സുകന്യയുടെ സുമധുരതത്ത്വഭാഷണം കേട്ടപ്പോൾ അശ്വിനീദേവകൾക്ക് അത്യധികമായ സന്തോഷവും അത്ഭുതവും തോന്നി. അവർ അനുനയനസ്വരത്തിൽ അനുകമ്പാർദ്രമായി അരുളി.
“പുണ്യവതിയായ സതീ രത്നമേ! നിന്റെ പാതിവ്രത്യനിഷ്ഠയും ധർമ്മബുദ്ധിയും ജ്ഞാനവൈശിഷ്ട്യവും കണ്ട് ഞങ്ങൾ അത്യന്തം അഭിനന്ദിക്കുന്നു. നിന്നിൽ സവിശേഷം വിളങ്ങുന്ന അത്ഭുത ഗുണവിശേഷങ്ങൾ കണ്ട് ഞങ്ങൾ സംപ്രീതരായിരിക്കുന്നു. അതിനാൽ നിന്റെ ആത്മവല്ലഭന്റെ അന്ധത്വവും വാർദ്ധക്യവും മാറ്റി തരുന്നതാണ്. അദ്ദേഹത്തെ ഒരു കോമള തരുണനാക്കി
ഞങ്ങൾ മൂന്നുപേരും ഒരേ രൂപത്തിൽ നിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടും. നീ ഞങ്ങളിൽ ആരെയെങ്കിലും പരിഗ്രഹിച്ചുകൊള്ളുക. മൂന്നുപേരും ഒരേ രൂപത്തിലായിരിക്കും കാണപ്പെടുന്നത്. നിനക്ക് പാതിവ്രത്യശക്തിയുണ്ട്
എങ്കിൽ നിന്റെ ഭർത്താവിനെ തന്നെ നിനക്ക് പരിഗ്രഹിക്കാൻ കഴിയും.
സുകന്യ ആശ്രമത്തിനുള്ളിൽ കടന്ന് പ്രിയതമനെ ഈ വിവരം ധരിപ്പിച്ചു. ച്യവനൻ അതു സമ്മതിച്ചതനുസരിച്ച് അശ്വിനീദേവകൾ അദ്ദേഹത്തിന്റെ നേത്രങ്ങളിൽ ഏതോ ദിവ്യ ഔഷധം ലേപനം ചെയ്തതിനുശേഷം അദ്ദേഹത്തേയും കൂട്ടി കൊണ്ട് അടുത്തുള്ള അരുവിയിൽ പോയി. മൂന്നുപേരും ഒപ്പം വെള്ളത്തിൽ മുങ്ങി ഉണർന്നപ്പോൾ ഒരേ ആകൃതിയോടുകൂടിയ മൂന്നു സുന്ദര തരുണന്മാർ അവിടെ നിൽക്കുന്നു. അവരിൽ ച്യവനനേത്- അശ്വിനീ ദേവകൾ ഏത് എന്ന് തിരിച്ചറിയാൻ കഴിയാതെ വന്നു. രൂപ സാദൃശ്യംകൊണ്ട് അത്രക്ക് തുല്യരായിരുന്നു അവർ
മൂന്നുപേരും.
സുകന്യ പരാശക്തിയായ ദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ടു പ്രാർത്ഥിച്ചു. “അമ്മേ!ജഗദംബികേ? പരാപരീ പരമേശ്വരീ! ഭക്തപ്രിയേ! ശക്തിസ്വരൂപിണി എന്നെ അനുഗ്രഹിക്കേണമേ! എന്റെ പാതിവ്രത്യത്തിനു ഭംഗം വരാതെ നീ എന്നെ കാത്തുരക്ഷിക്കേണ മേ! പൊന്നമ്മേ!!
