Logo Below Image
Monday, June 23, 2025
Logo Below Image
Homeഅമേരിക്കസാംസ്കാരിക രംഗത്തെ മാറുന്ന പ്രവണതകൾ (ലേഖനം) ✍അൻവർ കാക്കനാട്

സാംസ്കാരിക രംഗത്തെ മാറുന്ന പ്രവണതകൾ (ലേഖനം) ✍അൻവർ കാക്കനാട്

അൻവർ കാക്കനാട്

ഈയടുത്ത് കേട്ടതിൽ ഏറ്റവും മനോഹരമായി തോന്നിയ കവിത മതങ്ങളുടേയും ദൈവങ്ങളുടേയും മനുഷ്യജീവിതത്തിലെ വിവിധ തലങ്ങളിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റത്തെക്കുറിച്ചുള്ളതാണ്.
“വായനശാലയിലേക്ക് വരരുതേ നീയെൻ ദൈവമേ വിവിധ മതക്കാർ അവിടെക്കാണും മതമില്ലാത്തവരും “.
എന്ന വരികളിൽ നിന്ന് നമുക്കാരംഭിക്കാം..

ഒരു കാലത്ത് നമ്മുടെ നാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു വായനശാലകൾ . കേവലം വായിക്കാനൊരിടം എന്നതിനുമപ്പുറം ഒരു പ്രദേശത്തിന്റെ സാംസ്കാരിക കൂട്ടായ്മകളിലൂടെ ആ നാട് പ്രതിനിധാനം ചെയ്യുന്ന പൈതൃകത്തെ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളായിരുന്നു വായനശാലകളിൽ നടന്നിരുന്നത്. നമ്മുടെ സംസ്കാരത്തിന്റെ വ്യത്യസ്തമായ ധാരകളെ സർഗ്ഗാത്മകമായി സംയോജിപ്പിച്ചിരുന്ന കേന്ദ്രങ്ങൾ തന്നെയായിരുന്നു ലൈബ്രറികൾ .
കവി പാടിയത് പോലെ വിവിധ മതക്കാരുടേയും മതമില്ലാത്തവരുടേയും സംഗമ സ്ഥാനം. അവിടേക്കെപ്പോഴോ രാഷ്ട്രീയം കടന്നുവന്നു. ആരോഗ്യപരമായ സംവാദങ്ങളും ചിന്തോദ്ദീപകമായ ആശയങ്ങളും ചർച്ച ചെയ്യപ്പെട്ടിരുന്നാൽ സാംസ്കാരിക മണ്ഡലത്തിന് വലിയ പരിക്കുകളൊന്നും ഏൽപ്പിക്കാൻ രാഷ്ട്രീയത്തിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല വിജ്ഞാനപ്രദങ്ങളായ രാഷ്ട്രീയ ചർച്ചകൾ അത് കൈകാര്യം ചെയ്തവരുടെ തന്മയത്വം കൊണ്ട് സാംസ്കാരിക രംഗത്തിന് മുതൽക്കൂട്ടായി മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ ചായക്കടകളിലും ബാർബർഷാപ്പുകളിലും തൂങ്ങിയിരുന്ന ” ഇവിടെ രാഷ്ട്രീയം പറയരുത്” എന്ന ബോർഡ് വായനശാലകൾക്കന്യമായി.

