Saturday, February 14, 2026
Homeകഥ/കവിത"മണവാളൻകുന്നിലെ മഞ്ചാടിമണികൾ" (നോവൽ - ഭാഗം - 8) ✍ രവി കൊമ്മേരി, UAE

“മണവാളൻകുന്നിലെ മഞ്ചാടിമണികൾ” (നോവൽ – ഭാഗം – 8) ✍ രവി കൊമ്മേരി, UAE

കാരണം വല്ല മൃഗങ്ങളും ഇറങ്ങി കൃഷി നശിപ്പിച്ചാലോ..!
അങ്ങിനെ സംസാരിച്ചുകൊണ്ട് അവർ ഒരുപാടു ദൂരം നടന്നു.
തുടർന്ന് വായിക്കുക.
👇👇👇👇👇👇👇

ഭാഗം 8

ങ്ഹാ.. അതൊക്കെ പോട്ടെ നീ എപ്പഴാണ് തിരിച്ചു പോകുന്നത് ജെയിംസ് ?
ഞാൻ അടുത്ത ആഴ്ച്ച പോകും. അവിടെയും പ്രശ്നങ്ങളാടോ.. ഞാൻ മാറിനിന്നാൽ ജോലിക്കാരാകെ ഒഴപ്പും. അവൾ ഉണ്ടായിരുന്നപ്പോൾ ഒരു ധൈര്യമായിരുന്നു. വയ്യടോ… ഇതൊക്കെ എന്തിനാണെന്നൊരു തോന്നൽ.
ഒക്കെ ശരിയാകും എന്ന് പറയാനേ എനിക്കറിയൂ…

ങ്ഹാ.. പിന്നെ രാമഭദ്രാ… ഇനിയുള്ള ദിവസങ്ങളിൽ നീ സ്ഥിരമായി ഇവിടെ വരണം. ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഒന്ന് ശരിക്ക് മനസ്സിലാക്കണം. എന്നാലേ എനിക്ക് പോകുമ്പോൾ ഒരു മനസ്സമാധാനം ഉണ്ടാവുള്ളു കേട്ടോ..
വരാടോ.. എന്നും വരാം.. നാളെ മകൾക്ക് സ്കൂൾ അവധിയാണ്. അവളും ഇങ്ങോട്ട് വരണം എന്ന് പറഞ്ഞിട്ടുണ്ട്.
എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം. ഞാൻ നാളെ രാവിലെ കാറയക്കാം. താൻ തന്റെ കുടുംബത്തോടൊപ്പം ഇങ്ങോട്ട് പോര്.
ഏയ്.. അതൊന്നും വേണ്ട. തന്റെ ബുദ്ധിമുട്ടുകൾ എനിക്ക് മനസ്സിലാകും ജെയിംസ്.
എന്തു ബുദ്ധിമുട്ടാടോ… കാറും, ഡ്രൈവറും ഇവിടെ വെറുതെയിരിക്കുന്നു. പിന്നെന്താ…
നാളെ രാവിലെ ഒരു പത്തു മണിയാകുമ്പോൾ വണ്ടി അവിടെ എത്തും.
ശരി. എന്നാൽ ഞാൻ ഇറങ്ങുന്നു.
മാന്ത്രികവിദ്യകൾ പ്രകടിപ്പിക്കുന്ന മായാജാലക്കാരൻ്റെ വേഗതയിൽ കാര്യങ്ങൾ മിന്നിമറയുന്നു. യുഗങ്ങൾ ദിവസങ്ങളായി തീരുന്നതുപോലെ. നഗരവിഥികളിൽ എന്നും തെളിയാറുള്ള തെരുവ് വിളക്കുകൾ കൂടുതൽ ശോഭയാർന്നിരിക്കുന്നു.

പിറ്റേന്ന് ഞായറാഴ്ച്ച. കാലത്ത് പത്ത് മണിക്കു തന്നെ രാമഭദ്രനെ എടുക്കാൻ വണ്ടിയെത്തി. കുടുംബസമേതം അവർ ജയിംസിന്റെ വീട്ടിലെത്തി. ജയിംസ് പുറത്ത് എവിടെയോ പോകാനുള്ള തയ്യാറെടുപ്പോടെ വരാന്തയിൽ കാത്തുനിൽപ്പുണ്ടായിരുന്നു.
രാമാഭദ്രാ… ഇവരിവിടെ നിൽക്കട്ടെ നമുക്ക് ഒരിടം വരെ ഒന്ന് പോകണം. വേഗം വരാം.
തുടർന്ന് ജയിംസ് സാറാമ്മച്ചേടത്തിയെ വിളിച്ചു.
ചേച്ചീ ഒന്നിവിടം വരെ വന്നേ..
ദാ… വരുന്നു കുഞ്ഞേ.
ചട്ടേം മുണ്ടും ധരിച്ച് , ഒരു തോർത്തും ചുമലിലിട്ട് മധ്യവയസ്ക്കയായ സാറാമ്മച്ചേടത്തി അവരുടെ ഇടയിലേക്ക് കടന്നു വന്നു.
ചേടത്തീ.. ഇത് രാമഭദ്രന്റെ ഭാര്യയും മകളും. ഇവരെ അകത്തോട്ട് കൂട്ടിക്കോ. ഞങ്ങൾ ഒരിടം വരെ പോയേച്ചും വരാം.

