ഒന്ന്, രണ്ട് എന്നു താളത്തിൽ കുളക്കരയിൽ ഇരുന്ന്എണ്ണുന്ന കുട്ടിപ്പട്ടാളവുമൊക്കെ ഇന്നെന്തോ പതിവില്ലാതെ വെറുതെ വിരൽ തുമ്പിൽ മുട്ടുന്നു ഞങ്ങളെ കുറിച്ചും പറയൂ എന്ന മട്ടിൽ .

വേനലവധി കാലത്തെ പ്രധാന കളികളാണ് കഞ്ഞീം കറിയും വെക്കലും , മണ്ണപ്പം ചുടലും, കാല് വെച്ച് മണ്ണിട്ടു മൂടി പൊട്ടിപോകാതെ കൊട്ടാരം പണിയുന്നതും, മണ്ണിൽ കളം വരച്ച് നിന്നും , ഇരുന്നും കളിക്കുന്ന നിരവധി കളികളുമൊക്കെ. സമയം ഓടി പോകുന്നതറിയാതെ ക്രീഡാ വിവശരായ കാലം ഓർക്കുമ്പോൾ തന്നെ ഒരു കുട്ടിത്തം മനസ്സിലും മുഖത്തും വിരിഞ്ഞു പോകുന്നു.

മുറ്റത്ത് കഞ്ഞിയും കൂട്ടാനും വെക്കാൻ ഉടുപ്പിന്മേൽ തോർത്തു ചുറ്റി പച്ചക്കറി ശേഖരിക്കാൻ ഇറങ്ങുമ്പോൾ കാട്ടു ചെടികൾ തന്നെ നിർലോഭം കായ്കൾ തന്നിരുന്നു. വെണ്ടയ്ക്കയ്ക്കും , മുരിങ്ങക്കായ്ക്കും, മത്തങ്ങയ്ക്കുമൊക്കെ പകരം അതിൻ്റെ ആകൃതിയിലുള്ള കായ്കൾ ധാരാളമായി ഞങ്ങൾക്ക് സപ്ലെയ് ചെയ്തിരുന്ന കാട്ടു ചെടികൾ ഉണ്ടായിരുന്നു.

അടുക്കളയിൽ കയറി അരിയും, ഉപ്പുമൊക്കെ എടുത്ത് കഞ്ഞിയും കറിയും മുറ്റത്തെ അടുപ്പിൽ ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴൊക്കെ കുട്ടികൾക്ക് അമ്മമാരുടെ വഴക്കും കേട്ടിരുന്നു.

കുറച്ചു മുതിർന്ന ആൺകുട്ടികൾ ഓല മറച്ച് കളിവീടുണ്ടാക്കും,
അവസാനം ഇടിച്ചു പൊളിച്ച് തല്ലു കൂടി ഓടി പിരിയുകയും ചെയ്യും.

തോട്ടിൻ്റെ വക്കത്ത് ഒരു വിലക്കപ്പെട്ട കനിയുണ്ട് ഒതളങ്ങ . അതിൻ്റെ പൂക്കൾ തോട്ടിലൂടെ ഒഴുകും. കായ് വിഷമാണ്. പണിക്കാരി തരേശു ചേച്ചിയുടെ ഭാഷയിൽ വിഷം പോലും മേടിക്കാൻ പണമില്ലാത്തവർക്ക് പ്രകൃതി നൽകിയ സമ്മാനം. നാട്ടിൻ പുറത്ത് ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്ത പലരെയും കുറിച്ച് കേട്ടിട്ടുണ്ട്. കണ്ടു പരിചയമുള്ളവരുണ്ട്. പക്ഷേ അന്ന് അത്തരം മരണങ്ങൾ പോയി കാണാൻ അനുവാദം ഇല്ലായിരുന്നു. കൊണ്ടു പോകുകയും ഇല്ലായിരുന്നു.

കളിയും,ചിരിയും, ചിണുങ്ങലും, ചെറിയവഴക്കു കൂടലും മാത്രമായിരുന്ന ഒരു നാളിൽ ജീവിത പ്രാരാബ്ധങ്ങളോ, ആ കുലതകളോ ബാധിക്കാതിരുന്ന ജീവിതകാലം മുഴുവൻ ഇങ്ങനെ തന്നെ ജീവിക്കും എന്നു കരുതിപോന്ന നാളുകളെ ഒന്നു കുറിച്ചിടുമ്പോൾ എന്തെന്നില്ലാത്ത സംതൃപ്തിയും തോന്നുന്നു.

ഇന്ന് ഭൂമിയുടെ പല ഭൂഖണ്ഡങ്ങളിലായി ജീവിക്കുന്ന ഞങ്ങൾക്ക് , ഞങ്ങളുടെ പറമ്പും അതിലെ കുളങ്ങളും വീടുകളും മാത്രം അടങ്ങുന്ന സ്ഥലമാണ് ഈ ഭൂമിയെന്ന് തെറ്റിദ്ധരിച്ചിരു കാലമുണ്ടായിരുന്നു. നിഷ്കളങ്ക ബാല്യകാലം

.ഇന്നും ജീവിച്ചു മതി തീരാത്ത ഗ്രാമവും ആ നാളുകളും തിരിച്ചു കിട്ടില്ലെങ്കിലും മറവിയുടെ ആഴ ങ്ങളിലേയ്ക്ക് മറയാതിരിക്കുന്നത് ഓർമകൾ ആത്മാവിൽ അത്രമേൽഅലിഞ്ഞു ചേർന്നതിനാലാവാം.

