വേനലവധിക്കാലത്തെ രണ്ടുമാസകാലയളവിൽ അന്ന് വെക്കേഷൻ ക്ലാസുകളോ ട്യൂഷൻ ക്ലാസുകളോ ഉണ്ടായിരുന്നില്ല. അതു കൊണ്ട് ഒഴിവു സമയം നമുക്കു മാത്രം സ്വന്ത മായിരുന്നു. ഇഷ്ടമുള്ള തു മാത്രം ചെയ്യാനവസരം കിട്ടുന്ന സമയം.
വായിക്കാൻ ഇഷ്ടമായതു കൊണ്ട് ബാല മാസികകൾക്കായി കാത്തിരിക്കും. ബാലരമയും, പൂമ്പാറ്റയും വരുമ്പോൾ ഊഴമിട്ട് വായിക്കണം. ഇത്ര സമയം ഒരാൾക്ക് അതു കഴിഞ്ഞ് അടുത്തയാൾക്കു കൈമാറണം. ടി.വി. ഇല്ലാത്ത അക്കാലത്ത് റേഡിയോയിലെ ചലച്ചിത്ര ഗാനങ്ങൾക്കായി മുതിർന്നവരും കുട്ടികളും ഒരുപോലെ കാതോർത്തിരുന്നു.
പരമ്പരാഗതമായി നെല്ലും തേങ്ങയും കൃഷി ചെയ്ത് അത് വിറ്റ് ഉപജീവനമാർഗം തേടിയിരുന്ന കുടുംബക്കാർക്കിടയിൽ നിന്ന് , വ്യത്യസ്തനായി കോളേജു വിദ്യാഭ്യാസമൊക്കെ നേടി അക്കാലത്ത് ആദ്യമായി സർക്കാർ സർവീസിൽ കയറിയിരുന്ന വ്യക്തിയായിരുന്നു അപ്പച്ചൻ.
സ്കൂൾ പോലെ വെക്കേഷനില്ലാത്തതുകൊണ്ട് ദിവസവും ജോലിക്കു പോകണം. അപ്പൻ്റെ രണ്ടു സഹോദരിമാർ കന്യാസ്ത്രീകളാണ്. മൂന്നു വർഷം കൂടു മ്പോൾമധ്യവേനലവധിക്കു വരും.അവർ വരുന്ന സമയത്ത് അപ്പൻ ലീവെടുക്കും.
രണ്ടു സിസ്റ്റേഴ്സും കേരളത്തിലല്ല . മൂന്നു വർഷം കൂടുമ്പോൾ പത്തു ദിവസം അവധി കിട്ടും. എൻ്റെ ഓർമയിൽ ആ ദിനങ്ങൾ കല്യാണ വീടു പോലെ തിരക്കാണ്. എന്നും വിരുന്നുകാർ.
വിവാഹം ചെയ്തു പോയ മൂന്നു സഹോദരികളും, അവരുടെ മക്കളും എത്തും. അടുത്തു തന്നെ താമസിക്കുന്ന മറ്റു ജ്യേഷ്ഠന്മാരുടെ കുടുംബാംഗങ്ങളും പകൽ വന്നു പോകും.
അമ്മൂമ്മ റാണിയെ പോലെ ചിരിച്ചുല്ലസിച്ച് ഇരിക്കുന്ന സമയമാണത്.
അടുക്കളയിൽ ജോലിഭാരം കൂടിയതിനാൽ സഹായികളുടെ എണ്ണം കൂടും
കന്യാസ്ത്രി ആൻ്റിമാരെ കാണാൻ ബന്ധത്തിലുള്ള അച്ചന്മാരും, മറ്റു ബന്ധു മിത്രാദികളും എത്തും.
എങ്ങനെ ഇത്രയും പേർക്ക് മൂന്നു നാലു നേരം ഭക്ഷണം തയ്യാറാക്കി വിളമ്പി കൊടുത്തുകാണും എന്ന് ഇപ്പോൾഅത്ഭുതപ്പെട്ടു പോകുന്നു .
