1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് അറുമുഖന്റെയും മുത്തമ്മാളുവിന്റെയും മകനായി എ.അയ്യപ്പൻ ജനിച്ചു. ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. പിന്നീട് പതിനഞ്ച് വയസ്സുള്ളപ്പോൾ സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് ഹർഷാരവത്തോടെ വീട്ടിൽ എത്തിയപ്പോൾ ആത്മഹത്യ ചെയ്ത അമ്മയുടെ ചേതനയറ്റ ശരീരം എതിരേറ്റു .വായ്ക്കരിയിടാൻ പറഞ്ഞ കാരണവരോട് ജീവിതത്തിൽ അമ്മയുടെ അമാശയത്തിലേക്ക് അന്നമെത്തിക്കാൻ കഴിയാത്ത ഒരുത്തന് അത് കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത് . തുടർന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും കുടുംബത്തിന് ഒപ്പം നേമത്ത് ആയിരുന്നു .
പഠനകാലത്ത് തന്നെ ജയില്‍ വാസമനുഷ്ടിച്ച അദ്ദേഹം ഇരുപത്തിയൊന്നാം വയസ്സില്‍ അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി മാറി. പിന്നീട് ബോംബെ വേദി പത്രത്തിന്റെ കറെസ്‌പോണ്ടെന്റായി പ്രവര്‍ത്തിച്ചു . ഈ കാലത്ത് കടല്‍തീരത്തും കാട്ടിലും മലയിലും ഒക്കെ ചെന്നിരുന്നു കവിതകള്‍ എഴുതി. പിന്നീട് തെരുവിലേക്കിറങ്ങി .സ്വന്തമായി മുറിയില്ലാത്ത അക്ഷരങ്ങളിലെ അഭയാര്‍ത്ഥിയെന്നും, കവികളില്‍ കാല്‍നടക്കാരനെന്നും ,തെരുവില്‍ നടന്നു തെരുവില്‍ കിടന്നു തെരുവില്‍ അന്നം പങ്കിട്ടവനെന്നും ഒക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.തീരാ വേദനകളെ ശമിപ്പിക്കാൻ മദ്യത്തിൽ ആനന്ദം കണ്ടു ‘കരളുപങ്കിടാന്‍ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികള്‍’ എന്നതിൽ അതിശയോക്തികളില്ല. “ഞാന്‍ എന്റെ കാലത്തിന്റെ ബലിയാടും പ്രവാചകനുമാകുന്നു”എന്നായിരുന്നു
സ്വയം വിശേഷിപ്പിക്കുന്നത് .
“ഞാൻ കാട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതുന്നു
സ്വന്തമായൊരു
മുറിയില്ലാത്തവൻ
എന്റെ കാട്ടാറിന്റെ
അടുത്തു വന്നു നിന്നവർക്കും
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതർക്കും
ഞാനിത് പങ്കുവെയ്ക്കുന്നു
‘ഞാൻ’ എന്ന കവിതയിലെ ഈ വരികൾ ഓർമ്മപെടുത്തുന്നതും അതാണ് .എല്ലാ നാടും ഒരുപോലെ കണ്ട അദ്ദേഹം അലഞ്ഞു തിരിയുമ്പോഴും “ഇത്രത്തോളം എല്ലാം പങ്കുവച്ച മറ്റൊരു കൂട്ടുകാരൻ ഉണ്ടായിട്ടില്ല” എന്ന് അദ്ദേഹം പറഞ്ഞ ജോൺ ഏബ്രഹാമെന്ന മലയാള സിനിമ സംവിധായകൻ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു .
കറുപ്പ്,മാളമില്ലാത്ത പാമ്പ്,ബുദ്ധനും,ആട്ടിങ്കുട്ടിയും,ബലിക്കുറിപ്പുകൾ,,ഗ്രീഷ്മവും കണ്ണീരും,ചിറകുകൾ കൊണ്ടൊരു കൂട്,മുളന്തണ്ടിന് രാജയക്ഷ്മാവ്,കൽക്കരിയുടെ നിറമുള്ളവൻ,പ്രവാസിയുടെ ഗീതം,ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ,ജയിൽമുറ്റത്തെപ്പൂക്കൾ,ഭൂമിയുടെ കാവൽക്കാരൻ,മണ്ണിൽ മഴവില്ല് വിരിയുന്നു,കാലംഘടികാരം തുടങ്ങിയ കവിതകളും തെറ്റിയാടുന്ന സെക്കന്റ് സൂചി എന്ന ഓർമ്മക്കുറിപ്പുകളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട് .