വായനശാലകൾ ഉൾപ്പെടെയുള്ള നമ്മുടെ സാംസ്കാരിക കേന്ദ്രങ്ങളിലേക്കുള്ള മതത്തിന്റെ കടന്നു വരവ് തികച്ചും അപ്രതീക്ഷിതമല്ല. അത് വളരെ സമയമെടുത്ത് നന്നായി ആസൂത്രണം ചെയ്യപ്പെട്ട ഫാസിസ സംസ്ഥാപനപദ്ധതിയുടെ ഭാഗമാണ്. മറ്റെല്ലാ മേഖലകളിലേയും വേരോട്ടത്തിനു ശേഷം മാത്രമേ വൈജ്ഞാനിക സാംസ്കാരിക മേഖലകളിലേക്ക് കടന്നുചെല്ലാൻ കഴിയുകയുള്ളു എന്ന ഫാസിസ്റ്റുകളുടെ തിരിച്ചറിവിൽ നിന്നാണ് വായനശാലകളുടെ സിരകളിലേക്ക് മതം കുത്തിവെച്ചതും ഗ്രന്ഥശാലകൾക്ക് പൂട്ടിടുന്ന നിയമങ്ങൾ ചമക്കുന്നതും.
പുറംചട്ടകൾ തിരുത്തിയും സ്ഥലനാമങ്ങൾ മാറ്റിയെഴുതിയും യഥാർത്ഥ്യങ്ങളെ തമസ്കരിച്ച് ചരിത്രത്തെ സ്വന്തം പേരിലാക്കുന്നവർക്ക് സാംസ്കാരിക രംഗത്തെ പ്രമാണിവത്കരണത്തിന് മതമാണായുധം. വായനയെ ഒഴിവാക്കി പാരായണക്കൂട്ടായ്മ കേന്ദ്രങ്ങളാക്കി വായനശ്ശാലയെ മാറ്റുന്ന പ്രവണതക്കെതിരേ ചെറിയ തോതിലെങ്കിലും ചെറുത്തു നിൽപ്പുണെന്നുള്ളതാണ് ആശ്വാസം.

വൈകുന്നേരങ്ങളിൽ കൈകാലുകൾ കഴുകി ദേഹശുദ്ധി വരുത്തി വിളക്ക് വെച്ച് അതിന്റെ മുൻപിലിരുന്ന് സന്ധ്യാനാമം ജപിച്ചിരുന്ന നിഷ്കളങ്ക ബാല്യങ്ങളേയും അവർക്ക് വേദപുസ്തകങ്ങളിലെ സന്മാർഗ്ഗ കഥകൾ പറഞ്ഞു കൊടുത്തിരുന്ന മുത്തശ്ശിമാരെയും ഓർമ്മയില്ലേ. ഇന്നത് നമുക്കന്യമായ കാഴ്ചകളാണെങ്കിലും ഒരു ജനതയുടെ സാംസ്കാരിക വളർച്ചയിൽ അതെത്രമാത്രം പങ്ക് വഹിച്ചിരുന്നുവെന്നാലോചിച്ചിട്ടുണ്ടോ . ആ കഥകളൊക്കെ തന്നെയും അക്കാലത്ത് മതദൂഷ്യങ്ങൾക്കുമപ്പുറം കുട്ടികളിൽ മാനവീകത വളർത്താൻ ഉപകരിച്ചിരുന്നു. പക്ഷേ അത് പുരാണ കഥകൾ വാണിജ്യവത്കരിച്ച് ടെലിവിഷനുകളിലൂടെ സംപ്രേഷണം ചെയ്യുന്നത് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കുളിച്ച് കുറിതൊട്ട് ടിവിക്ക് മുൻപിലിരുത്തി നമ്മളെ കാണിച്ചു തരുന്ന ദേവൻമാരുടെ കഥകൾക്ക് പഴയ മുത്തശ്ശിക്കഥകളുടെ നിഷ്കളങ്കതയൊന്നുമില്ല. നമ്മുടെ സാംസ്കാരിക മനോഗതിക്ക് സംഭവിച്ച അപചയത്തിന്റെ തീവ്രത അറിയണമെങ്കിൽ ഈ ദേവഗണങ്ങളുടെ പേരിൽ തെരുവിൽ കൊല ചെയ്യപ്പെടുന്നവരുടെ നിലവിളി കേൾക്കാൻ മനസ്സുണ്ടാവണം. നിർഭാഗ്യം! മതം മറന്നൊരു മതേതരത്വവും നമുക്ക് വേണ്ട.

