ആറും അറുപതും ഒരുപോലെ..
ഒരാറുവയസ്സുകാരനെ ഗുരുവായൂർ കണ്ണനെ തൊഴാൻകൊണ്ടുപോയാൽ,നടയ്ക്കലെ ഓരോ കളിപ്പാട്ടക്കടയുടെ മുന്നിലെത്തുമ്പോൾ sudden stop ആണ്. വലിച്ചു മുന്നോട്ടുനടക്കാൻ തുടങ്ങുമ്പോൾ ബലം പിടിച്ചു തറയിലിരിക്കും. മുദ്രാവാക്യം വിളിക്കുന്ന ചില സമരക്കാരെ പോലീസ് arrest ചെയ്തുനീക്കുന്ന പോലെയായിരിക്കും പിന്നീടുള്ള രംഗങ്ങൾ അരങ്ങേറുന്നത്! അവസരം മുതലെടുത്തുകൊണ്ട് കച്ചവടക്കാർ നിറവൈവിദ്ധ്യമുള്ള ടോയ്‌സ് കാണിച്ച് കുഞ്ഞിനെ പ്രലോഭിപ്പിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടേയിരിക്കും!
അറുപതിലെത്തുമ്പോൾ നേരെ തിരിച്ചാവും! പുതിയൊരു സ്ഥലം കാണാൻ പോകാമെന്നുപറയുമ്പോൾ, അതും മകന്റെ കൈയുംപിടിച്ചാവുമ്പോൾ എതമ്മയാ വേണ്ടാന്ന് പറയ്യാ? നല്ല മഴ!നേരം സന്ധ്യയോടടുക്കുന്നു!
“നമുക്ക് ബീച്ചിൽപോവാം..
എന്നിട്ട്…”
“എന്നിട്ട്…?”
“അമ്മ മിഠായിത്തെരുവ് കണ്ടിട്ടില്ലാ ന്ന് പറഞ്ഞില്ലേ? അവിടെയൊക്കെ ഒന്ന് കറങ്ങീട്ടു വരാം “
“ഈ പെരുമഴേത്തോ? ഞാനില്ല “
അച്ഛൻ ആദ്യം ഒഴിഞ്ഞു
“കുഞ്ഞിനേംകൊണ്ട് മഴയത്തു നടക്കാൻ ഞാനൂല്ല്യാ “
മരുമകളും ഒഴിഞ്ഞു.
അമ്മ ആറുവയസ്സുകാരിയെപ്പോലെ അപ്പോഴും മകനെ ഇടംകണ്ണിട്ടുനോക്കി. ഇവരൊന്നും ഇല്ലെന്നുകരുതി ഇനിയെങ്ങാനും പ്ലാൻ വേണ്ടെന്നു വയ്ക്ക്വോ?
“എന്നാ അമ്മ വേഗം റെഡിയാവൂ. നമുക്കു രണ്ടാൾക്കും പോവാം..”
അമ്മ അരമണിക്കൂർ മുമ്പേ റെഡി!
പെരുമഴയിൽ ബീച്ച് കാണാൻ..ആവേശം കണ്ടിട്ടാവണം ആര്യപുത്രന്റെ പിറുപിറുപ്പ്..
“വട്ട്തന്നെ!!”
മഴയിൽ കുതിർന്ന് കോഴിക്കോടൻ ബീച്ച്! മനസ്സു വർഷങ്ങളിലൂടെ പിറകോട്ടോടി!
ഇരുപത്തിഎട്ടാം വയസ്സിൽ ഇവന്റെ അച്ഛന്റെ കൈ പിടിച്ച് ഇതേ ബീച്ചിലെ മണലിൽ ഇരിക്കുമ്പോഴും “ചന്നംപിന്നം “മഴ പെയ്യുന്നുണ്ടായിരുന്നു.
അന്ന് മഴനനയാൻ പ്രശ്‌നമില്ലാത്ത ആൾക്ക് ഇന്നെന്തേ?കാലം മനസ്സിനും ഇഷ്ടങ്ങൾക്കും മാറ്റം വരുത്തുന്നതാവാം. ഒട്ടും മാറാതെ ഞാനെങ്ങനെ വയസ്സിയായി??
അന്നിവന് എന്റെ വയറ്റിൽ എഴുമാസത്തെ വളർച്ചയും. ഗർഭിണിയായ ഭാര്യയുടെ മോഹം സാധിപ്പിക്കാനുള്ള ആ കറക്കത്തിൽ മമ്മൂട്ടിയുടെ “അമരം “ സിനിമയും, ഈ കടൽക്കാഴ്ചയും!അതിനൊക്കെയുള്ള സാമ്പത്തികഭദ്രതയേ അക്കാലത്തുള്ളൂ.
