- ക്ഷേത്രാരാധനയിൽ പ്രമുഖമായ സ്ഥാനമാണ് ഭക്തജനങ്ങൾ ചെയ്തുവരുന്ന വഴിപാടിനുള്ളത്. ഭൂപരിഷ്കരണ നിയമംമൂലം മറ്റും സാമ്പത്തിക വിഷമം അനുഭവിക്കുന്ന ക്ഷേത്രങ്ങളിൽ നിത്യനിദാനാദികളും മറ്റും നിർവ്വഹിച്ചുപോരുന്നത് ഭക്തന്മാരുടെ വഴിപാടുകൾകൊണ്ടാണ്. അനേകം ക്ഷേത്രങ്ങളിൽ ഉത്സവാദികൾ, ജീർണ്ണോദ്ധാരണം, ശുദ്ധികലശം, നവീകരണകലശം എന്നീ ക്രിയകളുടെ ഭാരിച്ച ചെലവിൽ ഏറിയപങ്കും ഭക്തജനങ്ങൾ നൽകുന്ന ദ്രവ്യ – ധനരൂപേണയുള്ള വഴിപാടുകൾ കൊണ്ടാണ് നിർവ്വഹിയ്ക്കപ്പെടുന്നത്. ഏതു ക്ഷേത്രത്തിലും അവിടുത്തെ പ്രധാനപ്പെട്ട വഴിപാടുകളെക്കുറിച്ചുള്ള ബോർഡുകൾ കാണാൻ കഴിയും.
ലൗകീകമായ കാര്യസിദ്ധിയെ കാംക്ഷിച്ചുകൊണ്ടാണല്ലോ മിക്കവാറും വഴിപാടുകൾ കഴിച്ചുവരുന്നത്. വഴിപാടുകളിലൂടെ അത്ഭുതകരമായ ഫലം ലഭിക്കുന്നതായി പലർക്കും അനുഭവവേദ്യമായിട്ടുള്ളതാണ്. ആധുനിക ലോകത്തിൽ ലഭ്യമാകുന്ന അനേകം ഉപാധികളെ ആശ്രയിച്ചിട്ടും തങ്ങളുടെ പ്രശ്നങ്ങൾ ചിലപ്പോൾ പരിഹൃതങ്ങളാകാറില്ല. ജീവിതത്തിൽ അഭിമുഖീകരിയ്ക്കുന്ന അത്തരം സങ്കീർണ്ണമായ പ്രശ്നങ്ങൾ പോലും ഒരു ഗ്രാമക്ഷേത്രത്തിൽ കഴിയുന്ന ഏറ്റവും ലളിതമായ വിളക്കുമാലയിലൂെടെയോ പുഷ്പാഞ്ജലിയിലൂടെയൊ നിഷ്പ്രയാസം പരിഹരിയ്ക്കപ്പെടുന്നുണ്ട് എന്നുള്ളത് പകൽ വെളിച്ചം പോലെ യാഥാർത്ഥ്യമാണ്. തിരുപ്പതി ക്ഷേത്രത്തിലെ വെങ്കിടേശ്വരഭഗവാനെ തങ്ങളുടെ വ്യവസായങ്ങളിലും വ്യാപാരങ്ങളിലും പങ്കാളി ( partner ) യായി ചേർക്കുന്ന സമ്പ്രദായമുണ്ട്. വർഷാന്തം കണക്കുപ്രകാരം ലഭ്യമായ ലാഭത്തിൻ്റെ പാർട്ട്ണർ എന്ന നിലയ്ക്കുള്ള ഭഗവാൻ്റെ വിഹിതം ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതിൻ്റെ ഫലമാണത്രേ പലപ്പോഴും അവിടെ വൻ സംഖ്യകൾ കാണിക്കയായി ലഭിക്കുന്നത്. അപ്പോൾ ഭഗവാനെ കൂട്ടുപിടിച്ചാൽ ധനലാഭം ഉണ്ടാക്കുവാൻ കഴിയുമെന്ന സ്വാനുഭാവത്തിൻ്റെ വെളിച്ചത്തിലാണ് ഇത്തരം വഴിപാടുകളുടെ എണ്ണം ഓരോ വർഷം ചെല്ലുന്തോറും വർദ്ധിച്ചു കൊണ്ടിരിയ്ക്കുന്നത്. കാര്യങ്ങളുടെ നിർവിഘ്‌ന പരിസമാപ്തിയ്ക്ക്, രോഗശാന്തിയ്ക്ക്, ഉദ്യോഗസമ്പാദനത്തിന് എന്നിങ്ങനെ അഭീഷ്ടസിദ്ധിയ്ക്കായി ഈ പ്രക്രിയ ആശ്രയിക്കാത്തവർ വിരളമാണ്. ചുരുക്കം ചിലർ “രിക്തഹസ്തേനനോപേയാദ് രാജാനാം ദേവതാം, ഗുരും എന്ന ശാസ്ത്രവചനത്തിൻ്റെ അടിസ്ഥാനത്തിലും വഴിപാടുകൾ കഴിക്കുന്നുണ്ട് എന്നുള്ള കാര്യം ഇവിടെ വിസ്മരിക്കുന്നില്ല.