അവിഹിതങ്ങളുടേയും കുടുംബ കലഹങ്ങളുടേയും പ്രതികാരങ്ങളുടേയും കണ്ണീർച്ചാലൊഴുക്കുന്ന പ്രൈം ടൈം സീരിയലുകൾ സൈക്യാട്രിസ്റ്റുകളുടെ കൊയ്ത്ത് പാടം ആണെന്നത് വെറും തമാശയല്ല എന്നത് കണക്കുകളും അനുഭവങ്ങളും വിളിച്ചു പറയുന്നു.

സാമൂഹ്യ ജീവിതത്തിലും സാംസ്കാരിക രംഗങ്ങളിലും അസഹിഷ്ണുതയുടെ അധിനിവേശം പ്രകടമായ ഇക്കാലത്ത് കലയും കലാകാരൻമാരും എഴുത്തും എഴുത്ത്കാരും ഇരകളാക്കപ്പെടുകയാണ്. രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാൽ ഭിന്നചേരിയിൽ നിൽക്കുന്നവർ തമ്മിൽ ആശയാധിഷ്ഠിത പോരിൽ തുടങ്ങിവെക്കുന്നത് ഏറ്റെടുത്ത് സങ്കീർണ്ണമാക്കി ആയുധമുനകളിൽ പ്രശ്നപരിഹാരം കണ്ടെത്തുന്നത് നിത്യസംഭവമായിരിക്കുന്നു. വിലക്കെടുക്കപ്പെടുന്നവരുടെ ഇഷ്ടത്തിനൊപ്പിച്ചെഴുതുക എന്ന ദാരുണാവസ്ഥയിൽ എഴുത്തുകാരനും വിദൂര നിയന്ത്രണച്ചരടിൽ കലാകാരനും കോർക്കപ്പെട്ടിരിക്കുന്നു. കലയും സാഹിത്യവുമെല്ലാം വിൽപനച്ചരക്കാകുന്ന കാലത്ത് എന്തെഴുതണം എങ്ങനെയെഴുതണം ആർക്ക് വേണ്ടി എഴുതണമെന്ന തീട്ടൂരങ്ങൾ എതിർ ശബ്ദങ്ങളെ മാനസ്സികവും ശാരീരികവുമായി നിശ്ശബ്ദമാക്കുന്നു. കൽബൂർഗിയും പൻസാരേയും ഗൗരീലങ്കേഷുമൊക്കെ നിങ്ങളുടെ ഉറക്കം കെടുത്തുവെങ്കിൽ ചാരം മൂടാതൊരു സാംസ്കാരിക കനലുള്ളിൽ ഉണ്ടെന്ന് തിരിച്ചറിയുക.

” സാംസ്കാരികരംഗം ഇന്ന് മാലിന്യങ്ങളുടെ ബ്രഹ്മപുരമായെന്ന് ” പറഞ്ഞത് മലയാളത്തെ ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നിറമുള്ള പീലികളും ചിറകുകളും പറക്കാൻ ആകാശവുമേകിയ കവി മധുസൂദനൻ നായരാണ്. ഒറ്റനോക്കിൽ ഇതൊരു കാടടച്ചുള്ള വെടിവെപ്പായി തോന്നാമെങ്കിലും കവിയും കഥാകാരനും സിനിമാക്കാരും നാടകക്കാരും നൃത്തരംഗത്തുള്ളവരും തുടങ്ങി കലയുടേയും എഴുത്തിന്റേയും സമസ്ത മേഖലകളിലുമുള്ളവരുടെ മനസ്സുകളിലും മാലിന്യമടിഞ്ഞുകൂടിയിരിക്കുന്നു. മാലിന്യത്തിന്റെ സ്വഭാവത്തിലും അളവിലും വ്യത്യാസമുണ്ടെന്നേയുള്ളൂ.

