ഹൃദയപൂർവ്വം മോഹൻലാൽ.
അകലെ ചക്രവാളം തുടുക്കാൻ തുടങ്ങി. പിന്നാലെ സൂര്യൻ ഉദിച്ചുയർന്നു.
” എന്താ മാഷേ ഇന്ന് നേരത്തെ എണീറ്റത്”
” ഇന്ന് ഷൂട്ടിംഗ് കാണാൻ പോകണം കൊച്ചു മാഷേ… ”
“നിങ്ങളെ സമ്മതിക്കണം മാഷേ”
“എന്താ…?”
“കഴിഞ്ഞ ആഴ്ച കണ്ടിട്ട് തന്നെ എനിക്ക് വട്ടു പിടിച്ചു. എന്തൊരു ബോറാണ് ഈ ഷൂട്ടിംഗ്..”
“അതെന്താ…?”
“എന്താണെന്നോ…?
ഒരു ഡയലോഗ് തന്നെ എത്ര തവണയാ പറയുന്നത്..?
എത്ര പ്രാവശ്യം റിഹേഴ്സൽ നടത്തിയിട്ടാണ് പിന്നെ ടേക്ക്? ”
“പക്ഷേ,മോഹൻലാലിനെ ശ്രദ്ധിച്ചോ ഒരു റിഹേഴ്സൽ പിന്നെ ടേക്ക്..!
എത്ര പെർഫെക്ഷൻ ആണ്..!”
“അത് ശരിയാണ്. ശങ്കരാടി എത്ര സീനിയറായ നടനാണ്..!
എന്നിട്ടും ഒരു സീൻ ഒരു പത്ത് തവണയെങ്കിലും എടുത്തിട്ടുണ്ടാവും ടേക്ക് ആകാൻ.”
‘മോഹൻലാൽ എന്ന നടന്റെ കഴിവ് അപാരം തന്നെ..!
എത്ര പെട്ടെന്നാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്.!
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ എനിക്ക് തല്ലിക്കൊല്ലാൻ ഉള്ള ദേഷ്യം തോന്നി.
ശരി,ശരി സമയം പോകുന്നു ഞാൻ പോകട്ടെ.. ”
“ഒന്നും കഴികമാത്രം…?”
“അതൊക്കെ ഞാൻ അവിടെ ചെന്നിട്ട് കഴിച്ചോളാം കൊച്ചു മാഷേ.. ”
ഭാഗ്യം റോഡിൽ കയറിയതും ഒരു ജീപ്പ് കിട്ടി.
” മാഷ് രാവിലെ നാട്ടിൽ പോവുകയാണോ..? ”
ഒരു രക്ഷിതാവ് ആണെന്ന് തോന്നുന്നു.
“അല്ലാ ഞാൻ ഷൂട്ടിംഗ് കാണാൻ പോകുവാ..!
ജീപ്പ് ഇറങ്ങി ഷൂട്ടിംഗ്സ്ഥലത്തേക്ക് നടന്നു. ഷൂട്ടിംഗ് നടക്കുന്ന വീടിന്റെ തിണ്ണയിൽ രണ്ടുമൂന്നുപേർ ഇരിക്കുന്നുണ്ട്. ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല സദാനന്ദൻ മാഷ് തിരിച്ചു നടന്നു. കരിമ്പിൻ തോട്ടത്തിന്റെ ഇടയിലുള്ള മണ്ണു റോഡിലൂടെ നടന്നു. നല്ല വിശപ്പ് കുറെ നടന്നപ്പോൾ ഒരു പെട്ടിക്കട കണ്ടു.
“ഇവിടെ അടുത്ത് ചായക്കട ഉണ്ടോ ചേട്ടാ”
“ഇല്ല മാഷേ, ടൗണിൽ പോകണം ”
കടക്കാരൻ ഗൗരവത്തോടെയാണ് പറഞ്ഞത്.
“ഈ കടയിൽ എന്തെങ്കിലും കഴിക്കാൻ ഉണ്ടോ..?”
