വിശുദ്ധ റമദാൻ മാസം ആരംഭിക്കാനിരിക്കെ, പൊതുസ്ഥലങ്ങളിൽ പരസ്യമായി നോമ്പ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നോമ്പ് സമയത്ത് പൊതുയിടങ്ങളിൽ വെച്ച് ആഹാരം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നവർക്ക് ഒരു മാസം വരെ തടവോ അല്ലെങ്കിൽ 100 കുവൈത്ത് ദിനാർ (ഏകദേശം 27,000 രൂപ) പിഴയോ ശിക്ഷയായി ലഭിക്കും. ചിലപ്പോൾ ഈ രണ്ട് ശിക്ഷകളും ഒരുമിച്ച് നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
മുസ്ലിങ്ങൾ അല്ലാത്തവർക്കും ഈ നിയമം ബാധകമാണ്. റമദാൻ മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നതിനുമാണ് ഇത്തരമൊരു നിയമം കർശനമായി നടപ്പിലാക്കുന്നത്. നോമ്പ് സമയത്ത് ഹോട്ടലുകളും കഫേകളും പകൽ സമയത്ത് അടച്ചിടണമെന്നും നിർദ്ദേശമുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. പ്രവാസികൾ ഉൾപ്പെടെയുള്ളവർ നിയമം ലംഘിച്ചാൽ നാടുകടത്തൽ നടപടികൾ വരെ നേരിടേണ്ടി വരുമെന്നും സൂചനയുണ്ട്.



