പ്രണയം
പ്രകർഷേണയുള്ള നയത്തെ പ്രണയമെന്ന് വിളിക്കുന്നു. പ്രകർഷണമെന്നാൽ ശ്രേഷ്ഠത, ആധിക്യം മുതലായവയാകുന്നു ഒരിടത്തുള്ള മനസിനെ വിട്ടുപോകാത്തവിധം മറ്റൊരു മനസിലേക്കെത്തിക്കുന്ന ശ്രേഷ്ഠമായ നയമാണ് പ്രകർഷേണയുള്ള നയം അഥവാ പ്രണയം. ഇതു ഞാൻ വായനയിലൂടെയറിഞ്ഞ പ്രണയമാണ്.
രണ്ടുമനസ്സുകളുടെ ശ്രേഷ്ഠമായ കൂടിച്ചേരലിനെ പ്രണയമെന്ന് വിശേഷിപ്പിക്കാമെന്നത് എന്റെ നിരീക്ഷണമാണ്. യാതൊരുപാധിയുമില്ലാതെയുള്ള കൂടിച്ചേരൽ. കൂടിചേർന്നാൽ മനോഹരമാകുന്നവയെ വിധി കൂട്ടിചേർക്കില്ലയെന്നു പറയുന്നതൊക്കെ വെറുതെയാണ്. പ്രണയസാഫല്യമെന്നാൽ ഒരിക്കലും വിവാഹമല്ല.
രണ്ടുമനസ്സുകളുടെ ചൂടിച്ചേരലിനു സ്വന്തമാക്കലിന്റെ ഉടമ്പടികൾ ആവശ്യമില്ല. സ്വന്തമാക്കുന്നിടത്തു പ്രണയമുണ്ടാവാറില്ല.
ഒരാളുടെ ലോകം മറ്റൊരാളുടെ ഹൃദയമായി ചുരുങ്ങുന്നതും, ആ ഹൃദയത്തിൽതന്നെ ലോകം വിശാലമാകുന്നതും ഉപാധികളില്ലാതെ പ്രണയിക്കുമ്പോൾ മാത്രം. പ്രപഞ്ചത്തിലെ ഏറ്റവും വലിയ അവകാശവും നേട്ടവും, അനുകൂല്യവും ഏറ്റവും വലിയ സമ്പാദ്യവുമൊക്കെ ലഭിക്കുന്നത് ഇവിടെയാണ്. ഇത്രയും ശ്രേഷ്ഠമായയിടത്തിൽതന്നെയാണ് ഏറ്റവും ഉത്തരവാദിത്വമുള്ളവരാകേണ്ടതും. ഒരാൾക്കൊരാളെ പ്രണയിക്കാൻ ആരുടേയും അനുവാദമാവശ്യമില്ല, അയാളുടെതുപോലും. ഇതിലും വലിയ അവകാശം മറ്റെവിടെയെങ്കിലുമുണ്ടോ ഈ ഭൂമിയിൽ.. പ്രണയത്തിൽനിന്ന് ലഭിക്കുന്ന സന്തോഷം മറ്റെവിടെയും ലഭിക്കുന്നില്ലയെന്നത് ഒരു യാഥാർഥ്യമാണ്. പങ്കാളിയുടെ മനസ്സിൽനിന്ന് നമ്മൾ എന്താണ് പ്രതീക്ഷിക്കുന്നത്, അതു അവർക്ക് നമ്മൾ കൊടുക്കുക. കൊടുക്കുന്നത്തിലും വലിയ സന്തോഷം മറ്റൊന്നുമില്ല കണ്മുന്നിലെത്തുന്ന കാഴ്ചകളൊക്കെയും മനോഹരമാകുന്നതും, മറ്റുഉള്ളവർക്ക് മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതും പ്രണയമേകുന്ന ഈ സന്തോഷമാണ്. പ്രായം വിലക്കാത്ത പ്രണയം ഒരാളെ ഏറ്റവും നല്ല മനസ്സിനുടയാക്കുന്നു.
