വിമാനയാത്രയ്ക്കിടെ ഫോണുകളോ മറ്റ് ഗാഡ്‌ജെറ്റുകളോ ചാർജ് ചെയ്യുന്നതിന് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിരോധിച്ചു. വിമാന സീറ്റ് പവർ ഔട്ട്ലെറ്റുകളിൽ ഉൾപ്പെടെ ഇനി ഫോൺ ചാർജ് ചെയ്യാൻ അനുവാദമില്ല.
പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും യാത്രക്കാരുടെ ഹാൻഡ് ബാഗേജിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ എന്നും ഇവ വിമാനത്തിലെ ഓവർഹെഡ് കമ്പാർട്ടുമെന്റുകളിലോ ചെക്ക്-ഇൻ ബാഗുകളിലോ വെക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ഓവർഹെഡ് കമ്പാർട്ടുമെകളിൽ വെക്കുന്ന ബാഗുകളിൽ തീപിടുത്തമുണ്ടായാൽ അത് പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നും നവംബറിൽ ഡിജിസിഎ (DGCA) പുറപ്പെടുവിച്ച ‘ഡേഞ്ചറസ് ഗുഡ്‌സ് അഡ്വൈസറി’ സർക്കുലറിൽ പയുന്നു. ലിഥിയം ബാറ്ററികൾ അമിതമായി ചൂടാകുകയോ തീപിടിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് തീരുമാനം.
നിയന്ത്രണാതീതമായ ചൂട്, അമിതമായ ചാർജിംഗ്, ബാറ്ററികൾ അമരുകയോ ചതയുകയോ ചെയ്യുന്നത് അല്ലെങ്കിൽ മോശം നിർമ്മാണ നിലവാരം, പഴയ ബാറ്ററികൾ, കൈകാര്യം ചെയ്യുന്നതിലെ പിഴവുകൾ എന്നിവ മൂലമുണ്ടാകുന്ന ഷോർട്ട് സർക്യൂട്ട് എന്നിവ ലിഥിയം ബാറ്ററി തീപിടിക്കുന്നതിന് കാരണമായേക്കാം. ഇത്തരം തീപിടിത്തങ്ങൾ അണയ്ക്കുക എന്നത് വളരെ പ്രയാസകരവും അപകടകരവുമാണെന്ന് ഡിജിസിഎ വ്യക്തമാക്കി.
2025 ഒക്ടോബർ 19-ന് ഡൽഹി വിമാനത്താവളത്തിൽ ടേക്ക് ഓഫിന് മുൻപ് റൺവേയിലൂടെ നീങ്ങുന്നതിനിടെ ദിമാപൂരിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിൽ വെച്ച് ഒരു യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചിരുന്നു. വിമാനത്തിലെ ജീവനക്കാർ ഉടൻതന്നെ ഇടപെട്ട് തീ അണച്ചതിനാൽ ആർക്കും പരിക്കുകളൊന്നും സംഭവിച്ചില്ല.
കഴിഞ്ഞ വർഷം ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട അപകടങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എമിറേറ്റ്‌സ്, സിംഗപ്പൂർ എയർലൈൻസ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര വിമാനക്കമ്പനികളും പല രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങൾ നേരത്തെ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്.



