A) കോടികളുടെ ആസ്‌തി, താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ
‘ഗോഡ് ഓഫ് ഫ്രീബീസ്’ എന്ന പേരിൽ പ്രശസ്‌തനായ ജപ്പാൻകാരനായ 75-കാരൻ ഹിരോട്ടോ കിരിതാനിയാണ് തന്റെ ലളിതമായ ജീവിതംകൊണ്ട് ഏവരെയും
അമ്പരപ്പിക്കുന്നത്. ഓഹരി വിപണിയിലൂടെ വലിയ തുക സമ്പാദിച്ചിട്ടും സൗജന്യ കൂപ്പണുകൾ ഉപയോഗപ്പെടുത്താനും ഓഫറുകൾ നേടാനുമുള്ള അവസരമൊന്നും ഹിരോട്ടോ ഒരിക്കലും പാഴാക്കിയിരുന്നില്ല.
1000ത്തിലധികം കമ്പനികളിൽ ഓഹരികൾ സ്വന്തമായുള്ള ഹിരോട്ടോയ്‌ക്ക് ഏകദേശം 60 കോടി യെൻ (ഏകദേശം 32 കോടി ഇന്ത്യൻ രൂപ) അസ്‌തിയുണ്ടെന്നാണ് കണക്കാക്കുന്നത്. വലിയ സമ്പത്തുണ്ടായിട്ടും അതി ലളിതമായ ജീവിതമാണ് ഹിരോട്ടോ നയിക്കുന്നത്. വളരെ ലളിതമായ വസ്‌ത്രങ്ങൾ മാത്രമേ അദ്ദേഹം ധരിക്കുകയുള്ളൂ. ആഡംബര ബ്രാൻഡുകൾ ഒഴിവാക്കി. കൂപ്പണുകൾ ഉപയോഗിച്ച് വാങ്ങിയ ഒരു സൈക്കിളിലാണ് സഞ്ചാരം.
ഒരു സ്‌റ്റോർ റൂമിന് സമാനമാണ് അദ്ദേഹത്തിന്റെ വീട്. 2008ലെ ഓഹരി വിപണി തകർച്ചയിൽ വലിയ തുക നഷ്‌ടപ്പെട്ടതോടെയാണ് അദ്ദേഹം ലളിത ജീവിതത്തിലേക്ക് മാറിയതെന്നാണ് സൗത്ത് ചൈന മോണിങ് പോസ്‌റ്റ് റിപ്പോർട് ചെയ്‌തത്. ഇതോടെ പണം ചിലവഴിക്കുന്നത് അദ്ദേഹം കുറച്ചു. ഭക്ഷണം, വസ്‌ത്രം, വിനോദം തുടങ്ങിയ വിവിധ മേഖലകളിലെ പതിനായിരത്തിലധികം കമ്പനികളിൽ നിന്നുള്ള കൂപ്പണുകളും ഓഹരി ഉടമകൾക്കുള്ള ആനുകൂല്യങ്ങളും മാത്രം അദ്ദേഹം ഉപയോഗപ്പെടുത്താൻ തുടങ്ങി.
കൂപ്പൺ ഉപയോഗപ്പെടുത്തി വാങ്ങിയ സൈക്കിളിലാണ് ടോക്കിയോയിൽ ഉടനീളം അദ്ദേഹം സഞ്ചരിക്കുന്നത്. ഭക്ഷണശാലകളിൽ നിന്ന് സൗജന്യ ഭക്ഷണവും കഴിക്കുന്നു. ജിം അംഗത്വം, സിനിമാ ടിക്കറ്റുകൾ, മ്യൂസിക്കൽ പരിപാടികളുടെ ടിക്കറ്റ്, ബഞ്ചീ ജമ്പിങ്, റോളർ കോസ്‌റ്റർ റൈഡുകൾ എന്നിങ്ങനെ സൗജന്യമായി കിട്ടുന്നതെല്ലാം അദ്ദേഹം പ്രയോജനപ്പെടുത്തും.
B) 124-ാം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി
124-ാം ജൻമദിനാഘോഷ നിറവിലാണ് ക്യൂ ചൈഷി എന്ന മുത്തശ്ശി. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാചോങ്ങിൽ ഏറ്റവും പ്രായം കൂടിയ വ്യക്‌തികളിൽ ഒരാളായ ഈ മുത്തശ്ശി, ജനുവരി ഒന്നിനായിരുന്നു തന്റെ 124-ാം ജൻമദിനം ആഘോഷിച്ചത്. ലോകത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ളവർ മുത്തശ്ശിക്ക് ആശംസകൾ നേർന്നു.
1901ൽ ജനിച്ച ക്യൂ ചൈഷി മുത്തശ്ശി ക്വിങ് രാജവംശത്തിന്റെ പതനം മുതൽ ചൈനീസ് റിപ്പബ്ളിക്കൻ കാലഘട്ടത്തിന്റെയും ഒടുവിൽ ഇന്നത്തെ ചൈനയുടെ ഉയർച്ചവരെയുള്ള എല്ലാ സംഭവ വികാസങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചൈനയിലെ കണക്ക് പ്രകാരമാണ് മുത്തശ്ശിക്ക് 124 വയസ്. ലോകത്ത് കണക്കാക്കപ്പെടുന്ന രീതിയിലല്ല ചൈനയിൽ വയസിന്റെ കണക്ക്.
