തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംങ് കേന്ദ്രങ്ങളിലുണ്ടായ തീപിടിത്തത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് പോലfസിന്റെ പ്രാഥമിക നിഗമനം. തീപിടിത്തം സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ നിയോഗിച്ചു. റെയില്‍വേ എസ്പിയുടെ നേതൃത്വത്തില്‍ ഉടന്‍ എല്ലാ സ്റ്റേഷനുകളിലെയും സുരക്ഷ ഓഡിറ്റ് നടത്തും. മറ്റ് പാര്‍ക്കിംങ് കേന്ദ്രങ്ങളിലും പോലിസ് സുരക്ഷ ഓഡിറ്റ് നടത്തും. എല്ലാ പാര്‍ക്കിംങ് കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കുമെന്നും ഡിജിപി വ്യക്തമാക്കി.
ഗുരുതര സുരക്ഷ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കെ. രാജനും പ്രതികരിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ അതിവേഗം നടത്തിയനാല്‍ വലിയൊരു സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടതായും മന്ത്രി പറഞ്ഞു. അടിയന്തര അന്വേഷണത്തിന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടു
തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ്ങില്‍ ഇന്ന് രാവിലെയാണ് വന്‍ തീപിടിത്തമുണ്ടായത്. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന പാര്‍ക്കിങ്ങിലാണ് തീ പടര്‍ന്നത്. നൂറുകണക്കിന് ബൈക്കുകളാണ് കത്തിനശിച്ചത്.
ആദ്യം ഇലക്ട്രിക് വാഹനത്തിനാണ് തീ പിടിച്ചതെന്ന് സംശയം. ഈ മേഖലയിലാണ് ഏറ്റവുമധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. നൂറുകണക്കിന് ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നതായാണ് റിപോര്‍ട്ട്. ആളുകള്‍ക്ക് അപകടമുണ്ടായിട്ടില്ല. തീ ഇത്രയും വലിയതോതില്‍ പടര്‍ന്നതിന് കാരണം റെയില്‍വേ പാര്‍ക്കിങ്ങിന്റെ അനാസ്ഥയാണെന്നാണ് ആരോപണം. ആദ്യം ചെറിയ തോതിലാണ് ഒരു ബൈക്കില്‍ തീ പിടിച്ചത്.
ആ സമയത്ത് പാര്‍ക്കിങ്ങില്‍ ഫയര്‍ എക്സ്റ്റിങ്യൂഷര്‍ ഉണ്ടായിരുന്നെങ്കില്‍ തീപിടിത്തം ഇത്രയും വലുതാകുമായിരുന്നില്ല എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മറ്റ് വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. പൊട്ടിത്തെറിയുണ്ടായിരുന്നതിനാല്‍ സമീപത്തേക്ക് അടുക്കാനും സാധിച്ചിരുന്നില്ല. ഏറെ പണിപ്പെട്ടാണ് കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ എത്തി തീ അണച്ചത്.
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ തീപിടിത്തം: റെയിൽവേ നഷ്ടപരിഹാരം നൽകണം – കൊടിക്കുന്നിൽ സുരേഷ് എം.പി.
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായ ഭീകര തീപിടിത്തത്തിൽ 500-ലധികം ഇരുചക്രവാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചതിന് റെയിൽവേ ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട കരാറുകാരുടെയും ഗുരുതര അനാസ്ഥയാണ് കാരണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ആരോപിച്ചു.
ഹെവി ലോഡ് ഇലക്ട്രിക് ലൈനുകൾക്ക് നേരെ താഴെയായി, മെറ്റൽ ഷീറ്റ് കവർ മാത്രം ഉപയോഗിച്ച് പാർക്കിംഗ് ഷെഡ് നിർമിച്ചതും, അടിസ്ഥാന ഫയർ–സേഫ്റ്റി മാനദണ്ഡങ്ങൾ പോലും പാലിക്കാതിരുന്നതുമാണ് അപകടത്തിന് വഴിവെച്ചതെന്ന് എം.പി. വ്യക്തമാക്കി. ഇത്തരത്തിലുള്ള അപകടകരമായ നിർമാണങ്ങൾക്ക് അനുമതി നൽകിയതും ആവശ്യമായ ഇൻസുലേഷൻ സംവിധാനങ്ങൾ ഒരുക്കാതിരുന്നതും റെയിൽവേയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ ഏകപക്ഷീയമായി നിശ്ചയിച്ച ഭാരിച്ച പാർക്കിംഗ് ഫീസ് അടച്ച് സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് റെയിൽവേയുടെ നിയമപരവും നൈതികവുമായ ഉത്തരവാദിത്വമാണ്. അത്തരം സാഹചര്യത്തിൽ വാഹനങ്ങൾ കത്തി നശിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും, നഷ്ടം സംഭവിച്ച എല്ലാ ബൈക്ക് ഉടമകൾക്കും അടിയന്തരമായി അർഹമായ എക്സ് ഗ്രേഷ്യ നഷ്ടപരിഹാരം നൽകണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു.
ഈ ഗുരുതര സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ടെന്നും, അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കും കരാറുകാരർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനായി രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തുകയും, ഹെവി ലോഡ് ഇലക്ട്രിക് ലൈനുകൾക്ക് സമീപമുള്ള അപകടകരമായ എല്ലാ നിർമാണങ്ങളും ഉടൻ നീക്കം ചെയ്യുകയും വേണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.