മരണത്തിനപ്പുറവും ഒരാളുടെ ഹൃദയത്തിൽ ജീവിക്കവാനുള്ളയിടം നേടുകയെന്നതാണ് പ്രണയം നൽകുന്ന സമ്പാദ്യം. മരിച്ചുമണ്ണോടുചേർന്നതിന് ശേഷവും കരാറുകളും കടമകളുമായി ഒപ്പം ജീവിച്ചവരും രക്തബന്ധങ്ങളും മറന്നതിനുശേഷം ഒരാൾ പറയുന്നു… “ആര് പറഞ്ഞു നീ മരിച്ചെന്ന്.. ഞാൻ ഭൂമിയിൽ ജീവിക്കുന്നിടത്തോളം നീയുമുണ്ടാകും”.. അതിലും വലിയ സമ്പാദ്യം മറ്റെന്തുണ്ട്. അങ്ങനെയൊരു ഹൃദയത്തിൽ മറ്റാരുമറിയാതെ, മറ്റാർക്കും പ്രവേശനമില്ലാത്തയിടത്തു വാഴുക എന്നതാണ് പ്രണയം നൽകുന്ന ഉദാത്തമായ ആനുകൂല്യം. ഭൂമിയിലെ ശ്രേഷ്ഠമായതേതും നൽകുന്ന പ്രണയത്തിനോട് ഏറ്റവും വലിയ ഉത്തരവാദിത്വവുമുണ്ട്. സത്യസന്ധതയുള്ളവരാവുക എന്ന ഉത്തരവാദിത്വം നമുക്ക് നമ്മളോടുള്ള കടമയാണ്. അല്ലെങ്കിൽ ശ്രേഷ്ഠമായ പ്രണയത്തിനു നമുക്കവകാശമില്ല.
പ്രണയമെന്ന് വിളിക്കുമെങ്കിലും രണ്ടുപേരും രണ്ടു ചിന്തകളുള്ളവരാണ് ഏതെങ്കിലും സാഹചര്യത്താൽ ഒരാൾ അകലുമ്പോൾ മറ്റൊരാളിൽ പകയുള്ള മനസ് ജനിച്ചാൽ ഒരിക്കലുമവിടെ പ്രണയമുണ്ടായിരുന്നില്ലായെന്ന് നിസംശയം പറയാം. കാരണം പ്രണയത്തിന്റെ അടിസ്ഥാനം ദൈവീകമായ സ്നേഹമാണ്.
ഒരാളകന്നുപോയാലും മറ്റൊരാളിൽ പ്രണയം ജീവിക്കും. തീവ്രമായ വിരഹവേദനയിലും സ്വന്തം പ്രണയത്തിനു നന്മയുണ്ടാവാനേ ഹൃദയം കൊണ്ടു പ്രണയിച്ചവർക്ക് കഴിയൂ അപൂർണ്ണതയിലും മനോഹരമാകുന്ന ശ്രേഷ്ഠതയാണ് പ്രണയം. . ഇതു എന്റെ എഴുത്തുകളിലെ പ്രണയമാകുന്നു..
ഇനി, യഥാർത്ഥപ്രണയത്തെ ഞാൻ ഇങ്ങനെ അടയാളപെടുത്തുന്നു..
എല്ലാ സ്വാതന്ത്ര്യവുമുള്ള, എപ്പോൾവേണമെങ്കിലും ഒടിക്കയറാൻ സാധിക്കുന്ന, ദുഃഖമിറക്കിവയ്ക്കാൻ സാധിക്കുന്ന ഒരിടം. ആവശ്യമില്ലാതെ വഴക്കുണ്ടാക്കാനും ഇനിയൊരിക്കലും വരില്ലെന്ന് വാശിയോടെ പറഞ്ഞിറങ്ങിപ്പോകാനും സ്വാതന്ത്ര്യമുള്ളിടം. ഒരു പകലിനപ്പുറം നീളമില്ലാത്ത പിണക്കങ്ങൾക്കൊടുവിൽ ഒട്ടും നാണമില്ലാതെ ഓടിച്ചെല്ലുന്നയിടം. ഒറ്റവിളിയാൽ പരിഭവം മുഴുവൻ അലിയിച്ചുകളയുന്ന മറുവിളിയുമായി ഒരാൾ പ്രതീക്ഷയോടെ കാത്തുനിൽക്കുന്നിടം. അവിടെയാണ് യഥാർത്ഥപ്രണയം .
എനിക്ക് ജീവിക്കണം മരണത്തിനപ്പുറവും..കാരണം ഒരിടത്തുള്ള മനസിനെ ഒരിക്കലും വിട്ടുപോകാത്തവിധം മറ്റൊരു മനസിലേക്കെത്തിച്ച ശ്രേഷ്ഠമായ നയമാണ്.. പ്രണയം.
ഏവർക്കും പ്രണയദിനാശംസകൾ
യാതൊരുപാധിയുമില്ലാതെയുള്ള കൂടിച്ചേരൽ ആണ് യഥാർത്ഥ പ്രണയം.
നല്ല ചിന്തകള്
Good
ആശംസകൾ
