തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സംസ്ഥാന സർക്കാർ തീരുമാനമെടുത്തു. മതിയായ രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. രേഖകൾ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങൾ പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനും,
അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി. ഹിയറിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങൾക്ക് ഓൺലൈനായി ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെൻ്ററുകൾ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാൻ ഐ റ്റി വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം തന്നെ നിയമനം നടത്തണമെന്നും നിർദേശിച്ചു. ഇ ആർ എ ഇ ആർ ഒ, അഡീഷണൽ എ ഇ ആർ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകൾ ഉടനടി നികത്തുകയും, പകരം ആളെ നിയമിക്കുന്ന മുറയ്ക്ക് മാത്രം LPR (വിരമിക്കുന്നതിനു മുൻപുള്ള അവധി)
അനുവദിക്കുകയും ചെയ്യേണ്ടതാണ്. ഇക്കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്താൻ പാടില്ല. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്.
കരട് പട്ടികയിൽ നിന്നും വിട്ടുപോയ അർഹരായ എല്ലാവരെയും വോട്ടർപട്ടികയിൽ ചേർക്കുന്നതിനായുളള ബോധവത്ക്കരണം നടത്തും. കെ-സ്മാർട്ട് വഴി ലഭ്യമാകേണ്ട സർട്ടിഫിക്കറ്റുകൾക്ക് കാലതാമസം നേരിടുകയാണെങ്കിൽ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുവാൻ തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. ക്യാമ്പുകളിൽ ഒരു കെ-സ്മാർട്ട് ഹെൽപ്പ് ഡെസ്ക് സജ്ജമാക്കുവാൻ നിർദ്ദേശം നൽകി. ചീ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുകയും ആവശ്യമായ നടപടികൾക്ക് ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
അർഹരായ മുഴുവൻ ആളുകൾക്കും വോട്ടവകാശം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയം. എസ്ഐആർ പ്രക്രിയ
എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം എന്ന് സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. എന്നാൽ അതിന് അനുകൂലമായ തീരുമാനങ്ങളല്ല ഉണ്ടായത്. അർഹരായ എല്ലാവർക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചത് ഈ പശ്ചാത്തലത്തിലാണ്. വോട്ടർ പട്ടികയിൽ നിന്ന് വിട്ടുപോയ മുഴുവൻ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.