ആറ് തലമുറകളുള്ള കുടുംബത്തോടൊപ്പമാണ് മുത്തശ്ശിയുടെ താമസം. അവരുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിന് എട്ടുമാസമാണ് പ്രായം. ചൈനയ്‌ക്ക് പുറത്ത് മുത്തശ്ശിയുടെ പ്രായം ഔദ്യോഗികമായി പരിശോധിച്ചിട്ടില്ലെങ്കിലും ഇവരുടെ ജനനത്തീയതി രാജ്യത്തിന്റെ ഹുകൗ സിസ്‌റ്റം, അതായത് ചൈനയിലെ ഗാർഹിക രജിസ്‌ട്രേഷൻ സംവിധാനത്തിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
അത്യന്തം സംഭവബഹുലമാണ് ചൈഷി മുത്തശ്ശിയുടെ ജീവിതകഥ. ക്വിങ് രാജവംശത്തിന്റെ കാലത്ത് മലനിരകളിൽ കാട്ടുപച്ചക്കറികൾ തേടിപ്പോയി നിരവധിയാളുകൾ പട്ടിണി കിടന്ന് മരിച്ചപ്പോൾ ദുഷ്‌കരമായ ആ ദിനങ്ങളെ അതിജീവിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഈ മുത്തശ്ശി. വിവാഹത്തിന് മുൻപ് മുത്തശ്ശി അക്കൗണ്ടിങ്ങിലും ശാരീരിക ശക്‌തി പ്രകടിപ്പിക്കുന്ന ഇനങ്ങളിലും എല്ലാം സ്വന്തം പ്രദേശത്ത് അംഗീകരിക്കപ്പെട്ട വ്യക്‌തിത്വമായിരുന്നു.
40-ാം വയസിൽ ഭർത്താവ് മരിച്ചതോടെ തനിച്ചായ ചൈഷി മുത്തശ്ശി, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന കുടുംബത്തെ പോറ്റാൻ വിശ്രമമില്ലാതെ ജോലി ചെയ്‌തു. 70-ാം വയസിൽ മൂത്തമകൻ രോഗം ബാധിച്ച് മരിക്കുന്നതിന്
സാക്ഷിയായി. നാല് മക്കളെയും ഒറ്റയ്‌ക്ക് വളർത്തി. ഇപ്പോൾ, മുത്തശ്ശി പേരക്കുട്ടിയോടൊപ്പം നാൻചോങ്ങിലെ ഒരു വീട്ടിൽ താമസിക്കുകയാണ്.
C) രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ.
പ്രേതത്തെ പേടിച്ച് സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻമാരെ കുറിച്ച് കേട്ടിട്ടുണ്ടോ? അപൂർവമായിരിക്കും അല്ലേ?. ഈ അവസ്‌ഥ എത്ര പരിതാപകരമായിരിക്കും. അങ്ങനെയുള്ളൊരാളുണ്ട്. ഉത്തർപ്രദേശിലെ ജൗൻപുർ
സ്വദേശിയായ പുരുഷനാണ് പ്രേതത്തെ പേടിച്ച് സ്‌ത്രീ വേഷം കെട്ടിനടക്കുന്നത്.
അതും ഒന്നും രണ്ടുമല്ല, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുകയാണ് ഇയാൾ.
തന്റെ രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടിച്ചാണ് മൂന്ന് പതിറ്റാണ്ടിലേറെയായി ഇയാൾ വിചിത്ര ജീവിതം നയിക്കുന്നത്. മുൻപ് ഒരു ആത്മാവ് തന്നെ ഉപദ്രവിച്ചിരുന്നുവെന്നും അതുകൊണ്ടാണ് പുരുഷനായി ജീവിക്കുന്നത് ഉപേക്ഷിച്ച് സ്‌ത്രീയായി ജീവിക്കാൻ തീരുമാനിച്ചതെന്നും ഇയാൾ പറയുന്നു.
മരിച്ചുപോയ രണ്ടാം ഭാര്യയെ സ്‌ഥിരം സ്വപ്‌നം കാണും. അവരുടെ പ്രേതമാണ് തന്നെ ഉപദ്രവിക്കുന്നതെന്നും ഇയാൾ പറയുന്നു. മൂന്നുതവണ വിവാഹിതനായ ഇയാൾക്ക് ഒമ്പത് മക്കളുണ്ട്. അതിൽ ഏഴ് പേരും മരണപ്പെട്ടു. ഇതിനെല്ലാം കാരണം പ്രേതശല്യമാണെന്നാണ് ഇയാൾ വ്യക്‌തമാക്കുന്നത്.
സ്‌ത്രീകളെ പോലെ സാരിയും ബ്ളൗസുമാണ് വേഷം. ആഭരണങ്ങൾ അണിയുകയും ചെയ്യും. പൊട്ടുവെച്ച് സീമന്തരേഖയിൽ സിന്ദൂരവും അണിഞ്ഞൊരുങ്ങിയാണ് ഇയാൾ
പുറത്തിറങ്ങാറുള്ളത്.
നല്ല അവതരണം
പുതിയ അറിവുകൾ. ആകാശ വാണിയിലെ പഴയ കാല കൗതുക വാർത്താവായനയെ ഓർമിപ്പിച്ചു.