തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജാമ്യം നേടി പുറത്തിറങ്ങിയാലുടൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇഡി. ഇന്ന് ജാമ്യം കിട്ടിയാൽ ഇന്ന് തന്നെ പോറ്റിയ്ക്ക് സമൻസ് അയയ്ക്കും. ചോദ്യം ചെയ്യലിന് പോറ്റിയെ വിളിച്ചു വരുത്താനുള്ള സമൻസ് തയാറാക്കി വെച്ചിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തെ ജയിൽവാസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രതി സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചത്. കഴിഞ്ഞദിവസം ഹർജിയിൽ വാദം പൂർത്തിയായിരുന്നു. അന്വേഷണസംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഈ കേസിലും പോറ്റിക്ക് ജാമ്യം ലഭിക്കാനാണ് സാധ്യത. ദ്വാരപാലക കേസിൽ ഇയാൾക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
കേസിലെ മറ്റ് പ്രതികളായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. മറ്റൊരു പ്രതിയായ എസ്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.



