🔹വന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ നൽകുന്ന നഷ്ടപരിഹാരത്തുകയും വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ദീർഘകാല ചികിത്സയിലാകുന്നവർക്കുള്ള ധനസഹായവും വർധിപ്പിക്കുമെന്നും നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.സ്കൂൾ വിദ്യാർഥികളുടെ ഇൻഷ്വറൻസ് ഈ വർഷം മുതൽ നടപ്പിലാക്കും. സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനം അഞ്ചു ശതമാനം വർധിപ്പിച്ചു. പ്രീപ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തി.ലംപ്സംഗ്രാന്റ് പത്ത് ശതമാനം വർധിപ്പിച്ചു. എസ്സി എസ്ടി പ്രമോട്ടർമാരുടെ അലവൻസ് ആയിരം രൂപ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതുൾപ്പെടെ ബജറ്റിന്റെ ഭാഗമായി എഴുപതോളം പുതിയ പ്രഖ്യാപനങ്ങളും ധനമന്ത്രി സഭയിൽ നടത്തി.കാഷ്യു കോർപറേഷനിലെയും കാപെക്സിലെയും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നോണ്‍ ജേർണലിസ്റ്റ് പെൻഷൻ വർധിപ്പിക്കും. കയർ തൊഴിലാളികളുടെ റിട്ടയർമെന്റ് ബെനിഫിറ്റ് കുടിശിക നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.കൈത്തറി നെയ്ത്തുകാർക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള പ്രൊഡക്ഷൻ ഇൻസെന്റീവ് തുക നൽകാനുള്ള നടപടി സ്വീകരിക്കും. കളമശേരി മണ്ഡലത്തിലെ ആലുവ ആലങ്ങാട് റോഡിന്റെ വീതി കൂട്ടുന്നതിനും കളമശേരി പോളിടെക്നിക്കിന്റെ ഓഡിറ്റോറിയം നിർമാണം പൂർത്തീകരിക്കുന്നതിനുമുള്ള തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
* സംസ്ഥാനത്തെ വിശ്വകർമ പെൻഷൻ തുക 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി
* സ്പൈനൽ മസ്കുലാർ അട്രോഫി രോഗത്തിനുള്ള മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി
* കണ്ണൂർ അന്താരാഷ്ട്ര യോഗ റിസർച്ച് സെന്റർ നിർമാണത്തിനായി രണ്ടു കോടി
* കശുവണ്ടി ഫാക്ടറികളിലെ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് തൊഴിൽ പദ്ധതിക്കായി 10 കോടി
* കക്ക തൊഴിലാളി മേഖലയിലെ സഹായത്തിനായി ഒരു കോടി
* കേരള സ്റ്റേറ്റ് ഡിസൈൻ കൗണ്‍സിൽ രൂപീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി25 ലക്ഷം
* പ്രഫഷണൽ സ്റ്റേജ് കലാകാരന്മാരുടെയും നാടക കലാകാരന്മാരുടെയും ക്ഷേമത്തിനായി അഞ്ചു കോടി
* ചെറുകിട വ്യവസായികൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിക്കായി ഒരു കോടി
* കണ്ണൂർ ഹജ്ജ് ക്യാന്പിന് ഒരു കോടി
* പരവൂർ ദേവരാജൻ സെന്ററിന് ഒന്നരക്കോടി
* കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷന് 20 ലക്ഷം
* പട്ടികജാതി ഉന്നതികളിൽ തൊഴിൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ 10 കോടി
* പട്ടികജാതി പട്ടികവർഗ വ്യവസായ സംരംഭകർക്ക് പലിശ സബ്സിഡി നൽകുന്നതിന് 10 കോടി
* കരകൗശല വികസന കോർപറേഷന് 50 ലക്ഷം
* ഹോർട്ടിമിഷന് ഒരു കോടി
* വിഎഫ്പിസികെയുടെ പ്രവർത്തനങ്ങൾക്ക് അഞ്ചു കോടി
