Logo Below Image
Friday, June 27, 2025
Logo Below Image
Homeഅമേരിക്കകതിരും പതിരും (79) വർദ്ധിച്ചുവരുന്ന വിവാഹേതര ബന്ധങ്ങൾ ✍ ജസിയഷാജഹാൻ.

കതിരും പതിരും (79) വർദ്ധിച്ചുവരുന്ന വിവാഹേതര ബന്ധങ്ങൾ ✍ ജസിയഷാജഹാൻ.

ജസിയഷാജഹാൻ.

വർദ്ധിച്ചുവരുന്ന വിവാഹേതര ബന്ധങ്ങൾ

നമ്മുടെ കൊച്ചു കേരളം വിവാഹേതര ബന്ധങ്ങളുടെയും സ്വന്തം നാടായി മാറിക്കഴിഞ്ഞിരിക്കുന്നു! ശ്ശോ ?… ഇതും ഇപ്പോൾ കാലഘട്ടത്തിന്റെ മാറ്റമായി മാറിയിരിക്കുകയാണോ? എന്നാവും നിങ്ങൾ ചിന്തിക്കുക! അതെ എന്ന് ആർക്കും നിസ്സംശയം പറയാൻ പറ്റും. അതിന് പല കാരണങ്ങൾ ചൂണ്ടി ക്കാണിക്കാൻ പറ്റും.
പല തെളിവുകൾ നിങ്ങൾക്ക് മുൻപാകെ നിരത്താൻ പറ്റും. അതിനെ ആഴത്തിൽ വിശദീകരിക്കാൻ പറ്റും. എന്നാൽ പിന്നെ സമയം വൈകിക്കാതെ അതിലേക്ക് കടന്നാലോ?

കാമുകന്റെ കൂടെ ജീവിക്കാൻ ഭർത്താവിനെ ക്വട്ടേഷൻ കൊടുത്ത് കൊല്ലിച്ച യുവതിയും, വിദേശത്തുള്ള ഭർത്താവിനെ മറന്നു തന്നെക്കാൾ പ്രായം കുറഞ്ഞ ചെറുപ്പക്കാരനുമായി ഒളിച്ചോടുന്ന വീട്ടമ്മയും, മുൻ കാമുകിയോടൊപ്പം ജീവിക്കാൻ തടസ്സം നിന്ന ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കുന്ന ഭർത്താവും, ഒരേ കട്ടിലിൽ കിടന്നു പ്രണയം പങ്കുവച്ചുകൊണ്ട് രണ്ടു മൊബൈലുകളിൽ തൻ്റെ കാമുകനും കാമുകിയ്ക്കും സന്ദേശങ്ങൾ അയക്കുന്ന പുത്തൻ തലമുറയിലെ പങ്കാളികളുമെല്ലാം ഇന്ന് കേരളീയ കുടുംബജീവിതത്തിന്റെ നേർ സാക്ഷ്യങ്ങളാവുകയാണ്.

ജോലി സ്ഥലത്തും പുറത്തും അന്യ പുരുഷനും അന്യസ്ത്രീക്കും പരസ്പരം ആഘോഷിക്കാനും ഇടപഴകാനുമുള്ള സാഹചര്യങ്ങൾ വർദ്ധിച്ചുവരുന്ന ഇന്നിൽ കുടുംബം രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നുള്ളതാണ് സത്യം. കൂടാതെ സ്വയം പര്യാപ്തരായ സ്ത്രീകളിൽ ഒട്ടു മുക്കാൽ പങ്കും അവരവരുടെ ജീവിതത്തിനാവശ്യമായ വരുമാനം സ്വന്തമായി ജോലി ചെയ്ത് ഉണ്ടാക്കുന്നതിനോടൊപ്പം സ്വന്തം ആവശ്യങ്ങൾക്കായി തനിയേ പുറത്തു പോവുകയും ആരോട് സംസാരിക്കണമെന്നും ആരെ സുഹൃത്തായി സ്വീകരിക്കണമെന്നും അവർ തന്നെ തീരുമാനിക്കുകയും അങ്ങനെ അവരുടെ സ്വകാര്യതകളിൽ ഭർത്താവിന് യാതൊരു റോളും ഇല്ലാതാവുകയും ചെയ്യുന്നു. പരസ്പരം പങ്കുവയ്ക്കാൻ ആകാത്ത ഈ സ്വയം പര്യാപ്തത വലിയ അപകടങ്ങളിലേക്ക് അവരെ കൊണ്ടു ചെന്നെത്തിക്കുന്നു. കൂടാതെ മാനസികമായ അകലങ്ങളിലേക്കും. ചിലപ്പോൾ അവർ പോലും അറിയാതെ തന്നെ! തമ്മിൽ തമ്മിൽ ഉപദ്രവങ്ങൾ ആകാതെ തന്നെ.

