കൊച്ചി: ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ. സെഷൻസ് കോടതി അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം. രാഹുൽ ഒൻപതാം ദിവസവും ഒളിവിൽ തുടരുകയാണ്.
ബലാത്സംഗക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് ഹൈക്കോടതിയിലും രാഹുൽ പറഞ്ഞിരിക്കുന്നത്.
ബലാത്സംഗത്തിനു തെളിവില്ലെങ്കിലും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം ചെയ്യിച്ചതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ചാണു കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്തേക്കാമെന്നും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.നസീറ ചൂണ്ടിക്കാട്ടി.



