ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ ഉൾപ്പെടെ 8 എംപിമാർക്ക് സസ്‌പെൻഷൻ. ലോക്‌സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് നടപടി. ഈ സമ്മേളന കാലയളവിലേക്കാണ് സസ്‌പെൻഷൻ.
മുൻ കരസേന മേധാവി എം എം നരവനെയുടെ ഓർമക്കുറിപ്പിലെ പരാമർശത്തെച്ചൊല്ലിയാണ് ലോക്‌സഭ ഇന്നും പ്രക്ഷുബ്ധമായത്. ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
കേരളത്തിൽനിന്നുള്ള എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർക്ക് പുറമേ, അമരീന്ദർ സിങ്, രാജാ വാറിങ്, മാണിക്കം ടാഗോർ, ഗുർജീത് സിങ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എം പിമാർ. സസ്‌പെൻഷനിൽ പ്രതിഷേധിച്ച് 8 എംപിമാരും പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് കവാടത്തിന് മുന്നിൽ ധർണ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ ശക്തമായി അപലപിച്ച സ്പീക്കർ, ഈ പെരുമാറ്റം സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും, പ്രത്യേകിച്ച് ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
സഭ നിർത്തിവെച്ചതിന് പിന്നാലെ, പ്രതിപക്ഷത്തിന്റെ തുടർച്ചയായ തടസ്സപ്പെടുത്തലുകൾ മോശം പെരുമാറ്റത്തിലേക്ക് കടന്നുവെന്നും, പ്രിസൈഡിംഗ് ഓഫീസറെ ലക്ഷ്യം വെച്ച് പേപ്പറുകൾ എറിയാൻ ശ്രമിച്ചുവെന്നും ബിജെപി അംഗങ്ങൾ പറഞ്ഞു. പാർലമെന്റിന്റെ അന്തസ്സ് നിലനിർത്താൻ ഇത്തരം കർശന നടപടികൾ അത്യാവശ്യമാണെന്ന് പാർട്ടി വ്യക്തമാക്കി.
സഭയിലെ അച്ചടക്കലംഘനത്തെക്കുറിച്ചും ചെയറിന് നേരെ പേപ്പറുകൾ എറിഞ്ഞ സംഭവത്തെക്കുറിച്ചും ലോകസഭാ സ്പീക്കർക്ക് ഔദ്യോഗികമായി പരാതി നൽകുമെന്നും ബിജെപി അറിയിച്ചു.



