മഴ നനഞ്ഞ് ഓടിയെത്തുന്ന ഓർമ്മകൾ…
മഴക്കാലം തുടങ്ങി..
ഓർമ്മയിൽ മഴ ആദ്യമായി ആസ്വദിച്ചത് തറവാട്ടിലെ തെക്കേ മുറിയുടെ ജനാലയിലൂടെ ആയിരുന്നു. മമ്മിയുണ്ടാക്കിയ മഴ പായസോം കഴിച്ചോണ്ട് , മഴ പെയ്യുന്നത് ജനാലയിൽക്കൂടി അങ്ങനെ നോക്കിയിരിക്കും. കൂടെ അനിയനും ഉണ്ടാകും. വീട്ടിലെ പലഹാരങ്ങൾക്ക് മോക്ഷം കൊടുക്കാൻ ഞാനും അനിയനും മത്സരിച്ചിരുന്നത് മഴക്കാലത്തായിരുന്നു.. അങ്ങനെ മോക്ഷം കിട്ടിയ അച്ചപ്പം , ഉണ്ണിയപ്പം, പക്കാവട, മുറുക്ക് ഇവയുടെ അനുഗ്രഹത്താലുണ്ടായ ഭാരം കുറയ്ക്കാൻ പിൽക്കാലത്ത് നന്നായി കഷ്ടപ്പെടേണ്ടിയും വന്നിട്ടുണ്ട്.. (ഉണക്കലരി വേവിച്ച് ശർക്കരയും തേങ്ങയും നെയ്യും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന പായസം മഴക്കാലത്ത് ഉണ്ടാക്കിയാൽ മഴപ്പായസം അല്ലെങ്കിൽ, സാദാ പായസം) വീടിൻ്റെ തെക്ക് വശത്തുണ്ടായിരുന്ന ചെത്തി (തെച്ചി) ചെടിയുടെ കായകൾ പറിച്ചു തിന്നാൻ എനിക്ക് വല്യ ഇഷ്ടം ആയിരുന്നു. മഴയിലും കാറ്റിലും ആടിയുലയുന്ന ചെത്തി ചെടിയിൽ നിന്ന് വെള്ളം ഇറ്റു വീഴുന്ന കാഴ്ച ജനൽ പടിയിൽ കയറി നിന്നും ജനലരികത്തുള്ള കട്ടിലിൽ ഇരുന്നും ഒക്കെ കാണും. മഴക്ക് ശേഷം മുറ്റത്തിറ ങ്ങിയാൽ ആദ്യം ചെയ്യുന്നത് ചെടിയുടെ കീഴിൽ പോയി നിന്ന് അത് പിടിച്ചു കുലുക്കി വെള്ളം മുഴുവൻ ദേഹത്ത് വീഴിക്കുക എന്ന കുരുത്തക്കേട് ആണ്. വീടിൻ്റെ മുൻവശത്ത് ഉണ്ടായിരുന്ന വള്ളിമുല്ലയിൽ തൂങ്ങിയും ഇതേ കലാപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് ഗപ്പൊന്നും കിട്ടിയിട്ടില്ല. പകരം മമ്മിയുടെ കൈയിൽ നിന്നും നല്ല ചുട്ട കോലു മിട്ടായി ധാരാളമായി .
സ്ക്കൂൾ വിട്ടു വരുമ്പോഴാണ് രസം. മഴ മുഴുവൻ നനഞ്ഞ് വന്നിട്ടുണ്ടോന്ന് ചോദിച്ചാൽ ഇല്ലാന്ന് പറയേണ്ടിവരും. എന്നാലും ഉണ്ട്. പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും ഒക്കെ നനയുന്നത് ഉണ്ണിയാശ സഹിക്കില്ല.(പഠിപ്പി) എന്നാൽ റോഡിലെ പ്രധാന ഗട്ടറുകളിലെ ചെളിവള്ളത്തിലെല്ലാം തന്നെ ഉണ്ണിയാശയുടെ പാദ നിമജ്ജനം നടത്തിയായിരുന്നു വീട്ടിലെത്താറ്.
വീടിനടുത്തുള്ള നാട്ടുവാ തോട്ടിൽ മീൻ പിടിക്കാൻ പോയിരുന്നത് തോമസുകുട്ടി, ജോസൂട്ടി .. ടീമിനൊപ്പവും. മീൻ കുപ്പീലാക്കി വീട്ടിലെത്തേണ്ട താമസം, മമ്മീടെ വക എരിപൊരി. ഉടനെ മീനിനെ കിണറ്റിലിട്ട് മോക്ഷം കൊടുക്കും..
ചെളിവെള്ളം കുത്തിയൊഴുകുന്ന റോഡിലൂടെ കുടചൂടി ആളുകൾ നടന്നു പോകുന്ന കാഴ്ച കാണുന്നത് മുൻവശത്തെ നാലു പാളി കതകിൻ്റെ മുകളിലത്തെ രണ്ടെണ്ണം മാത്രം തുറന്ന് അതിലൂടെയാണ്..