രാമഭദ്രനും ജയിംസും കാറിൽ കയറി നേരെ ടൗണിലോട്ട് വിട്ടു.
ജയിംസേ ഒരു കാര്യം ചോദിക്കുന്നതുകൊണ്ട് തെറ്റിദ്ധരിക്കരുത്. ഞാനൊന്നും മനസ്സിൽ വെയ്ക്കാറില്ല. ചോദിക്കേണ്ടത് അപ്പപ്പം ചോദിക്കണം. അതാണ്.
ചോദിക്കടോ… ജയിംസ് തമാശ പോലെ പറഞ്ഞു.
നീ എന്നെ ഇതൊക്കെ നോക്കാനാക്കുന്നതുകൊണ്ട് നിന്റെ ബന്ധുക്കൾക്ക് വല്ല പരാതിയും….?
ഒരുത്തനേം വിശ്വസിക്കാൻ കഴിയില്ലടോ.
ജയിംസിന് നന്നായിട്ടറിയാം. ഒക്കെ തക്കം പാർത്തിരിക്കുകയാ. എന്റെ ഭാര്യ പോയീന്നറിഞ്ഞിട്ട് എല്ലാവനും വന്നതാ. എന്തൊരു സ്നേഹമായിരുന്നു. ഞാനമേരിക്കേന്ന്‍ വീണ്ടും കല്ല്യാണം കഴിക്കുകയാണെന്നും പെണ്ണൊക്കെ പറഞ്ഞ് ഏർപ്പാടാക്കിയാണ് വന്നതെന്നും പറഞ്ഞപ്പോൾ ഒക്കെ കിട്ടിയതും കൊണ്ട് സ്ഥലം വിട്ടു.
സംസാരിക്കുന്നതിനിടയിൽ ജെയിംസ് ഡ്രൈവറോട് അടുത്ത ഇടത്തോട്ടുള്ള വളവ് തിരിഞ്ഞ് വലതു ഭാഗത്ത് കാണുന്ന വലിയ ഗേറ്റിനകത്തേക്ക് വണ്ടി കയറ്റി ഒതുക്കാൻ പറഞ്ഞു.

സെൻറ്. സെബാസ്റ്റ്യൻ ഓർഫനേജ് എന്ന വലിയ ബോർഡ് ആ ഗേറ്റിലും അതിനകത്തെ പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിലും എഴുതി വച്ചിട്ടുണ്ടായിരുന്നു.
കാറിൽ നിന്നിറങ്ങി രാമഭദ്രൻ ചുറ്റിലും നോക്കി. എന്നിട്ട് ജയിംസിന്റെ മുഖത്തേക്ക് നോക്കി. എന്തായിവിടെ എന്നഭാവത്തിൽ.
ജയിംസ് അവനേയും കൂട്ടി ആ പള്ളിയിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു.
രാമഭദ്രാ ഇതൊരു അനാഥാലയമാണ്.
അതെനിക്ക് മനസ്സിലായി.
പിന്നെ ഇവിടെ എന്താണെന്നല്ലേ.? പറയാം വാ…

