എല്ലാ സ്ത്രീകളിലും നന്മയുണ്ട്, അവരുടെ ഉള്ളിൽ ഒരു മാതൃ ഹൃദയമുണ്ട് അതാവാം അവരിൽ ഇത്രയേറെ നന്മയും കരുണയും. അതില്ലാത്തവർ ഉണ്ടെന്നു പറയുന്നവർ ഉണ്ടാകും, ശെരിയാണ്, ഓരോരുത്തരുടെ ഓരോ സാഹചര്യങ്ങളിൽ കൂടി കടന്നു പോകുമ്പോൾ ഉണ്ടാക്കുന്ന മാനസീക സങ്കർഷങ്ങൾ കൊണ്ടാവാം.
എൻ്റെ അമ്മയുടെ ഒരു സ്നേഹിത ഉണ്ടായിരുന്നു. ഇന്ദുമതി എന്നാണ് അവരുടെ പേര് നല്ല സുന്ദരിയായ സ്ത്രീ, അവരെക്കുറിച്ച് പറയുമ്പോൾ എൻ്റെ അമ്മയുടെ കണ്ണ് നനയുമായിരുന്നു. അമ്മയുടെ അയൽവാസിയും കൂട്ടുകാരിയുമായിരുന്നു
അവർ. ഞങ്ങൾ അവരെ ആൻ്റി എന്നായിരുന്നു വിളിച്ചിരുന്നത്.
വലിയ ഒരു വീട്ടിൽ അച്ഛനും അമ്മയും നാല് സഹോദരങ്ങളും രണ്ട് സഹോദരിയും അമ്മയുടെ സഹോദരനും അമ്മയുടെ അനുജത്തിയും എല്ലാരും അടങ്ങുന്ന ഒരു
വലിയ കൂട്ടു കുടുംബം. എല്ലാവരും നല്ല നിലയിൽ ജീവിക്കുകയായിരുന്നു, മൂത്ത സഹോദരങ്ങൾ വിദ്യാഭ്യാസം കഴിഞ്ഞു ജോലി തേടി മറ്റ് സ്ഥലങ്ങളിൽ പോയി. പിന്നെ അവർ വീടുമായി ഒരടുപ്പവുമില്ലാതായി. അവർ എവിടെയാണെന്നു പോലും ആർക്കും അറിയില്ല അതിനിടയിൽ അവരുടെ അച്ഛൻ്റെ മരണം ഒരേ ഒരു അമ്മാവൻ്റെ സംരക്ഷണത്തിലായി ബാക്കി എല്ലാവരും.
ഇന്ദു ആൻ്റിയുടെ അമ്മ ഒരു പാവം സ്ത്രീ ആയിരുന്നു. അവർ ഭർത്താവിൻ്റെ ബന്ധു വീട്ടിൽ പോകും. അവിടെ ജോലി ചെയ്തു അവർ കൊടുക്കുന്ന കാശുമായി തൻ്റെ മക്കൾക്കു വേണ്ടുന്നത് വാങ്ങി കൊടുക്കുമായിരുന്നു. ഇന്ദു ആൻ്റി ഒരാളുമായി അടുപ്പമായി അയാൾ പറയുന്നതെല്ലാം വിശ്വസിച്ചു. അവർ വലിയ തറവാട്ടിൽ അമ്മക്ക് ഒറ്റമോൻ, ഇവിടെ നിന്നു രക്ഷപ്പെടാമെന്ന് അവർ കരുതി. ആലോചനയുമായി അയാളുടെ വീട്ടുകാർ വന്നു അതിന് മുൻപേ അമ്മാവനും ഭാര്യയും അവിടെ നിന്നു മാറിയിരുന്നു.
