Logo Below Image
Thursday, June 19, 2025
Logo Below Image
Homeഅമേരിക്ക ബഹിരാകാശത്തിലെ രാജകുമാരി (ലേഖനപരമ്പര- ഭാഗം - നാല് ) ✍വൈക്കം സുനീഷ്ആചാര്യ.

 ബഹിരാകാശത്തിലെ രാജകുമാരി (ലേഖനപരമ്പര- ഭാഗം – നാല് ) ✍വൈക്കം സുനീഷ്ആചാര്യ.

വൈക്കം സുനീഷ്ആചാര്യ.

ശാസ്ത്രനേട്ടങ്ങൾക്കുവേണ്ടിയാണ് ബഹിരകാശദൗത്യങ്ങൾ നടപ്പാക്കുന്നതെങ്കിലും അണിയറയിൽ പ്രവർത്തിക്കുന്ന കമ്പനികൾ തമ്മിലുള്ള മത്സരങ്ങൾ, ഇത്തരം ദൗത്യങ്ങൾക്ക് പലപ്പോഴും വിലങ്ങുതടിയാവാറുണ്ട്. ബഹിരാകാശമേഖലയിൽ കുത്തക സ്ഥാപിച്ചെടുക്കുവാനുള്ള കഠിനശ്രമത്തിലാണ് പ്രമുഖ സാങ്കേതിക വ്യവസായികളായ ബോയിങ് കമ്പനിയും ഇലോൺമാസ്കിന്റെ സ്പേസ്എക്സ് കമ്പനിയും. നാസയുടെയും മറ്റ് ബഹിരാകാശ ഏജൻസികളുടെയും ബഹിരാകാശദൗത്യങ്ങളുടെ കരാറുകൾ ലഭിക്കുന്നതിനുവേണ്ടി അണിയറയിൽ ഈ കമ്പനികൾ തമ്മിൽ വൻകിടമത്സരങ്ങൾ നടക്കാറുണ്ട്.

സ്‌പേസ് ഷട്ടിലിന് പകരക്കാരനായും സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിന് എതിരാളിയായും ബോയിംഗ് കമ്പനി വികസിപ്പിച്ചെടുത്തതാണ് സ്റ്റാർലൈനർ. ഓക്‌സിജൻവാൽവിന്റെ പ്രശ്‌നം കാരണം വിക്ഷേപണശ്രമം പരാജയപ്പെടുകയും ഗ്രൗണ്ട് കമ്പ്യൂട്ടർഹാർഡ്‌വെയറിന്റെ തകരാർമൂലം കാലതാമസവും നിരവധി സാങ്കേതികപ്രശ്‌നങ്ങളും സ്റ്റാർലൈനർ നേരിട്ടിട്ടുമുണ്ട്. ഈ പ്രശ്‌നങ്ങളെക്കുറിച്ച് സ്‌പേസ്എക്‌സ് ശബ്ദമുയർത്തുകയും ബോയിംഗിന്റെ പ്രകടനത്തെ പരസ്യമായി വിമർശിക്കുകയും ചെയ്തു.

കൂടാതെ FAA യുടെ ഇടപെടലിൽ അപാകതകളുണ്ടെന്നും ഇലോൺ മസ്‌ക് ചൂണ്ടിക്കാട്ടി. ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന FAA യാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ ലൈസൻസുകൾ നൽകുന്നത്. മനുഷ്യരെ വഹിക്കാൻ ഉദ്ദേശിച്ച പേടകം അല്ലെങ്കിൽ റീഎൻട്രി വാഹനങ്ങൾ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, ഫ്ലൈറ്റ് ക്രൂ അംഗങ്ങളുടെ യോഗ്യതകളും പരിശീലനവും നിയന്ത്രിക്കുക,. ബഹിരാകാശപേടകങ്ങളുടെ സുരക്ഷാപരിശോധനകൾ നടത്തുകയും വാണിജ്യബഹിരാകാശപ്രവർത്തനങ്ങൾ സുരക്ഷിതമായി നടത്താൻ വേണ്ട നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയവയാണ് FAA യുടെ ചുമതലകൾ.

