1934 മാർച്ച് 31ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ മാതൃഭൂമി ദിനപത്രത്തിൻ്റെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായരുടെയും കവയിത്രിയായ ബാലാമണിയമ്മയുടെയും മകളായി ജനിച്ച മാധവികുട്ടി പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോൻന്റെ അനന്തിരവളുമായിരുന്നു . ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐ.എം.എഫ്) സീനിയർ കൺസൽടന്റായിരുന്ന മാധവദാസായിരുന്നു ഭർത്താവ് (1992 ൽ നിര്യാതനായി).
1999ൽ ഇസ്ലാം മതം സ്വീകരിച്ച് “കമലാ സുരയ്യ”എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ഇന്ത്യയിലെ ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്നു അവർ. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി നോവൽ, കവിത, ചെറുകഥ, ജീവചരിത്രം തുടങ്ങി നിരവധി സാഹിത്യസൃഷ്ടികൾ അവരുടേതായുണ്ട്. 1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ “മാധവിക്കുട്ടി” എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ “കമലാദാസ്” എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. രാഷ്ട്രീയത്തിൽ മുൻ പരിചയമില്ലെങ്കിലും “ലോക സേവാ പാർട്ടി “എന്ന രാഷ്ട്രീയ സംഘടന രൂ പികരിച്ചു . , മതനിരപേക്ഷതയ്ക്കും”അനാഥകളായ അമ്മമാർക്കും വേണ്ടിയാണ് തന്റെ പാർട്ടി “എന്ന് രൂപീകരണവേളയിൽ പ്രഖ്യാപിച്ചു. ഇന്ത്യൻ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുകയും ചെയ്തു.
“കടൽ മയൂരം,ഭയം എന്റെ നിശാവസ്ത്രം, എന്റെ സ്നേഹിത അരുണ,ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ, ബാല്യകാല സ്മരണകൾ,വർഷങ്ങൾക്കുമുൻപ്, ഡയറിക്കുറിപ്പുകൾ, നീർമാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങൾ, മനോമി, വീണ്ടും ചില കഥകൾ, ഒറ്റയടിപ്പാത, സുറയ്യ പാടുന്നു, അമ്മ, സസ്നേഹം, യാ അല്ലാഹ്, കവാടം (സുലോജനയുമോത്ത്), അമാവാസി (കെ.എൻ.മോഹനവർമ്മയുമൊത്ത്) അങ്ങനെ നിരവധി പുസ്തകങ്ങൾ എഴുതി. 2005 ൽ വണ്ടിക്കാളകൾ എന്ന കൃതിയാണ് അവസാനമെഴുതിയത് .
“Summer in kolkata. Collected Poems, Only the Soul know How to Sing, Alphabet of the lust, Old Play House and Other Poems, The Descendants “അങ്ങനെ നീളുന്നു ഇംഗ്ലീഷ് രചനകൾ.
മാധവിക്കുട്ടിയുടെ “എന്റെ കഥ “എന്ന പുസ്തകം പതിനഞ്ചു ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്കാരവും, വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും, ഏഷ്യൻ വേൾഡ് പുരസ്കാരവും, ഏഷ്യൻ പോയട്രിക് പുരസ്കാരവും അവരെ തേടിയെത്തി .ഇന്ത്യയിലെ ചെറുതും വലുതുമായ നിരവധി പുസ്തക പ്രസാധകർ ആണ് അവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് . അവരുടെ രചനകളിലെ കാല്പനികതയും സര്ഗാത്മകഥകയും ഒരു കാലഘട്ടത്തിൽ കുറച്ചൊന്നുമല്ല വായനക്കാരുടെ ഉറക്കം കളഞ്ഞത്. സ്ത്രീ ശാക്തീകരണവും, അവകാശങ്ങളും, കാര്യങ്ങൾ തുറന്നു പറയുന്നതും അവരുടെ രചനകളെ വത്യസ്ഥമാക്കി.
