തൃശൂർ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തടവുചാടിയ രോഗി മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചു. ആലുവയിൽ നിന്ന് ചികിത്സയ്ക്കെത്തിച്ച നേപ്പാൾ സ്വദേശി സൂരജ് (31) ആണ് പുലർച്ചെ ഒന്നേമുക്കാലോടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. പുറത്തിറങ്ങിയ ഇയാൾ കോട്ടപ്പുറത്ത് വിദ്യാർത്ഥികൾ താമസിക്കുന്ന വീടിന് സമീപമെത്തി. ഇത് ചോദ്യം ചെയ്ത വീട്ടുടമ മുരളിയെ സൂരജ് കുത്തി പരിക്കേൽപ്പിച്ചു.
തുടർന്ന് പടിഞ്ഞാറെ കോട്ട ഭാഗത്തെത്തിയ ഇയാളെ തടയാൻ ശ്രമിച്ച ബെന്നി വിൽസൺ, അജിത്ത് എന്നിവർക്കും കുത്തേറ്റു. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഇവരുടെ പരിക്ക് ഗുരുതരമല്ല. ഒടുവിൽ നാട്ടുകാരും പോലീസും ചേർന്നാണ് സൂരജിനെ കീഴ്പ്പെടുത്തിയത്. ഇയാളെ വീണ്ടും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.



