അക്ഷരങ്ങളുടെ രാജകുമാരൻ, പുസ്തകങ്ങളുടെ കൂട്ടുകാരൻ ഷാർജയുടെ സുൽത്താൻ ഹിസ്സ് ഹൈനസ് ഡോ: ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അക്ഷരങ്ങളുടെ ലോകം, അറിവിൻ്റെ ആകാശം ഇന്നുമുതൽ ലോക ജനതയ്ക്കായ് തുറന്നുകൊണ്ട് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരശ്ശീല ഉയർത്തി.

നിങ്ങൾക്കും ഒരു പുസ്തകത്തിനും ഇടയിൽ എന്ന ആശയത്തിലൂന്നിയാണ് ഷാർജ ബുക്ക് അതോറിറ്റി ഇത്തവണ പുസ്തകോത്സവത്തിൽ നിങ്ങളെ വരവേൽക്കുന്നത്. നവംബർ 5 മുതൽ 16 വരെ 12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ അക്ഷരങ്ങളെ സ്നേഹിക്കുകയും പുസ്തകങ്ങളെ ശേഖരിക്കുകയും ചെയ്യുന്ന ലക്ഷോപലക്ഷം ജനങ്ങളാണ് എത്തുന്നത്.

എല്ലാ വർഷത്തേയും പോലെ ഹാൾ നമ്പർ ഏഴിൽ ആണ് ഈ വർഷവും ഇന്ത്യക്കാർക്കായി, പ്രത്യേകിച്ച് കേരളക്കാർക്കായി പുസ്തകങ്ങൾ വായിക്കുവാനും. വാങ്ങുവാനും, പ്രകാശനങ്ങൾ ചെയ്യുവാനും സൗകര്യം ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിന്ന് ഇത്തവണ നിരവധി പുതിയ എഴുത്തുകാരും പുസ്തകങ്ങളും എത്തുന്നുണ്ട്. അറുപത്തി ആറ് രാജ്യങ്ങളിൽ നിന്നായി 250ൽ അധികം എഴുത്തുകാരും, മറ്റ് നിരവധി ബുദ്ധിജീവികളും, മഹത് വ്യക്തികളും പങ്കെടുക്കുന്നുണ്ട്. കൂടാതെ 1200 ൽപ്പരം പരിപാടികളും പുസ്തകോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് വായനക്കാരേയും ആസ്വാദകരേയുമാണ് പ്രതീക്ഷിക്കുന്നത്.

ഷാർജ ബുക്ക് അതോറിറ്റി (SIBF) ഷാർജ എക്സ്പോ സെൻ്ററിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ സ്വദേശികളും വിദേശികളും അടക്കം 2350 ൽപ്പരം പ്രസാധകരാണ് പങ്കെടുക്കുന്നത്. ഈ വർഷത്തെ പുസ്തകോത്സവത്തിലെ വിശിഷ്ടാതിഥിയായി ഗ്രീസിനെയാണ് ക്ഷണിച്ചിരിക്കുന്നത്. കൂടാതെ എഴുത്തുകാർ, കവികൾ, വിവർത്തകർ, ചിത്രകാരന്മാർ, അക്കാദമിക് വിദഗ്ധർ, സംഗീതജ്ഞർ, ലൈബ്രേറിയന്മാർ എന്നിവരുൾപ്പെടെ 70 ഗ്രീക്ക് സർഗ്ഗാത്മകരും പരിപാടിയിൽ പങ്കെടുക്കുന്നു. ഇതിലെല്ലാം പുറമേ കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും, വീട്ടമ്മമാർക്കായി കുക്കറി ഷോകളും പ്രത്യേകം ഒരുകിയിട്ടുണ്ട്.



