സുഖദമായ നീണ്ട ഒരുറക്കവും കഴിഞ്ഞു ഓരോരുത്തരായി എണീറ്റു കുളിച്ചുഫ്രഷ് ആയി റെഡിയായിക്കൊണ്ടിരുന്നു. രാവിലെ എട്ടരയ്ക്ക് യാത്ര തുടങ്ങണമെന്നാണ് ഗണേഷ് അറിയിച്ചിരുന്നത്. അതിൻപ്രകാരം എല്ലാവരും ബാഗുകളൊക്കെ പാക് ചെയ്തു ഒരുങ്ങിയിരുന്നു. ഭക്ഷണം കൂടി താമസത്തിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ അത് കഴിക്കാതെ ഇറങ്ങാനാവില്ല. എട്ടര കഴിഞ്ഞു. ഒമ്പതായി ഒമ്പതരയായി. അപ്പോളാണ് ഭക്ഷണം എത്തുന്നത്. ഇന്ന് ആദ്യം പോകേണ്ടത് ചൂരൽമലയിലേയ്ക്കാണ്. ദുരന്തസ്ഥലം സന്ദർശിക്കുക എന്നതിലുപരി നമ്മുടെ പട്ടാളത്തിന്റെ എൻജിനീയറിങ് വൈഭവം നേരിട്ടുകാണാനാണ് ആ യാത്ര. തേയിലത്തോട്ടങ്ങളിലൂടെയും വനത്തിലൂടെയുമുള്ള നീണ്ട യാത്രയ്ക്കുശേഷം ബെയ്ലി പാലത്തിന് സമീപമെത്തി.
മനസ്സ് ഒന്നു പിടഞ്ഞു. ഒരുനിമിഷം എല്ലാവരും നമ്രശിരസ്കരായി. ഉരുൾ ഉഴുതുമറിച്ചിട്ട ഒരു പ്രദേശം. രണ്ടു ജെ. സി. ബി .കൾ അവിടെ ജോലിചെയ്യുന്നുണ്ട്. അതുകൊണ്ടൊക്കെ എന്താകാനാണ് എന്നു കാണുന്ന ആർക്കും തോന്നിപ്പോകുന്ന സാഹചര്യം. ഇനിയും ലഭിക്കാത്ത ശരീരങ്ങളും വസ്തുവകകളും ആ മണ്ണിനടിയിൽ ആണ്ടുകിടപ്പുണ്ട്. അവ കണ്ടെത്താൻ ഈ രണ്ടു ജെ .സി .ബി മതിയാകുമോ? അതോ ആരെയെങ്കിലും ബോധിപ്പിക്കാനുള്ള തത്രപ്പാടാണോ എന്ന തോന്നലുളവാക്കും വിധമാണ് ആ ജോലി. മേപ്പാടി സ്‌കൂൾ ദുരന്തസ്മാരകം പോലെ പാലത്തിന് സമീപം നിലകൊള്ളുന്നു. കഴിഞ്ഞ ഉരുള്പൊട്ടലിന്റെ രംഗങ്ങൾ ഒരുനിമിഷം മനസ്സിലൂടെ കടന്നുപോയി. പാലത്തിന് മുകളിലേക്കോ അക്കരയ്ക്കോ ആരെയും കടത്തിവിടുന്നില്ല. രണ്ടു പൊലീസുകാർ അവിടെ കാവൽ നിൽക്കുന്നുണ്ട്. സമാനതകളില്ലാത്ത ദുരന്തമേറ്റുവാങ്ങിയ ഭൂമിയിൽ ശ്മശാന മൂകതയാണ്. കുന്നിൻചെരുവിലെ തേയിലത്തോട്ടം ആ പ്രദേശത്തിന് കാവലായി നിലകൊള്ളുന്നതുപോലെ തോന്നും. ഇവിടെയുണ്ടായിരുന്ന ബാക്കി ജനങ്ങളൊക്കെ എവിടെയായിരിക്കുമെന്നു ഓർത്തുനോക്കി. അവരെ എവിടെയാകും പുരരധിവസിപ്പിച്ചിരിക്കുക? കിട്ടിയ സഹായങ്ങൾ മുഴുവൻ അവർക്ക് ലഭ്യമായോ? എന്നൊക്കെയുള്ള ചിന്തകളിൽ മനസ്സ് ആകുലമായി. ജലം കൊണ്ടു മുറിഞ്ഞുപോയ ജീവിതങ്ങളും ഭൂമിയും അവിടെ വസിച്ചിരുന്നവരും ഇന്ന് എവിടെയെങ്കിലുമൊക്കെ മുറിഞ്ഞ മനസ്സുമായി നഷ്ടപ്പെട്ടുപോയ ഉറ്റവരെയോർത്തു ജീവിക്കുന്നുണ്ടാകും.