* ലൈബ്രറി കൗണ്‍സിലിന് അഞ്ചു കോടി
* കോട്ടയം നാഗന്പടം മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട പിൽഗ്രിം സെന്ററിന് രണ്ടു കോടി
* കൈത്തറി സഹകരണ സംഘങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചു കോടി
* കർഷകത്തൊഴിലാളി ക്ഷേമനിധിബോർഡ് അധിവർഷ ആനുകൂല്യം നൽകാൻ 50 കോടി
* ശബരി റെയിൽ തിരുവനന്തപുരത്തേക്ക് നീട്ടാൻ പഠനത്തിന് രണ്ടു കോടി
* റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന് ഒരു കോടി
* പാന്പാടി ജോണ്‍ ജോസഫ് പഠന കേന്ദ്രം -രണ്ടു കോടി
* വർക്കല രാഘവൻ സെന്റർ ഫണ്ട് -രണ്ട് കോടി
* മഹാത്മാ കുഞ്ഞൻ വെളുന്പൻ പഠന കേന്ദ്രത്തിന് രണ്ടു കോടി
* ലക്കിടി കിള്ളിക്കുറിശിമംഗലം കുഞ്ചൻ നന്പ്യാർ സ്മാരകത്തിന് അഞ്ചു ലക്ഷം
* പിപിആർഐ റിസർച്ച് സെന്ററിന് 50 ലക്ഷം
* സുകുമാർ അഴീക്കോട് പഠന കേന്ദ്രത്തിന് രണ്ടു കോടി
* കലാമണ്ഡലം സ്പെഷൽ ഗ്രാന്റ് രണ്ടു കോടി
* രാജാരവിവർമ മ്യൂസിയത്തിന് ഒരു കോടി
* കെ.എം. മാണി ഫൗണ്ടേഷന് രണ്ടു കോടി
* പാലാ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആറു കോടി
* പാലാ ഇൻഫോസിറ്റിക്ക് ഏഴു കോടി
* കാസർഗോഡ് തൃക്കരിപ്പൂർ ചന്തേര റെയിൽവേ ഓവർബ്രിഡ്ജ് നിർമാണത്തിന് അഞ്ചു കോടി
* കണ്ണൂർ ഹജ്ജ് ഹൗസ് നിർമാണത്തിന് അഞ്ചു കോടി
* ഗുരുവായൂർ കോട്ടപ്പടി തന്പുരാൻപടി റോഡ് രണ്ട് കോടി
* കടയ്ക്കൽ ചിങ്ങേലി ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് രണ്ട് കോടി
* കാട്ടാക്കട പോളി ടെക്നിക് നിർമാണത്തിന് അഞ്ചു കോടി
* ചേന്ദംപള്ളി കവല-പന്പ കണക്ടിവിറ്റി റോഡിന് അഞ്ചു കോടി
* വാമനപുരം മിനി സിവിൽ സ്റ്റേഷന് രണ്ടു കോടി
* അരൂർ, തുറവൂർ പഞ്ചായത്ത് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ടാങ്ക് നിർമാണത്തിനായി അഞ്ചു കോടി
* കൊല്ലത്തെ അയ്യൻകാളി പ്രതിമ നവീകരണത്തിന് 50 ലക്ഷം
* കാവിലംപാറ പഞ്ചായത്ത് തെങ്ങിൻതൈ നഴ്സറിക്ക് 50 ലക്ഷം
* ചിറ്റാർ അമ്മയും കുഞ്ഞും ആശുപത്രിക്ക് മൂന്നു കോടി
* പൊഴിയൂർ മത്സ്യബന്ധന തുറമുഖത്തിന് അഞ്ചു കോടി
* കൊട്ടംമുറി-തിരുവേഗപ്പുറ പാലത്തിന് അഞ്ചു കോടി
* കോങ്ങാട്-പണ്ടീരിപ്പാല ബൈപാസിന് മൂന്നു കോടി
* കൊട്ടാരക്കര ഐഎച്ച്ആർഡി ആർട്സ് ആൻഡ് സയൻസ് കോളജ് കെട്ടിട നിർമാണത്തിന് അഞ്ചു കോടി
* മുളവന-ചാമുണ്ടിമൂല റോഡിന് രണ്ടു കോടി
* കുറ്റ്യാടി പള്ളിയത് പെരുവയൽ റോഡിനു മൂന്ന് കോടി
* പാലത്തറ-മൈലാപുർ റോഡ് വികസനത്തിന് അഞ്ചു കോടി
* മയ്യനാട് ഐടിഐക്ക് സ്ഥലം വാങ്ങാൻ രണ്ടു കോടി
* കണ്ണൂർ വിദ്യാഭ്യാസ കോംപ്ലക്സിന് രണ്ടു കോടി
* വളയം സിഎച്ച്സി നിർമാണത്തിന് ഒരു കോടി
* വൈക്കം നേരേക്കടവ്-മാക്കേകടവ് റോഡ് വികസനത്തിന് അഞ്ചു കോടി
* ദേവികുളം കോടതി സമുച്ചയത്തിന് മൂന്നു കോടി
* ഇടുക്കി ജുഡീഷൽ കോംപ്ലക്സിന് മൂന്നു കോടി
* പൈനാവ് ഐഎച്ച്ആർഡി കോളജിന് ഒരു കോടി
* ചിറ്റൂർ ഭൂമിയേറ്റെടുക്കലിന് 20 കോടി.
🔹ദേശീയപാത 66ൽ പൂർത്തിയായതും നിർമാണം പുരോഗമിക്കുന്നതുമായ സ്ട്രെച്ചുകളിൽ സുരക്ഷയും സ്ഥിരതാ മാനദണ്ഡങ്ങളും പൂർണമായി പാലിച്ച ശേഷമേ ഏതൊരു റോഡ് ഭാഗവും ഗതാഗതത്തിനായി പൂർണമായി തുറന്നുകൊടുക്കുകയുള്ളൂവെന്ന് ദേശീയപാത അഥോറിറ്റി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനു വേണ്ടി മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. ഇതു പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കാൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
🔹ശബരിമലയിൽ ആടിയ നെയ് വിൽപ്പനയിൽ ക്രമക്കേടു നടത്തിയ കേസിൽ മുൻ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ.
2025 വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർ, ആടിയ നെയ് വിൽപ്പനയിൽ ക്രമക്കേടുകൾ നടത്തി 36 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പിന് കീഴിൽ വരുന്ന ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ മുൻ ശാന്തി ആലപ്പുഴ അരൂർ സ്വദേശി കെ.ആർ. സുനിൽകുമാർ പോറ്റിയെ ആണ് ഇന്നലെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
🔹 വിദ്യാർഥികളുമായി പോയിരുന്ന ഓട്ടോറിക്ഷ കയറി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുട്ടികൾ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. വാണിയംകുളം തൃക്കങ്ങോട്ടുവച്ച് ഇന്നലെ രാവിലെ ഒന്‍പതരയ്ക്കാണ് സംഭവം.മനിശേരി യുപി സ്കൂളിലേക്കു വിദ്യാർഥികളുമായി പോയിരുന്ന ഓട്ടോറിക്ഷയാണ് എതിരേവന്ന മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സ്ഫോടകവസ്തുവിനു മുകളിൽ കയറിയത്. ഉടനെ ഇത് ഉഗ്രശബ്ദത്തോടുകൂടി പൊട്ടിത്തെറിച്ചുവെന്നാണ് ഓട്ടോ ഡ്രൈവർ കെ. രാധാകൃഷ്ണൻ പറയുന്നത്.
🔹തലസ്ഥാനത്ത് എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവിന് പരിക്ക്. നെടുമങ്ങാട്, ആനാട് സ്വദേശി സഞ്ജയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.അൻസർ എന്നയാളാണ് സഞ്ജയ്ക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസറിനെതിരെ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സഞ്ജയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അൻസറിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു.
🔹നെല്ലിമൂട്ടിലും സമീപ പ്രദേശങ്ങളിലും വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ളം കിട്ടിയിട്ടു മൂന്നു ദിവസം. ജലവിതരണ പദ്ധതിയെ മാത്രം ആശ്രയിച്ചു കഴിയുന്നവര്‍ ദുരിതത്തില്‍. അതിയന്നൂര്‍ പഞ്ചായത്ത് പൊതുവേ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. കിണറുകളേക്കാള്‍ കൂടുതല്‍ കുഴല്ക്കിണറുകളേയാണ് പ്രദേശവാസികൾ പലയിടത്തും ആശ്രയിക്കുന്നത്.
