Logo Below Image
Thursday, April 10, 2025
Logo Below Image
Homeഅമേരിക്കജനനങ്ങളേ, മരണങ്ങളേ, ചിറകറ്റ ശലഭങ്ങളേ ✍ ജോണി തെക്കേത്തല,

ജനനങ്ങളേ, മരണങ്ങളേ, ചിറകറ്റ ശലഭങ്ങളേ ✍ ജോണി തെക്കേത്തല,

ജോണി തെക്കേത്തല,

ജീവനുള്ളവയെല്ലാം ജീവികളാണ്. അവ ഭൂമിയിൽ മാത്രമെയുള്ളു. ഹോമോ എന്ന ജനുസ്സിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏകജീവിയാണ് മനുഷ്യൻ ( human ). മസ്തിഷ്കം ഏറെ വികസിച്ചിട്ടുണ്ട്. വിവേചനബുദ്ധിയുണ്ട്. മറ്റുള്ളവയേക്കാൾ മാനസിക വളർച്ചയുണ്ട്. ശൂന്യാകാശത്തിലും ചന്ദ്രനിലും പോകാൻ കഴിവുണ്ട്. ഭാഷ ഉപയോഗിച്ചു ആശയവിനിമയം നടത്താനറിയാം. യന്ത്രങ്ങൾ നിർമ്മിക്കാനുമറിയാം. ആധുനിക മനുഷ്യനെ ഹോമോ സാപിയൻസ് ( Homo Sapiens ) എന്നു വിളിക്കുന്നു. മനുഷ്യൻ്റെ അധ്വാനമാണ് ഭൂമിയിൽ മാറ്റങ്ങളുണ്ടാക്കിയതു്. ഇവരെ ഭൂമിയിൽ കണ്ടു തുടങ്ങിയതു രണ്ടു ലക്ഷം വർഷങ്ങൾക്കു മുമ്പാണ്.പിന്നീടവർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കു കുടിയേറി.

കണ്ണുകൊണ്ടു കാണാനാകാത്ത ചരടുകൾ കൊണ്ടു നാമെല്ലാം പരസ്പരം ബന്ധിതരാണ്. തമ്മിൽ തമ്മിൽ പങ്കു വെക്കുമ്പോൾ അങ്ങനെ ചുററുമുള്ളവരെ പരിഗണിക്കുമ്പോൾ നാം അടിസ്ഥാന മനുഷ്യത്വത്തിൽ ഒന്നായിത്തീരുന്നു. ഈ സഹഭാവ പദ്ധതിയിൽ ഞാൻ എന്നതിനു മുമ്പിലാണ് നാം. നമ്മുടെ ഓരോരുത്തരുടെയും പ്രവൃത്തികൾ മറ്റുള്ളവരുടെ ജീവിതങ്ങളെക്കൂടി തൊടുന്നു. നാമും മറ്റുള്ളവരും ചേർന്നതാണ് ലോകം. അതിനാൽ നമ്മുടെ പ്രവൃത്തികൾ ലോകത്തെ സ്പർശിക്കുന്നു. നമ്മളൊന്ന് എന്നു പറയുന്നതിൻ്റെ വകഭേദമാണിത്.

ഓരോ മനുഷ്യനും പ്രകൃതിയുടെ സവിശേഷമായ ഒരു പ്രതിഭാസമാണ്. അനന്തമായ ശേഷികൾ ഓരോ മനുഷ്യൻ്റെയും മസ്തിഷ്കത്തിൽ ഉറങ്ങുന്നു. ഇതൊരു സൂപ്പർ കമ്പ്യൂട്ടറാണ്. ഇതിലേക്കു ഒരു വിഷയത്തിൻ്റെ മാത്രം അറിവുകൾ നൽകിയാൽ മറ്റുള്ളവ മുരടിക്കും. വളർച്ച പൂർണമാകണമെങ്കിൽ ശാസ്ത്രവും, സാമൂഹ്യ പഠനവും ഭാഷയും സാഹിത്യവും കലയും നൽകി ബുദ്ധിയെ വികസിപ്പിക്കണം. ലോകത്തിലെല്ലാം അങ്ങനെയാണ് ചെയ്യുന്നത്. നമ്മുടെ കുട്ടികൾ ചിരിക്കാൻ അറിയുന്ന, സ്നേഹിക്കാൻ സന്മനസ്സുള്ള മനസ്സിൽ സംഗീതവും കലയും കവിതയും ഉള്ള , പാടാനും ആടാനും അറിയുന്ന ഡോക്ടർമാരും എൻജിനിയർമാരും തൊഴിലാളികളും ആകണം .മനുഷ്യത്വമുള്ള വരാകണം.