പരാതിക്കിടമില്ലാത്തവിധം അവരെ പുനരധിവസിപ്പിക്കേണ്ടതും അവരെ സമാശ്വസിപ്പിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാം നഷ്ടപ്പെട്ട അവർക്ക് എല്ലാമായിത്തീരേണ്ടത് നമ്മളാണ്. അത് നമ്മുടെ കടമയും കൂടിയാണ്.
സൂര്യൻ തലയ്ക്കുമുകളിൽ അഗ്നിവർഷിക്കുകയാണ്. അധികസമയം അവിടെ നിൽക്കാൻ സാധിച്ചില്ല. മ്ലാനമായ മനസ്സുമായി അവിടുന്നു തിരിച്ചുപോന്നു. അല്പസമയത്തേയ്ക്ക് എല്ലാവരും നിശ്ശബ്ദരായിപ്പോയിരുന്നു.
ഹണി മ്യൂസിയമാണ് അടുത്ത ലക്ഷ്യം.
ആരോഗ്യദായകമായ തേനിന്റെ ഗുണഗണങ്ങൾ ആരോടും വിവരിക്കേണ്ടതില്ല. ഇത്തിരി തേൻ ഇല്ലാത്ത വീടുകൾ ഉണ്ടായിരിക്കുകയില്ല.
തേനിന്റെ രുചിയറിയാത്തവരും ചുരുക്കമായിരിക്കും. വയനാടിന്റെ തനതായ കാട്ടുതേൻ, കോൽത്തേൻ തുടങ്ങിയവ ഏറെ പേരുകേട്ടതുമാണ്. അപ്പോൾപ്പിന്നെ അവിടം സന്ദർശിക്കാനുള്ള ആവേശവും കൂടും. ആ ആവേശത്തിൽത്തന്നെ
ഉച്ചഭക്ഷണശേഷം മ്യുസിയത്തിന് മുന്നിലെത്തി.