ഇങ്ങനെ രണ്ടു വഴികളിലേക്ക് നടന്നു നീങ്ങാനും എന്തും ത്യജിക്കാനും , പരസ്പരം പഴിചാരി ബന്ധങ്ങൾ വഷളാക്കാതെ തങ്ങളിൽ ചേർച്ചയില്ല ,തങ്ങളിൽ മനസ്സിലാകുന്നില്ല, അല്ലെങ്കിൽ മനസ്സിലാക്കിയിരുന്നത് തെറ്റായിപ്പോയി എന്നൊക്കെയുള്ള അങ്ങോട്ടുമിങ്ങോട്ടുമുള്ള ആരോഗ്യ പരമായ ചർച്ചകളിലും തീരുമാനങ്ങളിലും സധൈര്യം ഉറച്ച് നിന്ന്, പുറമെനിന്ന് നോക്കിയാൽ സന്തോഷത്തോടെ തന്നെ എന്ന് തോന്നിപ്പിക്കും വിധം ബന്ധം വേർപെടുത്താൻ തീരുമാനിക്കാനും കാരണമാകുന്നു.

മറിച്ച് തൊഴിൽരഹിതരായ സ്ത്രീകൾക്കിടയിലും അവരുടേതായ സ്വകാര്യ പ്രശ്നങ്ങൾ അവർ അനുഭവിക്കുന്നുണ്ട്. സ്വന്തം പങ്കാളിയിൽ നിന്നും ശാരീരികമോ മാനസികമോ ആയ ശ്രദ്ധയും പരിചരണവും യഥാസമയം ലഭിക്കാത്ത വരുമ്പോഴോ, തികഞ്ഞ ഏകാന്തതയും അവഗണനയും അനുഭവിച്ചു വരുമ്പോഴോ ഒക്കെ പലരും പെട്ടെന്നുള്ള ചില സ്നേഹപ്രകടനങ്ങളിലും ബന്ധങ്ങളിലും ചെന്ന് പെടാറുണ്ട്. അതുപോലെ തന്നെ തികച്ചും അപ്രതീക്ഷിതമായ സൗഹൃദങ്ങളിലും പരിചയങ്ങളിലും ആകൃഷ്ടരാകാറുണ്ട്. തനിക്ക് ലഭിക്കാതെ പോയത് പലതും അവിടെ നിന്ന് താൽക്കാലികമായെങ്കിലും ലഭിക്കുമ്പോൾ അതിൽ ആമഗ്നരായി ചതിക്കുഴികളിൽ പെടാറുമുണ്ട്. അവിടെ സമൂഹമോ കുടുംബമോ ഒന്നും അവരുടെ ചിന്തകളിൽ ഉദിക്കുന്നില്ല.

ഭർത്താവ് ജോലി സംബന്ധമായി ദൂരെ സ്ഥലത്ത് ആയിരിക്കുമ്പോൾ ഒരു നേരമ്പോക്കിന് തുടങ്ങുന്ന ചാറ്റിങ് ബന്ധങ്ങളും ഭർത്താവ് സ്ഥലത്ത് എത്തുമ്പോൾ അതറിഞ്ഞ് പിടിക്കപ്പെടുന്നതും, അയാളുടെ മടങ്ങിവരവ് ആ ബന്ധത്തെ തകർക്കുമോ എന്ന ചിന്തയാൽ അതിനു മുമ്പായുള്ള കാമുകനു മൊത്തുള്ള ഒളിച്ചോട്ടവുമെല്ലാം ഇന്ന് കേരളത്തിന്റെ ദുര നുഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏതിനും പുരുഷനും സ്ത്രീയും ഇതിൽ ഒരേപോലെ കുറ്റക്കാർ തന്നെയാണ്.