ഇത്തരം വലിയ ഉത്തരവാദിത്വങ്ങളുള്ള FAA,, പരീക്ഷണഘട്ടത്തിൽ നിരവധി തകരാറുകൾ സംഭവിച്ചിട്ടും അവയൊക്കെ വീണ്ടും സംഭവിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും സ്റ്റാർ ലൈനറിനു അംഗീകാരം നൽകിയത് എന്തിനാണ്? ശാസ്ത്രനേട്ടങ്ങൾക്കും പ്രശസ്തിക്കുമുപരിയായി ഈ ദൗത്യത്തിൽ രണ്ടു മനുഷ്യജീവനുകളുണ്ടെന്ന് കോടികൾ കൈപ്പറ്റിയപ്പോൾ അണിയറയിൽ പ്രവർത്തിക്കുന്ന കമ്പനികൾ മറന്നുപോയോ?

ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്. ആന നിന്നാലും ചെരിഞ്ഞാലും പന്തീരായിരം എന്ന പഴഞ്ചൊല്ലുപോലെ ദൗത്യം വിജയിച്ചാലും ഇല്ലെങ്കിലും കമ്പനികൾക്ക് കോടികൾകിട്ടും. പേടകം പൊട്ടിത്തെറിച്ച് യാത്രികർ മരണപ്പെ ട്ടാൽ ഇൻഷുറൻസ്തുക കമ്പനി കൊടുക്കേണ്ടി വരുമെന്നത് ശരിയാണ്. അപ്പോഴും കമ്പനികൾക്ക് കൊള്ളലാഭമാണ് ലഭിക്കുന്നത്.
പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത് ഇത്തരം ദൗത്യങ്ങളിലും തെളിഞ്ഞുകാണുന്നു. ലോകം മുഴുവനും പ്രാർത്ഥനയോടെ ഉണരുകയും ഉറങ്ങുകയും ചെയ്ത 286 ദിവസങ്ങൾ കടന്നുപോയപ്പോൾ അതിന്റെ പിന്നാമ്പുറകഥകൾ ജനങ്ങൾ അറിഞ്ഞില്ല.

ബോയിങ് കമ്പനി കണക്കുകൂട്ടിയത് സ്റ്റാർ ലൈനറിന്റെ അപാകതകൾ പരിഹരിച്ച് സുനിതാ വില്യംസിനെയും വിൽമോറിനെയും തിരികെ കൊണ്ടുവരാമെന്നാണ്. പക്ഷെ ലോകംമുഴുവനും സുനിതാ വില്യംസിനെയും വിൽമോറിനെയും നെഞ്ചിലേറ്റിയപ്പോൾ അവരുടെ ജീവൻ പണയം വെച്ചു കൊണ്ടുള്ള പരീക്ഷണം സാധ്യമല്ലെന്ന് വ്യക്തമായി.അങ്ങനെ വലിയൊരു സാമ്പത്തികനഷ്ടം സഹിച്ച് ബോയിങ് കമ്പനി കരാറിൽനിന്ന് പിന്മാറി. സ്പേസ്എക്സ് കമ്പനി ഈ ദൗത്യം ഏറ്റെടുക്കുകയും വിജയകരമായ് ഇരുവരെയും ഭൂമിയിലെത്തിക്കുകയും ചെയ്തു.കാരണങ്ങൾ എന്തൊക്കെയായാലും സുനിതാ വില്യംസ്,എന്നപേര് ലോകം എന്നെന്നും ഓർമ്മിക്കാനുതകുന്ന വ്യക്തിഗതനേട്ടങ്ങൾ അവർ കൈവരിച്ചു.