ജീവിതത്തിൽ നിന്ന് ഒന്നും തന്നെ ജീവനോടെ രക്ഷപ്പെടുന്നില്ല. ജനിക്കുന്നവർ, ജീവിക്കുന്നു, മരിക്കുന്നു. ഇതു നിത്യസത്യമാണ്

മനോഹരമായ ഒരു ജീവിതത്തിൻ്റെ ഉടമകളാണ് നാം. ജീവിതം എന്നതു പ്രകൃതിയിലൂടെയുള്ള ഒരു യാത്രയാണ്. അതിൻ്റെ തുടക്കമാകുന്നു ജനനം. നമ്മുടെ ശരീരത്തേയും അവയവങ്ങളെയും ഉണ്ടാക്കിയ കോശ സമൂഹങ്ങൾ ഒന്നു ചേർന്നു സ്വബോധമുള്ള ഒററ ഒന്നായി പ്രവർത്തിക്കുന്നു. ഈ കോശസമൂഹങ്ങൾ സദാ പരസ്പരം സംസാരിക്കുന്നു. കൊടുക്കുന്നു. വാങ്ങുന്നു. അതുകൊണ്ടു നാം കാണുന്നു. കേൾക്കുന്നു. വികാരങ്ങൾ അനുഭവിക്കുന്നു. രുചിക്കുന്നു. മണക്കുന്നു. അപ്പോൾ നാം വെവ്വേറെ വ്യക്തികളാകുന്നു. പക്ഷെ പ്രായമാകുമ്പോൾ ഈ കോശങ്ങൾ പണിമുടക്കാൻ തുടങ്ങുന്നു.

ഈ പണിമുടക്ക് നമ്മുടെ ശാരീരികവും മാനസികവുമായ ശേഷികളെ കുറേശ്ശെയായി ചോർത്തുന്നു. ആദ്യം പതുക്കെ പതുക്കെ പിന്നെ പെട്ടെന്ന്. അപ്പോൾ നമ്മുടെ വ്യക്തിത്വം അവസാനിക്കുന്നു. അതാണ് വ്യക്തികളായ നമ്മെ സംബന്ധിച്ചോളം മരണം. പക്ഷെ ജീവൻ തുടരുന്നു. ഇന്നത്തെ ഓരോ ജീവിയും അനേകം വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന ഒരു കോശത്തിൻ്റെ പിന്തുടർച്ചക്കാരാണ്. പരിണാമം സംഭവിച്ചെങ്കിലും മനുഷ്യനടക്കം ഉള്ള എല്ലാ ജീവജാലങ്ങളിലും ഈ ഘടകത്തിൻ്റെ സാന്നിധ്യം കോടാനുകോടി വർഷങ്ങളായി തുടരുന്നു. അതാണ് ജീവൻ്റെ തുടർച്ച.
മരണമില്ലാത്ത ആ ഘടകമാണ് ‘വിവരം’ . മറ്റൊരു കോശത്തെ അഥവാ ജീവിയെ നിർമ്മിക്കുന്നത് എന്ന അറിവ്. ആ അറിവ് ജനിതകത്തിലൂടെ ( gene ) അടുത്ത തലമുറയിലേക്കു കടന്നു പോകുന്നു. ബീജത്തിലെയും അണ്ഡത്തിലെയും ജനിതകൾ ഒന്നു ചേർന്നു പുതിയ തലമുറയെ ഉണ്ടാക്കുന്നു. നിർമ്മാണത്തിൻ്റെ അറിവും കൈമാറ്റം ചെയ്യുന്നു. ഈ ജനിതക കൈമാറ്റത്തിനുള്ള പാത്രം മാത്രമാണ് നമ്മുടെ ശരീരം. ഈ പാത്രത്തിൻ്റെ ഉപയോഗം പ്രായമാകുമ്പോൾ അല്ലെങ്കിൽ രോഗം വരുമ്പോൾ അതുമല്ലെങ്കിൽ അത്യാഹിതമുണ്ടാകുമ്പോൾ അവസാനിക്കുന്നതാണ് മരണം.
മരണത്തെപ്പറ്റിയുള്ള ചില ചോദ്യങ്ങൾക്കെങ്കിലുമുള്ള ഉത്തരമാണ് ഈ വിവരണം.

ജനനങ്ങളേ മരണങ്ങളേ
ചിറകറ്റ ശലഭങ്ങളേ
xx xx xx
മണ്ണാണു നീ മണ്ണാണു നീ
മണ്ണോടു മണ്ണായ് മാറും നീ

കടപ്പാട് :
വയലാർ രാമവർമ്മ.

വിക്കിപീഡിയ.

വെങ്കി രാമകൃഷ്ണൻ

സക്കറിയ

എ. രോഹിണിത്തിരുനാൾ

പ്രൊഫ. ശിവദാസ് ശങ്കരൻ നായർ

ജോണി തെക്കേത്തല✍

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