1. നൂറിലേറെ തവണ പാമ്പുകടിച്ചു; യുഎസ് പൗരന്റെ രക്തത്തിൽനിന്ന് ആന്റിവെനം വികസിപ്പിച്ച് ഗവേഷകർ
നൂറിലേറെ തവണ പാമ്പുകടിയേറ്റ യുഎസ് പൗരൻ തിമോത്തി ഫ്രീഡിയുടെ രക്തത്തിൽ നിന്ന് ഗവേഷകർ ആന്റിവെനം വികസിപ്പിച്ചു. കഴിഞ്ഞ 18 വർഷമായി പാമ്പുകൾക്കും ഇഴജന്തുകൾക്കുമൊപ്പം വസിക്കുന്ന ഫ്രീഡി, ശരീരത്തിൽ പാമ്പുകളെക്കൊണ്ടു കടിപ്പിച്ചും ഇവയുടെ വിഷം കുത്തിവച്ചും നടത്തിവന്ന പരീക്ഷണങ്ങളിലൂടെയാണ് ശരീരത്തിൽ ആന്റിബോഡി വികസിപ്പിച്ചെടുത്തതെന്ന് യുഎസിലെ വാക്സീൻ കമ്പനിയായ സെന്റിവാക്സീന്റെ സിഇഒ ജേക്കബ് ഗ്ലാൻവിൽ പറഞ്ഞു. രാജവെമ്പാല ഉൾപ്പെടെയുള്ള പാമ്പുകളുടെ വിഷത്തിന് ഫ്രീഡിയുടെ രക്തത്തിൽനിന്നു വികസിപ്പിച്ച ആന്റിവെനം ഫലപ്രദമാണെന്ന് ഗവേഷകർ അവകാശപ്പെട്ടു. എന്നാൽ, ആന്റിവെനം എലികളിൽ പരീക്ഷിച്ചു വിജയിച്ചെങ്കിലും മനുഷ്യരിൽ ഇവ ഉപയോഗിക്കാൻ ഇനിയും വർഷങ്ങളുടെ പഠനം ആവശ്യമാണെന്നും ഗവേഷകർ പറഞ്ഞു.
2. യെമനിലെ പുതിയ പ്രധാനമന്ത്രിയായി സലീം സലേഹ് ബിൻ ബ്രെയ്ക് ചുമതലയേറ്റു.
ഔദ്യോഗിക സർക്കാരിന് നേതൃത്വം നൽകിയിരുന്ന അഹമ്മദ് അവാദ് ബിൻ മുബാരക് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് സലീം ചുമതലയേറ്റത്. 2024 ഫെബ്രുവരിയിലാണ് മുബാരക് ചുമതലയേറ്റത്. 2014 ൽ ഹൂതി വിമതർ തലസ്ഥാനമായ സന പിടിച്ചെടുത്തതിനു ശേഷം സർക്കാർ ഏദൻ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗവും ഹൂതി നിയന്ത്രണത്തിലാണ്.
3. ഇസ്രായേലിൽ ഹൂതി വിമതരുടെ മിസൈലാക്രമണം.
ഇസ്രയേലിന്റെ പ്രധാന വിമാനത്താവളമായ ബെൻ ഗുറിയോണിൽ മിസൈലാക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിട്ടുമുണ്ട്. മിസൈൽ പതിച്ചുണ്ടായ സ്ഫോടനത്തിൽ നാലു പേർക്കും സുരക്ഷിത സ്ഥാനംതേടി രക്ഷപ്പെടുന്നതിനിടെ രണ്ടു പേർക്കും പരുക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞങ്ങളെ ആക്രമിച്ചത് ആരായാലും, ഏഴിരട്ടി ശക്തിയിൽ തിരിച്ചടിക്കും’ എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് പ്രതികരിച്ചു. മിസൈൽ തകർക്കാൻ ഇസ്രയേൽ സൈന്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആക്രമണത്തെ തുടർന്ന് ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ ടേക്ക് ഓഫിനും ലാൻഡിങ്ങിനും തടസ്സം നേരിട്ടിരുന്നു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി ഇസ്രയേൽ വിമാനത്താവള അധികൃതർ അറിയിച്ചു. അതേസമയം, ആക്രമണം നടത്തിയത് തങ്ങളാണെന്നും ഇസ്രയേലിന്റെ സുപ്രധാന മേഖലകളിൽ വരെ ആക്രമണം നടത്താൻ ഹൂതികൾക്ക് കഴിയുമെന്നും കാണിക്കാനാണ് ആക്രമണമെന്നും ഹൂതികളുടെ മുതിർന്ന നേതാവ് മുഹമ്മദ് അൽ ബുഖൈതി ഖത്തർ ടെലിവിഷനോട് പറഞ്ഞു.