പ്രവേശനകവാടത്തിൽ തേനീച്ചയുടെ മനോഹരമായ ശില്പം നമ്മെ സ്വാഗതം ചെയ്യുന്നു. ഉള്ളിൽക്കടന്നപ്പോൾ തേൻ ശേഖരിച്ചു ശുദ്ധീകരിക്കുന്ന മെഷീനാണ് കണ്ണിൽപ്പെട്ടത്. അതിന്റെ പ്രവർത്തനത്തെപ്പറ്റി ഗൈഡ് വിവരിച്ചുതന്നു. തേനീച്ചക്കർഷകരിൽ നിന്നും നഴ്‌സറികളിൽ നിന്നും ശേഖരിക്കുന്ന പ്രകൃതിദത്തമായ തേനിൽ ഇരുപതുശതമാനം ജലമാണ്. ജലാംശം ഉള്ളതുകൊണ്ടാണ് തേൻ അധികകാലം സൂക്ഷിക്കാൻ കഴിയാത്തത്. ആ ജലാംശം വലിച്ചുകളഞ്ഞു ശുദ്ധീകരിച്ചു കുപ്പികളിലാക്കി സീൽചെയ്യുന്ന പ്രവൃത്തിയാണ് അവിടെ നടക്കുന്നത്. ഇങ്ങനെ ശുദ്ധീകരിച്ച തേൻ എത്രകാലം വേണമെങ്കിലും കേടുകൂടാതെയിരിക്കുമെന്നാണ് അവരുടെ അവകാശവാദം. തുടർന്ന് ഗുഹാമുഖത്തേയ്ക്ക് പ്രവേശിക്കുന്നതുപോലുള്ള ആംബിയൻസ് ഒരുക്കിയിരിക്കുന്നു. പാർശ്വഭിത്തികളിൽ തേനീച്ചയുടെയും തേനറകളുടെയും രൂപങ്ങൾ ചിത്രീകരിച്ചു അതിന്റെ പ്രവർത്തനങ്ങൾ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. തൊട്ടുതാഴെ ഐൻസ്റ്റീൻ മുതലായ ശാസ്ത്രജ്ഞരുടെയും അവരുടെ പ്രശസ്തമായ മൊഴികളും രേഖപ്പെടുത്തിയിരിക്കുന്നു. മറുവശത്ത് തേൻ ശേഖരിക്കുന്ന വിവിധങ്ങളായ ഉപകരണങ്ങളും പൂമ്പൊടിയും മെഴുകും ഉണക്കി സൂക്ഷിച്ചിരിക്കുന്നു. മുകളിൽ തേനീച്ചകൾ തേൻ ശേഖരിക്കുന്ന വ്യത്യസ്തങ്ങളായ പൂക്കളുടെ ചിത്രങ്ങളും കാണാം.
ഇവയെല്ലാം കണ്ടു നേരെ ചെല്ലുന്നത് വിവിധയിനം തേൻ വാങ്ങാൻ ലഭിക്കുന്ന വില്പനശാലയിലേയ്ക്കാണ്. ഊർജ്വസ്വലരായ ജോലിക്കാർ തേനുകളെപ്പറ്റി വാചാലരാകുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലെ കർഷകരിൽ നിന്നും ശേഖരിക്കുന്ന തേനാണ് ഇവിടെ വിൽപ്പനയ്ക്കായി വെച്ചിരിക്കുന്നത്. വാങ്ങാനും കാണാനുമായി എത്തുന്നവർക്ക് രുചിച്ചുനോക്കാൻ തേൻ കൊടുക്കുന്നുമുണ്ട്. കാട്ടുതേൻ ചെറുതേൻ തുടങ്ങിയ വ്യത്യസ്തങ്ങളായ തേൻ ഷെല്ഫുകളിൽ നിറയെ കുപ്പികളിൽ നിരന്നിരിക്കുന്നു. ഒരു കിലോയ്ക്ക് എണ്ണൂറു മുതലാണ് വില. ഒരു കുപ്പി തുളസിത്തേൻ വാങ്ങി. തുളസി മാത്രം നട്ടുപിടിപ്പിച്ച പാടങ്ങൾക്കുള്ളിൽ പെട്ടി വെച്ചു ശേഖരിച്ച തേനാണ് അതെന്നാണ് വിൽപ്പനക്കാരന്റെ ഭാഷ്യം. രുചിച്ചുനോക്കിയപ്പോൾ തുളസിയുടെ സ്വാദ് അനുഭവപ്പെട്ടു. ഒരുവശത്തു ഭരണിയിൽ കൊതിപ്പിച്ചുകൊണ്ട് തേനിനുള്ളിൽ മുങ്ങിക്കിടക്കുന്ന തേനറ. അതിൽനിന്നും കണ്ണുപറിച്ചു അടുത്ത വില്പനശാലയിലേയ്ക്ക് നീങ്ങി. വയനാടിന്റെ തനതായ വിവിധതരം ചായപ്പൊടികൾ, കാപ്പിപ്പൊടികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ചോക്കളേറ്റുകൾ, ഉണങ്ങിയ പഴങ്ങൾ സിറപ്പുകൾ അച്ചാറുകൾ, മുളയരി എന്നുവേണ്ട സകലതും അവിടെയുണ്ട്. ഒരുപാക്കറ്റ് ചായപ്പൊടിയും ഒരു ചെറിയ പാക്കറ്റ് ഉണങ്ങിയ കിവി പഴവും കൂടി വാങ്ങി ബില്ലടച്ചു പുറത്തുകടന്നു. എല്ലാവരും അവരവർക്കവശ്യമുള്ളവ വാങ്ങിയിരുന്നു.