അവർ പള്ളിയിലേക്ക് കയറുമ്പോൾ ഫാദർ ഗ്രിഗറി എസ്തപ്പാനോസ് അവരെക്കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.
ഫാദർ ഇത് രാമഭദ്രൻ. എന്റെ സുഹൃത്ത്.
ഫാദർ അവനും, അവൻ തിരിച്ചും നമസ്ക്കാരം പറഞ്ഞു.
അവർ ഫാദറിനോടൊപ്പം റൂമിലേക്ക് പോയി. ജയിംസിന്റെ അവിടെയുള്ള പെരുമാറ്റത്തിൽ അവൻ അവിടെ ആദ്യമായല്ല വരുന്നത് എന്ന് രമഭദ്രന് മനസ്സിലായി.
ജയിംസ് ആ അനാഥാലത്തിന്റെ നടത്തിപ്പിനെക്കുറിച്ചും, കുട്ടികളുടെ ഭക്ഷണകാര്യത്തെക്കുറിച്ചും, പിന്നീട് കുറെ പൊതു കാര്യങ്ങളെക്കുറിച്ചുമൊക്കെ വളരെ വിശദമായി ഫാദറുമായി സംസാരിച്ച് കഴിഞ്ഞതിനു ശേഷം ഫാദർ ഗ്രിഗറി അവരെ അവിടുത്തെ അനാഥാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ചെറുതും വലുതുമായി ഒത്തിരി കുട്ടികൾ അവിടെ ഉണ്ടായിരുന്നു. ജയിംസ് അവർക്കിടയിലൂടെ ഒരു സാന്ത്വനത്തിന്റെ കൈത്തലോടലായി നടന്നു നീങ്ങി. തിരിച്ചു വരുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരിക്കുന്നത് രാമഭദ്രൻ കണ്ടു.

ഈ സമയം ജയിംസിന്റെ വീട്ടിൽ സാറാമ്മച്ചേടത്തിയോടൊപ്പം വീടിന്റെ അകത്തോട്ട് കയറിപ്പോയകാർത്തിയും രമ്യയും ആ വിട് മുഴുവൻ നടന്ന് കണ്ട് ആസ്വദിക്കുകയായിരുന്നു. ആ വീട്ടിൽ അവരെ വല്ലാതാകർഷിച്ചത് ചുമരിമേൽ തൂക്കിയിരിക്കുന്ന പെയിന്റിംഗുകൾ ആയിരുന്നു. മാത്രമല്ല അവിടെ എല്ലാ മുറികളിലേയും ചുവരുകൾ മനോഹരമായി ഡിസൈൻ ചെയ്ത് ഭംഗിയുള്ള ജനൽ കർട്ടണുകളോടുകൂടി അലങ്കരിച്ചിരുന്നു.
സ്വീകരണമുറിയിൽ ഒറ്റത്തടിയിൽത്തീർത്ത ഒരു മനോഹരമായ പുലിയുടെ പ്രതിമയാണ് രമ്യയെ വല്ലാതെ ആകർഷിച്ചത്. അവൾ അതിനെ തൊട്ടും തലോടിയും ഒത്തിരി സമയം ചിലവഴിച്ചു.

കാർത്തി വീടിന്റെ ഭംഗി മുഴുവൻ ആസ്വദിച്ചതിനുശേഷം അടുക്കളയിൽ സാറാമ്മച്ചേടത്തിയുടെ അടുത്തേയ്ക്ക് പോയി. അവിടെ സാറാമ്മച്ചേടത്തിയെ കൂടാതെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. കാർത്തി അടുക്കളയിലേക്ക് കടന്നതും ആ സ്ത്രീ പിൻവാതിലിലൂടെ പുറത്തേക്ക് ഓടിയതും ഒന്നിച്ചായിരുന്നു.
കാർത്തി ഒന്ന് പകച്ചെങ്കിലും വളരെ പെട്ടന്ന് സാറാമ്മച്ചേടത്തിയുടെ അടുത്തെത്തി അതാരാണെന്ന് അന്വേഷിച്ചു.
ചിരുത. ചിരുതയാണവൾ. പറമ്പിൽ പണിയെടുക്കുന്ന കുമാരന്റെ പെണ്ണ്. എനിക്കൊരു സഹായത്തിന് വരുന്നതാ.
അവരെന്തിനാ എന്നെക്കണ്ടപ്പം ഓടിയത്…?
ഇവിടെ പുറത്തു നിന്ന് ആരെങ്കിലും വന്നാല്‍ അവൾ അങ്ങിനെയാ. പഴയ കാലത്തെ പെണ്ണല്ലേ… ആചാരവും പഴയതു തന്നെ.
കാർത്തി ഉടനെ പിൻ വാതിലിനു പുറത്ത് ചെന്നു. കാർത്തിയെ കണ്ടതും വീണ്ടും ഓടാൻ തുടങ്ങിയ ചിരുതയെ കാർത്തി കടന്നുപിടിച്ചു.
പുലിയുടെ പിടിയിലമർന്ന ഇരകണക്കെ ചിരുത നിന്ന് വിറച്ചു.

