‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് “എന്ന് ഗാന്ധിജി പറഞ്ഞത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഗ്രാമങ്ങൾ സ്വയംപര്യാപ്തമായിരുന്നു, വിഭവങ്ങൾ കൊണ്ടും, സംസ്കാരം കൊണ്ടും. സ്വന്തമായി ഉത്പാദിപ്പിച്ചു ആവശ്യങ്ങൾ നിറവേറ്റുക അതിനപ്പുറത്തേക്ക് എന്താണ് മനുഷ്യന് വേണ്ടത്? ഇന്ത്യ ഒരു കാർഷിക രാജ്യമായിരുന്നു, അതിലുപരി അതൊരു സംസ്കാരമായിരുന്നു. അധിനിവേശങ്ങൾ മാറിമറിഞ്ഞിട്ടയും ഇന്നും ആ സംസ്‍കാരം തനിമയോടെ നിലനിർത്തി പോകുവാൻ ശ്രമിക്കുന്നുണ്ട്. എങ്കിലും ഉപഭോഗ സംസ്കാരവും, വികലമായ സാമ്പത്തിക നയങ്ങളും കാർഷിക മേഖലയിൽ നിന്നും ജനങ്ങളെ പിന്നോട്ട് നടത്തിയിട്ടുണ്ട്.
ഭാരതത്തിന്റെ ചരിത്രവും, സംസ്കാരവും പരിശോധിച്ചാൽ അറിയാം കാർഷിക വൃത്തിയുടെ പ്രാധാന്യം. പ്രകൃതിയെ ദൈവമായി കണ്ടു, പ്രകൃതി ശക്തികളെ ആരാധിച്ചു മണ്ണിൽ പൊന്നു വിളയിച്ചു കൊണ്ടിരുന്ന നാടാണ് നമ്മുടേത്. നമ്മുടെ ഉത്സവങ്ങളും, ആഘോഷങ്ങളും എല്ലാം കാർഷിക മേഖലയുമായി ബന്ധപ്പെട്ടതാണ്. തമിഴ്നാട്ടിലും, തെലുങ്കൻ മാരും പൊങ്കാൽ ആഘോഷിക്കുന്നത് നോക്കു, ഒരുവർഷത്തെ കാർഷിക വിളവുകളുടെ ലാഭവും, അതുപോലെ അടുത്ത വർഷത്തേക്ക് കൃഷി നല്ല രീതിയിൽ വരാനും സൂര്യനെ തൃപ്തി പ്പെടുത്തുന്നു, മാട്ടിനെ തൃപ്തി പെടുത്തുന്നു. ഇതൊരു ആഘോഷമാണ്, തങ്ങളുടെ നിലത്തു വിളഞ്ഞ ധാന്യം കൊണ്ട്, കിഴങ്ങു വർഗ്ഗങ്ങൾ കൊണ്ടാണ് അവര് പൂജ ചെയ്യുന്നത്. കേരളത്തിൽ ഓണം നോക്കൂ കാർഷിക ഉത്സവമാണ്, പഞ്ചാബിലും,ഗുജറാത്തിലും ഇത് ലോഹരി യാണ്. ബീഹാറിൽ, ഉത്തർപ്രദേശിൽ ഇതു സങ്ക്രമമാണ്.
കാർഷികസംസ്കാരത്തിന്റെ ഓർമ്മകളുടെ തിരുശേഷിപ്പുകളിലാണ് ഓരോ ആഘോഷങ്ങളും നമ്മൾ കൊണ്ടടുന്നത്. ഭാരതീയരുടെ സംസ്കാരത്തിന്റെ മുഖമുദ്രയെന്താണെന്നു ചോദിച്ചാൽ കൃഷി എന്ന് തന്നെയാണ് എന്റെ ഉത്തരം. പ്രകൃതിയെ പൂജിച്ചു, പ്രകൃതിയോട് ഇണങ്ങി, പ്രകൃതിയെ ആരാധിച്ച സ്വയം പര്യാപ്തമായ ഒരു ജനതയുണ്ടായിരുന്നു എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണിന്നു. എത്രയൊക്കെ വികസനത്തിന്റെയും, നവോഥാനത്തിന്റെയു പേരുകൾ പറഞ്ഞു പറിച്ചെറിയാൻ ശ്രമിച്ചാലും ആഴത്തിൽ വേരോടിയ ചിലതിനെ പറിച്ചെറിയാൻ കഴിയില്ല. അതാണ് നമ്മുടെ സംസ്കാരവും പാരമ്പര്യവും..
