വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ചെറുകഥകളിലൊന്നാണ് തേന്മാവ്. വരികളിലെ മാധുര്യം കഥയുടെ പേര് പോലെതന്നെ തേനൂറുന്നതാണ്. ബഷീർ കൃതികളുടെ സ്ഥിരം ശൈലിയായ ലളിതവും സരസവുമായാണ് ഈ കഥയുടെയും അവതരണം.
തേന്മാവിനെ സ്നേഹിക്കുന്ന റഷീദും അസ്മയിലും കൂടിയാണ് ഈ കഥയുടെ ആവിഷ്കാരം.മറ്റ് ബഷീർ കൃതികളിൽ അദ്ദേഹം കഥാപാത്രത്തെ കൊണ്ട് കഥ പറയുന്ന രീതി ഈ കഥയിലും ആവർത്തിച്ചിട്ടുണ്ട്. വായനക്കാരൻ അതിനാൽ ആകെ ആശയക്കുഴപ്പത്തിലാകുന്നതാണ് കഥയേത് ജീവിതമേത് എന്നറിയാതെ.
ഒരു മാമ്പഴക്കാലത്ത് തേന്മാവിൻ ചുവട്ടിൽവെച്ചാണ് ബഷീറിനോട് റഷീദ് ആ മാവിന്റെ കഥപറയുന്നത്.
റഷീദ് ചെറുപ്പത്തിൽ തന്റെ സഹോദരനായ പോലീസ് ഓഫീസറെ കാണാൻ ദൂരെയുള്ള പട്ടണത്തിൽ പോയപ്പോൾ വഴിമധ്യേ യൂസുഫ് സിദ്ധിഖ് എന്ന വൃദ്ധൻ തളർന്നുകിടക്കുന്നത് റഷീദ് കണ്ടു. കടുത്ത വേനലായിരുന്നതിനാൽ അയാൾ വെള്ളത്തിനുവേണ്ടി യാചിച്ചിരുന്നു. റഷീദ് തൊട്ടടുത്തുള്ള ഒരു വീട്ടിൽക്കയറി വെള്ളംചോദിച്ചു. വീടിന്റെ പൂമുഖത്ത് അസ്മ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞ അസ്മ ഒരു ഗ്ളാസ് വെള്ളവുമായി റഷീദിനെ സഹായിക്കാനായി ഒപ്പമെത്തി. രണ്ടുപേരും ചേർന്ന് വെള്ളം വൃദ്ധന് നൽകി. അയാൾ ഒരു അനാഥനായിരുന്നു.
ഗ്ളാസിലെ പകുതിവെള്ളം അയാൾ കുടിക്കുകയും പകുതിവെള്ളം തൊട്ടടുത്തുനിന്നിരുന്ന ഒരു മാവിൻതൈയുടെ ചുവട്ടിലേക്ക് ഒഴിക്കുകയുംചെയ്തു. തുടർന്ന് വൃദ്ധൻ മരണത്തിനുകീഴടങ്ങി. റഷീദ് തന്റെ സഹോദരനായ പോലീസ് ഓഫീസറെ വിളിച്ച് വൃദ്ധന്റെ സംസ്കാരത്തിനുവേണ്ട കാര്യങ്ങൾചെയ്തു.
ആ മാവിൻതൈയ്ക്ക് എന്നും വെള്ളമൊഴിക്കാൻ അസ്മ ശ്രദ്ധിച്ചിരുന്നു. കുറച്ചുനാൾ കഴിഞ്ഞ് അസ്മയും റഷീദും വിവാഹിതരായി. ആ മാവിൻതൈ അവൾ ഒപ്പംകൂട്ടി. ആ ചെറിയ മാവിൻതൈ വളർന്ന് ഒരു വലിയ തേന്മാവായിമാറി. അതിൽനിറയെ തേൻ പോലെ മാധുര്യമുള്ള മാങ്ങകളുണ്ടായി.
മനുഷ്യൻ മാത്രമല്ല ഈ ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഭൂമിയുടെ അവകാശികളാണ് എന്ന് എപ്പോഴും പറയുന്ന ബഷീർ ഈ കഥ വായിക്കുന്ന ഓരോ വ്യക്തിയും ഒരു വൃക്ഷത്തൈ എങ്കിലും നടണം എന്ന് മനസ്സിൽ വിചാരിചിട്ടുണ്ടാകാം. ഒരു എഴുത്തുകാരൻ എന്നതിലുപരി ഭൂമിയെയും ഭൂമിയിലെ ജീവജാലങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ബഷീർ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അദ്ദേഹം ഈ കൃതിയിലൂടെ..
തെന്മാവിൻ്റെ മധുരം ഒന്നുകൂടി നുണയാൻ സാധിച്ചു
നന്ദി
മികച്ച വായനാനുഭവം
മനോഹരം അവതരണം