രാജ്യത്തെ ക്രമസമാധാനപാലനത്തെയും ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംബന്ധിച്ച് ഇത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. കഴിഞ്ഞ 18 ദിവസങ്ങൾക്കുള്ളിൽ ഹിന്ദുക്കളായ ആറു പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി നർസിംഗ്ഡിയിൽ പലചരക്ക് കടയുടമയായ ശരത് ചക്രവർത്തി മണിയാണ്(40) കൊല്ലപ്പെട്ടത്. ഇതേദിവസം തന്നെ ജഷോറിലെ മണിരാംപൂരിൽ തലയിൽ വെടിയേറ്റ നിലയിൽ പത്രപ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കഴുത്ത് അറുത്ത നിലയിലുമായിരുന്നു.
മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് മണിയെ ആക്രമിച്ചത്. പലാഷ് ഉപാസിലയിലെ ചാർസിന്ദൂർ ബസാറിൽ പലചരക്ക് കട നടത്തുകയായിരുന്നു മണി. അജ്ഞാതരായ അക്രമികൾ മുന്നറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ബംഗ്ലാദേശ് വാർത്താ ചാനലായ ബ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്തു. അക്രമത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയിൽ വെച്ചാണ് മണി മരിക്കുന്നത്.
ഷിബ്പൂർ ഉപാസിലയിൽ സദാർച്ചർ യൂണിയനിൽ താമസിക്കുന്ന മദൻ ഠാക്കൂറിന്റെ മകനാണ് ശരത് ചക്രവർത്തി മണി. ഭാര്യ അന്താര മുഖർജി വീട്ടമ്മയാണ്. 12 വയസ്സുള്ള ഒരു മകൻ ഉണ്ട് ഇദ്ദേഹത്തിന്.
മണി മുമ്പ് ദക്ഷിണ കൊറിയയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയത്. പിന്നീട് നർസിംഗ്ഡി പട്ടണത്തിൽ സ്വന്തമായി വീട് പണിത് അവിടെ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. മണി സമാധാനപരമായ ജീവിതമാണ് നയിച്ചിരുന്നതെന്നും അദ്ദേഹത്തിന് ആരുമായും തർക്കങ്ങൾ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മണിയക്ക് ആരും ശത്രുക്കളില്ലെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ അയൽക്കാരൻ കൊലപാതകത്തിന് ഏക കാരണം അദ്ദേഹം ഹിന്ദുവായിരുന്നുവെന്നതാണെന്ന് അഭിപ്രായപ്പെട്ടു.
ജാഷോറിലെ മണിരാംപൂരിൽ ഹിന്ദുവായ പത്രപ്രവർത്തകൻ റാണാ പ്രതാപ് ബൈരാഗിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം. ബിഡി ഖോബോറിന്റെ ആക്ടിംഗ് എഡിറ്ററായ അദ്ദേഹം ഫാക്ടറി ഉടമ കൂടിയാണ്. തലയിൽ നിരവധി തവണ വെടിയേറ്റ അദ്ദേഹം കോപാലിയ ബസാർ പ്രദേശത്ത് കഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിത്.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് റാണയ്‌ക്കെതിരേ ആക്രമണമുണ്ടായതെന്ന് മോണിറാംപൂർ പോലീസ് സ്‌റ്റേഷൻ ഓഫീസർ ഇൻ ചാർജ് എംഡി റസുള്ള ഖാൻ പറഞ്ഞു. റാണയുടെ തലയിൽ മൂന്ന് തവണ വെടിയേറ്റിരുന്നു. കഴുത്ത് അറുത്ത നിലയിലായിരുന്നു. വിവരം അറിഞ്ഞയുടൻ ഞങ്ങൾ സംഭവസ്ഥലത്തേക്ക് പോയി. മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചു, അദ്ദേഹം പറഞ്ഞു.



