മലയാളി മനസ്സ് ൻ്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും
‘മലയാള സാഹിത്യത്തിലെ നക്ഷത്രപൂക്കൾ ‘എന്ന രചനയുടെ ഇരുപത്തിയൊട്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം
പ്രസാദാത്മകമായ കവിതകൾ കൊണ്ട് ശ്രദ്ധേയനായ കവി എന്ന വിശേഷണത്തിന് അർഹനായ പ്രശസ്തകവി എം.പി. അപ്പൻ ആണ് ഇന്നത്തെ നക്ഷത്രപൂവ്!
എം.പി. അപ്പൻ (
)
(29/03/1913 – 10/12/2003)
ചങ്ങമ്പുഴയുടെ സമകാലികനായിരുന്ന മലയാള കവി എം.പി. അപ്പൻ 1913 ലാണ് ജനിച്ചത്.
കാവ്യോപാസനയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച കൈരളീ ഭക്തൻ എം. പി. അപ്പൻ
“ജീവനേക്കാളും ഞാൻ സ്നേഹിച്ചീടുന്നതെൻ ഭാവനാ പുത്രരെയാണു ഭദ്രേ”!
ഇതാണ് കവിതയോടുള്ള അദ്ദേഹത്തിൻ്റെ മനോഭാവം. കാല്പനികതയുടെ ധർമ്മങ്ങളെല്ലാം തികഞ്ഞവയാണ് അദ്ദേഹത്തിൻ്റെ കവിതകൾ. ലളിതവും പ്രസന്നവുമാണ് ശൈലി.
അദ്ദേഹത്തിൻ്റെ കവിതകളിൽ നിറഞ്ഞുനിൽക്കുന്ന സൗന്ദര്യഭാവങ്ങളും പ്രസാദമധുരിമയും മറ്റു പല കവികളിലും കണ്ടെത്തുവാൻ പ്രയാസമാണ്. ഗീതകങ്ങൾക്ക് മലയാള സാഹിത്യത്തിൽ പ്രചാരം നൽകുന്നതിൽ പ്രധാന പങ്കു വഹിച്ച കവിയാണ് എം.പി. അപ്പൻ. സംഗീത മാധുരിയും ലയവും, താളവും അദ്ദേഹത്തിൻ്റെ മിക്ക കവിതകളിലും സമഞ്ജസമായി സമ്മേളിച്ചിട്ടുണ്ട്. ഭാവഗീതങ്ങളെ പരിപോഷിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് ശ്രദ്ധേയമാണ്.
സ്നേഹഗായകൻ, വിപ്ലവകാരി, പ്രകൃത്യുപാസകൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ അദ്ദേഹം സാമൂഹ്യവിഷയാധിഷ്ഠിതമായ കാര്യങ്ങളും തൻ്റെ കവിതയ്ക്ക് വിഷയമാക്കി. മനുഷ്യൻ്റെ മൃദുല വികാരങ്ങളെ സരളമായ ഭാഷയിലും സാമൂഹ്യമായ അനാചരങ്ങളെ തീക്ഷ്ണമായ രീതിയിലും തൻ്റെ കവിതകളിലൂടെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
‘ചോര നീരാക്കുന്നൊരുദ്യമം മാത്രമേ
വീരരെ നിർമ്മിക്കയുള്ളൂ ധരിത്രിയിൽ…’
യുവജനങ്ങളെ കർമ്മോത്സുകരാക്കുവാനുള്ള ആഹ്വാനം ഈ വരികളിൽ കാണാം.
ഈ ലോകജീവിതം സുഖദുഃഖങ്ങളും ജയപരാജയങ്ങളും നിറഞ്ഞതാണെന്ന് അദ്ദേഹത്തിനറിയാം. ലോകത്തെ സ്നേഹിക്കുന്ന കവിയായ അദ്ദേഹം,
‘വിണ്ണിലേക്കെന്നെ വിളിക്കേണ്ട ഞാനുമീ
മണ്ണിൽക്കിടന്നു കഴിഞ്ഞു കൊള്ളാം’ … എന്നാണ് പറയുന്നത്.