ഏറ്റവും ഇഷ്ടമായിരുന്ന മഴക്കാഴ്ച രാവിലെ മഴയത്ത് ഗ്രാമച്ചന്തയിൽ സാധനങ്ങളുമായി പോയിരുന്ന ആളുകളായിരുന്നു. അതിലേറെ കൗതുകം, അക്കാലത്ത് കവുങ്ങിൻ പാള ഒരു പ്രത്യേകരീതിയിൽ കെട്ടി അതിൽ തൈര് നിറച്ച് ആഴ്ച ചന്തയിൽ (ചൊവ്വാഴ്ച ആണെന്ന് തോന്നുന്നു ) കൊണ്ടുപോകുന്ന കാഴ്ച തന്നെയാണ്. അപ്പൂപ്പൻ്റെ സുഹൃത്തായ, അപ്പൂപ്പി എന്ന് ഞങ്ങൾ വിളിക്കുന്ന കുഞ്ഞാപ്പിച്ചായൻ ഒരിക്കൽ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് തൈരും പാള ഞാനാദ്യമായ് കണ്ടത്. കാലിയായ പാള കുറേ നാൾ ഞാൻ സൂക്ഷിച്ചു വച്ചിരുന്നു. പിന്നീട് അതുപോലെ ഒന്നു ണ്ടാക്കാൻ ഉണ്ണിയാശ ശ്രമിച്ചു പരാജയപ്പെട്ടതാണ്.
. വെറ്റില, വാഴക്കുല, അടയ്ക്ക ഇതൊക്കെയായി ഞാലിയാകുഴി ചന്തയ്ക്ക് പോകുന്ന ആളുകൾ മറക്കാത്ത ഗ്രാമക്കാഴ്ചകൾ……. ഇപ്പോൾ ഓർമ്മകൾ മാത്രം ആയി.
കുടയൊക്കെ ചൂടി, ഉറക്കെ പാട്ടുപാടി, റോഡിലൂടെ പോകുന്ന ശശി അപ്പാപ്പനെ കണ്ടിട്ട് കുറെ നാളായി. കള്ളുചെത്താൻ പോയിരുന്ന സോമൻ ചേട്ടൻ, കൊച്ച് ചേട്ടൻ ഇവരൊക്കെ ഓർമ്മകളായി. മഴ നോക്കി, കൈ കെട്ടി വീടിൻ്റെ തിണ്ണയിൽ നിന്നിരുന്ന ജാനകി അമ്മൂമ്മയും. മിട്ടായിയും പഴവും ഒക്കെ വാങ്ങാൻ ഞങ്ങൾ പോയിരുന്ന മാടക്കടേലെ അച്ചായനും അമ്മായിയും ഒക്കെ ഓർമ്മയിൽ ആയിട്ട് കാലങ്ങൾ ആയി.
മഴ തകർത്തു പെയ്യുന്നുണ്ട്. മമ്മിയുണ്ട് അടുത്ത്. പറഞ്ഞാൽ മഴപ്പായസം റെഡിയാണ്. വേണ്ട ഇന്നു ഞാൻ മമ്മിയ്ക്ക് പാലട കൊടുക്കും. ഫോൺ എടുത്തു. Swiggy യിൽ ഓർഡർ ചെയ്തു.. പായസം, അത് ആസ്വദിച്ച് കഴിക്കാനുള്ളതാണ്. അതോണ്ടാ
രസമായിട്ടെഴുതി..
Superb
മഴ പോലെ മനോഹരമീ ഓർമ്മ കുറിപ്പ്, ഉണണിയാശേ
ഈ എഴുത്ത് വായിക്കുമ്പോൾ മഴയുടെ തണുത്ത തുള്ളികൾ നിറുകയിൽ വീഴുന്നതായി തോന്നുന്നു!
*ഓർമ്മകൾ മാത്രമായി…” എന്ന ഇതിലെ വാചകം ഹൃദയത്തിൽ കുത്തുന്നു. മഴപ്പായസത്തിന്റെ മധുരം, അച്ചപ്പത്തിന്റെ ചൂട്, ചെത്തിച്ചെടിയുടെ നീർത്തുള്ളികൾ, പുസ്തകങ്ങൾ നനഞ്ഞ് ഓടിയ ചെളിക്കാൽപ്പാടുകൾ – ഇതെല്ലാം ഓർത്ത്. നോക്കിയാൽ എല്ലാവരുടെയും ജീവിതത്തിലെ മങ്ങാത്ത ഓർ്മകൾ ആണ്.
അമ്മയുടെ പായസവും ചുട്ടകോലും, കുഞ്ഞാപ്പിച്ചായന്റെ കവുങ്ങിൻപാളയും, മാടക്കടയിലെ അച്ചായനും… എല്ലാം നമ്മുടെ ചെറുപ്പത്തിന്റെ നേർ ചിത്രങ്ങൾ ആണ്… നീയെഴുതുന്ന ഓരോ വരിയും ഒരു മഴത്തുള്ളി പോലെ: പ്രതീക്ഷിക്കാതെ വരുന്നു, തൊടുന്നു, തണുപ്പിക്കുന്നു. പോകുന്നു. അടുത്ത മഴ എപ്പോൾ എന്നറിയില്ല… കാത്തിരിക്കുന്നു.”
ഈ ഓർമ്മക്കുറിപ്പുകൾ **ജീവിതത്തിന്റെ പായസം** പോലെയാണ് – മധുരവും വിഷാദവും ഒരേ പാത്രത്തിൽ കലർന്ന് നമ്മെ വീണ്ടും കുട്ടികളാക്കുന്നു.
അടുത്ത എഴുത്തിനായി കാത്തിരിക്കുന്നു…
മഴ പായസത്തിന് എന്തൊരു മധുരം!
ഇത് വായിച്ചപ്പോൾ മഴക്കാലത്തെ ഓരോ ഓർമ്മകളും മനസ്സിൽ തട്ടി വന്നു.
തൈര് പാള ആദ്യമായി കേൾക്കുന്നു.
നല്ല അനുഭവവിവരണം