അതേസമയം ഹൂതി ആക്രമണത്തെ തിരിച്ചടിച്ച് ഇസ്രായേൽ. യെമനിലെ ഹോദൈദ തുറമുഖത്ത് വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. യെമനിലെ ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.
4. കൊള്ളസംഘങ്ങളുടെവധശിക്ഷ നടപ്പാക്കി ഹമാസ്
സഹായവിതരണം നിലച്ച് ഗാസ മുഴുപ്പട്ടിണിയിലേക്കു നീങ്ങുന്നതിനിടെ, സമൂഹ അടുക്കളകളിലും കടകളിലും കൊള്ള നടത്തുന്ന സായുധ സംഘങ്ങളുടെ വധശിക്ഷ ഹമാസ് നടപ്പാക്കി. ഗാസയിൽ ഭക്ഷണം ഉൾപ്പെടെ സഹായവിതരണം തടയുന്ന ഇസ്രയേലിന്റെ പിന്തുണയോടെയാണ് ഈ സായുധ സംഘങ്ങളുടെ പ്രവർത്തനമെന്നാണ് ഹമാസ് ആരോപണം. ഭക്ഷണക്കൊള്ളക്കാർ ജനങ്ങളെ വഴിയിൽ തടഞ്ഞുനിർത്തി പണവും ഫോണും തട്ടിയെടുക്കുന്നതും പതിവാണ്. കൊള്ളസംഘങ്ങളെ വലയിലാക്കുന്നതിന്റെ ഭാഗമായി രാത്രി 9നു ശേഷം ഹമാസ് കർഫ്യൂ പ്രഖ്യാപിച്ചതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
5. ഫ്രാൻസിസ് പാപ്പയുടെ ‘പോപ്മൊബീൽ’ ഇനി ഗാസയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യരക്ഷാകേന്ദ്രം
സമാധാനസന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ചിരുന്ന പോപ്മൊബീൽ ഇനി ഗാസയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യരക്ഷാകേന്ദ്രം. താൻ സഞ്ചരിച്ചിരുന്ന വാഹനം യുദ്ധത്തിൽ തകർന്ന ഗാസയിലെ കുഞ്ഞുങ്ങൾക്ക് ആരോഗ്യരക്ഷാ സൗകര്യം നൽകുന്ന കേന്ദ്രമാക്കി മാറ്റണമെന്നായിരുന്ന പാപ്പയുടെ അവസാന ആഗ്രഹം. ജറുസലമിലെ കാരിത്താസിനു കൈമാറിയ പോപ്മൊബീൽ ഹെൽത്ത് ക്ലിനിക്കായി മാറ്റുന്ന ജോലികൾ ആരംഭിച്ചു. രോഗനിർണയ, ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ അത്യാവശ്യ സംവിധാനവും ഇതിലുണ്ടാവും. ദൂരസ്ഥലങ്ങളിൽ പോലും സഹായമെത്തിക്കാൻ ഇതുപകരിക്കും. യുദ്ധത്തിൽ ഗാസയിലെ ആരോഗ്യസംവിധാനം ഏതാണ്ടു പൂർണമായും തകർന്നതിന്റെ ദുരിതം പ്രധാനമായും അനുഭവിക്കുന്നത് 10 ലക്ഷത്തോളം വരുന്ന കുഞ്ഞുങ്ങളാണ്.
