ചെന്നൈ: സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയിൽ വീണ്ടും രാഹസലഹരിമരുന്ന് വേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരുൾപ്പെടെ എട്ടുപേരെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. മെത്താംഫെറ്റമിൻ, എൽ എസ് ഡി സ്റ്റാമ്പുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായാണ് ഇവർ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്.
നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരൻ എന്നയാളെ ആദ്യം പിടികൂടിയതോടെയാണ് ഈ വലിയ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇയാളിൽ നിന്ന് ലഭിച്ച സൂചനയനുസരിച്ച്, പോലീസ് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയിൽ ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിച്ചു. വത്സരവാക്കത്ത് വെച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് വളയുകയായിരുന്നു.
അഞ്ജു കൃഷ്ണ (30), വിൻസി നിവേദ (26), കാർത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അൽവിബിൻഷ (27), വെങ്കിടേഷ് കുമാർ (31) എന്നിരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6 ഗ്രാം മെത്താംഫെറ്റമിൻ, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എൽഎസ്ഡി സ്റ്റാമ്പ്, 9 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
മോഡലിംഗിലൂടെ കരിയർ ആരംഭിച്ച അഞ്ജു കൃഷ്ണ തമിഴ് ചിത്രമായ ‘വെള്ളിമലൈ’യിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ജോജു ജോർജ് നായകനായ ‘ആരോ’ എന്ന ചിത്രത്തിലും ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ടിവിയിലെ ‘പ്രിയങ്കരി’ എന്ന സീരിയലിലൂടെയും ഇവർ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



