ഇസ്‌ലാമിക കലണ്ടറിലെ ഒൻപതാമത്തെ മാസമാണ് റമദാൻ.
വിശ്വാസികൾ ഏറെ പവിത്രമായി കാണുന്ന റമദാൻ, വിശുദ്ധിയുടെയും ആത്മശുദ്ധീകരണത്തിന്റെയും പുണ്യമാസമാണ്.
മുഹമ്മദ് നബി(സ)ക്ക് അല്ലാഹുവിൽ നിന്ന് ആദ്യ വെളിപാട് ലഭിച്ചതും ലോകത്തിനു മാർഗ്ഗദർശനമായി വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ടതും റമദാൻ മാസത്തിലാണ്.
ഇസ്‌ലാമിലെ അഞ്ച് അടിസ്ഥാന സ്തംഭങ്ങളിലൊന്നായ വ്രതാനുഷ്ഠാനം (നോമ്പ്) നടക്കുന്നത് ഈ മാസത്തിലായതിനാൽ ലോക മുസ്ലിംങ്ങൾ വളരെ ആവേശത്തോടെയാണ് ഇതിനെ വരവേൽക്കുന്നത്.
റമദാനിലെ അവസാന പത്ത് ദിനങ്ങളിലെ ഒറ്റയിട്ട രാത്രികളിലൊന്നായ ‘ലൈലത്തുൽ ഖദ്ർ’ ആയിരം മാസങ്ങളേക്കാൾ പുണ്യമേറിയതായി കണക്കാക്കപ്പെടുന്നു.
പ്രഭാതം മുതൽ സൂര്യാസ്തമയം വരെ വിശ്വാസികൾ
ഭക്ഷണപാനീയങ്ങൾ, ദേഹേച്ഛകൾ, പുകവലി എന്നിവ പൂർണ്ണമായും ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കുന്നു.
കൂടാതെ ദേഷ്യം, അസഭ്യം തുടങ്ങിയ മോശം സ്വഭാവങ്ങളിൽ നിന്നും വിട്ടുനിൽക്കാനും റമദാൻ നിഷ്കർഷിക്കുന്നു.
രോഗികൾ, യാത്രക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ആർത്തവമുള്ള സ്ത്രീകൾ, പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവർക്ക് നോമ്പിൽ ഇളവുണ്ട്.
പുലർച്ചെ നോമ്പ് തുടങ്ങുന്നതിന് മുമ്പ് ഭക്ഷണം ( അത്താഴം ) കഴിച്ച്
സൂര്യാസ്തമയ സമയത്ത് ഈത്തപ്പഴമോ വെള്ളമോ ഉപയോഗിച്ച് നോമ്പ് തുറക്കുന്നു. ഇതാണ് പ്രവാചകചര്യ.
റമദാൻ രാത്രികളിൽ പള്ളികളിൽ വെച്ച് നടത്തുന്ന പ്രത്യേക നമസ്‌കാരമാണ് തറാവീഹ്.
പാവപ്പെട്ടവരെ സഹായിക്കുന്നതിനായി ദാനധർമ്മങ്ങൾക്കും സകാത്തിനും ഈ മാസത്തിൽ ഏറെ പ്രാധാന്യം നൽകുന്നു.
മാസം അവസാനിക്കുന്നതോടെ പാവപ്പെട്ടവർക്ക് നിർബന്ധമായും നൽകേണ്ട ദാനധർമ്മമാണ് ഫിതർ സക്കാത്ത്. പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന സന്ദേശമാണ് ഇതിലൂടെ ഇസ്ലാം നൽകുന്നത്.