വീട്ടിൽ കഷ്ട്ടപ്പാട് രണ്ടു സഹോദരന്മാർ. നാട് വിട്ടുപോയ ശേഷം ഒരു വിവരവുമില്ല
മറ്റ് രണ്ടു പേരും ഇളയവരായിരുന്നു. പഠിക്കുകയായിരുന്നു. ഇന്ദു ആൻ്റിയുടെ കല്യാണം കുടുംബക്കാർ എല്ലാരും കൂടി നടത്തി കൊടുത്തു പക്ഷേ ആ വിട്ടിൽ ഒത്തിരി പ്രതീക്ഷകളുമായി വലതുകാൽ വെച്ചു കയറിയവർ എല്ലാ പ്രതീക്ഷകളും തെറ്റി. അതൊരു കൂട്ടു കുടുംബമായിരുന്നു, ആ വലിയ തറവാട്ടിൽ ഒരംഗം മാത്രമായിരുന്നു ഭർത്താവും അമ്മയും. മരുമക്കത്തായ സമ്പ്രദായം ആയിരുന്നു അവിടെ നേരാം വണ്ണം വയറ് നിറയെ ഭക്ഷണം അവിടെ നിന്നു കിട്ടിയിരുന്നില്ല. ഭർത്താവിന് നേരാംവണ്ണം ഒരു ജോലി ഉണ്ടായിരുന്നില്ല. ഭർത്താവിന്അവിടെ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല എന്ന് അവർക്ക് മനസ്സിലായി,
കഷ്ടപ്പാടുകൾക്കിടയിലും അവർ മൂന്നു മക്കളുടെ അമ്മയായി
പിന്നെ അവിടെ നിന്നു വീട് മാറി അവരുടെ ഭർത്താവിന്റെ അമ്മയ്ക്ക് വീതം കിട്ടിയ സ്ഥലത്തു ചെറിയ ഒരു ഓല വീട് .ചുമർ ഇല്ലാത്ത വീട് ഓലയും പനമ്പും കെട്ടി മറച്ചു തൽക്കാലം ഒരു വിട് ഉണ്ടാക്കി രണ്ടു മുന്നു വർഷം അവിടെ കഴിഞ്ഞു.
ഭർത്താവിൻ്റെ അമ്മയുടെ വകയിൽ ഉണ്ടായിരുന്ന ചെറിയ ഒരു വീട് കേസ്സിലായിരുന്നു കുടുംബാഗങ്ങളുമായി ആ കേസ്സ് ജയിച്ചു എന്നിട്ട് ആ വീട്ടിലോട്ട് അവർ മാറി ചെറിയ ഒരു വീട്. ഭർത്താവ് ജോലിക്ക് ഒന്നും പോകാറില്ല. മുഴു പട്ടിണിയുമായി അവരും മക്കളും കഴിഞ്ഞു വന്നു. ഒരു ദിവസം അമ്മ എന്നെയും കൂട്ടി അവരെ കാണാൻ പോയി. ഇത് എന്ത് വേഷമാണെടി എന്നു അവരുടെ കൈയ്യിൽ പിടിച്ചു അമ്മ ചോദിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. ഉടുക്കാൻ ഒന്നും ഇല്ലെടി അവർ തേങ്ങി കൊണ്ടു പറഞ്ഞു. കീറിയ ഒരു സാരിയുടെ പകുതി മുണ്ടാക്കി ഉടുത്തതായിരുന്നു അവർ, ചക്കക്കുരു ഉപ്പിട്ട് പുഴുങ്ങി ഒരു പാത്രത്തിൽ വിളമ്പി വെച്ചിരിക്കുന്നു. അതിന് ചുറ്റും മുന്നു മക്കളും ഇരിക്കുന്നു. എന്നെക്കാൾ പ്രായം ഉണ്ടായിരുന്നു മൂത്ത ആൾക്ക്, രണ്ടാമത്ത മകൻ എൻ്റെ പ്രായവും. ഇളയ മകൾ എന്ത് ഭംഗിയാണന്നോ.. എടുത്തു ഓമനിക്കാൻ തോന്നുമായിരുന്നു.
അവർ ആ ചക്കക്കുരു വിളമ്പി വെച്ച പാത്രത്തിൻ്റെ ചുറ്റും ഇരുന്ന രംഗം ഇന്നും എൻ്റെ മനസ്സിലുണ്ട്, അവർ ഒക്കെ ഇന്നു നല്ല നിലയിൽ കഴിയുന്നുണ്ട്.
അമ്മയുടെ കൈയിലുണ്ടായിരുന്നു കാശ് അമ്മ അവരെ ഏൽപ്പിക്കുന്നത് കണ്ടു, അവരുടെ സൗന്ദര്യം അന്നും കത്തി നിൽക്കുന്നുണ്ടായിരുന്നു. ജീവിക്കാൻ നിവൃത്തിയില്ലാഞ്ഞിട്ട് അവർ പലരോടും കൈനീട്ടി പല വീടുകളിൽ നിന്നു കടം വാങ്ങിയും കഴിഞ്ഞു, പിന്നെ എവിടെയോ ജോലിക്ക് പോയി എന്നറിഞ്ഞു. ഭർത്താവ് അവരുടെ കൂട്ടകാരുടെ മുന്നിൽ ഇട്ട് കൊടുക്കുമായിരുന്നു അവരെ, അവർ എല്ലാം സഹിച്ചു നിന്നു മക്കൾക്ക് വേണ്ടി. മക്കൾ വലുതായി ജോലി കിട്ടിയപ്പോഴാ അവർ എല്ലാവരും മൂന്നു നേരവും ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. മക്കളുടെ കല്യാണം കഴിഞ്ഞ ശേഷം അച്ഛനെയും അമ്മയേയും ആരും തിരിഞ്ഞു നോക്കിയില്ല ഇത്രയെല്ലാം കഷ്ടപ്പെട്ട് മക്കളെ നോക്കിയ അമ്മയെ.