എം.പി. അപ്പൻ്റെ വളരെ പ്രസിദ്ധമായ കവിതയായ പ്രസാദത്തിലെ
കുരിശിൽ എന്ന കവിത. ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിനെക്കുറിച്ചാണ് ഇതിൽ വർണ്ണിക്കുന്നത്.
” അത്യന്ത തമസ്സിൽപ്പെട്ടുഴലും ലോകത്തിനു
സത്യത്തിൻ പ്രഭാപൂരം കാട്ടിയെന്നതിനാലേ
മുൾക്കിരീടവും ചാർത്തിയങ്ങു വിശ്രമം കൊൾവൂ
മൂർഖമാം നിയമത്തിൻ നാരായമുനകളിൽ”.
അതുപോലെ ഒരു കൊച്ചുകുഞ്ഞിനെ വർണ്ണിക്കുന്ന ശൈശവകാന്തി എന്ന കവിതയും വളരെ ഹൃദ്യമാണ്!
‘പുഞ്ചിരിക്കുളിരൊളി ചിന്തിയുല്ലസിക്കുന്ന
പിഞ്ചു പൈതലേ, നിൻ്റെ സുന്ദര മുഖത്തിങ്കൽ
എന്തൊരത്ഭുതാവഹ രീതിയിൽ തെളിയുന്നു
കാന്തിയും, പ്രശാന്തിയും, തൃപ്തിയുമാനന്ദവും” !
വെള്ളിനക്ഷത്രം, സുവർണ്ണോദയം, ബാലികാരാമം, സ്വാതന്ത്ര്യഗീതം,
കിളികൊഞ്ചൽ, ലീലാസൗധം, സൗന്ദര്യധാര, പനിനീർപൂവും പടവാളും, അമൃത ബിന്ദുക്കൾ, യുദ്ധകാഹളം, പ്രസാദം, വാടാമലരുകൾ അങ്ങനെ നീണ്ടുപോകുന്നു അദ്ദേഹത്തിൻ്റെ പ്രധാനകൃതികൾ.
ഷെല്ലി, കീറ്റ്സ്, വേഡ്സ് വർത്ത്, ടാഗോർ, സരോജിനി നായിഡു,ഒമർഖയ്യാം തുടങ്ങിയവരുടെ ചില കൃതികൾ അദ്ദേഹം മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ഒമർഖയ്യാം മിൻ്റെ ‘റൂബായിയാത്തിൻ്റെ’ വിവർത്തനം എടുത്തു പറയേണ്ട കൃതിയാണ്!
ഇദ്ദേഹത്തിൻ്റെ പല കൃതികളും മറ്റു പല ഭാഷകളിലേക്കും തർജ്ജമ ചെയ്തിട്ടുണ്ട്. സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തെ പല സർവ്വകലാശാലകളും ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം 2003 ഡിസംബർ പത്തിന് അന്തരിച്ചു
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം
Thank You Sri.Raju Sankarathil Sir
♥️
ചെറുപ്പകാലം മുതൽ കേട്ട് ശീലിച്ച പേര് എംപി അപ്പൻ..
മുതിർന്നപ്പോൾ അദ്ദേഹത്തിന്റെ കവിതകളുടെ വരികൾക്കിടയിലൂടെ വായിക്കുവാൻ സാധിച്ചു.
സ്നേഹത്തിന്റെയും വിപ്ലവത്തിന്റെയും ഗായകൻ..
അദ്ദേഹത്തിന്റെ വരികൾക്ക് വല്ലാത്ത ഒരു വശ്യത.. നല്ല എഴുത്ത്
വായനയ്ക്കും ഹൃദ്യമായ അഭിപ്രായത്തിനും ഏറെ സന്തോഷം… സ്നേഹം… നന്ദി സാർ