രാവിലെ ഇറങ്ങാൻ ഒന്നരമണിക്കൂർ വൈകിയതുകൊണ്ട് ‘എൻ ഊര്’ ഒഴിവാക്കേണ്ടിവന്നത് ഇത്തിരി നിരാശയുണ്ടാക്കി. അടുത്ത ലക്ഷ്യം പൂക്കോട് തടാകമാണ്. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജലതടാകമാണ് ഇത്. നീലാംബലുകൾ ഇതിൽ വളരുന്നു. പൂക്കോടൻ പരലെന്ന മത്സ്യങ്ങളും ഇവിടെമാത്രമുള്ള സവിശേഷതയാണ്. പതിമൂന്നേക്കറാണ് തടാകത്തിന്റെ വിസ്തീർണ്ണം. ആഴം 6.5 മീറ്ററും. വയനാട്ടിലെ ഏറ്റവും പ്രശസ്തമായ ഈ തടാകത്തിൽ നിന്നാണ് തളിപ്പുഴ ഉത്ഭവിക്കുന്നത്. ഇത് കബനി നദിയായി പരിണമിക്കുന്നു. വനങ്ങൾ നിറഞ്ഞ കുന്നുകൾക്കിടയിലുള്ള ഈ തടാകത്തിന്റെ ആകാശക്കാഴ്ചയിൽ അതിന് ഇന്ത്യയുടെ ഭൂപടത്തോട് സാമ്യമുണ്ട്. എഴുനൂറിൽപ്പരം പക്ഷികളുടെയും നിരവധിയിനം പൂമ്പാറ്റകളുടെയും ആവസകേന്ദ്രമാണ് ഇതിനുചുറ്റുമുള്ള വനമേഖല. ഈ തടാകത്തിന്റെ വശങ്ങളിലും ഉള്ളിലുമായി ഒരുതരം പായലുകൾ നിറഞ്ഞിരിക്കുന്നത് കാണാം.
തടാകത്തിൽ ബോട്ടിങ് സൗകര്യമുണ്ട്. തടാകം ചുറ്റിക്കാണാനുള്ള തയ്യാറെടുപ്പോടെ പാതയിലൂടെ നടക്കാനൊരുങ്ങുമ്പോൾ ചക്രവാളം കാർമേഘം കൊണ്ടു നിറഞ്ഞു. അതിഭയങ്കരമായ മഴ പെയ്യുമെന്ന പ്രതീതി ഉടലെടുത്തിനാൽ മുന്നോട്ട് നടക്കാൻ കഴിഞ്ഞില്ല. ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ മഴയുടെ ലക്ഷണം ഇല്ലാഞ്ഞതുകൊണ്ട് ബാഗിൽ നിന്നും കുടയും എടുത്തിരുന്നില്ല. അതിനാൽ ജൈവവൈവിധ്യങ്ങളുടെ കലവറയായ തടാകത്തീരത്തൂടെയുള്ള സഞ്ചാരവും ഹൃദ്യമായ കാഴ്ചകളും നഷ്ടമായി.