ഇന്ദു ആൻ്റിയും ഭർത്താവും തനിച്ചായിരുന്നു. പിന്നെ അസുഖവും പട്ടിണിയും രണ്ടാളെയും തളർത്തി. ഒരു ദിവസം ഭർത്താവ് അത്മഹത്യ ചെയ്തു ‘ വീണ്ടും നാലഞ്ച് വർഷം അവർ തീർത്തും ഒറ്റക്കായി അവരുടെ ഇളയ ഒരു സഹോദരൻ മരണപ്പെട്ടിരുന്നു. മറ്റൊരാൾ ഇടക്ക് വന്നു ഭക്ഷണത്തിന് വല്ലതും കൊടുക്കുമായിരുന്നു അവരും മരണപ്പെട്ടു. അതോടുകൂടി ഇന്ദു ആൻ്റി തീർത്തും തളർന്നു മാനസീകമായി, അവരുടെ മനസ്സിൻ്റെ താളം തെറ്റി.
രാവും പകലും ഉറക്കമില്ലാതെ മക്കളുടെ പേരും വിളിച്ചു വീട്ടിനുള്ളിൽ കൂടി നടക്കുമായിരുന്നു. അയൽ വക്കത്തുള്ള വീട്ടുകാർ കൊടുക്കുന്ന ഭക്ഷണം പോലും പിന്നെ കഴിക്കാതെയായി. അമ്മയും ഞാനും ഒരു ദിവസം അവരെ കാണാൻ പോയി അമ്മയെ അവർ ഓർത്തെടുക്കുന്ന പോലെ കുറേ നേരം നോക്കി പിന്നെ അമ്മയുടെ പേര് വിളിച്ചു അമ്മയെ ചുറ്റിപിടിച്ചു തേങ്ങികരഞ്ഞു. എന്നെ അവരുടെ മോളുടെ പേര് വിളിച്ചു തലോടുകയും കരയുകയും ചെയ്തു. ഞങ്ങൾ കൊണ്ടുപോയ ഭക്ഷണം അവർക്ക് ഞാൻ വാരി കൊടുത്തു. കരഞ്ഞു കൊണ്ടാണ് അമ്മ അന്ന് അവിടെ നിന്നു ഇറങ്ങിയത്.
പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ അവർ മരണപ്പെട്ടു എന്ന് അറിഞ്ഞു, നന്നായി അവൾ പോയത് എന്ന് അമ്മ പറയണ കേട്ടു. പാവം ഇന്ദു ആൻ്റി ജീവിതത്തിൽ ഒന്നുമാവാത്തവർ എത്ര സുന്ദരിയായിരുന്നവർ അമ്മ പറയുമായിരുന്നു, ചിരിയും തമാശയും മാത്രം അറിയുന്ന ഒരു പാവയായിരുന്നവർ.
സിനിമ നടിയാകണം എന്നു പറയുമായിരുന്നു. പാടുകയും ഡാൻസു ചെയ്യുകയും ചെയ്യുന്ന സുന്ദരിയായ ഇന്ദു ആൻ്റി. നിങ്ങൾ എന്നും എൻ്റെ ഓർമ്മയിലുണ്ടാകും നെഞ്ചിലെ നോവായി എന്നും.. എൻ്റെ കണ്ണകൾ ഈറനണിയിക്കുന്ന എൻ്റെ സുന്ദരിയായ ഇന്ദു ആൻ്റിക്ക് പ്രണാമങ്ങൾ.
തുടരും..
Beautiful write up

പാവം ഇന്ദു ആൻ്റി
ഇന്ദു ആന്റിയുടെ ജീവിതം കഥയല്ല എന്ന് തോന്നുന്നു..
നല്ല എഴുത്ത്
കഥയല്ലിതു ജീവിതം, നല്ലെഴുത്ത്, ഇന്ദുആന്റി അനേകം അമ്മമാരുടെ പ്രതീകം…