6. മസ്കിന്റെ സ്വന്തം നഗരം സ്റ്റാർബേസ് സഫലമായി.
യുഎസിലെ ടെക്സസിൽ ഇലോൺ മസ്കിന്റെ മോഹം സഫലമാകുന്നു. സ്പേസ് എക്സ് റോക്കറ്റ് കമ്പനിയുടെ വിക്ഷേപണസ്ഥലം കൂടിയായ തെക്കൻ ടെക്സസിലെ ബോക്ക ചിക്ക നഗരത്തിന് സ്റ്റാർബേസ് എന്ന കിടിലൻ പേരുമായി. അംഗീകാരം നൽകാനായി നടത്തിയ വോട്ടെടുപ്പിന്റെ ഫലം മസ്കിന് അനുകൂലം. കാമറൺ കൗണ്ടി തിരഞ്ഞെടുപ്പു വിഭാഗം നടത്തിയ വോട്ടെടുപ്പിൽ സ്റ്റാർബേസ് നഗരത്തിനായി 212 പേർ അനുകൂല വോട്ട് രേഖപ്പെടുത്തിയപ്പോൾ എതിർത്തത് 6 പേർ മാത്രം. നിവാസികളിൽ ഭൂരിഭാഗവും മസ്കിന്റെ കമ്പനിയിലെ ജീവനക്കാർ തന്നെ. സ്പേസ് എക്സ് നൽകുന്ന തൊഴിലവസരങ്ങളും നിക്ഷേപവും തന്നെയാണ് സ്റ്റാർബേസിന്റെ ഐശ്വര്യം. ഇങ്ങനെയൊരു കമ്പനി നഗരം രൂപം കൊള്ളുന്നതിനെതിരെ വിമർശനവുമുണ്ട്. പ്രദേശം കൂടുതലായി മസ്കിന്റെ നിയന്ത്രണത്തിലാകുമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്.
7. ഗാസ മൊത്തത്തിൽ നിയന്ത്രണത്തിലാക്കാൻ ഇസ്രായേൽ
ഗാസ മൊത്തത്തിൽ നിയന്ത്രണത്തിലാക്കാനും അനിശ്ചിതകാലത്തേക്കു സൈന്യത്തെ അവിടെ വിന്യസിക്കാനുമുള്ള പദ്ധതിക്ക് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. പലസ്തീൻ മേഖലയിൽ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ രാജ്യാന്തരതലത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്. പദ്ധതി നടപ്പായാൽ വടക്കൻ ഗാസയിൽ നിന്നു പലസ്തീൻകാർ തെക്കൻ ഗാസയിലേക്കു പോകാൻ നിർബന്ധിതരാകും. ഇത് അവിടത്തെ പ്രശ്നം കൂടുതൽ വഷളാക്കും. പല ലക്ഷ്യങ്ങളാണ് ഇസ്രയേലിനുള്ളത്. ഗാസയിൽ ഹമാസ് ദുരിതാശ്വാസ സഹായം വിതരണം ചെയ്യുന്നതു തടയുകയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതുവഴി ഹമാസ് വീണ്ടും കരുത്തു നേടുമെന്ന് ഇസ്രയേൽ സംശയിക്കുന്നു. ഗാസയുടെ നിയന്ത്രണത്തിലൂടെ ലഭിക്കുന്ന മേധാവിത്വത്തിലൂന്നി ബന്ദികളെ വിട്ടുകിട്ടാൻ നിർബന്ധിക്കുകയെന്നതാണു മറ്റൊരു ലക്ഷ്യം. സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് ദുരിതാശ്വാസം വിതരണം ചെയ്യാമെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ അത്തരമൊരു പദ്ധതിയിൽ പങ്കാളികളാകില്ലെന്നു യുഎൻ അറിയിച്ചിട്ടുണ്ട്.ഗാസയിലേക്കു കടന്നുകയറാനൊരുങ്ങുന്ന ഇസ്രയേലിനെതിരെ ആകാശവിലക്ക് സൃഷ്ടിക്കുമെന്ന് യെമനിലെ ഹൂതികൾ പ്രഖ്യാപിച്ചു.