മഴപെയ്യില്ല എന്ന എന്റെ ശക്തമായ തോന്നൽ ഞാൻ കൂടെയുള്ളവരോട് പറഞ്ഞു. എങ്കിലും ആരും നടക്കാൻ തയ്യാറായില്ല. അതിനാൽ പിൻവാങ്ങേണ്ടി വന്നു. തടാകമേഖലയിൽ മഴ ഒന്നു ചാറിക്കടന്നുപോയതേയുള്ളൂ.
അക്വേറിയം കണ്ടിട്ട് പോകാമെന്ന് കരുതി ടിക്കറ്റെടുത്ത് അവിടേയ്ക്ക് കയറി. ചില്ലുകൂട്ടിലെ ഇത്തിരിസ്ഥലത്തെ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന അലങ്കാരമൽസ്യങ്ങൾ വലിപ്പത്തിലും വർണ്ണവൈവിധ്യത്തിലും ആകർഷകമായിരുന്നു. പുറത്ത് ചെറിയ ടാങ്കുകളിൽ ശുദ്ധജലമൽസ്യങ്ങളെയും കാണാം. ഒരുവശത്ത് ഫിഷ് സ്പായും പ്രവർത്തിക്കുന്നുണ്ട്.
കുറച്ചു നഷ്ടബോധത്തോടെയാണ് തിരിയെ പോന്നത്. അടുത്ത ലക്ഷ്യം ലക്കിടി വ്യൂ പോയിന്റിൽ നിന്നുള്ള താമരശ്ശേരി ചുരത്തിന്റെ കാഴ്ചയാണ്.
വ്യൂ പോയിന്റിന് സമീപമുള്ള കരിന്തണ്ടൻ ക്ഷേത്രത്തിന് സമീപം ബസ് നിർത്തി അവിടെയിറങ്ങി ചുരത്തിന്റെ കാഴ്ചയിലേയ്ക്ക് നടന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സ്ഥലമാണ് വയനാട്ടിലെ ലക്കിടി. കേരളത്തിന്റെ ചിറാപുഞ്ചി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. താമരശ്ശേരി ചുരംപാതയുടെ അവസാന ഭാഗം ഇവിടെയാണ്. എഴുനൂറു മീറ്റർ ഉയരമുണ്ട് ഇവിടെ പാതയ്ക്ക്. ഒമ്പത് ഹെയർപിൻ വളവോടുകൂടിയ പാതയുടെ ആകാശക്കാഴ്ച ഇവിടെ ലഭ്യമാക്കുന്നു.സംരക്ഷണറെയ്ലിനോട് ചേർന്നുനിന്നു താഴേയ്ക്ക് നോക്കുമ്പോൾ കൈകാലുകൾക്ക് വല്ലാത്ത വിറയൽ അനുഭവപ്പെടും. ചെങ്കുത്തായ മലയുടെ പാർശ്വങ്ങളിലൂടെ നിർമ്മിച്ചിരിക്കുന്ന പാതയുടെ ഇടവിട്ടുള്ള ദൃശ്യങ്ങളും പാതയിലൂടെ ചുരമിറങ്ങുകയും കയറുകയും ചെയ്യുന്ന വാഹനങ്ങളും ത്രസിപ്പിക്കുന്ന കാഴ്ചയാണ്. കോടയില്ലാതിരുന്നതിനാൽ അങ്ങുദൂരെ കോഴിക്കോട് ജില്ലയുടെ മുഴുവൻ ദൃശ്യംവും ലഭിക്കുന്നുണ്ട്. ആകാശത്ത് അതിമനോഹരമായ ഒരു മഴവില്ല് തെളിഞ്ഞുനിൽക്കുന്നത് ചക്രവാളത്തിന്റെ ഭംഗി ഒന്നുകൂടി വർധിപ്പിച്ചു. എങ്ങോട്ടുനോക്കിയാലും നീലമലകളും സമൃദ്ധമായ പച്ചപ്പും എത്രകണ്ടാലും മതിവരില്ല.