“ഇവിടെ ബൺ ഉണ്ട്.
അത് മതിയോ..?”
“ബൺ എങ്കിൽ ബൺ..!
ഒരു ബണ്ണും നാരങ്ങാവെള്ളവുംഎടുത്തോളൂ”
ബണ്ണ് കഴിച്ചുകൊണ്ടിരിക്കവേ ഒരു ജീപ്പ് വരുന്നത് കണ്ടു. ജീപ്പിന്റെ പിന്നിലിരിക്കുന്ന ആളെ കണ്ടു സദാനന്ദൻ മാഷ് ഞെട്ടി..!
സാക്ഷാൽ മോഹൻലാൽ …,!അറിയാതെ കൈ വീശി പോയി.. അത്ഭുതം ലാൽ തിരിച്ചും കൈവീശി.. താൻ കാണുന്നത് സ്വപ്നമാണോ?
മഹാ നടൻ അതും ജീപ്പിന്റെ പിൻസീറ്റിൽ ഇരുന്നു വരുന്നു…
തന്നെ കൈവിശി കാണിക്കുന്നു… സദാനന്ദൻ മാഷിന് വിശ്വസിക്കാൻ പറ്റിയില്ല…!
നാരങ്ങ വെള്ളം പകുതി കുടിച്ചിട്ട് വേഗം ഷൂട്ടിംഗ് സ്ഥലത്തേക്ക് നടന്നു..
ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് ഷൂട്ടിംഗ് തുടങ്ങിയത്. കാണികളായി വളരെ കുറച്ചു പേർ മാത്രം. ഷൂട്ടിംഗ് ഉപകരണങ്ങൾ മുറ്റത്ത് നിരുന്നു.
ഭരതൻ കയ്യിൽ ഒരു പാഡുമായി മുറ്റത്തുനിന്ന് ക്യാമറമാൻ വേണുവിന് നിർദ്ദേശങ്ങൾ നൽകുന്നുണ്ട് .
കുറച്ചു കഴിഞ്ഞപ്പോൾ മുഷിഞ്ഞ കൈലിയുടുത്ത് ഷർട്ട് ഇടാതെ വീട്ടിനുള്ളിൽ നിന്നും മോഹൻലാൽ ഇറങ്ങി വന്നു.
ജീപ്പിൽ കണ്ട ആളെ ആയിരുന്നില്ല അപ്പോൾ. മുഖത്തും ശരീരഭാഗങ്ങളിലും മുറിവിന്റെ അടയാളം. ചീകി ഒതുക്കാത്ത മുടി. മുഖത്ത് ചെറിയ താടിയുണ്ട്. മോഹൻലാലിനോട് ഭരതൻ എന്തോ പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞ് സുമലത വീട്ടിനുള്ളിൽ നിന്നും ഇറങ്ങി വന്നു. വെള്ളമുണ്ടും ചുവന്ന ബ്ലൗസും ആണ് വേഷം.
ഭരതൻ സുമലതക്ക് എന്തോ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
ഒരു പാത്രത്തിൽ മോഹൻലാലിന്റെ പുറത്ത് വെള്ളം മുക്കിചൂടുപിടിക്കുന്ന രംഗം ഷൂട്ട് ചെയ്യാൻ ഒരു മണിക്കൂർ സമയമെടുത്തു.
ലാൽ എഴുന്നേറ്റ് ഇരുന്നു ചിരിച്ചുകൊണ്ട് സെറ്റിൽ ഉള്ളവരോട് എന്തൊക്കെയോ പറയുന്നുണ്ട്.
വീണ്ടും മോഹൻലാൽ കമിഴ്ന്നു കിടന്നു. സുമലത ചൂടുപിടിക്കുമ്പോൾ ശങ്കരാടിയും, മറ്റൊരാളും പാടത്തുനിന്നും കയറി വരുന്നു. നാല് പ്രാവശ്യം സ്റ്റെപ്പ് കയറിവന്നു വരുന്നത് എടുത്തിട്ടാണ് ആ സീൻ ഒക്കെ ആയത്.