ഈ സംവിധാനമില്ലാത്ത നൂറുകണക്കിനു ജനങ്ങള്‍ക്ക് ആശ്രയം വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണ പദ്ധതിയാണ്. പുതിയ പ്ലാന്റ് ഉദ്ഘാടനം പൂര്‍ത്തിയായി ഒരു വര്‍ഷത്തോളം പരിപാലനം ബന്ധപ്പെട്ട കന്പനിക്കായിരുന്നു. നിലവില്‍ ഈ ഉത്തരവാദിത്വം വാട്ടര്‍ അഥോറിറ്റിക്കാണ്. പ്ലാന്റ് മൂന്നു മാസത്തിലൊരിക്കല്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് വിധേയമാക്കണമെന്നതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പു നടപടി തുടങ്ങി.
🔹ദമ്പതികളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാക്കളെ മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റുചെയ്തു. ആനയറ സ്വദേശി പ്രാവ് ഉണ്ണി എന്നുവിളിക്കുന്ന ഉണ്ണി (25), ചെന്നിലോട് സ്വദേശി വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. ഈമാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
ചെന്നിലോട് സ്വദേശികളായ ദമ്പതികളെയാണ് ഇരുവരും ആക്രമിച്ചത്. ചെന്നിലോട് ജംഗ്ഷനു സമീപം റോഡുവശത്തു നില്‍ക്കുകയായിരുന്നു പ്രതികള്‍. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഭാര്യയും ഭര്‍ത്താവും മൊബൈല്‍ഫോണില്‍ ഗെയിം കളിക്കുന്ന തിരക്കിലായിരുന്നു. ഇതിനിടെ ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇവരില്‍ ഒരാള്‍ സ്വയം പ്രകോപനത്തില്‍ അസഭ്യം പറഞ്ഞു. ഇതു തങ്ങളെ പറഞ്ഞതാണെന്നു പ്രതികള്‍ തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
🔹നഷ്ടപ്പെട്ടുപോയ 40-ഓളം സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്കു നല്കി ഫോര്‍ട്ട് പോലീസ്. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് ഫോണുകളാണ് പോലീസ് കണ്ടെത്തി നല്‍കിയത്. ഐ ഫോണ്‍, ഗൂഗിള്‍ തുടങ്ങിയ വിലകൂടിയ മോഡലുകളും ഇതില്‍ ഉള്‍പ്പെടുന്നു.ഈസ്റ്റ് ഫോര്‍ട്ട്, പഴവങ്ങാടി, ചാല എന്നിവിടങ്ങളില്‍ നിന്നു സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടപ്പെട്ട പരാതികളാണ് കൂടുതലായി ലഭിച്ചിരുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തികിന്റെ നിര്‍ദേശപ്രകാരം ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ദീപക് ധന്‍ഖര്‍, ഫോര്‍ട്ട് സി.ഐ എസ്.ബി. പ്രവീണ്‍, എസ്സിപിഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തി നല്‍കിയത്.
🔹തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവാവിന് 47 വര്‍ഷം കഠിന തടവിന് വിധിച്ചു. വാടാനപ്പള്ളി നടുവില്‍ക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശേരി അമര്‍ തേജസ് (26) ആണ് കേസിലെ പ്രതി.ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം. പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു.അമർ തേജസിന് 47 വര്‍ഷം കഠിനതടവും 1,40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
🔹 കോഴിക്കോട് കാക്കൂറിൽ പ്ലസ് ടു വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭിജിത്ത് ആണ് മരിച്ചത്. പ്രഷര്‍ വാഷറിൽ നിന്ന് ഷോക്കേറ്റാണ് അപകടം.പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേറ്റത്. അയൽവാസിയാണ് ബോധരഹിതനായി വീണ് കിടക്കുന്ന അഭിജിത്തിനെ ആദ്യം കണ്ടത്.
ഇതേ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ഉടൻ തന്നെ ബാലുശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
🔹 ശബരിമല സ്വർണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കട്ടിളപ്പാളി കേസിൽ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുക. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പോറ്റിക്ക് കോടതി ജാമ്യം നൽകുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ ജാമ്യം നേടി പോറ്റി പുറത്തിറങ്ങിയാൽ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇഡി. കേസിൽ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയേറുന്നത്. എന്നാൽ ഇന്ന് പോറ്റിക്ക് ജാമ്യം ലഭിച്ചാൽ ഇന്ന് തന്നെ ഇഡി സമൻസ് അയയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്താനുള്ള സമൻസ് ഇഡി ഉദ്യോഗസ്ഥർ തയാറാക്കി വച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ദ്വാരപാലക കേസിൽ പോറ്റി നേരത്തെ സ്വാഭാവിക ജാമ്യം നേടിയിരുന്നു.
