Logo Below Image
Wednesday, April 9, 2025
Logo Below Image
Homeകഥ/കവിതഅമ്മയുടെ ഡയറിക്കുറിപ്പുകൾ (കവിത) ✍ ഡോളി തോമസ് ചെമ്പേരി

അമ്മയുടെ ഡയറിക്കുറിപ്പുകൾ (കവിത) ✍ ഡോളി തോമസ് ചെമ്പേരി

ഡോളി തോമസ് ചെമ്പേരി

ആ ഡയറി കാണും വരെ
മുഖത്തെ ചിരിയിലാണ്
ഞാനമ്മയെ അളന്നു
തിട്ടപ്പെടുത്തിയത്.
നഷ്ടങ്ങളുടെ ഭീമമായ പെരുക്കപ്പട്ടിക
ഞാനാദ്യമായി കണ്ടത്
അമ്മയുടെ
ഡയറിക്കുറിപ്പുകളിലായിരുന്നു.
കണ്ണീരുപ്പിന്റെ കലർപ്പില്ലാത്ത
പരലുകൾക്ക് നല്ല തിളക്കം,
ഉറക്കമില്ലാത്ത രാവുകളുടെയും
വിശ്രമമില്ലാത്ത പകലുകളുടെയും
പെരുക്കങ്ങൾ കണ്ടെന്റെ തല
പെരുത്തു.
തന്റെ സ്വത്വം ഉരുക്കിയൊഴിക്കപ്പെട്ട
മൂശയ്ക്കുള്ളിൽ പാകപ്പെടാൻ
തത്രപ്പെടുമ്പോൾ,
‘നിനക്കെന്താണിവിടെ ജോലി’യെന്ന
ചോദ്യത്തിന്റെ
മൂർച്ചയേറിയ ചീളുകളേറ്റ്
എത്രയോ താളുകളിൽ അമ്മ
കൊല്ലപ്പെട്ടു കിടന്നു.
ഒരോ രാവറുതിയിലും അമ്മ
പുനർജ്ജനിച്ചത്
ഇന്നലെകളുടെ ശവക്കുഴിയുടെ
മുകളിലായിരുന്നു.
സ്വജീവിതം തമസ്കരിക്കപ്പെട്ട
വേളയിൽ
മരണം കൊണ്ടുപോലും
പൂരിപ്പിക്കാനാവാത്ത,
ഒരു തലോടലിന്റെ സാന്ത്വനം പോലും
സമസ്യയായി മാറിയ,
ശൂന്യതയുടെ വൃത്തങ്ങളും
ചതുരങ്ങളും നിറഞ്ഞിരിക്കുന്ന
ഇളകിയ പേജുകൾ
സൂക്ഷ്മതയോടെ ഞാൻ മറിച്ചു.
അവയുടെ ഇടയിലെവിടെയോ ഉള്ള
ഇത്തിരി നിലാവിൽ,
സ്വപ്‌നങ്ങളുടെ പൊട്ടിയ ചരടുകൾ
കൂട്ടിക്കെട്ടാനൊരു വൃഥാ
ശ്രമത്തിലായിരുന്നു അമ്മ.
ഓരോ ചെറിയ മോഹങ്ങൾ പോലും
അതിമോഹങ്ങളായി
ഗണിക്കപ്പെട്ടപ്പോൾ
പുകയൂതി മങ്ങിപ്പോയ മുഖത്തെ,
അകാലവാർദ്ധക്യചുളിവുകളിൽക്കൂടി
ആരും കാണാതെ ഒരു പുഴ
ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.
അമ്മ കണ്ണീരളന്നു വാങ്ങിയ
എണ്ണയിൽ കത്തുന്ന മൺചിരാതിന്റെ
തെളിച്ചത്തിലായിരുന്നു വീട്.
അമ്മയില്ലാത്ത വീടുകളുടെ
മോന്തായങ്ങൾക്ക് ബലമോ
പൂമുഖത്തിന് ശോഭയോ ഉണ്ടാകില്ല
എന്ന് ഞാനറിഞ്ഞത്,
നിറംകെട്ട ആ ഡയറിക്കുറിപ്പുകളിൽ
നിന്നായിരുന്നു.
അതിൽ മൃതമായ സ്വപ്നങ്ങളുടെ
അസ്ഥിക്കുഴി ഞാനാദ്യമായി കണ്ടു.
അതെനിക്കുവേണ്ടിയായിരുന്നുവെന്ന
തിരിച്ചറിവായിരുന്നു എന്നെ
ഞാനാക്കിയത്,
അതിലാണ് ഞാനെന്ന അമ്മ
പാകപ്പെട്ടത്.

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