യാഥാർഥ്യവും കാല്പനികതയും ഹൃദ്യമായി അവതരിപ്പിക്കുന്നതിലൂടെ അവരുടെ രചനകൾ സാഹിത്യ ഭൂമികയെ വത്യസ്ഥമാക്കി .”പരുന്തുകൾ” ലെ ഫിലിപ്പീന്‍കാരന്‍ ഗുല്‍ട്ടിയാനോയും ‘കടല്‍മയൂര’ത്തിലെ മലേഷ്യക്കാരന്‍ കിം സൂങ്ങുമൊക്കെ അതിരുകളില്ലാത്ത പ്രണയത്തിന്‍റെ പ്രതീകങ്ങളാണ്. മുത്തശ്ശിയുടെ മരണത്തെ കുറിച്ച് എപ്പോഴും ആകുലപ്പെടുന്ന ‘വേനലിന്‍റെ ഒഴിവി’ലെ അമ്മു, മദ്രാസി പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ ‘നാവികവേഷം ധരിച്ച കുട്ടി’യിലെ മന്ത്രിയുൾപ്പടെ അവരുടെ കഥാപാത്രങ്ങളെല്ലാം പ്രണയത്തിന്റെ വിവിധ ഭാവങ്ങളിലും ആഗോള സ്നേഹത്തിന്റെ അടയാളപ്പെടുത്തലുകളിലും നിറഞ്ഞു നിൽക്കുന്നു.
“നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു “എന്നും . “നിലാവിലും നേര്‍ത്ത നിലാവായി ആ ധവളിമ പാമ്പിന്‍ കാവില്‍നിന്ന് ഓരോ കാറ്റു വീശുമ്പോഴും തിരുവാതിരക്കുളി കഴിഞ്ഞ പെണ്‍കിടാവെന്നപോലെ വിറച്ചു. വിറയലില്‍ എത്രയോ ശതം പൂക്കള്‍ നിലംപതിച്ചു. നാലു മിനുത്ത ഇതളുകളും അവയ്ക്കു നടുവില്‍ ഒരു തൊങ്ങലും മാത്രമേ ആ പൂവിന് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. അതു വാസനിച്ചുനോക്കുമ്പോള്‍ വാസനയില്ലെന്നും നമുക്കു തോന്നിയേക്കാം. ഞെട്ടറ്റു വീഴുന്നതിനു മുന്‍പ് അത് ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധിയാക്കി.അതും ഒരാഴ്ചക്കാലത്തേക്കു മാത്രം. “അവർ അനുഭവിച്ചറിഞ്ഞ സത്യത്തിന്റെയും സ്നേഹത്തിന്റെയും ഗൃഹാതുര സ്മരണകളുണർത്തുന്ന ‘നീര്‍മാതളം പൂത്തകാലം’ എന്ന പുസ്തകത്തില്‍ ബാല്യകാലത്തിന്റെ കുളിരോർമ്മകൾ വായനക്കാരന്റെ മനസ്സിൽ ആഴത്തിലിറങ്ങി എന്നത് വസ്തുതയാണ് .
മാധവിക്കുട്ടിയുടെ കൃതികളിൽ ചിലതു ,ദൂരദർശന് വേണ്ടി ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ ബാല്യകാല സ്മരണകളും ശ്യാമ പ്രസാദിന്റെ സംവിധാനത്തിൽ വേനലിന്റെ ഒഴിവും ടെലി സീരീയലുകളായി വന്നിട്ടുണ്ട് . 2018 ൽ “ആമി” എന്ന പേരിൽ കമലിന്റെ സംവിധാനത്തിൽ അവരുടെ ജീവചരിത്രം തന്നെ
ചലച്ചിത്രമായി വന്നിട്ടുണ്ട് .
“പ്രകടമാക്കാനാവാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ ക്ലാവു പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും” – (നീര്‍മാതളം പൂത്തകാലം) പോലെയുള്ള മാധവി കുട്ടിയുടെ നിരീക്ഷണങ്ങൾ വർത്തമാനകാലത്തും പ്രസക്തമാണ് . 2009 മേയ് 31-നു് നമ്മോടു വിടപറഞ്ഞുവെങ്കിലും അവരുടെ രചനകൾ ലോകാവസാനം വരെ നിലനിൽക്കും.
നിർമ്മാതളം എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ വിരിയുന്ന ഒരു സന്തോഷമുണ്ട്.,
പ്രിയ മതവിക്കുട്ടിയുടെ മുഖം മനസ്സിൽ തെളിഞ്ഞു വരും..
നല്ല വായന അനുഭവം നൽകിയ ലേഖനം