ഭരതൻ ശങ്കരാടിയോട് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ശങ്കരാടി നടന്നുവരുന്നു.
ഭരതൻ പ്രോംപ്റ്റ് ചെയ്തു കൊടുക്കുന്നുണ്ട്.
“എന്താ എന്തുപറ്റി..?”
ശങ്കരാടി ഏറ്റു പറഞ്ഞു. കുറെ പ്രാവശ്യം ആരംഗം ഷൂട്ട് ചെയ്തു.
“കാലു തെറ്റി ആട്ടിൻ കൊല്ലിയിൽ വീണതാ..”
ഭരതൻ പറഞ്ഞത് സുമലത ഏറ്റു പറയുന്നുണ്ടായിരുന്നു.പക്ഷേ ചുണ്ട് അനങ്ങുന്നത് മാത്രമേ കേൾക്കാവുള്ളൂ.
സമയം ഉച്ചയായി.
ഉച്ച ബ്രേക്കിന് സംഘം പിരിഞ്ഞു.
മുറ്റത്ത് ഇട്ടിരുന്ന കസേരകളിലും കട്ടിലിലുമായി എല്ലാവരും ഇരുന്നു.
ലാൽ കുറച്ചു മാറി മാവിന്റെ ചുവട്ടിൽ ഇരുന്ന് ഏതോ മാസിക വായിക്കുന്നു.
‘ഒന്നു പോയാലോ…?’
മോഹൻലാലിനോട് സംസാരിക്കണം എന്ന് എത്ര നാളുകളായിട്ടുള്ള ആഗ്രഹമാണ്!
‘അടുത്തു ചെന്നാൽ തന്നെ മൈൻഡ് ചെയ്യുമോ….?’
മനസ്സിൽ പല പല ചിന്തകൾ നുരഞ്ഞുപൊങ്ങി .ഒടുവിൽ രണ്ടും കൽപ്പിച്ച് മുന്നോട്ട് നടന്നു. കൈത്തോട്ടിൽ നിന്ന് സ്റ്റെപ്പ് കയറി മുറ്റത്ത് ചെന്നു.
അടുത്ത് ചെന്നതും ലാൽ ചിരിച്ചു.
” എൻറെ പേര് സദാനന്ദൻ. പരുത്തിമല സ്കൂളിലെ മാഷാണ്. ”
ഒരുവിധം പറഞ്ഞൊപ്പിച്ചു.
പെട്ടെന്നാണ് അത് സംഭവിച്ചത്. ലാൽ ഹസ്തദാനം ചെയ്തു..!
കൈക്ക് എന്തൊരു തണുപ്പ്..!
കൈ എന്തൊരു സോഫ്റ്റ്..!
“എവിടെയാ സ്കൂൾ..?”
പതുങ്ങിയ ശബ്ദത്തിൽ ഉള്ള ചോദ്യം.
” ഒരു പത്ത് കിലോമീറ്റർ ദൂരെ… ”
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ അറിയാവുന്ന സിനിമയുടെ പേരുകൾ അവയിലെ ലാൽ കഥാപാത്രങ്ങൾ പറഞ്ഞപ്പോൾ ലാൽ ആദ്യമൊന്ന് പുഞ്ചിരിച്ചു, പിന്നെ ചിരിച്ചു.
എന്ത് വിനയമുള്ള മനുഷ്യൻ!
” സാർ ഫുഡ് റെഡി.. ”
ഒരാൾ വന്നു പറഞ്ഞു.
പെട്ടെന്ന് തോൾ സഞ്ചിയിൽ നിന്നും ഒരു ഡയറി എടുത്ത് ലാലിന്റെ നേരെ നീട്ടി.