പുഴയിലെ വലിയ മീനുകളായ തിരുത , കട്ല , ചെമ്പല്ലി എന്നിവ, ചീനവലയിൽ പിടിക്കുന്നവരും ,ചെറു തോണിയിൽ പോയി മത്സ്യം ചൂണ്ടയിട്ട് പിടിക്കുന്നവരുമായ ആളുകൾ അത് വീട്ടിൽ ഏൽപ്പിക്കും. അവരോട് പുറത്തു വിൽക്കരുത് എന്നു നേരത്തേ പറഞ്ഞിട്ടു ണ്ടാകും. പാടത്തു നിന്നും കിട്ടാറുണ്ട്. ചെമ്പല്ലിയൊക്കെ കിട്ടുമ്പോൾ തന്നെ ജീവനോടെ ചെകിള വഴി വായിലൂടെ കയറിട്ട് കുറ്റിയടിച്ച് കുളത്തിൽ കെട്ടിയിടും . ആവശ്യത്തിനു ജീവനോടെ എടുത്തു വൃത്തിയാക്കി കറി വെക്കാം. ഇതെല്ലാം കൗതുകത്തോടെ മാത്രമേ മറ്റുള്ളവർക്ക് കേൾക്കാനാകു, നേരിട്ടു കണ്ട കാഴ്ചകളാണിതൊക്കെ
കന്യാസ്ത്രി ആൻ്റിമാർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയാൽ ടാക്സിയുമായി അപ്പച്ചനും വല്യപ്പച്ചനുമൊക്കെ പോകും. പണ്ടത്തെ ഗൾഫുകാർ വരുന്നപോലെ വലിയ സൂട്ട്കേസ് ഒക്കെ കൊണ്ടാണവർ വരുന്നത്. വീട്ടിലേയ്ക്ക് കാറു വരാൻ അന്ന് വഴിയില്ലാത്തതിനാൽ, മെയിൻ റോഡിൽ നിന്ന് പെട്ടി തലച്ചുമടായി കൊണ്ടു വരാൻ ആളുണ്ട്. അവർ രണ്ടാളും നടന്നു വരുമ്പോൾ സ്വീകരിക്കാൻ കുട്ടിപ്പടയടക്കം ഒരു സംഘം ആളുകൾ കാത്തു നിൽക്കും.
വീടിനടത്തുള്ള പറമ്പിന്നരികിലേയ്ക്ക് അയൽക്കാർ ഇറങ്ങി നിൽക്കും. പരസ്പരംകൈ കൂപ്പും. ഇന്നത്തെ രാഷ്ട്രീയ ക്കാരെ പോലെ. ചിലരുടെ പേരുകൾ ആൻ്റിമാർ ഓർത്തു വിളിക്കുമ്പോൾ സന്തോഷവും നേർത്ത ലജ്ജയും ചേർന്ന മുഖത്തോടെ നെഞ്ചത്ത് കൈ വെച്ച് ഒന്നു കുനിഞ്ഞ് ചിരിക്കും. മുണ്ടും ചട്ടയുമിട്ട അമ്മൂമ്മാർ ആൻ്റിമാർ ധരിച്ചിരിക്കുന്ന നീളമുള്ള കൊന്തമാലയിലെ കുരുശുമുത്തി, സ്നേഹം പ്രകടിപ്പിക്കും.
വീട്ടിലെത്തിയാൽ പിന്നെ അമ്മൂമ്മയുടെ കെട്ടിപ്പിടിത്തവും വലിയവായിൽ കരച്ചിലുമാണ്. പക്ഷേ രണ്ടു സിസ്റ്റേഴ്സും നിർമ്മമാരായി പുഞ്ചിരി തൂകി നിൽക്കും.
അമ്മൂമ്മയ്ക്കിനി ഞങ്ങളെ വേണ്ട എന്നു ഞാൻപരിഭവം പറയുമ്പോൾ “ൻ്റെ മക്കൾ ഉസ്കൂളിൽ പഠിക്കുമ്പ പോയതാ.ഇപ്പോഴല്ലേ മൂന്നു കൊല്ലം കൂടുമ്പ വരുന്നത്. ആദ്യത്തെ 10-12 വർഷം കണ്ടിട്ടേയില്ല. അപ്പൻ മരിച്ചതു പോലും അതുങ്ങളെ അറിയിച്ചില്ല. “‘ അമ്മൂമ്മ കരച്ചിൽതുടരും. “എൻ്റെ മാതാവേ എൻ്റെ കർത്താവേ”
എന്തു കേട്ടാലും ചിരി വരുന്ന പ്രായത്തിൽ ഞങ്ങൾ കുട്ടികൾക്ക് ചിരിയമർത്തി നിൽക്കാനേ കഴിയു. അമ്മ ദീർഘകാലമായി കാണാതിരുന്ന തൻ്റെ മക്കളെ കാണുമ്പോൾ കാട്ടുന്ന സ്നേഹ വാത്സല്യമൊക്കെ ഇന്ന് മനസിലാക്കാൻ പറ്റും. അന്ന് അതൊക്കെ തമാശയായിരുന്നു.
