രാജമൗലി ചിത്രം വാരണാസിയിലെ പൃഥ്വിരാജ് സുകുമാരന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ പൊട്ടി പുറപ്പെട്ടിരുന്നു. ശാരീരികമായി തളർന്ന് വീൽ ചെയറിൽ ഇരിക്കുന്ന ശാസ്ത്രജ്ഞനായ കുംഭ് എന്ന വില്ലൻ കഥാപാത്രത്തിന് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ തന്റെ കഥാപാത്രത്തെക്കുറിച്ച് വിശദമായി ഒരു അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.
“ഞാൻ വീൽചെയറിൽ ആണെന്നത് ശരി തന്നെ എന്നാൽ നിങ്ങൾ പോസ്റ്ററിൽ കണ്ടതിലും ഒരുപാട് സിനിമയിൽ കാണിക്കും. അയാൾ ആരാണ്. എങ്ങനെയാണു അയാളുടെ മനസ് പ്രവർത്തിക്കുന്നത് എന്നതൊക്കെയാണത്. കുംഭിന്റെ വ്യക്തിത്വത്തിന്റെ ഒരു കൂട്ടിച്ചേർക്കലാണ് സത്യത്തിൽ ആ വീൽചെയർ. ചില സാഹചര്യങ്ങളിൽ അയാളുടെ മനസ് എത്രത്തോളം പ്രവചനാതീതമാണെന്നും അപകടകരമാണെന്നും എന്നതിന്റെ പ്രതിഫലനമാണത്” പൃഥ്വിരാജ് പറയുന്നു.
മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരൻ, പ്രിയങ്ക ചോപ്ര എന്നിവർ ചേർന്ന് കൊളൈഡർ എന്ന അമേരിക്കൻ എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വാരാണസിയുടെ ചിത്രീകരണാനുഭവത്തെ കുറിച്ചും മൂവരും വാചാലരായി. അഭിമുഖത്തിനിടയിൽ താൻഅഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ടായ രസകരമായ ഒരു അനുഭവത്തെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞു. “എന്റെ കഥാപാത്രം ശാരീരികമായി തളർന്ന അവസ്ഥയിലായതിനാൽ അല്പം പോലും അറിയാതെയെങ്കിലും കൈകാലുകൾ ചലിക്കാതിരിക്കാൻ അവ വീൽ ചെയറുമായി പ്രത്യേക തരത്തിൽ ബന്ധിച്ചിരുന്നു. ആ അവസ്ഥയിൽ ഇരുന്നു വേണം ഡയലോഗ് പറയാൻ. അപ്പോൾ ആണ് സെറ്റിൽ ഭയങ്കര ഈച്ച ശല്യം, ഷോട്ടിന്റെ സമയത്ത് ഈച്ച വരരുതേ എന്ന് പ്രാർത്ഥിക്കാനല്ലാതെ , കൈ വെച്ച് വീശി അവയെ പരാതി കളയാൻ പോലും കഴിയാത്ത അവസ്ഥ” പൃഥ്വിരാജ് പറഞ്ഞു.



