എന്റെ അച്ഛാ”
കാട്ടുപ്ലാവിൽ പിരിച്ചു വച്ചിരിക്കുന്ന ചക്ക പഴുത്തിട്ടുണ്ട്.
അത് പൊട്ടിപ്പോകാതെ താഴെയിറക്കണം.
അപ്പു കയറിന്റെ ഒരറ്റം പ്ലാവിന്റെ ചുവട്ടിൽ കെട്ടി.
മറ്റേ അറ്റവും കൊണ്ട് അവൻ ഒരു അണ്ണാൻ കുഞ്ഞിന്റെ ലാഘവത്തോടെ പ്ലാവിനു മുകളിൽ കയറി.
എന്നിട്ട് എത്തി വലിഞ്ഞ് ഒരു ശിഖരത്തിന്റെ മുകളിൽ കൂടി കയറിന്റെ ഒരറ്റം താഴേക്ക് ഇട്ടു. ആ അറ്റം ചക്കപ്പഴത്തിൽ വട്ടം കെട്ടി. എന്നിട്ട് കയ്യിലിരുന്ന പിച്ചാത്തി കൊണ്ട് ഞെട്ട് കണ്ടിച്ചു വച്ചു.
മെല്ലെ താഴെയിറങ്ങി വന്നു. ചുവട്ടിലെ കെട്ടഴിച്ച് മുകളിലേക്ക് കയർ അയച്ച് അയച്ച് വിട്ടു കൊടുക്കുമ്പോൾ അതാ മറ്റേ അറ്റത്തുനിന്നും ചക്ക താഴേക്ക് ഇറങ്ങി വരുന്നു.
എന്റമ്മോ! എന്തൊരു സന്തോഷം.!
ഹോ! പക്ഷേ മടുത്തു പോയി !
അവൻ നിലത്ത് അല്പനേരം മലർന്നു കിടന്നു.
കിടക്കുമ്പോൾ വാരികല്ലുകൾ ഉയർന്നു കാണുമാറ് ഒട്ടിയ വയർ ഉയരുകയും താഴുകയും ചെയ്തു.
വിശന്നിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾക്കൊക്കെ നല്ല ഉശിരാണ്.
ഒരു കാര്യം മനസ്സിൽ നിനച്ചാൽ അവൻ അത് സാധിച്ചെടുക്കുക തന്നെ ചെയ്യും.
ചക്കയും കൊണ്ട് വീട്ടിലെത്തുമ്പോൾ ആകെ മടുത്തിരുന്നു.
സിനിമ തിയേറ്ററിൽ നിന്നും മാറ്റിനിക്കു മുൻപുള്ള പാട്ട് ഉയർന്നു.
” വിശുദ്ധനായ സെബസ്ത്യാ നോസേ… ” എന്നു തുടങ്ങുന്ന പാട്ടാണ് ആദ്യം വയ്ക്കുക.
പിന്നാലെ സിനിമ പാട്ടുകൾ ഓരോന്നായി ഒഴുകിയെത്തും.
അച്ഛനുള്ളപ്പോൾ തങ്ങൾ കൂടെക്കൂടെ സിനിമയ്ക്ക് പോകുമായിരുന്നു.
തിയേറ്ററിലിരുന്ന് അമ്മ ചിരിച്ചുകയും കരയുകയും ഒക്കെ ചെയ്യും.
അന്നൊക്കെ അമ്മയ്ക്ക് എന്ത് സന്തോഷമായിരുന്നു!
തന്റെ അച്ഛന്റെ തിരോധാനത്തെ പറ്റി ആളുകൾ പറഞ്ഞു കേട്ട അറിവ് മാത്രമാണ് അപ്പുവിനുള്ളത്.
അമ്മയോട് അതേപ്പറ്റി സംസാരിക്കാൻ തന്നെ അവന് ധൈര്യമില്ല.
ആ ഹൃദയത്തിലെ സങ്കടക്കടൽ പലപ്പോഴും കരകവിഞ്ഞ് കണ്ണുനീരായി ഒഴുകുന്നത് കാണാനുള്ള ശേഷി അവനില്ല.
മനപ്പൂർവ്വം മറന്നു കളയാൻ ശ്രമിക്കുന്ന ആ സത്യങ്ങൾ വെറുതെയിരിക്കുമ്പോഴെല്ലാം ഒരു ഭീകരസത്വം പോലെ അവന്റെ മനസ്സിനെ വിഹ്വലപ്പെടുത്താറുണ്ട്.