ഉച്ചയൂണിനു ശേഷം, പെട്ടി പൊട്ടിക്കൽ ചടങ്ങാണ്. ഗൾഫുകാരെ പോലെ പെർഫ്യും, വസ്ത്രങ്ങൾ, സ്വർണം ഒന്നുമല്ല അവർ കൊണ്ടുവരുന്നത് സ്വന്തമായി കൈ കൊണ്ട് എബ്രോയ്ഡറി വർക്കു ചെയ്ത തലയിണ കവറുകൾ, വെന്തീഞ്ഞ, കൊന്ത, വിശുദ്ധരുടെ ചെറിയ രൂപങ്ങൾ, ഫോട്ടോസ് , ചിലപ്പോൾ ഒന്നോ രണ്ടോ വസ്ത്രങ്ങൾ. ചിത്രപ്പണി ചെയ്ത ബെഡ് ഷീറ്റ്, തുടങ്ങിയവയാണ്. രണ്ടാളും സന്തോഷത്തോടെ എല്ലാ സഹോദര കുടുംബങ്ങൾക്കും പങ്കിടും . ഡയമണ്ട് കിട്ടിയ സന്തോഷത്തോടെ എല്ലാവരും വാങ്ങി നെഞ്ചോടു ചേർത്തു പിടിക്കും.
അമ്മൂമ്മയ്ക്കു കൊടുത്ത തലയിണ ഉറയിൽ റോസ എന്ന സ്വന്തം പേര് സൂചിയും നൂലും ഉപയോഗിച്ച് തുന്നി പിടിപ്പിച്ചത് അമ്മൂമ്മ അഭിമാനത്തോടെ വായിക്കും . സന്തോഷത്തോടെ ചിരിക്കും.
ആന്ധ്രസ്പെഷൽ എരിവുള്ള അച്ചാറുകളും കൊണ്ടുവരും.
ഹോളണ്ടിൽ ഒക്കെ പോയി പഠിച്ച ഇളയ സിസ്റ്ററാൻ്റി ഇംഗ്ലീഷ് കലർന്ന മലയാളത്തിലും, തെലുങ്കു നാട്ടിൽ പഠിച്ച വല്യാൻ്റി തെലുങ്കു ചേർന്ന മലയാളത്തിലും സംസാരിക്കും.
ആദ്യമൊക്കെ അവർ പറയുന്ന ഭാഷ ഒന്നും മനസിലാകാതെ ഞങ്ങൾ കുട്ടികൾ പൊട്ടിച്ചിരിക്കും. വിളറിയ മുഖത്തോടെ അവർ നിൽക്കുന്നതു കണ്ട് മുതിർന്നവർ ശകാരിക്കുമ്പോഴാണ് പരിഹസിച്ചതായി അവർക്കു തോന്നിയല്ലോ എന്ന തെറ്റു മനസിലാകുന്നത്.
അവരുമൊത്തുള്ള പത്തുദിനങ്ങളെ പറ്റി പറഞ്ഞാൽ എഴുത്തൊന്നും തീരില്ല.
പതിനഞ്ചു മിനിറ്റ് ദൂരമുള്ള പള്ളിയിലേയ്ക്ക് അതിരാവിലെ അവരോടൊപ്പം പോകാൻ വലിയ ഉത്സാഹമാണ്. മടങ്ങും വഴി ഓരോ കുടുംബക്കാരുടെ വീടുകളിൽ കയറി വീട്ടിലെത്തുമ്പോൾ പത്തു മണിയെങ്കിലും ആകും. പ്രഭാത ഭക്ഷണത്തിൻ്റെ വിശപ്പ് വരില്ല. എല്ലായിടത്തും മാങ്ങയും ചക്കയും അടങ്ങിയ വിഭവങ്ങൾ നിരത്തും. അവർ മിതമായി ഭക്ഷിക്കും. ചെറിയ ഫോർക്കിൽ കുത്തി മാങ്ങാപ്പൂള് കഴിക്കുമ്പോൾ കൈയിട്ടു വാരാതെ ഞാനും എൻ്റെ വല്യപ്പച്ചൻ്റെ മകളും, സന്തത സഹചാരിയും, കളിക്കൂട്ടുകാരിയുമായ മോളി ചേച്ചിയും ഡീസൻ്റായി ടേബിൾ മാനേഴ്സ് പാലിക്കും.