കൃഷി കേവലമൊരു തോഴിൽ അല്ല അതൊരു സംസ്കാരമാണ്. ഇന്ന് നമുക്ക് അന്യമായി കൊണ്ടിരിക്കുന്ന നമ്മുടെ സത്വവും അതാണ്.
സൂര്യന്റെ ഓരോ രാശിമാറ്റവും, സങ്ക്രമവും കാർഷിക മേഖലയിൽ ഒരുപാടു സ്വാധീനമുള്ളതാണ്. പഴയ ആളുകൾ പറഞ്ഞിട്ടുള്ള അറിവുകൾ ഉണ്ട്, അതായതു ചില കാർഷിക ഉത്പന്നങ്ങൾ നടാനും, അതിനു വേണ്ട വളപ്രയോഗങ്ങൾ നടത്താനും, അതു വിളവെടുക്കാനും വരെ സമയത്തിനു പ്രാധാന്യമുണ്ട്. നമ്മുടെ കൃഷി രീതിയും തികച്ചും കാലാനുസൃതമായിരുന്നു. പക്ഷെ ഇന്ന് നമ്മുടെ കാർഷിക മേഖലയിൽ ഒരുപാടു മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഹരിത വിപ്ലവത്തിന്റെ ചുവടു പിടിച്ചു വന്ന മാറ്റങ്ങൾ ഒരുതരത്തിൽ ഒരു ബൂം തന്നെ സൃഷ്ടിച്ചു. പക്ഷെ ഇത് ഒരു സുസ്ഥിരമായിട്ടുള്ള ഒന്നല്ലായിരുന്നു. അതുമാത്രം അല്ല നവീന കൃഷി രീതിയിൽ ഉപയോഗിച്ച രാസ വളങ്ങളും, കീടനാശിനിയും മണ്ണിന്റെ ഘടന മാറ്റി.കാലാവസ്ഥ വ്യതിയാനവും, ഗ്രീൻ ഹൗസ് വാതകങ്ങളും, വികലമായ വികസന നയങ്ങളും ഏറ്റവും കൂടുതൽ ബാധിച്ചത് കർഷകരെ ആയിരുന്നു. കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവും, വിള നാശവും, കർഷക ആത്മഹത്യയും കാർഷിക മേഖലയുടെ പൊലിമയെ തളർത്തി.അതോടെ യുവാക്കൾക്ക് കൃഷിയിലേക്കുള്ള ആകർഷണം കുറഞ്ഞു. പുതു തലമുറ പാരമ്പര്യ ങ്ങളിൽ നിന്നും അകന്നു, പുതിയ സംസ്‍കാരങ്ങൾ തേടി പോയപ്പോൾ നമ്മുടെ കാർഷിക മേഖലയും, സംസ്കാരവും തികച്ചും അവഗണന നേരിട്ടു.