ഒരു ബഹിരാകാശയാത്രികയുടെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശനടത്തസമയം: സുനിതയ്ക്ക് സ്വന്തം. ആകെ 62 മണിക്കൂറും 6 മിനിറ്റുമാണ് റെക്കോർഡ്. ബഹിരാകാശയാത്രികരിൽ, ഏതൊരു വനിതായേക്കാളും കൂടുതൽ സമയവും നാസയുടെ എക്കാലത്തെയും പട്ടികയിൽ നാലാമതുമാണ് ഈ റെക്കോർഡ്.

ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന മാരത്തൺമത്സര ത്തിൽ പങ്കെടുക്കുന്ന ആദ്യവ്യക്തി സുനിതയാണ് ഐ‌എസ്‌എസിലെ ട്രെഡ്‌മില്ലിൽ അവർ ബോസ്റ്റൺ മാരത്തൺ പൂർത്തിയാക്കി.

ബഹിരാകാശത്ത് ട്രയാത്ത്‌ലോൺ നടത്തിയ ആദ്യവ്യക്തിയും സുനിതതന്നെ നീന്തൽ, സൈക്ലിംഗ്, ഓട്ടം എന്നിവ അടങ്ങുന്ന ഒരു മൾട്ടിസ്‌പോർട്ട്(ഒന്നിലധികം ഇനങ്ങൾ) മത്സരമാണ് ട്രയാത്ത്‌ലോൺ. ഓട്ടം. നീന്തൽ, സൈക്‌ളിങ്, ഓട്ടം എന്നിങ്ങനെയാണ് ക്രമം.

എക്സ്പെഡിഷൻ 33-ൽ താമസിച്ച സമയത്ത് സുനിതാ വില്യംസ് ഐ‌എസ്‌എസിന്റെ കമാൻഡറായി സേവനമനുഷ്ഠിച്ചു

ദൗത്യങ്ങൾക്കിടയിൽ അവർ 900 മണിക്കൂറിലധികം ശാസ്ത്രീയഗവേഷണങ്ങൾക്കായി മാറ്റിവച്ചു. അങ്ങനെ സുനിതാവില്യസ്‌ ഏറ്റവും വിപുലമായ ശാസ്ത്രീയ ഗവേഷണം നടത്തി.

ഏറ്റവും കൂടുതൽ സമയം ഒറ്റയ്ക്ക് ബഹിരാകാശയാത്ര നടത്തിയ വനിതയുടെ റെക്കോർഡും സുനിതയുടെ പേരിൽ തന്നെ: ഒരു ദൗത്യത്തിൽ 286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചുകൊണ്ട് അവർ ഈ റെക്കോർഡ് നിലനിർത്തി.

നിരവധി ബഹുമതികളും യുഎസ് നാവികസേന, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള മെഡലുകളും നേട്ടങ്ങളിൽ ആ ഉൾപ്പെടുന്നു.

അങ്ങനെ ബഹിരാകാശ പര്യവേഷണത്തിന്റെ വക്താവായ് ലോകമെങ്ങും പ്രചോദനമായ് സുനിതാ വില്യംസ് നിറഞ്ഞു നിൽക്കുന്നു. ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ട ഈ ബഹിരാകാശദൗത്യം ഭാരതീയരുടെ അഭിമാനമുയർത്തുകയും ചെയ്തു .ഭൂമിയിലേയ്ക്കുള്ള “മടങ്ങിവരവിനുശേഷം സുനിതാ വില്യംസ് പങ്കുവെച്ച അനുഭവങ്ങളാണ് ഇതിന് കാരണമായത്.

“Amazing, just amazing,” she replied when asked how India looked from space, back from a 286-day stay in space. “India is amazing. Every time we went over the Himalayas, Butch (Wilmore, fellow astronaut) got incredible pictures, it is just amazing,” said Ms Williams.”
(Press conference March 31, 2025).

ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ “അത്ഭുതകരം” എന്ന് വിശേഷിപ്പിച്ച സുനിതാ വില്യംസ് പ്രത്യേകിച്ച് ഹിമാലയത്തെയും നഗരങ്ങളിൽ നിന്നുള്ള പ്രകാശശൃംഖലയെയും പരാമർശിച്ചു. തന്റെ പിതാവിന്റെ മാതൃരാജ്യം സന്ദർശിക്കാനും അവിടെയുള്ള ആളുകളുമായി തന്റെ ബഹിരാകാശ അനുഭവങ്ങൾ പങ്കിടാനുമുള്ള ആഗ്രഹവും അവർ പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ രൂപീകരണങ്ങളെയും ബഹിരാകാശത്ത് നിന്ന് ദൃശ്യമാകുന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയെയും സുനിതാ വില്യംസ് വിവരിച്ചു.അതുകൂടാതെ സുനിത വില്യംസ് ബഹിരാകാശത്ത് തന്റെ ഇന്ത്യൻ പൈതൃകം ഉയർത്തിക്കാട്ടി. അവർ സമൂസ കഴിക്കുകയും, ദീപാവലി ആഘോഷിക്കുകയും ഭഗവദ്ഗീതയുംഗണപതിയുടെ പ്രതിമയും കൂടെക്കൊണ്ടു പോകുകയും ചെയ്തു.

മറ്റു ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായ് സുനിതാ വില്യംസ് മാനവികതയുടെ ഏറ്റവും ഉദാത്തമായ കാഴ്ചപ്പാട് ലോകത്തോട് പങ്കുവെക്കുകയും ചെയ്തു.

“ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികൾ കാണാൻ കഴിയില്ല. അത് മനുഷ്യനിർമ്മിതമാണ്, ഭൂമിയിലേക്ക് മടങ്ങുമ്പോൾ മാത്രമേ ഒരാൾക്ക് അത് അനുഭവപ്പെടൂ.”

നാമെല്ലാവരും ഈ പ്രപഞ്ചത്തിലേ വിശ്വപൗരന്മാരാണന്ന് പ്രഖ്യാപിച്ചതിലൂടെ സുനിതാ വില്യംസ് ഉയർത്തിക്കാട്ടിയത് വസുധൈവ കുടുംബകം എന്ന ഉപനിഷത്ത് മന്ത്രമാണ്. ലോകമാനവികതയ്ക്ക് ഭാരതീയസംസ്കാരത്തിന്റെ സംഭാവനയാണ് ഈ ആപ്‌തവാക്യം.

“അയം നിജഃ പരോ വേതി ഗണനാ ലഘുചേതസാം.
ഉദാരചരിതാനാം തു വസുധൈവ കുടുംബകം॥”

ഇത് എന്റേത് , അത് അവന്റേത് എന്ന് സങ്കുചിതമനസ്കർ വിചാരിക്കുന്നു, എന്നാൽ ലോകമേ തറവാട് എന്ന് ഉദാരമനസ്കർ ചിന്തിക്കുന്നു. മഹാഉപനിഷത്തിന്റെ ആറാം അധ്യായത്തിലാണ് ഈ വാക്യമുള്ളത്.ഭാരതത്തിലെ പഞ്ചഋഷിഗോത്ര പരമ്പരകൾ ലോകത്തിന് സമ്മാനിച്ച ഈ മഹനീയജ്ഞാനം ലോകമെങ്ങും അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് സുനിതാ വില്യംസിന്റെ പ്രസ്താവന.

ലോകത്തിന്റെ നെറുകയിൽ വനിതകളുടെ അഭിമാനമായ് പുതുതലമുറയുടെ പ്രചോദനമായ് തിളങ്ങിനിൽക്കുന്ന സുനിതാ വില്യംസിന് ബഹിരകാശത്തിലെ രാജകുമാരി എന്നല്ലാതെ മറ്റെന്ത്‌ വിശേഷണമാണ് ചേരുക. പ്രിയരാജകുമാരി ഈ ലോകം നിനക്ക് മുമ്പിൽ നമിക്കുന്നു.

(അവസാനിച്ചു)

വൈക്കം സുനീഷ് ആചാര്യ,

(സാഹിത്യകാരനും നാസയുടെ സിറ്റിസൺ സയൻസ് ഗവേഷകസംഘത്തിലംഗവുമാണ്).

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