വീട്ടിലെത്തുമ്പോൾ പള്ളിയിൽ വരാതെ ഉറങ്ങി കിടന്ന കുട്ടികളെല്ലാം ഞങ്ങളെ കാത്തിരിക്കുന്നുണ്ടാകും. വരാൻ വൈകുന്നത് അവർക്ക് വെപ്രാളമാണ്. ഞങ്ങൾ സിസ്റ്ററാകാൻ പോയോ എന്നു ചിന്തിച്ചാകും എന്നു പറഞ്ഞ് അവരെയും വെറുതെ വിടാതെ കളിയാക്കി പോകും. ആവശ്യത്തിനും അനാവശ്യത്തിനും ചിരി മാത്രം എപ്പോഴും.അനവസരത്തിലെ ചിരിക്ക് വഴക്കും കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് കുടുംബ പ്രാർത്ഥനയ്ക്കു ശേഷമുള്ള ഭക്തി ഗാനാലാപനത്തിൽ സംഘഗാനത്തിനിടയിൽ ഒരു ബന്ധവുമില്ലാതെ പിച്ചു തെറ്റി ആരെങ്കിലുംപാടുന്നതു കേട്ടാൽ ഒരാൾചിരിക്കും. മറ്റു കുട്ടികൾ കൂടെ ചിരിക്കും. നിർത്താതെ ചിരിക്കുന്നത് മിക്കവാറും ഞാനായി രിക്കും.
പിന്നെ രാത്രി മുറ്റത്തെ സിമൻറു തറയിൽ കലാപരിപാടികളാണ്. എല്ലാവരും പങ്കെടുക്കുന്ന പാട്ടും, ഡാൻസും അവർ പഠിപ്പിക്കുന്ന ഭക്തിഗാനങ്ങളുടെ അവതരണവും തമാശും പൊട്ടിച്ചിരിയും സങ്കടങ്ങളും , വിശേഷ ങ്ങൾ പറച്ചിലുമൊക്കെയായി പറഞ്ഞു നിൽക്കെ പത്തു ദിവസം ഓടിപ്പോകും .
കരച്ചിലും പിഴിച്ചിലും യാത്രയാക്കലിനുമുള്ള സമയമായി. അവർ
കൊണ്ടുവന്ന പെട്ടി നിറയെ വീട്ടിലുണ്ടാക്കിയ നാടൻ പലഹാരങ്ങൾ നിറച്ചിട്ടുണ്ടാകും. ഏത്തപ്പഴം അവിടെ കിട്ടാത്തതു കൊണ്ട് പച്ച ഏത്തക്കുലകൾ കൊണ്ടുപോകാൻ നിർബന്ധമായും എടുത്തിട്ടുണ്ടാകും. ഏറ്റവുംമൂത്ത വല്യ പ്പച്ചൻ്റെ മരുമകൻ റെയിൽവേ ഉദ്യോഗസ്ഥനായതിനാൽ ടിക്കറ്റും ബർത്തുമൊക്കെ അങ്ങേരു ശരിയാക്കി വെക്കും. എല്ലാ സാധനങ്ങളും ട്രെയിനിൽ കയറ്റി വിട്ടാൽ മതി അവിടെ കോൺവെൻ്റിൽ നിന്ന് ആളു വന്നു കൊണ്ടു പോയിക്കൊള്ളും.
ചേച്ചിയും അനുജത്തിയും വെവ്വേറെ കോൺ വെൻ്റുകളിലാണ്. ഇവിടെ നിന്നു പോയാൽ അവർ തമ്മിലും അപൂർവമേ കണ്ടു മുട്ടാറുള്ളു.അവർ പോയി കഴിഞ്ഞാലും കരഞ്ഞു കൊണ്ടിരിക്കുന്ന രണ്ടു പേർ അമ്മൂമ്മയും എൻ്റെ കുഞ്ഞാങ്ങളയും ആണ്.
എത്ര ആശ്വസിപ്പിച്ചാലും അവൻ്റെ വിഷമം മാറാൻ ദിവസങ്ങൾ എടുക്കും. സിസ്റ്റർമാർ പോകുമ്പോൾ അവർക്കും സങ്കടം വരുന്നത് മൂന്നോ നാലോ വയസുള്ള അവൻ്റെ കരച്ചിൽ കണ്ടിട്ടാണ്.
അങ്ങനെ അവധിക്കാലം കഴിയാറായി ഓരോരുത്തരായി സ്വന്തം വീടുകളിലേക്ക് മടക്കം. കളിചിരി യൊഴിഞ്ഞ വീട് കിളി പറന്നു പോയ കൂടു പോലാകും.