“ഇ.എം.എസ്. സംസാരിച്ചതെല്ലാം കമ്യുണിസ്റ്റുകാരന് വേണ്ടിയായിരുന്നു, നുണ പറഞ്ഞതും സത്യം പറഞ്ഞതും കമ്യുണിസത്തിന് വേണ്ടിയും’ എന്ന് അദ്ദേഹംവ ളരെയടുത്ത ആത്മബന്ധമുള്ള ഇ എം എസ്. നെ പറ്റി പറഞ്ഞിട്ടുണ്ട് . തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കുന്പോഴും സാഹിത്യ രംഗത്തെ മേലാളന്മാരുടെ കലഹത്തിലായിരുന്നു അദ്ദേഹം .
വെയിൽ തിന്നുന്ന പക്ഷി. എന്ന കൃതിക്ക് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു .2010-ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം ലഭിച്ച അദ്ദേഹം 2010 ഒക്ടോബർ 23-ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേ തമ്പാനൂരിന്റെ തെരുവിൽ കുഴഞ്ഞുവീണു .ഒക്ടോബർ 21-ന് വൈകീട്ട് ആറുമണിയോടെ അദ്ദേഹം അന്തരിച്ചു.മരിക്കുമ്പോൾ അവസാന കവിത “അമ്പ് ഏതു നിമിഷവുംമുതുകിൽ തറയ്ക്കാംപ്രാണനും കൊണ്ട് ഓടുകയാണ്വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റുംഎന്റെ രുചിയോർത്ത് അഞ്ചെട്ടു പേർ കൊതിയോടെഒരു മരവും മറ തന്നില്ലഒരു പാറയുടെ വാതിൽ തുറന്ന്ഒരു ഗർജ്ജനം സ്വീകരിച്ചുഅവന്റെ വായ്‌ക്ക് ഞാനിരയായി” …ഷർട്ടിന്റെ കൈമടക്കിൽ സൂക്ഷിച്ചിരുന്നു .
കവിതകളെ വ്യക്തിജീവിതവുമായി കൂട്ടിവായിക്കേണ്ടതില്ലെന്ന പൊതു ബോധത്തിൽ നിന്ന് കൊണ്ട് മാത്രം അദ്ദേഹത്തിന്റെ സ്വഭാവ ശുദ്ധിയിൽ ചില അഭിപ്രായ വത്യാസങ്ങൾ നില നിൽക്കുമ്പോഴും അയ്യപ്പൻ എന്ന കവിയുടെ പ്രതിഭാത്വം അത്ര ചെറുതായി കാണാവുന്നതല്ല .
2020 ൽ പേപ്പർ പബ്ലിക്ക പുറത്തിറക്കിയ
അയ്യപ്പന് സമർപ്പിക്കുന്ന
“കനക ചിലങ്ക” എന്ന കവിതാ
സമാഹാരത്തിൽ നൂറ്റിയഞ്ചു കവികൾക്കൊപ്പം എന്റെ കവിതയുമുണ്ട് .
“ഉന്മാദത്തിന്റെ ഈ യാത്ര ഞാന്‍ സ്വയം തിരഞ്ഞെടുത്തതല്ല. കാലം എനിയ്ക്ക് സമ്മാനിച്ച അഭയമാണ്. എന്റെ മറവിയില്ലായ്മയ്ക്ക് ഔഷധിയാണീ ഉന്മാദം.’എന്നെഴുതിയ
അയ്യപ്പനെ മറന്നു തുടങ്ങിയാലും മലയാള കാവ്യ ശാഖ അയ്യപ്പൻ കവിതകളെ ഉപയോഗിക്കട്ടെ. അത്രയ്ക്ക് ജീവിത യാഥാർഥ്യങ്ങളുടെ
ഇഴയടുപ്പമുള്ള കവിതകളാണ് എല്ലാം
“എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത
ഒരു രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞുതന്നവളുടെ ഉപഹാരം”..




നല്ല എഴുത്ത്