അയ്യോ മോളേ… ഞാൻ പാവമാ. ഒന്നും പറയരുത്. അവർ സങ്കടപ്പെട്ടു.
ഏയ്.. എന്തായിത്. നിങ്ങൾ എന്തിനാണ് പേടിക്കുന്നത്. ഞാനും നിങ്ങളെപ്പോലെ ഒരു പെണ്ണാണ്.
“നാട്ടിലും നാട്ടുകാരുടെ ഇടയിലും ഇറങ്ങാൻ കഴിയാത്ത രീതിയിൽ മാറ് മറയ്ക്കാതല്ല ചിരുതമ്മേ നമ്മൾ നടക്കുന്നത്. മനുഷ്യനെന്ന തിരിച്ചറിവ് സാഹോദര്യത്തിനും സമൂഹസദ്യയ്ക്കും ഭ്രഷ്ട് കൽപ്പിക്കാത്ത സമൂഹത്തിലാണ് “.
വാ.. വന്ന് നിങ്ങളുടെ ജോലി ചെയ്യ്.
ചവിട്ടി നിന്ന ഭൂമി തന്നെയൊന്ന് എടുത്ത് കുടഞ്ഞതായി ചിരുതയ്ക്ക് തോന്നി. കാർത്തിയുടെ പിടിയിൽ നിന്ന് തൻ്റെ ശരീരത്തിലേക്ക് ഒരു മിന്നൽപ്പിണർ ഓടി കയറിയതുപോലെ അവൾക്ക് തോന്നി. ചിരുത കർത്തിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

ഇന്നുവരെ തന്നെ കാണുമ്പോൾ അറപ്പോടെ നോക്കുന്ന കൊച്ചമ്മമാരെയേ അവൾ കണ്ടിട്ടുള്ളു. ഇന്നിതാ തൻ്റെ മുന്നിൽ ഒരു ദേവി പ്രത്യക്ഷപ്പെട്ടിരിക്കുന്നു . അവൾ രണ്ട് കൈയ്യും കൂപ്പി കാർത്തിയെ തൊഴുതു.
കാർത്തി ചിരിച്ചു കൊണ്ട് ചിരുതയേയും കൂട്ടി അടുക്കളയിലേക്ക് തിരിച്ചു വന്നു..
സാറാമ്മച്ചേടത്തി അന്ധാളിച്ച് നിൽക്കുകയായിരുന്നു. സാധാരണയായി ഇവിടെ പുറത്തു നിന്ന് ആരെങ്കിലും വരികയാണങ്കിൽ വലിയ പത്രാസ്സുകാണിക്കുകയാണ് പതിവ്. പല പല സ്ത്രീകൾ വന്നപ്പോഴും ചിരുത ഇതു പോലെ ഓടിയിട്ടുണ്ട്. എന്നാൽ അത് ആരാണെന്നോ.. എന്തിനാണ് അവൾ ഓടിയതെന്നോ ചോദിക്കാൻ ഒരുത്തിയും കൂട്ടാക്കിയിട്ടില്ല.
എന്നാൽ ഇതാ ഇന്ന് പുതിയൊരു തലമുറയുടെ പുത്തൻ വികാരം. ചിരുതയുടെ സിരകളെ ത്രസിപ്പിച്ചിരിക്കുന്നു.

കാർത്തി അവളുടെ കൈയ്യും പിടിച്ച് വന്ന് അടുക്കളയിൽ അവർ ചെയ്തു കൊണ്ടിരുന്ന ജോലി തുടരാൻ പറഞ്ഞു.
എന്താ സാറാമ്മച്ചേടത്തി നിങ്ങൾ കഴുകുന്നത് ?.
ഇതല്പം താറാവിറച്ചിയാമോളേ..
ചേടത്തിമാറ്. ഇത് ഞാൻ ശരിയാക്കാം. കാർത്തി സാറാമ്മച്ചേടത്തിയെമാറ്റി ആ ജോലി ഏറ്റെടുത്തു.
വേണ്ട കുഞ്ഞേ.. ഉടുത്തിരിക്കുന്നതിലൊക്കെ അഴുക്കാവും.
ഒന്നുമില്ലന്നേ… അല്ലേലും ഇതെന്റെ കല്ല്യാണപ്പുടവയൊന്നുമല്ല ചേച്ചീ.
കറിയാന്നോ. ഫ്രൈ ആന്നോ അതു പറ.
ഇത്കറിവെയ്ക്കാം.. മീൻ പൊരിക്കേം ചെയ്യാം.
ആയിക്കോട്ടെ. എന്നാൽ നിങ്ങൾ മീനെടുത്ത് മുറിക്ക്.
അങ്ങിനെ കാർത്തിയും, സാറാമ്മച്ചേടത്തിയും, ചിരുതയും കൂടെ ഉച്ചഭക്ഷണം ഗംഭീരമാക്കാൻ പ്രയത്നം ആരംഭിച്ചു.

തുടരും ……

രവി കൊമ്മേരി, UAE✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com