അതിനിടെ യുദ്ധാനന്തര ഗാസയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഭരണസംവിധാനത്തിന് ഇസ്രയേലും യുഎസും പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗാസയിൽ പലസ്തീൻ സംഘടനകളുടെ സമ്പൂർണ നിരായുധീകരണവും സ്ഥിരതയും സാധ്യമാകുംവരെ അമേരിക്കൻ ഭരണം തുടരും. ഭരണത്തിൽ ഹമാസിനോ പലസ്തീൻ അതോറിറ്റിക്കോ പങ്കാളിത്തമുണ്ടാവില്ലെന്നും ഉന്നത സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലോ യുഎസോ പ്രതികരിച്ചിട്ടില്ല.പ്രാഥമിക ചർച്ചയാണു നടന്നത്. ഗാസയിലെ യുഎസ് ഭരണകാലാവധി തീരുമാനിച്ചിട്ടില്ല. മറ്റു ചില രാജ്യങ്ങൾക്കും ഭരണപങ്കാളിത്തം നൽകാൻ ആലോചനയുണ്ട്. നിലവിൽ വെസ്റ്റ്ബാങ്കിൽ പരിമിത അധികാരമുള്ള പലസ്തീൻ അതോറിറ്റിയെയും 2008 മുതൽ ഗാസ ഭരിക്കുന്ന ഹമാസിനെയും പൂർണമായും മാറ്റിനിർത്തുമെങ്കിലും പലസ്തീൻ സാങ്കേതികവിദഗ്ധരെ ഉൾപ്പെടുത്തും. യുദ്ധം കഴിഞ്ഞാൽ ഗാസയിൽ ഹമാസ് രഹിത ഇടക്കാല സർക്കാർ വരുമെന്ന സൂചന നേരത്തേ ഇസ്രയേൽ നൽകിയിരുന്നു. യുഎസ് ഉൾപ്പെടുന്ന രാജ്യാന്തര സഖ്യം ഗാസയിലെ ഭരണത്തിനു മേൽനോട്ടം വഹിക്കണമെന്ന ശുപാർശ യുഎഇയും മുന്നോട്ടുവച്ചിരുന്നു. എന്നാൽ, പലസ്തീനിലെ ഇടപെടൽ മേഖലയിൽ കൂടുതൽ സംഘർഷമുണ്ടാക്കുമെന്നും സഖ്യകക്ഷികളടക്കം എതിർക്കുമെന്നും യുഎസിന് ബോധ്യമുണ്ട്.
8. ട്രമ്പിനു നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങൾക്ക് പുലിറ്റ് സർ പുരസ്‌കാരം.
തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങൾക്ക് ന്യൂയോർക്ക് ടൈംസ് പുലിറ്റ്സർ പുരസ്കാരം നേടി. ട്രംപിന്റെ ചെവിക്ക് സമീപത്തു കൂടി വെടിയുണ്ട പാഞ്ഞുപോകുന്നതടക്കമുള്ള ചിത്രങ്ങളാണ് ‘ബ്രേക്കിങ് ന്യൂസ് ഫൊട്ടോഗ്രഫി’ വിഭാഗത്തിൽ ഡഗ് മിൽസിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സുഡാനിലെ യുദ്ധം, അഫ്ഗാൻ യുദ്ധത്തിലെ യുഎസ് സേനയുടെ ഇടപെടൽ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾക്കും ന്യൂയോർക്ക് ടൈംസ് പുലിറ്റ്സർ നേടി. യുഎസിൽ ഗർഭഛിദ്രം നിരോധിച്ചതിനെ തുടർന്ന് മരിച്ച സ്ത്രീകളെക്കുറിച്ച് പ്രോ പബ്ലിക്ക പ്രസിദ്ധീകരിച്ച റിപ്പോർട്ടിനാണ് പബ്ലിക് സർവീസ് മെഡൽ. ഡോണൾഡ് ട്രംപിന് എതിരെയുള്ള കാർട്ടൂൺ പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ വാഷിങ്ടൻ പോസ്റ്റിൽ നിന്ന് രാജിവച്ച ആൻ ടെൽനിസും പുലിറ്റ്സറിന് അർഹയായി. 15 വിഭാഗങ്ങളിലായാണ് പുരസ്കാരം.