അപ്പോഴെല്ലാം ക്രൂരനായ ഒരു പുലിയുടെ തീഷ്ണമായ കണ്ണുകളും രക്തം പുരണ്ട ദംഷ്ട്ര കളും അച്ഛന്റെ നിണമണിഞ്ഞ ശരീരവും നിസ്സഹായമായ നിലവിളി യുമെല്ലാം അവന്റെ അകക്കണ്ണുകൾ ദർശിക്കും.
അതിന്റെ ഭയാനകതയിൽ കണ്ണുകൾ ഇറുക്കിയടച്ച് ശ്വാസവേഗം നിയന്ത്രിച്ച് കൈകൾ മാറിൽ ചേർത്തു പിണച്ചുവച്ച് അവൻ അനങ്ങാതെ കിടക്കും.
മനസ്സ് മിനഞ്ഞെടുത്ത ആ ഭീകര ദൃശ്യത്തിനൊടുവിൽ താൻ ആ പുലിയുടെ മുതുകിൽ കയറിയിരുന്നു അതിന്റെ പള്ളയിൽ ആഞ്ഞാഞ്ഞു കുത്തുന്നതും അതിനെ കീഴ്പ്പെടുത്തി അവശനാക്കി കൊല്ലുന്നതും അവൻ ഭാവനയിൽ ദർശിക്കും.
” എന്റെ അച്ഛാ… ”
അവന്റെ ഹൃദയം തേങ്ങി. അച്ഛൻ വല്ലാതെ ഭയന്നിട്ടുണ്ടാവില്ലേ?
എന്തുമാത്രം വേദന സഹിച്ചിട്ടുണ്ടാവും?
ആ പുലിയുടെ കൂർത്ത ദംഷ്ട്ര ങ്ങൾ എവിടെയൊക്കെയായിരിക്കും ആഴ്ന്നിറങ്ങിയിട്ടുണ്ടാവുക?
എന്നെങ്കിലും അതിനെ പിടിച്ചു കൊല്ലാൻ സാധിച്ചെങ്കിൽ!
,………………………..
അപ്പു അടുക്കളയിലേക്ക് ചെന്നു. അമ്മയുടെ കൈ പാടില്ലാത്തതുകൊണ്ട് വിലാസിനി ചേച്ചിയാണ് ചക്ക വെട്ടുന്നത്. ശരിക്കും പഴുത്തിട്ടില്ല എങ്കിലും ചക്കച്ചുളകൾ നല്ല പഴുക്കയുടെ നിറമായിരിക്കുന്നു. നല്ലപോലെ മധുരം വെച്ച് തുടങ്ങി.
” അപ്പുക്കുട്ടാ കഴിക്ക്”
വിലാസിനിച്ചേച്ചി ചക്ക ഉരിച്ചു വെച്ച പാത്രം അവന്റെ നേരെ നീട്ടി.
നല്ല സ്വാദ്!
” ചേച്ചി,…
നാളെ ഞങ്ങൾ സിനിമയ്ക്ക് പോകുന്നുണ്ട് ചേച്ചിയും കൂടെ പോരണം”
നല്ല സിനിമയാണെന്നാണ് എല്ലാവരും പറയുന്നത്. ”
വിലാസിനി പറഞ്ഞു.
“ഞാൻ വരുന്നില്ല വിലാസിനി”
“മുറിഞ്ഞ കൈയും വെച്ചുകൊണ്ട് ചേച്ചി ഏതായാലും നാളെ പണിക്ക് പോകില്ലല്ലോ പിന്നെ ഞങ്ങളുടെ കൂടെ വന്നാൽ എന്താ”?
വിലാസിനി നിർബന്ധിച്ചു.
ദേവകിയമ്മ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
അവരുടെ മനസ്സ് ഒരു നിമിഷം കൊണ്ട് ഭൂതകാലത്തെങ്ങോ പോയി തിരിച്ചു വന്നു.
” എന്നാൽ ഇത് നീ കൊണ്ടുപോയ്ക്കോ. ”
പോകാൻ ഇറങ്ങിയ വിലാസിനിയുടെ കയ്യിൽ ഒരു മുറി ചക്കപ്പഴം കൊടുത്തുകൊണ്ട് ദേവകിയമ്മ പറഞ്ഞു.
” അവര് അമ്മയെ സിനിമയ്ക്ക് പോകാൻ വിളിച്ചു അല്ലേ?”
“ഉം.. ഞാനെങ്ങും പോണില്ല”
“കാശില്ലാഞ്ഞിട്ടാ?”