റോമി ബെന്നി✍

RELATED ARTICLES

15 COMMENTS

  1. കഥയിലെ കാലങ്ങളിലെ മാങ്കൊമ്പിലൊരൂഞ്ഞാലാട്ടം…..

  2. നല്ലെഴുത്ത്. ഇനിയും വായിക്കുവാനായി കാത്തിരിക്കുന്നു.❤️

  3. ബാല്യകാലസ്മരണയിലക്ക് ഊളി ഇറങ്ങാൻ ഒരിക്കൽ കൂടി അവസരം തന്നതിന് റോമി ടീച്ചറിന് ഒരുപാട് നന്ദി. ഇനിയും ഇത്തരത്തിലുള്ള ഒരുപാട് ഓർമ്മക്കുറിപ്പുകൾ വായിക്കാൻ വായനക്കാരായ ഞങ്ങൾ കാത്തിരിക്കുന്നു

  4. ബാല്യകാല സ്മരണകൾ
    മനസ്സിന് സന്തോഷങ്ങൾ തരുന്നതാണ്.
    ചെരുപ്പിടാതെ ഓടിച്ചാടി തോട്ടിലും പറമ്പിലും നടന്ന ആ കാലം ഇന്നത്തെ തലമുറ വിശ്വസിക്കുക പോലുമില്ല..
    നല്ല എഴുത്ത്….
    നല്ല ശൈലി..
    തുടരൂ….

  5. ഇത് വായിച്ചപ്പോ ഒരു നിമിഷം പഴയ കാലത്തിലേക്ക് പോയി. നന്നായി വിവരിച്ചു. അഭിനന്ദനങ്ങൾ 🙏

  6. ഓർമ്മകുറിപ്പ് മനോഹരമായി.
    നല്ല അവതരണം…ആശംസകൾ 🌹

  7. റോമി ബെന്നി എഴുതിയ സ്മൃതിയേകും മധുരം
    ഓർമ്മക്കുറിപ്പ് ഒരു മാന്ത്രിക ലോകം തന്നെയാണ് തുറന്നു തന്നത്. പഴയ കാലത്തെ അതേ പോലെ പുന:സൃഷ്ടിച്ച് , ഒരു കണ്ണാടിയിലെന്ന പോലെ കാണിച്ചു തന്ന് കൈപിടിച്ച് കൂടെ കൊണ്ടുപോയ ഒരനുഭവം.
    മനോഹരമായ എഴുത്ത്. ഒരുപാടിഷ്ടപ്പെട്ടു. കഥകളും അനുഭവകഥകളും ഓർമ്മക്കുറിപ്പുകളും ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു ….

  8. ബാല്യകാല സ്മരണകൾ നന്നായിട്ടുണ്ട്, സ്വന്തം അനുഭവങ്ങൾ ഇങ്ങനെ താളുകളിലേക്ക് പകർത്താൻ എല്ലാവർക്കും ആവില്ല, ആ ശ്രെമം വിജയിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ, തുടർന്നും കാത്തിരിക്കുന്നു.

  9. ഞാൻ ആ നാട്ടുകാരിയും കൂട്ടുകാരിയും ആയതു കൊണ്ടും റോമിയുടെ വീടും പരിസരവും അറിയാവുന്നതുകൊണ്ടും റോമിയുടെ ബാല്യകാല സ്മരണകൾ കണ്ണാടിയിൽ കാണുന്നതുപോലെ എൻ്റെ മുന്നിലൂടെ കടന്നുപോകുന്നു . തുടർന്നും ഇതു പോലുള്ള ഓർമ്മക്കുറിപ്പിനായി കാത്തിരിക്കുന്നു.

  10. നന്നായിരിക്കുന്നു എല്ലാവർക്കും ഓർമ്മകൾ ഉണ്ട് പക്ഷെ ഇത് പോലെ അവതരിപ്പിക്കാൻ സാധിക്കണം എന്നില്ല അഭിനന്ദനങ്ങൾ 🙏

  11. Super അച്ഛൻ്റെയും അമ്മയുടെയും തറവാട്ടിൽ പോയ ഒരു പ്രതീതി

  12. സത്യത്തിൽ ഇത്രയും സുന്ദരമായ പഴയകാല സ്മരണകൾ തുളുമ്പുന്ന ഒരു ഓർമ്മക്കുറിപ്പ് ഞാൻ ഇതുവരെയും വായിച്ചിട്ടില്ല. എനിക്ക് അത്രയ്ക്ക് ഇഷ്ടമായി. ഇതുപോലെയുള്ള ഒരുപാട് ഓർമ്മക്കുറിപ്പുകൾക്കായി കാത്തിരിക്കുന്നു.All the best.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