നമ്മുടെ കാർഷിക സംസ്കാരത്തിൽ നിന്നും എന്നുമുതൽ അകലാൻ തുടങ്ങിയോ അന്നുമുതൽ നമുക്ക് നഷ്ടമായത് നമ്മുടെ ഭക്ഷണ ത്തിന്റെ സ്വയംപര്യപ്ത്തതയാണ്, നമ്മുടെ ആരോഗ്യമാണ്. അതി രാവിലെ കിഴങ്ങുവർഗങ്ങൾ പുഴുങ്ങി കഴിച്ചു കൃഷിയിടങ്ങളിൽ അധ്വാനിച്ചു, വിയർപ്പോഴുകുമ്പോൾ അവിടെ മണ്ണിൽ പൊന്നു വിളയുകയും, അതോടൊപ്പം തന്നെ ഉറച്ച ശരീരവും അതിലൊരു ഉറച്ച മനസും ഉണ്ടായിരുന്നു. മണ്ണിനോട്, പ്രകൃതി ശക്തികളോട് വിധേയരായി ജീവിച്ചു പോന്നപ്പോൾ അവിടെ കാലവും കാലാവസ്ഥയും അവർക്കു അനുയോജ്യമായിരുന്നു.
കമ്പ്യൂട്ടറും മൊബൈൽ ഫോണുമൊക്കെ നമുക്കിപ്പോൾ ജീവവായു പോലെയാണ്. പക്ഷേ മനുഷ്യന്റെ ഇന്നോളമുള്ള കണ്ടെത്തലുകളിൽ ഒന്നൊഴികെ മറ്റെല്ലാം ഇല്ലാതായാലും നമുക്ക് ജീവിക്കാനാകും.ചിലപ്പോഴൊക്കെ ഒരുപാടു ചിന്തിക്കേണ്ട വസ്തുത തന്നെയാണത്, അതായതു ഒരു സിഗററ്റ് ഉൽപ്പാതിപ്പിക്കുന്നവൻ, ഒരു സിനിമ നിർമ്മിക്കുന്നവർ കോടീശ്വരന്മാരാണ്. പക്ഷെ അന്നം ഉൽപ്പതിപ്പിക്കുന്ന കർഷകൻ കടത്തിലും. സിനിമ ഇല്ലെങ്കിലും, സിഗരറ്റ് ഇല്ലെങ്കിലും നമുക്ക് ജീവിക്കാം. പക്ഷെ ഭക്ഷണമില്ലാതെ ജീവിക്കാൻ കഴിയുമോ? എന്നിട്ടും കർഷകരോട് അറപ്പും വെറുപ്പും കാണിക്കുന്ന സമൂഹമാണ് നമുക്കുള്ളത്.അതിന്റെ പ്രാധാന കാരണം നമ്മുടെ വിദ്യാഭ്യാസം തന്നെയാണ്.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തികച്ചും കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നു, ഓരോ കാലഘട്ടത്തിനനുസരിച്ച് അത് പുതുക്കേണ്ടതുണ്ട്. കേവലം ക്ലാസ് മുറികളിൽ, പുസ്തകത്താളുകളിൽ കുത്തിയിരുന്ന് പഠിച്ചു മാർക്ക് വാങ്ങി വിജയിക്കുക, പിന്നീട് ഏതെങ്കിലും നല്ല കോഴ്സിന് ചേരുക, അതും പഠിച്ച് എവിടെയെങ്കിലും ജോലിക്ക് കയറുക,പണം സമ്പാദിക്കുക അതായിരിക്കുന്നു ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ കാതൽ. അഭ്യസ്തവിദ്യരാവുക എന്നതിനപ്പുറത്തേക്ക് നമ്മുടെ തലമുറകൾക്ക് കിട്ടേണ്ട ചില ഭൗതിക വളർച്ചകൾ കൂടിയുണ്ട്. സാമൂഹിക സാംസ്കാരിക മേഖലയ്ക്കഅപ്പുറത്തേക്ക് ഒരു മനുഷ്യന്റെ സ്വയം പ്രാപ്തി കൂടി അതിലൂടെ കൈവരിക്കാൻ കഴിയണം. വികലമായ ഇന്നത്തെ വിദ്യാഭ്യാസ നയനത്തിന്റെ അനന്തരഫലം എന്നോണം നമ്മുടെ പിൻഗാമികൾ പലതിൽ നിന്നും അകന്നു പോയി കൊണ്ടിരിക്കുന്നു പഠിക്കുക പഠിച്ചിറങ്ങുക ജോലി നേടുക അല്ലെങ്കിൽ വിദേശങ്ങളിൽ പോയി പണം സമ്പാദിക്കുക എന്നൊരു നയമാണ് ഇന്നത്തെ കേരളത്തിൽ ദൃശ്യമായിട്ടുള്ളത്
ഈ അവസരത്തിലാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞൊരു കാര്യത്തിന്റെ പ്രസക്തി ചിന്തിക്കേണ്ടത്.