നമ്മുടെ മനസ്സുകൾ വിഭജിക്കപ്പെട്ടിരിക്കുന്നു…. വർഗ്ഗത്തിന്റെ വർണ്ണത്തിന്റെ പേരിൽ അറിവിലെ വ്യത്യസ്തതയുടേയും ഏറ്റക്കുറച്ചിലുകളുടേയും പേരിൽ, സാമൂഹ്യാവസ്ഥയുടെ പേരിൽ .നാം പരസ്പരം ഈർഷ്യ വെച്ച് പുലർത്തുന്നു.
“അമേധ്യം ചുമക്കുന്ന ഉദരവുമായി നാം പരസ്പരം പഴിചാരി ചിരിക്കുന്നു. കടിച്ച പല്ലുകളൊളിപ്പിച്ച ചുണ്ടുകൾ കൊണ്ടൊരു പുഞ്ചിരി”

വായന മരിച്ചെന്ന് വിലപിച്ച കാലത്ത് നിന്ന് പുനർജ്ജനിച്ചവരാണ് നമ്മൾ . വായന ദിനത്തിൽ തുടങ്ങി വാരവും കടന്ന് പക്ഷം ആചരിക്കുന്നു. വായനയൊഴികെ മറ്റെല്ലാം നടക്കുന്ന വായനശാലകളാണ് നമുക്ക് ചുറ്റും എന്ന അപഖ്യാതിയിൽ നിന്ന് മുക്തി നേടി വരുന്നു. വായനാ പക്ഷാചരണവും , വീട്ടുമുറ്റ വായനാ കൂട്ടായ്മകളും , ഗ്രന്ഥശാലാ വായനാ വേദി, ബാല യുവ വനിതാ സാഹിത്യ കൂടായ്മകളും ഒക്കെ തന്നെ സാംസ്കാരികോന്നതിയിലേക്കുള്ള നല്ല ചുവടുവെയ്പായി കരുതാം.

കാലഘട്ടം ആവശ്യപ്പെടുന്ന, ചരിത്രവും ജീവിതവും അടയാളപ്പെടുത്തുന്ന ധാരാളം നല്ല പുസ്തകങ്ങൾ വായനക്ക് ലഭ്യമാണ്. ഒപ്പം പുസ്തക ബാഹുല്യവും ഒരു പ്രശ്നമാണ്. പുസ്തകപ്രസാധനവും പ്രകാശനവുമൊക്കെ ജീവിതോപാധിയായി മാറുന്ന കാലത്ത് പുത്തൻപ്രസാധകർ പുസ്തകമാലിന്യ ഉത്പാദന കേന്ദ്രങ്ങളായി മാറുന്നു. പ്രതിമാസമൊരു പുസ്തകമെങ്കിലും ഇറക്കാൻ ഉറക്കമൊഴിച്ചെഴുത്തുകാരൻ ശ്രമിക്കുമ്പോൾ പ്രസാധനത്തിന്റെ പേരിലുള്ള തട്ടിപ്പൊക്കെ സാംസ്കാരിക മേഖലക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമാകുന്നു.

ദുഷ്പ്രവണതകളേറുമ്പോഴും ദുർബലമെങ്കിലും പ്രതിരോധത്തിന്റെ ഒരു പടക്കളം തീർക്കാൻ നമ്മുടെ സാംസ്കാരിക രംഗത്തിന് കഴിയുന്നുണ്ട്. പക്ഷേ കൂച്ചു വിലങ്ങുകൾ തീർക്കപ്പെടുകയും, ഒറ്റുകാരാൽ വിൽക്കപ്പെടുകയും, ഒഴിഞ്ഞ സിംഹാസനങ്ങൾക്ക് കടിപിടി കൂടുന്ന അഭിനവ റസാക്കാർ സാംസ്കാരികതയെ സവർണ്ണതയുടെ താവളങ്ങളിലേക്ക് പരിവർത്തനം നടത്താൻ ശ്രമിക്കുമ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾ അലസത വെടിയുകയെന്നതുമാണ് ഏത് തരം പ്രവണതകൾക്കും പരിഹാരം.

അൻവർ കാക്കനാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