🔹റിലയൻസ് കമ്മ്യൂണിക്കേഷൻസ് അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങൾ, അനിൽ അംബാനി എന്നിവർക്കെതിരെയുള്ള വൻതോതിലുള്ള ബാങ്ക് വായ്പാ തട്ടിപ്പ് ആരോപണങ്ങളിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. അനിൽ അംബാനി ഗ്രൂപ്പിനെതിരെയുള്ള പണം തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി നിർദ്ദേശം നൽകി.
നിലവിലെ അന്വേഷണത്തിൽ ഉണ്ടായ കാലതാമസത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ അനിൽ അംബാനി ഇന്ത്യ വിട്ടുപോകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഉറപ്പുനൽകി. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് അദ്ദേഹം രാജ്യം വിടാൻ സാധ്യതയുണ്ടെന്ന ആശങ്ക പരിഗണിച്ചാണ് ഈ നടപടി.
വായ്പകൾ അനുവദിക്കുന്നതിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കോ ഗൂഢാലോചനയോ ഉണ്ടോ എന്ന് പരിശോധിക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. പൊതുപണം വകമാറ്റിയതിൽ ഉദ്യോഗസ്ഥരുടെ ഒത്തുകളി ഉണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.
🔹മുംബൈ ഗോരേഗാവിൽ കെട്ടിടത്തിലെ ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിന് പിന്നാലെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.സംഭവത്തിന് പിന്നാലെ ബലൂൺ വിൽപനക്കാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറിൽ നിറച്ച ബലൂണുകളാണ് പൊട്ടിത്തെറിച്ചത്. അപകട സമയം ലിഫ്റ്റിലുണ്ടായിരുന്ന സ്ത്രീക്കും ബലൂൺ വിൽപനക്കാരനുമാണ് പരിക്കേറ്റത്.സ്ത്രീയാണ് ലിഫ്റ്റിലേക്ക് ആദ്യം പ്രവേശിച്ചത്. പിന്നാലെ ബലൂൺ വിൽപനക്കാരനുമെത്തി. ഒടുവിലായി ഒരു യുവാവ് കൂടി ലിഫ്റ്റിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു ബലൂൺ നിറച്ച പ്ലാസ്റ്റിക് കവർ അഗ്നിഗോളമായി മാറിയത്.ബലൂണുകളിൽ ഏത് തരം വാതകമാണ് നിറച്ചിരുന്നതെന്ന് വ്യക്തമല്ല. സാധാരണയായി ഉപയോഗിക്കുന്ന ഹീലിയം വാതകം കത്തുന്നതല്ല. എന്നാൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഹൈഡ്രജൻ അതിവേഗം തീപിടിക്കുന്നതാണ്. ഇതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
🔹ഒരു കുടുംബത്തിലെ 11 പേരെ വധശിക്ഷക്ക് വിധേയമാക്കി ചൈന. മ്യാൻമറിൽ വൻതോതിലുള്ള അഴിമതി കേന്ദ്രങ്ങളും ചൂതാട്ട പ്രവർത്തനങ്ങളും നടത്തിയിരുന്ന മിംഗ് കുടുംബത്തിലെ 11 അംഗങ്ങളെയാണ് ചൈന വധശിക്ഷയ്ക്ക് വിധേയമാക്കിയത്.കൊലപാതകം, നിയമവിരുദ്ധ തടങ്കൽ, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങൾ നടത്തൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾക്ക് സെജിയാംഗ് പ്രവിശ്യയിലെ കോടതി സെപ്റ്റംബറിൽ കുടുംബാംഗങ്ങളെ ശിക്ഷിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചൈനീസ് അതിർത്തിക്കടുത്തുള്ള മ്യാൻമറിലെ പട്ടണമായ ലൗക്കൈംഗിൽ വലിയ സ്വാധീനമുള്ള കുടുംബമായിരുന്നു മിംഗ്. ഇവരുടെ നേതൃത്വത്തിൽ കാസിനോകളും, തട്ടിപ്പ് കേന്ദ്രങ്ങളും, ചുവന്ന തെരുവുകളും പ്രവർത്തിച്ചിരുന്നു.