9. പുതിയ മാർപാപ്പ യുഎസിൽനിന്ന്; കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് ഇനി ലിയോ പതിനാലാമൻ മാർപാപ്പ
ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തയെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം. പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു. സമാധാനം നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ എന്നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കാത്തുനിന്ന വിശ്വാസികളോട് പുതിയ മാർപ്പാപ്പ ലിയോ പതിനാലാമൻ അറിയിച്ചത്. വളരെ വൈകാരികപരമായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചത്വരത്തിൽ കൂടിനിന്ന ജനക്കൂട്ടത്തിനുനേർക്ക് കൈവീശിക്കാണിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നത്.
തികച്ചും അപ്രതീക്ഷിതമായാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് (69) ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തിരഞ്ഞെടുക്കപ്പെടുന്നത്. ആഗോള കത്തോലിക്കാ സഭയുടെ 267 ാമത് മാർപാപ്പയാണ് യുഎസിലെ ഷിക്കാഗോ സ്വദേശിയായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത്. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം. സാമൂഹിക നീതി ഉയർത്തിപ്പിടിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പ (1878-1903) യുടെ പേര് സ്വീകരിച്ചതോടെ നയം വ്യക്തമാക്കി പുതിയ മാർപാപ്പ; സഭ ദരിദ്രർക്കും പോരാടുന്നവർക്കുമൊപ്പം നിലനിൽക്കും. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും സോഷ്യൽ മീഡിയയിലും സജീവമായ അദ്ദേഹം യുവജനങ്ങളുമായി ആശയവിനിമയം നടത്തുന്നു. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയെന്നത് പാശ്ചാത്യലോകത്ത് സഭയുടെ സ്വാധീനം വർധിപ്പിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
10. ഇന്ത്യ-പാക്ക് യുദ്ധത്തിനിടെ ആഭ്യന്തര സംഘർഷത്തിൽ വലഞ്ഞ് പാകിസ്ഥാൻ.
ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ പാക്കിസ്ഥാന് പ്രതിസന്ധി സൃഷ്ടിച്ച് ആഭ്യന്തര സംഘർഷവും. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സായുധ സംഘടന പിടിച്ചെടുത്തെന്ന് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങളായി ബിഎല്‍എ പാക്കിസ്ഥാൻ സൈന്യത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച ബിഎല്‍എ നടത്തിയ ആക്രമണത്തിൽ പത്ത് പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്. ബലൂച് വിമോചന പോരാട്ടം അടിച്ചമർത്താൻ പാക്കിസ്ഥാൻ ഏറെ കാലമായി ശ്രമിച്ചുവരികയാണ്. പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചതിനു പിന്നാലെ ക്വറ്റയിൽ ബിഎൽഎയും ആക്രമണം കടുപ്പിക്കുകയായിരുന്നു. ഇതിനിടെ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ സർക്കാരിനെതിരെ തെരുവിലിറങ്ങി. പാകിസ്ഥാനിൽ ഇന്ത്യ കനത്ത തിരിച്ചടി നടത്തുന്നതിനിടെ ലാഹോറിലാണ് തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയത്. ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാണ് ആവശ്യം. അതേസമയം, ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ പാക്കിസ്ഥാൻ പ്രളയഭീതിയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
11. ഇന്ത്യ-പാക്ക് സംഘർഷം
ഇന്ത്യയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ പാക്കിസ്ഥാൻ സൈന്യത്തിൽ ഭിന്നതയെന്ന് റിപ്പോർട്ട്. സൈനിക മേധാവി അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന. പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ഇതേസമയം അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാൻ നടത്തുന്ന ഡ്രോണാക്രമണ ശ്രമങ്ങളെല്ലാം ഇന്ത്യ തകർത്തു. വ്യാഴാഴ്ച രാത്രി ഇന്ത്യയിലെ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. ഇതിനായി പാക്കിസ്ഥാൻ ഉപയോഗിച്ചത് തുർക്കി നിർമിതമായ അസിസ്ഗാർഡ് സൻഗർ ഡ്രോണുകളാണ്.