അപ്പോഴാണ് അമ്മ വീട്ടിൽ നിന്ന് ഞങ്ങളെ കൊണ്ടുപോകുവാൻ അമ്മയുടെ സഹോദരൻ എത്തുന്നത്. അതു മറ്റൊരു ലോകമാണ്. എറണാകുളം പട്ടണത്തിൻ്റെ കാഴ്ചകളുടെ നടുവിലാണ് വീട്. എല്ലാവർക്കും അങ്ങോട് പോകാൻ വലിയ ഉത്സാഹമാണ്. എനിക്ക് അവിടെ വലിയ ഇഷ്ടമെങ്കിലും, പോകാൻ മടിയാണ്.
അമ്മയും മറ്റു സഹോദരങ്ങളും പോകുമ്പോൾ കൂടെ പോകാതെ ഇവിടെ കളിച്ചു നടന്ന് അവർ മടങ്ങി വരുന്ന തലേന്ന് അപ്പച്ചൻ്റെ കൂടെ പോയി അവരെ കൊണ്ടു വരാനാണ് എനിക്ക് ഇഷ്ടം. ചില അവധിക്കാലത്ത് ഞാനങ്ങനെ ചെയ്തിട്ടുണ്ട്. അവിടെ ചെന്നുകഴിയുമ്പോൾ എല്ലാവരും കൂടി എന്നെ കളിയാക്കുകയും , അവൾക്ക് അപ്പൻ്റെ വീടാണ് ഇഷ്ടം ഇവിടെ ഞങ്ങളോടു സ്നേഹമില്ല എന്നു പരിഭവം പറയുകയും ചെയ്യും.
പടിഞ്ഞാറെ വീട്ടിലും , വടക്കേപ്പറമ്പിലുമൊക്കെ കൂട്ടുകാരികൾ ഉള്ളതിനാൽ അവരോടൊപ്പം പകൽ ആയിരിക്കാനാണ് എനിക്കേറെയിഷ്ടം.
അങ്ങനെ വേനല വധിയുടെ പരിസമാപ്തി കുറിക്കുന്ന ആഴ്ചകളാകും. വടക്കേപ്പറമ്പിലെ നെല്ലിപ്പുളി മരത്തിൻ്റെ ചുവട്ടിലിരുന്ന് നെല്ലിപ്പുളിയെന്ന അരിപ്പുളി കണക്കില്ലാതെ കഴിച്ചു കൊണ്ടേയിരിക്കു മ്പോൾ ഞാനും മോളി ചേച്ചിയും കൂടി ഞങ്ങളുടെ രണ്ടാളുടെയും മുടി ചുരുണ്ടു ചുരുണ്ടു കിടക്കുന്നതിനെ കുറിച്ച് വിഷമം പങ്കു വെയ്ക്കും.
നീണ്ട് ഇടതൂർന്ന പനങ്കുലകേശഭാരവുമായി , മോളിചേച്ചിയുടെ മൂത്തവരായ റാണി ചേച്ചിയും, ആലീസ് ചേച്ചിയും, എൻ്റെഅനുജത്തി റീമയുമൊക്കെ നടക്കു മ്പോൾ ഞങ്ങൾ രണ്ടാളും കൂടി പറയും നമ്മട മുടിയെന്താ ഇങ്ങനെ ആയി പ്പോയത്. ? അവരുടെയൊക്കെ ഡംഭു കണ്ടാ! ഇതാരുടെ കിട്ടിയതാ? അമ്മൂമ്മയുടെതാകും. എന്തു ചെയ്യാനാ ? നമ്മുടെ മുടി കാണാനാണ് ഭംഗി എന്നൊക്കെ എല്ലാവരും പറയുന്നതു നുണയാ !സമാന ഹൃദയർ ദുഃഖം പങ്കിട്ട് അന്നത്തെ ഏറ്റവും വലിയ പ്രശ്നം സ്വയം ഏറ്റെടുത്ത് , വിഷാദ ഭാവത്തോടെ ഭരണിയിൽ നിന്നു ആരും കാണാതെ എടുത്ത വല്ലം ശർക്കരയും പങ്കിട്ട് നുണഞ്ഞ് അന്നത്തെ പകലിനോടു പിരിയും നാളെ നേരം പുലരാനായി.
