മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം. ഇന്ന് ലോകത്തിൽ നടക്കുന്ന ആനുകാലിക സംഭവങ്ങൾ കേൾക്കുമ്പോൾ ഓരോ ദിവസവും ഈ ഭൂമിയിലെ ജീവിതം നരക തുല്യമാകുന്നു. ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കാതെ മദ്യത്തിനും, മയക്കുമരുന്നിനും ലോകം അടിമപ്പെടുന്നു.
കൊലപാതങ്ങൾ വർദ്ധിക്കുന്നു. ഇവിടെയാണ് ഒരു രക്ഷകന്റെ ആവശ്യകത വേണ്ടിവരുന്നത്.
മനുഷ്യരെ ദൈവം തന്റെ സാദ്യശ്യത്തിൽ സൃഷ്ടിച്ചതാണ്. ഏതൊരു സൃഷ്ടിയെക്കുറിച്ചും സൃഷ്ടാവിന് ഒരു പദ്ധതിയുണ്ട്. മനുഷ്യ നിർമ്മിതമായ സകലത്തിനും ഒരു ഉദ്ദേശമുള്ളതുപോലെ
ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യരെക്കുറിച്ചും ദൈവത്തിനു വലിയ ഉദ്ദേശമുണ്ട്. പലരുടെയും ജീവിതത്തിൽ ഒരു അനുഗ്രഹവും, നന്മയും കാണാതെ പോകുന്നതിന് കാരണം അവർക്ക് തങ്ങളെക്കുറിച്ചുള്ള ദൈവീക പദ്ധതി തിരിച്ചറിയാതിരിക്കാൻ പിശാച് ഈ ലോകത്തിൽ നന്മയുടെ കണ്ണ് കുരുടാക്കി വെച്ചിരിക്കുകയാണ്.
മർക്കോസ് 12: 24
“നിങ്ങൾ തിരുവെഴുത്തുക്കളെയും ദൈവ ശക്തിയേയും അറിയായ്ക കൊണ്ടല്ലയോ തെറ്റിപ്പോകുന്നത്”
നമ്മുക്കു തന്നെയും മറ്റുള്ളവർക്കും ഒരു ബുദ്ധിമുട്ടായി, ലക്ഷ്യ ബോധമില്ലാത്ത ഒരു ജീവിതമല്ല, മറിച്ചു ഈ ലോകത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതവും ഇഹലോക ജീവിതത്തിനു ശേഷം അനന്ത സന്തോഷത്തിന്റെ നിത്യ ജീവനുമാണ് മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ മഹാ പദ്ധതി.
ലൂക്കോസ് 1: 50
“അവനെ ഭയപ്പെടുന്നവർക്ക് അവന്റെ കരുണ തലമുറ തലമുറയോളം ഇരിക്കുന്നു ”
എല്ലാ മനുഷ്യരുടെയും ഉള്ളങ്ങളിൽ ഒരു ശൂന്യത നിലനിൽക്കുന്നു. ഉന്നത സ്ഥാന മാനങ്ങൾ അലങ്കരിച്ചതു കൊണ്ടോ, സകല ഭൗതീക നന്മകളും കൈവരിച്ചതു കൊണ്ടോ, ഈ ലോകത്തിലെ നൈമിഷിക സുഖങ്ങൾക്കായി നെട്ടോട്ടമോടിയതു കൊണ്ടോ മനുഷ്യന് ദൈവ സമാധാനം ലഭിക്കുന്നില്ല. മനുഷ്യൻ പാപം ചെയ്തു സൃഷ്ടിതാവായ ദൈവത്തിന്റെ ജീവനിൽ നിന്ന് അകന്നപ്പോളാണ് ഈ ശൂന്യത അവനിൽ കുടിയേറിയത്.
യോഹന്നാൻ 8: 12
” യേശു പിന്നെയും അവരോടു സംസാരിച്ചു, ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു, എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും”
ദൈവ പ്രസാദത്തിനായി മനുഷ്യൻ ചെയ്ത ഒരു നന്മ പ്രവ്യത്തിക്കോ യാഗാദി കർമ്മങ്ങൾക്കോ അവനിലെ ഇതര പാപവും അതുനിമിത്തം ഉണ്ടായ ശൂന്യതയും നീക്കുവാൻ കഴിയാത്തതിനാൽ അവനെ വിടുവിക്കാൻ കഴിവുള്ള ഒരു രക്ഷകൻ വരേണ്ടത് ആവശ്യമായിരുന്നു. അങ്ങനെ സ്നേഹവാനായ ദൈവം തന്നെ മനുഷ്യന്റെ ജഡം ധരിച്ചു ലോകത്തിൽ അവതരിച്ചു. അതാണ് “യേശുക്രിസ്തു”
ഫിലിപ്പിയർ 3:- 29,21
” നമ്മുടെ പൗരത്വമോ സ്വർഗത്തിൽ ആകുന്നു, അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരുമെന്ന് നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തി കൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും”
അവൻ രോഗികളെ സൗഖ്യമാക്കുകയും പാപികളെ തന്റെ സ്നേഹത്താൽ രൂപാന്തരപ്പെടുകയും ചെയ്തു കൊണ്ട് ഈ ഭൂമിയിൽ സഞ്ചരിച്ചു. ഒടുവിൽ മാനവ ജാതിയുടെ മുഴുവൻ പാപത്തിനും പരിഹാരമായി സ്വയം ബലി അർപ്പിച്ചു മരിച്ചു. അതെ, മരണത്തെ ജയിച്ചുകൊണ്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു യേശു ഇന്നും ജീവിക്കുന്നു.
യേശുക്രിസ്തു ഒരു പ്രത്യേക വിഭാഗത്തിന്റെ ദേവനല്ല, മറിച്ചു മാനവരാശിയുടെ രക്ഷകനാകായാൽ അവനിൽ വിശ്വസിക്കുന്ന ഏവനും ഭൂമിയിൽ ജയകരമായ ഒരു ജീവിതവും വരുവാനുള്ള ലോകത്തു നിത്യജീവനും അവകാശമാക്കാം. തന്റെ അടുക്കൽ വന്ന ആരോടും പേരോ, ജാതിയോ, മതമോ, ഭാഷയോ ഒന്നുമില്ല ചോദിക്കാതെ അവർ ആവശ്യപ്പെട്ട വിടുതൽ നൽകിയ യേശു ഇന്നും ജീവിക്കുന്നു. ഈ വചനങ്ങളാൽ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
നല്ല അവതരണം