സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കല്പറ്റയിൽ ആണ് എം.പി. വീരേന്ദ്രകുമാർ ജനിച്ചത്. എസ് എസ് എൽ സി പരീക്ഷയിൽ തോൽവി ഏറ്റു വാങ്ങിയ അദ്ദേഹം പഠനം ഉപേക്ഷിച്ചു കാലികളെ മേയ്ക്കാനും കാപ്പി പറിക്കാനും അച്ഛന് കൽപിച്ചപ്പോൾ അതു ചെവിക്കൊള്ളാതെ പഠിച്ചു മുന്നേറാൻ തീരുമാനിച്ചു. കൽപറ്റയിലും കോഴിക്കോട്ടും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മദിരാശി വിവേകാനന്ദ കോളജിൽനിന്നു ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എംബിഎ ബിരുദവും നേടി.
1987 കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനമേഖലയിലെ ഒറ്റ മരം പോലും മുറിക്കാൻ പാടില്ലെന്നായിരുന്നു ആദ്യ ഉത്തരവ്. അതിന്റെ പരിണിത
ഫലമായി 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നു. കേരളത്തിൽ ഏറ്റവും കുറച്ചു കാലം മന്ത്രിയായിരുന്നത് അദ്ദേഹമായിരുന്നു. രാഷ്ട്രീയക്കാരൻ, പത്രാധിപർ, എഴുത്തുകാരൻ, പരിസ്ഥിതി പ്രവർത്തകൻ മാത്രമോ, ഇന്ത്യയിലെ മികച്ച പത്തു പ്രഭാഷകരിൽ ഒരാൾ, നിയമസഭാംഗം , ലോകസഭാംഗം, രാജ്യസഭാംഗം, കേരളത്തിലും കേന്ദ്രത്തിലും മന്ത്രി, ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ആദ്യത്തെ കൺവീനർ അങ്ങനെ, അദ്ദേഹം എത്തി ചേരാത്ത പ്രവർത്തന മേഖലകൾ വിരളമായിരുന്നു.
“തോറ്റാലും ജയിച്ചാലും ഞാൻ എംപിയാണ്, എന്റെ ഇനിഷ്യൽ എം.പി. എന്നാണ്. പക്ഷേ, നിങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ച് എന്നെ മറ്റൊരു എംപിയാക്കണം”. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണ കാലത്തെ ഈ പ്രസംഗം വലിയ കയ്യടി നേടിയിരുന്നു. പിന്നീട് കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും തൊഴിൽ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലയളവിൽ ജയിൽവാസമനുഭവിച്ചു. സ്കൂൾ വിദ്യാർത്ഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നോതാവായിരുന്ന ജയപ്രകാശ് നാരായൺ ആണ് പാർട്ടിയിൽ അംഗത്വം നൽകിയത്. ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) തുടങ്ങിയ പാർട്ടികളുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കൂടിയായിരുന്നു. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്. രാഷ്ട്രീയക്കാരാണെന്നതിലുപരി ലോകമറിയുന്ന സാഹിത്യകാരാനായിരുന്നു അദ്ദേഹം. അമസോണും കുറേ വ്യാകുലതകളും (കേരള സാഹിത്യ അക്കാദമിപുരസ്കാരം), ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര (ഓടക്കുഴൽ പുരസ്കാരം), ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോൾ, പ്രതിഭയുടെ വേരുകൾ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, ഗാട്ടും കാണാച്ചരടുകളും, രോഷത്തിന്റെ വിത്തുകൾ, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി , ഹൈമവതഭൂവിൽ (2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു യാത്രാവിവരണത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. 2007-ലാണ് ഈ കൃതിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. കേവലം അഞ്ചു വര്ഷം കൊണ്ട് മുപ്പത്തിയഞ്ചു പതിപ്പ് പുറത്തിറങ്ങിയ ചരിത്രമുള്ള കൃതി ) സ്മൃതിചിത്രങ്ങൾ, തുടങ്ങി സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള പുസ്തകം
എഴുതി തുടങ്ങിയിരുന്നു .സമഗ്ര സംഭാവനക്കു വയലാർ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . ആധ്യാത്മിക ഗ്രന്ഥങ്ങള്‍, യാത്രാവിവരണങ്ങൾ, ആഗോള വിഷയങ്ങൾ ,രാഷ്ട്രീയ വിശകലനങ്ങൾ, വിവിധ വിഷയങ്ങളെ കുറിച്ചുള്ള വെക്കേണ്ടി വന്നു പരിസ്ഥിതി പ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം വന സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും , മരങ്ങൾ നാളേക്ക് വേണ്ടിയുള്ള മുതല്കൂട്ടാണെന്നും നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. കൂടാതെ മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും ആയിരുന്നു .
ഒരു പുരുഷായുസ്സിൽ ഇത്രയധികം മേഖലകളിൽ കൈ വെച്ചിട്ടുള്ള പ്രതിഭകൾ അപൂർവമായേ ഉണ്ടായിട്ടുള്ളൂ .”ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളാണ് ആമസോൺ. ലോകത്തിന്റെ ശ്വാസകോശമായ ആമസോൺ എത്ര കാലം ഇന്നത്തെ നിലയിൽ ഉണ്ടാകുമെന്നത് സംശയാസ്പദമാണ്.”എന്ന അദ്ദേഹത്തിന്റെ വർഷങ്ങൾക്ക് മുൻപുള്ള നിരീക്ഷണം ഏറെ ദീർഘ വീക്ഷണത്തോടെയുള്ളതായിരുന്നു.2020 മെയ് 28 നു അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും എക്കാലവും ചർച്ച ചെയ്യപെട്ടുകൊണ്ടേ ഇരിക്കും .
“നിങ്ങൾ പലരോടും പലതും സംസാരിക്കുന്നു. എന്നാൽ, സ്വയം സംസാരിക്കുന്നുണ്ടോ? ഞാൻ ആരാണെന്നും ഞാൻ എന്തു നിസ്സാരനാണെന്നും മനസ്സിലാക്കണമെങ്കിൽ വല്ലപ്പോഴും സ്വയം സംസാരിക്കണം, അഥവാ ധ്യാനിക്കണം.”