പാത നിർമ്മിച്ച ബ്രിട്ടീഷുകാരെപ്പറ്റിയും ഇത് കണ്ടെത്താൻ സഹായിച്ച കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പനെക്കുറിച്ചും ഏറെ പറഞ്ഞും വായിച്ചും എല്ലാവർക്കും അറിവുള്ളതാണ്. ആരുടെമുന്നിലും തലകുനിക്കാനോ എളിമപ്പെടാണോ കൂട്ടാക്കാത്ത ഒരു വെള്ളക്കാരന്റെ നെറികേടിന്റെ ബലിയാടായ ‘കരിന്തണ്ടൻ’ എന്ന ആദിവാസി മൂപ്പനെ ചതിച്ചു കൊന്നിട്ടും ആ ചരിത്രസത്യം എങ്ങും മാഞ്ഞുപോയില്ല. കൂടുതൽ തെളിമയോടെ നൂറ്റാണ്ടുകൾക്കിപ്പുറവും അത് അവശേഷിക്കുന്നു.
കരിന്തണ്ടനെ ബന്ധിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന ചങ്ങലമരത്തിന് മുന്നിലൂടെയാണ് പോയതെങ്കിലും ക്യാപ്റ്റനും ഡ്രൈവർക്കും അതിന്റെ ശരിയായ ലൊക്കേഷൻ അറിയാത്തതുകൊണ്ട് ആ മരമോ അതിൽ ബന്ധിച്ചിരിക്കുന്ന ചങ്ങലയോ കാണാൻ കഴിഞ്ഞില്ല.
രണ്ടാം ദിവസം പിന്നിടുമ്പോൾ വയനാടിന്റെ പകുതി കാഴ്ചകൾ പോലും പൂർത്തിയാക്കാൻ പറ്റിയില്ല. അത്രയ്ക്കും കാണാനുണ്ട് അവിടെ. കണ്ടാലും തീരാത്ത കാഴ്ചകൾ അനുഭവങ്ങൾ. അതൊക്കെ ബാക്കിവെച്ചുകൊണ്ട്
രണ്ടുദിവസത്തെ എല്ലാം മറന്നുള്ള യാത്രയ്ക്ക് പരിസമാപ്തി കുറിച്ചു.
കൽപ്പറ്റയിലുള്ള സഹപാഠി ജെസ്സിയുടെ വീട്ടിൽ അൽപസമയം ചെലവഴിച്ചു. ഏഴുമണിയോടെ അവിടുന്നു തിരിച്ചു. എല്ലാം വിസ്മരിച്ചുള്ള ആഹ്ലാദകരമായ യാത്ര തീർന്നതും തിരിച്ചു വീട്ടിലെത്തുമ്പോളുള്ള ആകുലതകൾ ഒരു സുഹൃത്ത് ആത്മഗതം പോലെ പറയുന്നുണ്ടായിരുന്നു. വീട്ടമ്മമാരായ എല്ലാ സ്ത്രീകളുടെയും എന്നുമുള്ള അവസാനിക്കാത്ത ആകുലതകൾ. അതിനോടൊക്കെ താൽക്കാലികമായി വിടപറഞ്ഞുകൊണ്ട് മനസ്സും ശരീരരവും പൂർണ്ണമായും കാഴ്ചകളുടെ അസ്വാദനതലങ്ങളിലേയ്ക്ക് ഉയർത്തിവിട്ടുകൊണ്ടുള്ള യാത്രകൾ ജീവിതത്തിന് ഉന്മേഷം പകരും. യാത്രയെ അതിന്റെ പരിപൂർണ്ണതയിൽ ആസ്വദിക്കാൻ കഴിയുക സുഹൃത്തുക്കൾക്കൊപ്പമാണ്. അനാവശ്യമായ നിയന്ത്രണങ്ങളോ സംരക്ഷണമോ ഇല്ലാതെ മനസ്സും ശരീരവും സ്വതന്ത്രമാക്കിയ യാത്ര. പൂത്തുമ്പികളെപ്പോലെയായിരുന്നു എല്ലാവരും. ഓരോരുത്തരും പരമാവധി ആസ്വദിക്കുകയും ആരും ആർക്കും ആരോചകമാകാതെ സൗഹൃദവും പരസ്പരബഹുമാനവും നൽകി സഹകരിക്കുകയും സഹവസിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മനോഹരമായ യാഥാർഥ്യം സൗഹൃദവും അതിലെ ഒത്തൊരുമയുമാണെന്നു ഓരോരുത്തരും തിരിച്ചറിയുകയായിരുന്നു. വലിപ്പച്ചെറുപ്പങ്ങളില്ലാതെ ഒരേ മനസ്സോടെ യാത്രാദൂരത്തിന്റെ വിരസതയെ സംഗീതം കൊണ്ടും തമാശകൾ കൊണ്ടും അകറ്റിനിർത്തി ഓരോ നിമിഷവും സമ്പൂർണ്ണമായി വിനിയോഗിച്ചുകൊണ്ടുള്ള ആ യാത്ര അവസാനിക്കാൻ പോകുകയാണല്ലോ എന്നോർത്തു മനസ്സ് നഷ്ടബോധത്തിന്റെ നീർച്ചുഴിയിലേയ്ക്ക് കൂപ്പുകുത്തിയെങ്കിലും വീണ്ടും ഇതുപോലെ മറ്റൊരു യാത്ര പോകണമെന്ന ഉറച്ച തീരുമാനവുമായി ഞങ്ങൾ ചുരമിറങ്ങി.
സഹപാഠി ജോസഫിന്റെ മകൻ ജോയലിന്റെ സാന്നിധ്യമാണ് ഈ യാത്രയ്ക്ക് പതിന്മടങ്ങു മാറ്റുകൂട്ടിയത്. അവന്റെ കുസൃതിയും തമാശയുമൊക്കെ എല്ലാവരും ആവോളം അസ്വദിക്കുന്നുണ്ടായിരുന്നു.
പ്രിയപ്പെട്ടവരെ ഇനിയും മറ്റൊരു യാത്രയുടെ വിശേഷങ്ങളുമായി വാരാമെന്ന പ്രതീക്ഷയോടെ ഇവിടെ തൽക്കാലം വിടവാങ്ങുന്നു .
(അവസാനിച്ചു)
നല്ല അവതരണം
നല്ലെഴുത്ത്

വയനാടൻ കാഴ്ചകൾ അതിമനോഹരമായി അവതരിപ്പിച്ചു
ഇതാണ് യാത്രാവിവരണം. വായനക്കാരെ എഴുത്തിലൂടെ കൂടെ കൂട്ടുന്നു ഡോളി!
അഭിനന്ദനങ്ങൾ.. അഭിനന്ദനങ്ങൾ
കേരളത്തിലെ പ്രകൃതി സൗന്ദര്യമാസ്വദിക്കാൻ വിദേശികൾ വരുമ്പോൾ ഇത്രയേറെ എന്താണി വിടെ എന്നു ചിന്തിച്ച കാലമുണ്ടായിരുന്നു. വയനാട് എന്ന സ്ഥലവർണന മതിയല്ലോ വായിച്ചാൽ മതിയല്ലോ ഈ നാടിനെ അറിയാൻ. ഇതു പോലുള്ള തേനറ ഒന്നു കണ്ടു മതിയായില്ല എന്ന വിഷമമാണ് മനസിൽ ‘ ചൂരൽ മലയുടെ ദുരന്തത്തിൽ തുടങ്ങി പ്രകൃതിയുടെ സൗന്ദര്യമാസ്വദിക്കാൻ ഏവർക്കും ആഗ്രഹം ജനിക്കുന്ന വിധം മനോഹരമായി എഴുതി.
നന്നായ് എഴുതി…