അതേസമയം കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിർത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണ നിലവിൽവന്നിരുന്നു. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും തുടർച്ചയായി പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഉചിതമായ രീതിയിൽ പ്രതികരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ശ്രീനഗറിൽ ഉൾപ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണവും നിയന്ത്രണരേഖയിൽ ഷെല്ലാക്രമണവും നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജമ്മു കശ്മീരിലെ ബാരാമുള്ള, ബുദ്ഗാം ഭാഗങ്ങളിലും രാജ്യാന്തര അതിർത്തിയിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്‌പ്പുണ്ടായി.
ഇന്ത്യയുമായി വെടിനിർത്തൽ കരാറിലെത്തിയതിനു പിന്നാലെ പാക്കിസ്ഥാൻ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാക്കിസ്ഥാൻ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്ന് ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും കരാർ ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഷഹബാസ് ഷെരീഫ് പറഞ്ഞു. സിന്ധു നദീ ജലവിഭജനം, കശ്മീർ വിഷയം, മറ്റ് തർക്കവിഷയങ്ങൾ എന്നിവയും വൈകാതെ പരിഹരിക്കപ്പെടുമെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.
വെടിനിർത്തൽ കരാർ ലംഘനത്തിനു പിന്നാലെ പാക്കിസ്ഥാന് പിന്തുണയുമായി ചൈന. പാക്ക് വിദേശകാര്യ മന്ത്രി ഇഷാഖ് ധറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈനയുടെ പിന്തുണ പാക്കിസ്ഥാനെ അറിയിച്ചത്. പാക്കിസ്ഥാന്റെ പരമാധികാരം, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ ചൈന എന്നും ഒപ്പം നിൽക്കുമെന്നും വാങ് യി ഇഷാഖ് ധറിനോട് പറഞ്ഞതായാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭാഷണത്തിന് തൊട്ടുപിന്നാലെ, പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ച് പ്രസ്താവനയും പുറത്തിറക്കി.
അതേസമയം സംഘർഷത്തിന് അയവുവരുത്തി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എത്തിച്ചേർന്ന വെടിനിർത്തൽ കരാറിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചാൽ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞ ട്രംപ്, കശ്മീർ പ്രശ്ന പരിഹാരത്തിനായി ഇരുരാജ്യങ്ങളുമായി സംസാരിക്കുമെന്നും അറിയിച്ചു. ഇന്ത്യയും പാക്കിസ്ഥാനുമായും കൂടുതൽ വ്യാപാരത്തിൽ ഏർപ്പെടാൻ താൻ തീരുമാനിച്ചതായും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
യുഎസ് മധ്യസ്ഥതയിലുള്ള ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിൽ കുറിച്ചിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങൾ വെടിനിർത്തൽ സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ഇന്ത്യ യുഎസിന്റെ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥ ശ്രമം പരാമർശിക്കാതെയാണ് വെടിനിർത്തൽ കരാർ സ്ഥിരീകരിച്ചത്. പാക്ക് മിലിട്ടറി ഓപ്പറേഷൻ ഡിജിയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ എക്സ് പോസ്റ്റിലും യുഎസ് മധ്യസ്ഥ ശ്രമത്തെ പറ്റി പരാമർശിച്ചിരുന്നില്ല.
തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ
സമഗ്രം