“അമ്മയെന്താ ആലോചിച്ചോണ്ടു നിൽക്കണേ?ഒരു ഫോട്ടോ എടുക്കേണ്ടേ?അതാ” I LOVE KOZHIKKODE “ എന്നെഴുതിയതിന്റെ മുന്നിൽ നിൽക്കൂ. “
എന്റെ ഫോട്ടോഭ്രമം അറിയാവുന്ന പുത്രൻ കുടപിടിച്ച് ഫോണുമായി തയ്യാറായി.
എനിക്കു ചിരിവന്നു. അപ്പോൾ ചിരിക്കാതെ നിൽക്കൂ എന്ന നിർദ്ദേശം!
തണുപ്പിനും ഇരുട്ടിനും കനം കൂടിവരുമ്പോൾ നമുക്കൊരു ചായ കുടിച്ചാലോ എന്ന ചോദ്യം. കൈവിരലുകളൊക്കെ തരിച്ച എനിക്ക് ഇതില്പരം ഒരു സന്തോഷം ണ്ടോ? ബോംബെ ഹോട്ടലിൽ നിന്ന് ചൂടുചായയും ഉന്നക്കായും കഴിച്ചു. ആ തണുപ്പിൽ ചായയ്ക്ക് നല്ല രുചി.
ബീച്ചിൽനിന്നും മിഠായിത്തെരുവിന്റെ വെളിച്ചപ്രളയത്തിലേക്ക്കടക്കുമ്പോൾ അവൻ പറഞ്ഞു.
“ദേ അമ്മേടെ എസ്. കെ. പൊറ്റേക്കാട്.”
“അദ്ദേഹം മലയാളത്തിന്റെ എസ്. കെ. ആണെടാ കുട്ടാ..”
“അങ്ങനെയെങ്കിൽ അങ്ങനെ.”
ഉപ്പുതൊട്ടു കർപ്പൂരം വരെ കിട്ടുന്ന കടകളുടെ മുന്നിലൂടെ വെറുതെ നടക്കുമ്പോൾ ഞാൻ ചോദിച്ചു.
“നമുക്കെന്തെങ്കിലും വാങ്ങണ്ടേ?”
“അമ്മയ്ക്ക് കോഴിക്കോടൻ അലുവവേണോ?”
“ഇനീപ്പൊ ഈ പ്രായത്തില് മധുരം അധികംവേണ്ടാ “
“പിന്നെന്താ വേണ്ടേ? “
എനിക്കൊരു രൂപോംല്ല്യാ “എന്തെങ്കിലും “
എന്ന് പിറുപിറുക്കുമ്പോൾ അവൻ വെറുതെ ചിരിച്ചു.ആറിന്റെയും അറുപതിന്റെയും സാദൃശ്യം അവനും അനുഭവവേദ്യമായോ എന്തോ?
തിമർത്തുപെയ്യുന്ന മഴയിലും തിരക്കൊഴിയാത്ത മിഠായിത്തെരുവിന്റെ പാതയിലെ കുഴികളിൽ വീഴാതെ ശ്രദ്ധിക്കാൻ മകന്റെ കൈത്താങ്ങ്!
കടകൾക്കുമുന്നിലൂടെ അവന്റെ കൈപിടിച്ചു നീങ്ങുമ്പോൾ മനസ്സിലൊരാൾ ഗുരുവായൂർ കിഴക്കേ നടയിലെ കടകൾക്കുമുന്നിലൂടെ പിടിവാശിക്കാരനായ ഒരാറുവയസ്സുകാരനെ നയിക്കുന്നു!
നരന്റെ താതൻ ശിശുവാണു നിർണ്ണയം!!
ആറും 60 തമ്മിലുള്ള സാമ്യവും വ്യത്യാസവും വളരെ രസകരമായി അവതരിപ്പിച്ചു. ഒപ്പം ഇന്നത്തെ തലമുറയുടെ സ്വഭാവ വിശേഷങ്ങൾ നന്നായി എഴുതി. ഏറ്റവും നല്ല ഉദാഹരണം എസ് കെ പൊറ്റക്കാടിനെ പറ്റിയുള്ള പരാമർശമാണ്.
മികച്ച അവതരണം
വയസായെന്ന് നമ്മൾ പറയാതെ നമ്മൾ വയ സാകില്ല. ശരീരം അനുവദിച്ചാലും ഇല്ലെങ്കിലും മനസ് യൗവ്വന യുക്തമാകട്ടെ.