“നമ്മുടെ വിദ്യാഭ്യാസത്തിൽ കൃഷി ഒരു വിഷയമായി മാറണം. അഞ്ചു മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിൽ പഠിക്കുന്നവർ ആഴ്ചയിൽ രണ്ടു ദിവസം കൃഷി ചെയ്യുന്നു എന്നുറപ്പു വരുത്തണം. സ്‌കൂളുകളിൽ കൃഷിയിടങ്ങൾ നിർബന്ധമാക്കണം. കൃഷി ചെയ്യാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്തു കുറഞ്ഞത് ഓരോ സെന്റുവീതം ഒരു കുട്ടിക്കു കൃഷിചെയ്യാൻ വിട്ടുകൊടുക്കുക. അവർ ഓരോവർഷവും അവരുടെ സ്ഥലത്ത് എടുക്കുന്ന വിളവിനു അവർക്ക് മാർക്കും കൊടുക്കണം. പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോ-ഴേക്കും കുറച്ചു കുട്ടികളെങ്കിലും തീരുമാനമെടുത്തിരിക്കും എന്റെ മേഖല കൃഷി ആണെന്ന്. അങ്ങനെ കൃഷിയെ നമുക്ക് പ്രോത്സാഹിപ്പിക്കാൻ കഴിയും”
അദ്ദേഹത്തിന്റെ വാക്കുകളെവെറുതെ കേട്ടാൽ മാത്രം, അതു പ്രാവർത്തികമാക്കാനുള്ള ശ്രമം കൂടി നമ്മുടെ ഗവണ്മെന്റും, വിദ്യാഭ്യാസ വകുപ്പുകളും നടത്തണം.
കൃഷി എന്നത് വെറും ഒരു ജോലിയോ വരുമാന മാർഗമോ അല്ല, കാർഷിക സംസ്കാരം എന്നത് ഒരു സാമൂഹിക ഘടനയുടെ അടിസ്ഥാനമാണ്. ലോകത്തെ എല്ലാ സംസ്കാരവും ഉടലെടുത്തത് കൃഷിയിൽ നിന്നാണ്. പ്രകൃതിയിൽ നിന്നും മനുഷ്യൻ നേരിട്ട് പഠിച്ചെടുത്തതാണ് കൃഷി. മലയാളി സംസ്കാര സമ്പന്നമായത് കൃഷിയുടെ നന്മ കൊണ്ടാണ്. കൃഷിയുടെ സൗന്ദര്യം പേരിൽ തന്നെയുള്ള നാടാണ് കേരളം. നെൽകൃഷിയും നാളികേരവും പ്രധാന കൃഷിയിനങ്ങളായ കേരളത്തിന് ഇന്ത്യയുടെ കാർഷിക സമ്പത്ത്വ്യവസ്ഥയിൽ ഒഴിവാക്കാനാവാത്ത സ്ഥാനമു-ണ്ടായിരുന്നു. നമുക്ക്സ്വന്തമായ കൃഷിയറിവുകളുണ്ടായിരുന്നു. വിഷു മുതൽ ആരംഭിക്കുന്നതാണ് നമ്മുടെ കാർഷിക വർഷം. ഞാറ്റുവേല കലണ്ടർ അനുസരിച്ചാണ് കൃഷി
ചെയ്തിരുന്നത്. 27 നക്ഷത്രങ്ങളുടെ പേരിലറിയപ്പെടുന്ന 27 ഞാറ്റുവേലകളാണ്നമുക്കുള്ളത്. സൂര്യൻ ഒരു നക്ഷത്രത്തിൽ നിൽക്കുന്ന കാലമാണ് ഞാറ്റുവേല, പതിമൂന്നര ദിവസമാണ് ഒരു ഞാറ്റുവേലക്കാലം. ഓരോ ഞാറ്റുവേലക്കാലമനുസരിച്ചാണ്വിളവിറക്കിയിരുന്നത്. രോഹിണിയിൽ പയർ, തിരുവാതിരയിൽ കുരുമുളക്, അത്തത്തിൽ വാഴ ഇങ്ങനെയെല്ലാം ആയിരുന്നു അത്. ആധുനിക കാലാവസ്ഥ പഠനശാഖയായ മീറ്റിയൊറൊളജിയുടെ ആദ്യ രൂപമായിരുന്നു ഞാറ്റുവേലകൾ.