🔹തുടർച്ചയായ നാലാം ഫൈനലിൽ കന്നി കപ്പുയർത്താൻ ജെമീമ റോഡ്രിഗസിന്റെ ഡൽഹി ക്യാപിറ്റൽസും രണ്ടാം കപ്പുയർത്താൻ സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്നു കലാശ പോരാട്ടത്തിനിറങ്ങും.വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ മത്സരം രാത്രി 7.30ന് വഡോദരയിൽ നടക്കും. പോയിന്റ് പട്ടികയിൽ ടോപ്പറായി ബംഗളൂരു ഫൈനലിൽ പ്രവേശിച്ചപ്പോൾ പ്ലേ ഓഫ് എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് ഡൽഹിയും കലാശപ്പോരിന് യോഗ്യത നേടി.
🔹സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ ചിത്രം ഇന്നു വ്യക്തമാകും. കിരീടം പോരാട്ടം ആരൊക്കെ തമ്മില്‍ എന്നു നിശ്ചയിക്കുന്ന സെമി ഇന്ന് അരങ്ങേറും. ഇന്നു നടക്കുന്ന ആദ്യ സെമിയില്‍ റെയില്‍വേസും സര്‍വീസസും ഏറ്റുമുട്ടും. രാവിലെ 11നാണ് ഈ മത്സരം. ഉച്ചയ്ക്ക് 1.30നു നടക്കുന്ന രണ്ടാം സെമിയില്‍ കേരളവും പഞ്ചാബും ഏറ്റുമുട്ടും.ക്വാര്‍ട്ടറില്‍ ആതിഥേയരായ ആസാമിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയാണ് കേരളം സെമിയിലെത്തിയത്. സീസണില്‍ ഇതുവരെ ആറ് മത്സരങ്ങളിലായി കേരളം 11 ഗോള്‍ അടിച്ചു, മൂന്നു ഗോള്‍ വഴങ്ങി. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചാണ് കേരളം കളത്തിലെത്തുന്നത്. സര്‍വീസസിനെതിരേ മാത്രമാണ് (1-0നു തോറ്റു) കേരളത്തിനു ഗോള്‍ നേടാന്‍ സാധിക്കാതിരുന്നത്.
സന്തോഷ് ട്രോഫിയില്‍ ഇതുവരെ ഏഴ് തവണ ചാമ്പ്യന്മാരായ ടീമാണ് കേരളം. കഴിഞ്ഞ സീസണ് ഉള്‍പ്പെടെ ഒമ്പത് തവണ റണ്ണേഴ്സ് അപ്പുമായി. ഇന്നു പഞ്ചാബിനെ കീഴടക്കിയാല്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ 17-ാം ഫൈനല്‍ പ്രവേശമാണ് സാധ്യമാകുക. 2021-22 സീസണിലാണ് കേരളം അവസാനം ചാമ്പ്യന്മാരായത്.
🔹എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസിയിൽ കുംഭ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മഹേഷ് ബാബുവിന്റെ നായക കഥാപാത്രത്തിന് വെല്ലുവിളിയുയർത്തുന്ന കുംഭ ഒരു ക്രൂരനായ വില്ലനാണെന്ന് പൃഥ്വിരാജ് തന്നെ പറയുന്നു.ശരീരം തളർന്ന് വീൽചെയറിൽ ഇരിക്കുന്ന വില്ലനാണെങ്കിലും പ്രവചനാതീതമായ ബുദ്ധിശക്തി കൊണ്ടും ക്രൂരത കൊണ്ടും ഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്ന കഥാപാത്രമാണ് കുംഭയെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഹോളിവുഡ് മാധ്യമമായ കൊളൈഡറിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് കുംഭയെക്കുറിച്ച് പറഞ്ഞത്.