വഴിപാട് ശബ്ദത്തിൻ്റെ അർത്ഥവ്യാപ്തി
സ്വകാര്യസിദ്ധിയ്ക്കായി ക്ഷേത്രത്തിൽ ദേവന് പ്രതിഫലമായി കൈകൂലി കൊടുക്കുക എന്നതാണോ ഈ ആചാരത്തിൻ്റെ അർത്ഥം? ഒരിയ്ക്കൽ ഒരു വിദ്യാർത്ഥിയുടെ ചോദ്യാവലി വാങ്ങി വായിച്ചപ്പോൾ, വാക്യമുണ്ടാക്കി എഴുതുവാൻ നൽകിയ പദാവലികളിൽ “വഴിപാടുകഴിയ്ക്കുക “ എന്ന പ്രയോഗം കാണാനിടയായി. മറ്റു യാതൊരു പോംവഴിയുമില്ലാത്തതിനാൽ മനസ്സില്ലാ മനസ്സോടെ എന്തേങ്കിലും കാട്ടിക്കൂട്ടുക എന്ന ഒരു പ്രവർത്തി എന്ന നിലയ്ക്കാണ് സാമാന്യമായി ഈ പദപ്രയോഗത്തിനു ഭാഷയിൽ അർത്ഥം കൽപിച്ചു വരുന്നത്. വഴിപാടിനെ കുറിച്ചുള്ള ഉപരിപ്ലവമായ ധാരണവെച്ച് പുലർത്തി വന്നതിൻ്റെ ഫലമായിട്ടായിരിയ്ക്കണം ഭാഷയിൽ പോലും തെറ്റായ രീതിയിൽ ഈ പദം പ്രയോഗിച്ചുവരുന്നത്. ഈ പ്രക്രിയുടെ വിശദാംശങ്ങളിലേയ്ക്ക് കടന്നാൽ മാത്രമേ ഇതിൻ്റെ അർത്ഥവ്യാപ്തിയും മഹത്വവും എത്രയുണ്ടെന്ന് സ്പഷ്ടമാകുകയുള്ളൂ. അന്ധവും അനാചാര ബന്ധവും ആയ അനുസന്ധാനം മൂലം ഒരു കർമ്മത്തിൻ്റെ അർത്ഥത്തിന് പരിണാമ പ്രക്രിയയിൽ എത്രത്തോളം മൂല്യശോഷണം സംഭവിയ്ക്കുന്നുവെന്ന് കാണാൻ കഴിയും. വഴിപാട് എന്നതിൻ്റെ അർത്ഥം ആരാധന എന്നാണ്. ആയതു ഈശ്വര സന്നിദ്ധിയിൽ വെച്ച് ചെയ്യപ്പെടുന്ന ത്യാഗമല്ലാതെ മറ്റൊന്നുമല്ല.
(തുടരും)
നല്ല അറിവ്
നല്ല അറിവ് ഗുരുജി. വഴിപാട് ൻ്റെ പ്രാധാന്യം വളരെ വ്യക്തമായി പറഞ്ഞു. അത് വെറും കാട്ടിക്കൂട്ടലല്ല എന്നും. അതിൻ്റെ ഫലസിദ്ധി ഉണ്ടെന്നും മനസ്സിലാക്കി ചെയ്യുമ്പോൾ അനുഭവവേദ്ധ്യമാകും. നന്ദി ഗുരുജി നമസ്ക്കാരം ‘