നമ്മുടെ കാർഷിക വൃത്തിയുടെ അടിത്തറ നെൽകൃഷിയായിരുന്നു. നെൽവയലുകളുടെ നാടാണ്കേരളം. വിശാലതയുടെ പര്യായങ്ങളായിരുന്നു ഓരോ നെൽപ്പാടങ്ങളും. വയലുകളിൽ നീണ്ട്നിവർന്ന്കിടന്ന ഗ്രാമഭംഗികൾ ഇന്ന് അസ്തമിച്ച് കൊണ്ടിരിക്കുന്നു. നമ്മുടെ കാർഷിക മേഖലയിലെ തകർച്ച ഭയപ്പെടുത്തുന്നതാണ്. 1970-71 ൽ 8.75 ലക്ഷം ഹെക്ടർ സ്ഥലത്താണ്നാം നെല്ലുൽപ്പാദിപ്പിച്ച്കൊണ്ടിരിക്കുന്നത്. ഇന്നത് 2 ലക്ഷം ഹെക്ടറിൽ താഴെയാണ്. നമ്മുടെ തലമുറ കൃഷിയിൽ നിന്നും അകന്നു എന്നുള്ളതിനുള്ള പ്രകടമായ തെളിവുകൾ അല്ലെ ഇതൊക്കെ.
മനുഷ്യ രാശിയുടെ മഹത്തായ കണ്ടു പിടിത്തമാണ് കൃഷി. മറ്റെല്ലാത്തിലും ഉപരി കൃഷി എന്നത് സ്വയം പര്യാപ്തതയുടെ കൊടിയടയാളം ആണ്, അധ്വാനത്തിന്റെ, ആത്മവിശ്വാസത്തിന്റെ, അറിവിന്റെ, സംസ്കാരത്തിന്റെ, സന്തോഷത്തിന്റെ അങ്ങനെയങ്ങനെ മനുഷ്യജീവിതവുമായി ഏറ്റവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു സംസ്കാരത്തിന്റെ ബാല പാഠങ്ങളെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ നമ്മുടെ കുട്ടികൾ.എത്രയൊക്കെ വികാസവും പരിണാമവും വന്നാലും ഭക്ഷണം കഴിക്കാൻ കൃഷി ആവശ്യമാണ്.
വരും തലമുറയെ അതു ബോധ്യ പ്പെടുത്താൻ ഇത്തരം ആഘോഷങ്ങൾക്ക് കഴിയട്ടെ. മണ്ണിൽ നിന്നുരുവായി മണ്ണിൽ വളർന്നു മണ്ണിലേക്ക് മടങ്ങണമെന്നുള്ള ഓർമപ്പെടുത്തൽ ആവട്ടെ…




നല്ല ലേഖനം 👍,
സ്നേഹം ചേച്ചി
👌
സന്തോഷം