കരുണാമയിയായ ദേവി സുകന്യയിൽ കനിഞ്ഞു ആത്മേശ്വരനെ തിരിച്ചറിയുവാനുള്ള ദിവ്യജ്ഞാനം പ്രദാനം ചെയ്തു. തൽക്ഷണം തന്നെ ആ പുണ്യവതി ഒരേ രൂപത്തിൽ നിൽക്കുന്ന മൂന്നു പേരിൽ ഭർത്താവ് ആരെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. അശ്വിനീ ദേവകൾ അവളുടെ പാതിവ്രത്യ മഹിമ കണ്ട് അത്യന്തം സന്തോഷിച്ച് അവൾക്ക് ദീർഘ മംഗല്യത്തെ നൽകി അനുഗ്രഹിച്ചു. അതിനും പുറമേ ച്യവനന് അപ്പോൾ സിദ്ധിച്ച യൗവനവും സൗന്ദര്യവും എന്നും ഉണ്ടായിരിക്കട്ടെ എന്നുള്ള വരവും നൽകി.
ദേവവൈദ്യന്മാരായ അവർ അദ്ദേഹത്തിന്റെ അന്ധതയും നീക്കി.
നന്ദിപൂർവ്വം ച്യവനൻ വൃന്ദാരക ഭിഷഗ്വരന്മാരെ നമസ്കരിച്ചുകൊണ്ട് പറഞ്ഞു: “ദയാലുക്കളെ! നിങ്ങൾ ചെയ്ത ഈ ഉപകാരത്തിന് എന്തു പ്രത്യുപകാരമാണ് ഞാൻ ചെയ്യേണ്ടത് എന്ന് അറിയുന്നില്ല. നിങ്ങൾക്ക് എന്ത് ആഗ്രഹം ഉണ്ടെന്ന് എന്നോട് പറയൂ.എന്റെ തപശക്തിയാൽ എനിക്കത് ചെയ്യാൻ കഴിയുമെങ്കിൽ ഞാനത് സാധിച്ചു തരാം. എന്റെ തപോബലംകൊണ്ട് എനിക്കുവന്ന ഈ അത്യാപത്ത് മാറാൻ പാടില്ലായിരുന്നോ എന്ന് നിങ്ങൾ ചോദിക്കും. തപോപുണ്യം പരനുവേണ്ടിയുള്ളതാണ്. തന്റെ സുഖത്തിനു വേണ്ടി ഉള്ളതല്ല. പറയൂ .. ഞാൻ എന്ത് പ്രത്യുപകാരമാണ് ചെയ്യേണ്ടത്?..
അശ്വിനീദേവകൾ വിനയാന്വിതം നിവദിച്ചു.
ഹേ! മഹർഷിശ്രേഷ്ഠാ!അങ്ങയുടെ തപശ്ശക്തി അറിയാത്തവരല്ല. അറിയാതെയല്ല അങ്ങയുടെ ധർമ്മ പത്നിയുമായി ഞങ്ങൾ സംസാരിച്ചത്. അതു ക്ഷമിക്കണം. അങ്ങയുടെ പിതാവിന്റെ വൈഭവങ്ങളേയും ഞങ്ങൾക്ക് അറിയാം. അങ്ങയുടെ
ദിനാനുകമ്പയും ആശ്രിതവാത്സല്യവും ത്രിലോക പ്രസിദ്ധമാണ്. അങ്ങിനെ ദിവ്യത്മാവായ അങ്ങേയ്ക്ക് ഈ ഉപകാരം ചെയ്യാൻ അവസരം ഉണ്ടാക്കി തരുന്നത് ആരാണെന്നാണ് ഞങ്ങൾ ആലോചിക്കുന്നത്. ആരാണ് ഞങ്ങളെ ഇങ്ങോട്ട് അയച്ചത് അത് അത്ഭുതമായി രിക്കുന്നു.
സുകന്യ പറഞ്ഞു മഹാത്മാക്കളെ അതു മാറ്റാരുമല്ല ഞാനെപ്പോഴും പ്രാർത്ഥിച്ച് അഭയം തേടുന്ന എന്റെ അമ്മയായ ജഗദംബിക ആണ് നിന്തിരുവടികളെ ഇങ്ങോട്ട് അയച്ചത്.
(തുടരും)
നല്ല അവതരണം
വിവരണം വളരെ നല്ലത്
നളചരിതത്തിലെ ദമയന്തിക്കും ഇങ്ങനെ ഒരു സാഹചര്യം വന്നതായി വായിച്ചിട്ടുണ്ട്. ഇക്കഥ ആദ്യമായി കേൾക്കുന്നു. Thanks