” ഒരു ഓട്ടോഗ്രാഫ് എഴുതാമോ..? ”
ലാൽ വേഗം ഡയറി വാങ്ങി ലാസ്റ്റ് പേജിൽ “ആശംസകൾ സ്നേഹപൂർവ്വം മോഹൻലാൽ ”
എന്ന് എഴുതി ഒപ്പിട്ടു തന്നു .സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഇനിയും കാണാം എന്ന് പറഞ്ഞു പോകുമ്പോൾ താനേതോ അത്ഭുത ലോകത്തിൽ ആണ് എന്ന് സദാനന്ദൻ മാഷിന് തോന്നി. നിധി കിട്ടിയ സന്തോഷത്തോടെയാണ് സദാനന്ദൻ മാഷ് റൂമിൽ തിരിച്ചെത്തിയത്.
കൊച്ചു മാഷേ, വിപിൻ മാഷേ….
ഞാൻ മോഹൻലാലിനോട് സംസാരിച്ചല്ലോ..!
എനിക്ക് ഷേക്ക് ഹാൻഡ് തന്നല്ലോ..!
“ഓ പിന്നെ വെറുതെ പുളു പറയാതെ മാഷേ..”
“സത്യം കൊച്ചു മാഷേ..
പത്തു മിനിറ്റോളം ഞാൻ മോഹൻലാലിനോട് സംസാരിച്ചു. വിശ്വാസം വരുന്നില്ല അല്ലേ..?”
സദാനന്ദൻ മാഷ് ഡയറി എടുത്ത് ലാൽ എഴുതിയത് കാണിച്ചുകൊടുത്തു.
നിങ്ങളാള് പുലി തന്നെ, സമ്മതിച്ചു.
“പിന്നെ എൻ്റെ എത്ര നാളത്തെ മോഹമാണ് നടന്നത്.”
“ശോ ഞങ്ങൾക്കും വരാമായിരുന്നു..”
“അതേ..ലാൽ സ്കൂൾ വിശേഷങ്ങളൊക്കെ ചോദിച്ചു..”
“ശരി ശരി ഇന്ന് രാത്രി ഭക്ഷണം ഒന്നും വേണ്ടല്ലോ..?”
“വേണ്ട വിശപ്പ് എന്താണെന്ന് ഞാൻ മറന്നു. ഉച്ചയ്ക്ക് പോലും ഒന്നും കഴിച്ചില്ല.”
, “ആണോ..?
ദാ മാഷിന് ഒരു കത്ത് ഉണ്ട്.”
ഒരു ഇന്‍ലാൻഡ് നീട്ടിക്കൊണ്ട് വിപിൻ പറഞ്ഞു.
കത്ത് പൊട്ടിച്ചതും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
സദാനന്ദൻ മാഷിന്റെ കണ്ണിൽ കൂടി വെള്ളം കുടു കുടാ ഒഴുകി. നെറ്റിയുടെ ഇരുവശത്തും ചെവിയുടെ അരികിലൂടെ വിയർപ്പ് കണങ്ങൾ ഒഴുകിയിറങ്ങി ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. തലകറങ്ങുന്നതുപോലെ…
പതിയെ തൂണിൽ പിടിച്ച് തറയിലിരുന്നു..
(തുടരും….)
പള്ളിക്കൂടം കഥകൾ സൂപ്പർ
സന്തോഷം
അയ്യോ …..ആ കത്തിനകത്ത് എന്താ? ലാലേട്ടനെ കണ്ട സന്തോഷം പോയല്ലോ?
മനുഷ്യനല്ലേ സന്തോഷവും സങ്കടവും ഇടകലർന്ന ജീവിതമാണല്ലോ..
വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി
അതിമനോഹരം അവതരണം സർ

ആശംസകൾ
മനോഹരം

മോഹൻലാലിൻ്റെ ആരാധകനായ അധ്യാപകൻ്റെ കഥ നന്നായി പറഞ്ഞു വെച്ചിട്ടുണ്ട്. അവസാന ഭാഗം വായിച്ചപ്പോൾ അടുത്തതെന്തന്നറിയാൻ ആകാംക്ഷയായി. അങ്ങനെ വേണം ഒരു തുടർക്കഥ നിർത്തേണ്ടത്. നല്ലെഴുത്ത്