ഇനി എന്താണ് ഈ വിവാഹേതര ബന്ധം കൊണ്ട് അർത്ഥമാക്കുന്നത് എന്ന് നോക്കാം.

വിവാഹിതരായ സ്ത്രീയോ പുരുഷനോ തങ്ങളുടെ ഭർത്താവിന്റെയോ ഭാര്യയുടെയോ സമ്മതമോ അറിവോ ഇല്ലാതെ മറ്റൊരു പുരുഷനും സ്ത്രീയുമായി വിവാഹേതരമായി പ്രണയമോ ലൈംഗിക ബന്ധമോ ചിലപ്പോൾ രണ്ടും കൂടിയോ നടത്തുന്നതിനെയാണ് വിവാഹേതര ബന്ധം എന്നു പറയുന്നത്. ഇങ്ങനെയുള്ള ബന്ധങ്ങളിൽ മുമ്പ് ഉപയോഗിച്ചിരുന്ന വിവാഹേതര ബന്ധം എന്ന വാക്കും, പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ വിവാഹേതര ബന്ധം കുറിക്കാൻ ഉപയോഗിച്ചി രുന്ന ജാരവൃത്തി എന്ന വാക്കും, സ്ത്രീകളുമായി ബന്ധമുള്ള പരപുരുഷന് മാത്രം ഉപയോഗിച്ചിരുന്ന ജാരൻ എന്ന വാക്കും എടുത്തു പറയേണ്ടതും ഈയവസരത്തിൽ ഓർമ്മപ്പെടുത്തേണ്ടതുമാണ്. എന്നാൽ വിവാഹേതര ബന്ധം എന്ന വാക്കാണ് ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്.

പല കാരണങ്ങൾ കൊണ്ട് ആളുകൾ ഒന്നിലധികം ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ലൈംഗിക അസംതൃപ്തി ഉള്ളവരും, വിവാഹബന്ധം വേർപെടുത്താൻ സാധിക്കാത്തവരും ഗാർഹിക പീഡനം സുരക്ഷിതത്വം ഇല്ലായ്മ, പങ്കാളിക്ക് ലൈംഗിക ശേഷി കുറഞ്ഞവർ, സാഹചര്യങ്ങൾ മൂലം ഇഷ്ടമില്ലാത്ത വിവാഹം കഴിക്കേണ്ടി വന്നവർ, കുടുംബ പ്രശ്നങ്ങൾ ഉള്ളവർ, ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ സ്നേഹവും പരിഗണനയും വേണ്ടത്ര ലഭിക്കാത്തവർ, തുടങ്ങിയവരൊക്കെ മറ്റു ബന്ധങ്ങൾ തേടിപ്പോകാൻ സാധ്യത യുള്ളവരാണ്.

വിവാഹേതര ബന്ധത്തെ വ്യഭിചാരം എന്നും വിശേഷിപ്പിക്കാറുണ്ട്.ഇതൊരു വൻ പാപമായി മിക്ക മതങ്ങളും സ്വീകരിച്ചുപോരുന്നു. എന്നാൽ ഇതിൽ തികച്ചും തെറ്റില്ലെന്നും സ്വാഭാവികമാണെന്നും വിശേഷിപ്പിക്കുന്ന ധാരാളം ആളുകളുമുണ്ട്.

എപ്പോഴും വിവാഹേതര ബന്ധങ്ങളിൽ വഴുതി വീഴുന്നവർക്ക് അവരവരുടേതായ കാരണങ്ങൾ ഉണ്ടാകും.ആ കാരണങ്ങൾ അവരെ സംബന്ധിച്ചിടത്തോളം ആ ബന്ധത്തെ ന്യായീകരിക്കാനുള്ള ഉപാധി മാത്രമായി കാണുക.