‘‘എന്റെ കൈകാലുകൾ അബദ്ധവശാൽ പോലും ചലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവ അതീവ സുരക്ഷിതമായാണ് വച്ചിരിക്കുന്നത്. അവ വല്ലാതെ മുറുക്കി കെട്ടിയിരിക്കുകയാണെന്നല്ല ഇതിനർഥം, മറിച്ച് ഒരു പ്രത്യേക മെക്കാനിസം ഉപയോഗിച്ച് അവയെ കൃത്യമായി ലോക്ക് ചെയ്തിരിക്കുകയാണ്.അതുകൊണ്ട് തന്നെ, ഒരു ഈച്ച വന്നിരുന്നാൽ പോലും അബോധപൂർവമായി എന്റെ കൈകളോ കാലുകളോ ചലിക്കില്ലെന്ന് എനിക്ക് ഉറപ്പിക്കാൻ സാധിക്കും. കുംഭ എന്ന കഥാപാത്രം അത്ര ലളിതമായ ഒന്നല്ല; സ്വന്തം ശരീരത്തിലേക്ക് നോക്കി ‘ഇത് എന്റെ അവയവമല്ല’ എന്ന് വിശ്വസിക്കാൻ തക്കവണ്ണം അത്രമേൽ തീവ്രമായ ഒരു മാനസിക അകൽച്ച അയാൾക്കുണ്ട്.
വെറുമൊരു ചിത്രം കാണുന്നതിലൂടെ നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ് ഈ വീൽചെയറിന്റെ പ്രാധാന്യം. ആ കഥാപാത്രത്തിന്റെ സ്വഭാവവും അയാളുടെ മനസ് പ്രവർത്തിക്കുന്ന രീതിയും കണക്കിലെടുക്കുമ്പോൾ, ഈ വീൽചെയർ അയാളുടെ വ്യക്തിത്വത്തിന്റെയും ചിന്തകളുടെയും ഒരു അവിഭാജ്യ ഘടകമായി മാറുന്നു. ശാരീരികമായി തളർന്നിട്ടുണ്ടെങ്കിലും, അത്യന്തം അപകടകാരിയും ഭയാനകമായ രീതിയിൽ ചിന്തിക്കുന്നവനുമാണ് അയാൾ. വീൽചെയർ അയാളുടെ ചിന്തകളുമായി നേരിട്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നും വിധമാണ് അത് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ കഴിയില്ലെങ്കിലും, കുംഭ എന്ന കഥാപാത്രത്തിന് വെറുമൊരു ഉപകരണം മാത്രമല്ല ഈ വീൽചെയർ; മറിച്ച് അയാളുടെ തന്നെ ചിന്തകളുടെയും അസ്തിത്വത്തിന്റെയും ഒരു എക്സ്റ്റൻഷൻ കൂടിയാണത്.’’ പൃഥ്വിരാജ് പറയുന്നു.
💦 ഗുരുജിയുടെ വാക്കുകൾ
സമൂഹ മാധ്യമങ്ങള്‍ പതിവായി ഉപയോഗിക്കുന്നവര്‍ ചില അച്ചടക്കങ്ങള്‍ പാലിക്കുന്നത് നല്ലതാണ്. സന്തോഷവും സങ്കടവും അറിവും അനുഭവങ്ങളുമൊക്കെ പങ്കുവെക്കാന്‍ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. ചുരുങ്ങിയ കാലം കൊണ്ട് സമൂഹത്തിന്റെ പൊതുവേദിയായി അതു മാറി. പ്രതികരണശേഷി നഷ്ടമാകുന്നുവെന്ന പരിദേവനങ്ങള്‍ക്കിടെയാണ്, സമൂഹത്തിന് മനസ്സ് തുറന്നു പ്രതികരിക്കാനും ആശയങ്ങള്‍. പങ്കുവെക്കാനുമുള്ള ഇടമായത്. എന്നാല്‍, അതിനു വേണ്ടി ഉപയോഗിക്കുന്ന “സമയമാണ്” പ്രധാനം. പുതിയ ലോകത്തിന്റെ പരിച്ഛേദമാണ് സോഷ്യല്‍ മീഡിയ. നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാല്‍ ഇവിടെ നിയന്ത്രിക്കാന്‍ ആരുമില്ല എന്നതാണ് ചിലപ്പോഴെങ്കിലും പ്രധാന പോരായ്മ..



