ന്യൂഡൽഹി∙ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി എൻഐഎ. സ്ഫോടനത്തിൽ ചാവേറായ ഉമർ നബിയുടെ സഹായിയെ പിടികൂടി. ഡ്രോണുകളും റോക്കറ്റുകളും നിർമിക്കുന്നതിൽ വിദഗ്ധനായ കശ്മീർ സ്വദേശി കാസിർ ബിലാൽ വാനി (ഡാനിഷ്) എന്നയാളെയാണ് എൻഐഎ സംഘം പിടികൂടിയത്. രാജ്യത്ത് ഡ്രോണുകൾ ഉപയോഗിച്ചും ഭീകരാക്രമണം നടത്താൻ ഉമർ ലക്ഷ്യമിട്ടിരുന്നതായും ഇതിനുള്ള സാങ്കേതിക സഹായം പിടിയിലായ കശ്മീർ സ്വദേശിയിൽ നിന്നും ഉമറിന് ലഭിച്ചെന്നുമാണ് റിപ്പോർട്ട്.
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് സ്വദേശിയാണ് കാസിർ. ഡൽഹി ആക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ ഇയാളും പങ്കെടുത്തിരുന്നതായാണ് വിവരം. ശ്രീനഗറിൽ നിന്നാണ് കാസിറിനെ അറസ്റ്റ് ചെയ്തത്. ഉമറിന് ഡ്രോൺ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക സഹായം കാസിർ കൈമാറിയതിന് എൻഐഎയ്ക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്.



