മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹവന്ദനം.
ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന അവസരങ്ങളിൽ ദൈവ ജനം പ്രാർത്ഥിക്കുയെന്നത് അനിവാര്യ ഘടകമാണ്. ലോകത്തിൽ സമാധാനം നിലനിൽക്കട്ടെ
മർക്കോസ് 1 : 15
“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ”
ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ ഭീഷണി മത തീവ്രവാദമാണ്. തീവ്രവാദ സംഘടനകളെ തുടച്ചു നീക്കി സമാധാന അന്തരീക്ഷം സൃഷ്ടിക്കുവാനായി എല്ലാ രാജ്യങ്ങളും രാഷ്ട്രീയ നേതാക്കന്മാരും കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ദൈവവും ആത്‍മീകതയും, മതവുമൊക്കെ മനുഷ്യകുലത്തിന്റെ സ്നേഹത്തിനും ഐക്യതയ്ക്കും, ഉയർച്ചയ്ക്കും നന്മയ്ക്കും വേണ്ടിയാണ് നില കൊള്ളേണ്ടത്. എന്നാലതിന് വിപരീതമായി മനുഷ്യർ തമ്മിലുള്ള വെറുപ്പിനും,വിഭാഗീയതയ്ക്കും, മനുഷ്യ കുലത്തിന്റെ തകർച്ചയ്ക്കുമായി അതു മാറിയാലതു ദൈവീകമല്ല, പൈശാചികമാണ്. അത് ആത്‍മീയതയല്ല, മത തീവ്രവാദമാണ്.
റോമർ :14- 17
“ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ”
ഈ കാലഘട്ടത്തിൽ മനുഷ്യന് സമാധാനം നൽകേണ്ട ദൈവ വിശ്വാസവും ആത്‍മീയതയും ആചാരങ്ങളും അവന്റെ സ്വസ്ഥത കെടുത്തുന്നു. യേശുവിന്റെ സ്നേഹത്താൽ പിടിക്കപ്പെട്ട ഒരു യഥാർത്ഥ ദൈവ പൈതലിനു തീവ്രവാദിയാകാൻ സാധ്യമല്ല. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഒരാൾ തീവ്രനായൽ അയാൾക്കും ക്ഷമിക്കുവാനും, സഹിക്കുവാനും കൂടുതൽ മനുഷ്യ സ്നേഹിയാകുവാനുമേ കഴിയൂ. കാരണം ബൈബിൾ സത്യങ്ങൾ ആരെയും തീവ്രവാദിയാക്കില്ല, പകരം ലോല ഹൃദയനാക്കി മാറ്റും.
യോഹന്നാൻ: 18-36
“എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.”
യഹൂദ മത തീവ്രവാദം തലയ്ക്കു പിടിച്ചു “ദൈവത്തിനു വേണ്ടി മനുഷ്യനെ കൊല്ലുന്ന “ക്രൂരനായിരുന്ന പൗലോസിനെ ദൈവ സ്നേഹത്തിന്റെ പ്രചാരകനാക്കിയതാണ് യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെ സുവിശേഷം. ആഫ്രീക്കയിലെ നരഭോജികളെ നര സ്നേഹികളാക്കിയതാണ് ക്രിസ്തുവിന്റെ സ്നേഹം. ശത്രുക്കളെ സ്നേഹിച്ചും ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാത്ഥിച്ചു കൊണ്ട് ദൈവത്തിന്റെ ധാർമ്മിക നിലവാരത്തിലെത്തുവാൻ യേശു പഠിപ്പിച്ചു
റോമർ 14: 12
“ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടി വരും”
ക്രിസ്തുവിന്റെ ഈ സ്നേഹ രാജ്യം ലോകമെങ്ങും വിശാലമാക്കുവാൻ വാളും വടിയും വേണ്ട. മനുഷ്യ ഹൃദയങ്ങളെ തൊടുന്ന ദൈവ സ്നേഹത്തിന്റെ ഇരു വായ്ത്തല വാളാകുന്ന സുവിശേഷം മതി. യേശുവിനെ പിടിക്കാൻ വന്ന മഹാ പുരോഹിതന്റെ ദാസനെ പത്രോസ് വാളെടുത്തു വെട്ടിയപ്പോൾ ‘വാളെടുക്കുന്നവൻ വാളാൽ വീഴും’എന്നു പറഞ്ഞു ശത്രുവിന്റെ കാതു തൊട്ടു സുഖപ്പെടുത്തി. ഇരുമ്പു വാളും വടിയുമായി വന്ന ശത്രുവിനെ സ്നേഹത്തിന്റെ വാളിനാൽ ഒരു നിമിഷം കൊണ്ട് തന്റെ രാജ്യത്തിലേയ്ക്ക് യേശു പിടിച്ചടക്കി.
1 കൊരിന്ത്യർ 4:2
“ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ”
അറിവില്ലാത്തവരോട് ക്ഷമിച്ചും അവരെ സഹിച്ചും ദൈവരാജ്യം വിശാലമാകുകയാണ്. നിർബന്ധിത മത പരിവർത്തനം ക്രിസ്തുവിന്റെയും ബൈബിളിന്റെയും അജണ്ടയല്ല. അതിനാൽ പ്രിയരേ നല്ല വിശ്വസ്ഥരായ ഗൃഹവിചാരകന്മാരായി ഈ ഭൂമിയിൽ പ്രവാസ ജീവിതം നയിക്കാം. ലോകത്തിന്റെ സമാധാനത്തിനും, ഐക്യതയ്ക്കും വേണ്ടി ഒരു മനസ്സോടെ ദൈവ സന്നിധിയിൽ പ്രാത്ഥിക്കാം. എല്ലാ രാജ്യങ്ങളും തമ്മിൽ യുദ്ധം ഒഴിവാക്കി സമാധാനം നിലനിർത്തട്ടെ. നമ്മുടെ രാഷ്ട്രീയ നേതാക്കൾ, സൈനീകർ, അതിർത്തികളിൽ താമസിക്കുന്ന ഓരോരുത്തർക്കു വേണ്ടിയും പ്രാർത്ഥിക്കണം. ഈ വചനങ്ങളാൽ ദൈവം എല്ലാവരെയും ബലപ്പെടുത്തട്ടെ
‘ വാളെടുത്തവൻ വാളാൽ ‘ സ്നേഹത്തിൻ്റെ ഇത്ര വലിയ സന്ദേശയവുമായെത്തിയ സുവിശേഷം മതത്തിൻ്റെ കാഴ്ചപ്പാടിനപ്പുറം മാനവർ സ്വീകരിക്കണമെന്ന നിർദ്ദേശം ഇന്നത്തെ സാഹചര്യത്തിൽ എത്ര പ്രസക്തം