“അതല്ല മോനേ അവർ ടിക്കറ്റ് എടുത്തു തരാം എന്ന് പറഞ്ഞതാ”
അമ്മ അടുക്കളയിലേക്ക് പോയി.അവരുടെ കണ്ണുകൾ നിറഞ്ഞതും ശബ്ദം ഇടറിയതും അപ്പുക്കുട്ടൻ തിരിച്ചറിഞ്ഞു.
ഏതായാലും അവരുടെ ചിലവിൽ പോകുന്നത് അവനും ഇഷ്ടമല്ല.
തനിക്ക് രൂപ ഉണ്ടായിരുന്നെങ്കിൽ അമ്മയെ നിർബന്ധിച്ചു കൊണ്ടു പോകാമായിരുന്നു.
താൻ എത്രയും വേഗം മുതിർന്ന ആളാകേണ്ടിയിരിക്കുന്നു.
കണ്ണാടിയിൽ നോക്കുമ്പോൾ മീശ വരാറായോ എന്ന് ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കാറുണ്ട്.
എന്നിട്ട് വേണം ഇഷ്ടംപോലെ പണം സമ്പാദിച്ച്……… പ്രഭുവിന്റേതുപോലുള്ള ഒരു കാറും വാങ്ങി…….. അങ്ങനെയങ്ങനെ………
ചിന്തിക്കുമ്പോൾ മനസ്സിന് ചിറകുവച്ചത് പോലെയാണ്.
ആ ആവേശത്തിൽ എത്ര ബുദ്ധിമുട്ടേറിയ ജോലിയും നിഷ്പ്രയാസം അവൻ ചെയ്തുതീർക്കും.
അമ്മയെയും കാറിലിരുത്തി താൻ ഓടിച്ചു പോകുന്ന രംഗം അവൻ കിനാവ് കണ്ടു.
അമ്മ അലക്കാനുള്ള തുണി എടുത്തിടുകയാണ്
“അമ്മ കൈ നനയ്ക്കണ്ട. ഞാൻ അലക്കിക്കൊള്ളാം..
” വേണ്ട മോനെ ”
അവൻ അത് കേൾക്കാൻ നിന്നില്ല.
തുണിയും കൊണ്ട് മരുതുംപാറയുടെ താഴെയുള്ള കടവിലേക്ക് നടന്നു.
കടവിൽ നിന്നാൽ ദൂരെ ഉയരത്തിലായി മരുതുംപാറ കാണാം.
പാറയുടെ മുകളിലിരുന്നു കുറെ ചേട്ടന്മാർ പുകവലിക്കുന്നുണ്ട്.
അവർ വലിക്കുന്നത് കഞ്ചാവ് ആയിരിക്കുമെന്നാണ് ആളുകൾ പറയുന്നത്.
മരുതുംപാറയുടെ മുകളിൽ നിന്നും അരുവിയിലേക്ക് ഒലിച്ചിറങ്ങുന്ന നീർച്ചാൽ മഴക്കാലത്ത് ഉഗ്രരൂപിണിയാകും.
അപ്പോൾ അവിടെ ആരും അലക്കാനും കുളിക്കാനും വരാറില്ല.
വേനൽക്കാലത്ത് അവൾ ആരെയും മോഹിപ്പിക്കുന്ന ഒരു കൃശ ഗാത്രിയാണ്.
എപ്പോഴും തന്നെ കടവിൽ ആളുണ്ടാവും..
തോടിനോടു ചേർന്നുള്ള നിരന്ന പാറപ്പുറം മുഴുവൻ തുണി ഉണങ്ങാൻ വിരിച്ചിട്ടിട്ടുണ്ടാവും..
കുളി കഴിഞ്ഞപ്പോഴേയ്ക്കും വയർ കത്താൻ തുടങ്ങി.
പുഴയോരത്ത് ചാഞ്ഞു നിൽക്കുന്ന പേരമരം ഒരിക്കലും നിരാശപ്പെടുത്താറില്ല.
ഉള്ള് ചുവന്ന പേരയ്ക്ക പഴം. അവൻ ആവോളം കഴിച്ചു.
അഞ്ചാറെണ്ണം തോർത്തിൽ പൊതിഞ്ഞെടുത്ത് ബക്കറ്റിലെ തുണിയോടൊപ്പം വച്ചു.
അവൻ സാവധാനം വീട്ടിലേക്ക് നടന്നു
(…….. തുടരും……)




കുട്ടിക്കാലത്തെ വികൃതികൾ മനസ്സിൽ തികട്ടി വരുന്നു..
രസകരമായ എഴുത്ത്
🙏😀