ഓരോ വരവിലും കടുപ്പമേറുന്ന പെണ്ണ് !
വറണ്ട വദനവും കണ്ണുകളിലൊരായിരം
നക്ഷത്രപ്പൂത്തിരികളും..
ഉണങ്ങിയ ചുണ്ടുകളിൽ
മിണ്ടാട്ടം മുട്ടി നിൽക്കുമ്പോഴും,
തിളച്ചു മറിയുന്ന ശിരസ്സിൽ
പല വർണ്ണ പൂക്കൂട !
അവളെയെനിക്കൊത്തിരിയൊത്തിരി
ഇഷ്ടാണ് ?
പക്ഷേ…അവളങ്ങനല്ല!ഞാൻ
ഹൃത്തോട് ചേർത്തണയ്ക്കുമ്പോഴും
എൻ്റെ ജീവൻ്റെ മിടിപ്പിനെ
കിതപ്പിച്ചൊടുക്കും.
ഞാൻ നിന്ന് പ്രാണവായു തിരയും..
അവളപ്പോഴും കൂസാറില്ല!
ഒരു പാട് പേരുടെ ദാഹമൂറ്റിക്കുടിച്ച്
പെണ്ണ്
പനങ്കുലപ്പൂമുടിയഴിച്ചാടുമ്പൊഴും,
ഉടലാകെ പൊൻ തിളക്കം.
ഉയിരിലാളും തീ ജ്വാല …
അവളുടെ പ്രണയം
മിക്കപ്പോഴുമെന്നെയുരുക്കും
വിറകുകൊള്ളിപോലെ !
തളർത്തിയുറക്കും
നീരറ്റ പൊയ്കയിലെ
ചെന്താമര പോലെ..
അവൻ്റെ നിശ്വാസച്ചൂടിൽ
നിന്നെന്നെയകറ്റും!
ഒന്നു വീശിത്തണുപ്പിക്കാൻ
അവളുടെ വീറും വാശിയും
കെട്ടടങ്ങില്ലല്ലോ?
ഓരോ വെളുപ്പാൻ കാലത്തിൻ്റെ
ചില്ലയിലും
അവളു പൂക്കാൻ തുടങ്ങും..
പിന്നെങ്ങിനാ?
അവളുടെ കൊഴിഞ്ഞ പീലികളെ
ഞാൻ പെറുക്കി കൂട്ടും
ഏതോ നഷ്ടബോധമു ണർത്തുന്ന
ഓർമ്മകളവളുടെ വേരുകളിൽ
പൊടിയും..
അവളിലെ വേനൽ
പൂക്കാൻ തുടങ്ങും…
ചില്ലകൾ തമ്മിൽ തമ്മിൽ
ഉരസും
ഒരു തീക്കാറ്റിലവൾ
നിന്നാടിത്തുള്ളിയുറയും..
ചുടലയുടെ മണമുള്ളൊരു പെണ്ണ്
പിറക്കും
അവളുടെ വേരാഴത്തിലൊരു
ചാമ്പൽ കാട് മണക്കും.