ഏതിനും വിവാഹേതര ബന്ധങ്ങൾ ദുരന്തമാണ്.പരസ്പരം മനസ്സിലാക്കിയും, അറിഞ്ഞും, അടുത്തും എന്തും പങ്കു വച്ചും ഒരു നല്ല കുടുംബത്തിന് അടിത്തറ പാകി തങ്ങളിൽ തങ്ങളിൽ താങ്ങും തണലും ആകേണ്ട യഥാർത്ഥ ദമ്പതികൾ ദാമ്പത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ കാറ്റിൽ പറത്തി മുന്നേറുന്ന വളരെ ദയനീയമായ കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്.

പൊതുനിരത്തിൽ ചുംബനസമരം ചെയ്ത് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പാടുപെടുന്ന യുവതലമുറയ്ക്കു മുന്നിൽ നമ്മുടെ പഴയ പല പാരമ്പര്യ സങ്കല്പങ്ങളും തച്ചുടച്ചു എറിയപ്പെടുകയാണ്.നാട്ടിൻ പുറങ്ങളിൽ വാർത്തകളാകുന്ന വിവാഹേതര ബന്ധങ്ങൾ ഇന്ന് നഗരങ്ങളിൽ ഒരു കേൾവി വാക്ക് മാത്രമായി പരിണമിച്ചിരിക്കുന്നു.

എല്ലാത്തിനും ഉപരിയായി മറ്റു സ്ത്രീയോടോ , പുരുഷനോടോ തോന്നുന്ന ഈ അതിരുകവിഞ്ഞ താല്പര്യം എന്തുകൊണ്ട് സ്വന്തം ഭാര്യയോടോ ഭർത്താവിനോടോ തോന്നുന്നില്ല എന്നതാണ് വിഷയം?
കൂടാതെ വിശ്വസ്തതയ്ക്ക് പിന്നിലെ സിദ്ധാന്തം മാനദണ്ഡങ്ങളുടെയും, സാമൂഹിക വിനിമയപ്രക്രിയകളുടെയും സംയോജനമാണെന്ന് കരുതപ്പെടുന്നു എന്നു കൂടി പറഞ്ഞു കൊള്ളട്ടെ.

നല്ല കെട്ടുറപ്പുള്ള കുടുംബങ്ങളിൽ നിന്നാണ് നല്ല സമൂഹം രൂപപ്പെടുക.
ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ബന്ധത്തിന്റെ പവിത്രതയും പരിശുദ്ധിയും എന്നെന്നും കാത്തുസൂക്ഷിക്കുക.

അപ്പോ വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി,സ്നേഹം.

ജസിയഷാജഹാൻ✍

RELATED ARTICLES

3 COMMENTS

  1. വസ്തു നഷ്ടമായ ലേഖനം
    കാലിക പ്രസക്തി ഉണ്ട്
    സ്വാതന്ത്ര്യം കൂടുതൽ ആകുമ്പോൾ പലതര പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും.
    പിന്നെ പുരാണങ്ങളിൽ മുതൽ ഇതുപോലെയുള്ള ബന്ധങ്ങൾ കാണാമല്ലോ?
    കുടുംബ ബന്ധം ശക്തമാക്കുവാൻ വേണ്ടത് ചെയ്യുകയാണ് പരിഹാരം . ഒരാൾ മാത്രം വിചാരിച്ചിട്ട് കാര്യമില്ല ഭാര്യയും ഭർത്താവും വിചാരിക്കണം. അഹംഭാവം തലയ്ക്കു പിടിച്ചാൽ പിന്നെ ഒരു രക്ഷയുമില്ല

  2. വിവാഹേതര ബന്ധം മൂലം ഇടയിൽ പെട്ടു പോകുന്ന പാവം കുഞ്ഞുങ്ങൾ ” അവരെ കുറിച്ച് രണ്ടു കൂട്ടരും ചിന്തിക്കുന്നില്ല . ജോലിക്കു പോയില്ലെങ്കിലും ഇൻ്റർനെറ്റ് ഉപയോഗം മതി ഈ വിധ ബന്ധങ്ങളിൽ ഏർപ്പെടാൻ. തെറ്റും ശരിയും വിധിക്കാൻ അവരവർ തന്നെ തയ്യാറാകണം. സമകാലീക പ്രസക്തമായ വിഷയമാണ് ലേഖനത്തിൽ വന്നിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