കളിപ്രായം മാറി വീടിൻ്റെ അകത്തളങ്ങൾ മാത്രം സഞ്ചാരപരിധിയായി നിശ്ചയിക്കപ്പെടുന്ന വരാനിരിക്കുന്ന വേനലവധികളെ കുറിച്ച് സ്വപ്നേ വിചാരിക്കാതെ ആസ്വദിച്ചനുഭവിച്ച ആ വസന്തകാലനുഭവങ്ങൾ എത്ര ഋതുക്കൾ മാറി മഞ്ഞും മഴയും പെയ്താലും വാടാതെ, കൊഴിയാതെ ജീവിതത്തിലെ വാസന്ത കാലമായി തന്നെ ജീവനുള്ളോളം നാൾ വരെ നിലകൊള്ളാതിരിക്കുമോ !
തറവാട്ടിൽ അവധിക്കാലത്തെ ഒത്തുകൂടൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്.പിന്നെ യാത്ര പറഞ്ഞു പിരിയുമ്പോൾ എല്ലാവരിലും പെയ്യാൻ വെമ്പുന്നൊരു മേഘശകലം ബാക്കിയാകും..ആ സങ്കടം പിന്നെ സ്കൂളിലെത്തി കൂട്ടുകാരെ കാണുന്നതുവരെ തുടരും….ഇന്നലെകളുടെ ,ഇനി വരാത്ത ഓർമ്മക്കാലം
പ്രോത്സാഹനത്തിനു നന്ദി. മുടങ്ങാതെ വായിച്ച് അഭിപ്രായം പറയുന്നതിലും സന്തോഷം
ഇപ്പോൾ ഏതാണ്ട് 60 വയസ്സ് പ്രായമുള്ളവരുടെ കുട്ടിക്കാലം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇന്നത്തെ തലമുറയ്ക്ക് ഭാവനയിൽ പോലും കാണാൻ പറ്റുന്നതല്ല. നിഷ്കളങ്കരായ കുട്ടികളുടെ ഒത്തുചേരൽ…
ജാതിമതത്തിന് അതീതമായുള്ള കൂട്ടുകെട്ട്
വായനക്കാരെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നല്ല എഴുത്ത്
സജി സാറിൻ്റെ പ്രോത്സാഹനത്തിന് ഒത്തിരി നന്ദി.
A surprisingly good read that throws light into the yesteryears.
Thank you
അവധിക്കാല ഓർമ്മകൾ മനോഹരമാണ്
Thank you
വേനൽ അവധിക്കാലം പട്ടം പറത്തലിന്റെയുംകൂടി കാലമാണ് പച്ച പട്ട് വിരിച്ചതുപോലെയുള്ള പാടങ്ങളുടെ വരമ്പുകളിൽ കുട്ടികളുടെ കൂട്ടം (ആൺകുട്ടികൾ ) ആർത്തുല്ലസിച്ചു നടക്കുന്ന കാലം, എത്ര വിവരിച്ചാലും തീരാത്ത, കൊതിതീരാത്ത, മതിവരാത്ത കാലം, അഭിനന്ദനങ്ങൾ.
മധുര കാലത്തിലെ സ്മരണയിൽ പങ്കു ചേർന്നതിന് നന്ദി
റോമി ബെന്നി എഴുതിയ മൂവത്സരാന്തര അതിഥികൾ ഓർമ്മക്കുറിപ്പ് ഒരുപാട് ഓർമ്മകളുടെ കുത്തൊഴുക്ക് വായനക്കാരനിലും സൃഷ്ടിക്കുന്നുണ്ട്. എന്തൊരു ആർജ്ജവമാണ് ആ എഴുത്തിന് – ഓർമ്മകൾ ചിരിപ്പിക്കുകയും കണ്ണു നനയുയ്ക്കുകയും

അനുഭവിപ്പിക്കുകയും ചെയ്യുന്നു. എഴുത്തു തുടരുക.
ആശംസകൾ
എപ്പോഴും നൽകുന്ന Support ന് നന്ദി
നല്ലെഴുത്ത്

Thank you
അതിമനോഹരം
ഒത്തിരി നന്ദി
അടിപൊളി. എനിക്ക് തീർത്തും അന്യമായ അനുഭവം. ഹൃദ്യം. ഇനിയും എഴുതൂ.
Thank you sreekala
Super real story
Thank you
നല്ല അവതരണം
വായിച്ചപ്പോള്‍ അവിടെയുള്ള കുട്ടികളുടെ കുടെ ഞാനും ഉണ്ടായിരുന്നതായി തോന്നുന്നു
Thank you