അങ്ങനെ ഓരോ ഗുരുസ്വാമിയും തൻ്റെ ശിഷ്യന്മാരായ കുറച്ചുപേരെ കൂട്ടിയ ഒരു സംഘവുമായി ഘോരവനാന്തരങ്ങളിലൂടെ കാടുമേടും കടന്ന് പമ്പാതീരത്തെത്തുന്നു. അവിടെ സ്നാനത്തിനു മുമ്പ് പിതൃക്രിയയാണ് പ്രധാനം. ഏതു തീർത്ഥാടനത്തിലും ഈ പ്രക്രിയ പതിവുണ്ട്. മന്ത്രദീക്ഷയ്ക്കും മറ്റേത് പവിത്രകർമ്മത്തിനും സന്ധ്യാവന്ദനത്തിനും മുമ്പായി നമുക്ക് ജന്മം നൽകിയിട്ടുള്ള പിതൃക്കളെ തൃപ്തിപ്പെടുത്തുക എന്നത് ഒരു അനിവാര്യഘടകമാണ്. മനുഷ്യൻ്റെ ജൈവശാസ്ത്രപരമായ വേരുകളിൽ എല്ലാ കുഴപ്പങ്ങളും തീർത്തിട്ടുവേണമല്ലോ വാസ്തവത്തിൽ ജീവിക്കുവാൻ തന്നെ. ആദ്ധ്യാത്മിക പ്രയാണത്തിൽ ഇതിനു പ്രസക്തിയുണ്ട്. കാശി, രാമേശ്വരം, കുരുക്ഷേത്രം തുടങ്ങിയ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലും പിതൃക്രിയയ്ക്ക് അങ്ങനെയാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇത് പമ്പയിലും പ്രസക്തമാണ്. അങ്ങനെ പമ്പയിൽ പിതൃക്രിയ കഴിഞ്ഞ് തീർത്ഥാടകസ്നാനം നടത്തി ദർശനത്തിനെത്തുമ്പോൾ അതിനു തൊട്ടുമുമ്പ് 18-ാം പടി കയറുക എന്ന ചടങ്ങുകൂടിയുണ്ട്. പഴയകാലത്ത് മലമ്പ്രദേശത്തുള്ള 18 പ്രതിഷ്ഠകളെ കടന്ന് വേണമായിരുന്നുവത്രേ ശബരിമലയിൽ എത്തുവാനെന്നും, അവയ്ക്ക് ലോപം വന്നകാലത്ത് ആ ദേവന്മാരുടെ ചൈതന്യങ്ങളെ പ്രതിഷ്ഠിച്ച പടികളാണ് ഈ 18 പടികളെന്നും, ഈ പതിനെട്ടു പടികളിലൂടെ ചവിട്ടി പോകുന്നത് ആ 18 മലകളെ തീർത്ഥാടനത്തിൻ്റെ ഫലമുളവാക്കുമെന്നും ശബരിമലയിലെ തന്ത്രിമുഖ്യനും കേരളത്തിലെ എണ്ണപ്പെട്ട താന്ത്രികാചാര്യനുമായ ശ്രീ താഴ്മൺ ശങ്കരര് പറഞ്ഞിട്ടുണ്ട്. അയ്യപ്പൻ്റെ നിറമായ കറുപ്പണിഞ്ഞുകൊണ്ടും കാണുന്നതെല്ലാം അയ്യപ്പനാണെന്ന് ചിന്തിച്ചു കൊണ്ടും സ്വാമി ശരണമയ്യപ്പാ എന്ന ശരണാഗതിവാക്യം മന്ത്രരൂപേണ എപ്പോഴും ഉരുവിട്ടുകൊണ്ടും സ്വന്തം ഗുരുനാഥൻ്റെ മാർഗ്ഗദർശനം സദാ സ്വീകരിച്ചു കൊണ്ടും തൻ്റെ തപശ്ശക്തിയുടെ പ്രതീകമായ നെയ്യ് സഹസ്രാരത്തിൽ എത്തിച്ചുകൊണ്ടും ഉള്ള ഈ തീർത്ഥാടനം വളരെ ഉയർന്ന പ്രതീകാത്മകത്വം വഹിക്കുന്നതും അതിശക്തവുമായ ഒന്നാണ് 41 ദിവസം നീണ്ടു നിൽക്കുന്ന ഈ വ്രതം. ആർത്തവകാലാവർത്തം ഉള്ള യുവതികൾക്ക് ശബരിമല ദർശനം നിഷിദ്ധമാണ്. അശുദ്ധമായിട്ടാചരിയ്ക്കുന്നതിൻ്റെ പിന്നിലുള്ള ശാസ്ത്രീയ വശത്തിലേയ്ക്ക് ഞാൻ കടക്കാൻ ഉദ്ദേശിക്കുന്നില്ല. കൊട്ടിയൂരും ഇതേ വ്രതാനുഷ്ഠാനവും നെയ്തേങ്ങയുമെല്ലാം പ്രയോഗത്തിലുള്ളതായി കാണാൻ കഴിയും. ഗോവിന്ദ എന്ന നാമജപത്തോടും സ്മരമയോടും കൂടിയ ഈ തീർത്ഥാടന യാത്ര ദക്ഷൻ്റെ യാഗധ്വംസനം ചെയ്ത ശിവൻ്റെയടുത്തേയ്ക്കാണെന്നതു രസകരമായ കാര്യമാണ്.
ഗുരുവായൂർ തുടങ്ങിയ മഹാക്ഷേത്രങ്ങൾ എന്നും പോകാനുള്ളവയാണ്. ശബരിമല തീർത്ഥാടനം മകരസംക്രമത്തിനും കൊട്ടിയൂരിൽ ഉത്തരായണത്തിൻ്റെ മദ്ധ്യത്തിലും ആലുവായിൽ ശിവരാത്രി ഉത്സവത്തിനുമാണ് തീർത്ഥാടന സമയമായി കണക്കാക്കപ്പെട്ടിരിക്കുന്നത്. മകര സംക്രമം എന്ന സൂര്യൻ്റെ ഊർദ്ധ്വ മുഖപ്രയാണം ഭൂമദ്ധ്യരേഖയുടെ മനുഷ്യദേഹത്തിലുള്ള കുണ്ഡലിനീ ശക്തിയുടെ ഊർദ്ധ്വ പ്രവാഹത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അതിൻ്റെ ആരംഭമായ മകരസംക്രമം ആ തരത്തിൽ ഒരു കുണ്ഡലിനീ പ്രബോധനകാലമാണ്. ദിവസത്തിൻ്റെ പകൽഭാഗം ഊർദ്ധ്വ പ്രയാണമായും രാത്രിഭാഗം അധ:പ്രയാണമായും കൽപ്പിക്കുകയാണെങ്കിൽ പ്രഭാതവും അതുപോലെ മകരസംക്രമവും മൂലാധാരസംബന്ധികളാണെന്ന് മനസ്സിലാക്കാം. ഉത്തരായണത്തിൻ്റെ മദ്ധ്യകാലമെന്നത് ഹൃദയപത്മത്തോട് ബന്ധപ്പെടുന്ന ഒരു കാലഘട്ടമാണ്.പ്രഭാതത്തിനു മുമ്പുള്ള ബ്രഹ്മമുഹൂർത്തം തപസ്സിനു നല്ലതാണെന്നും പറയാറുണ്ടല്ലോ. ആ സമയത്തെ തപസ്സിൻ്റെ ഫലമായിട്ടാണ് മൂലാധാരത്തിൽ കുണ്ഡലിനി പ്രബോധമുണ്ടാകേണ്ടത്. സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള സമയം ഗുരുവിൻ്റെ യമമാണെന്ന് തന്ത്രശാസ്ത്രത്തിൽ പറയുന്നുണ്ട്.. ദിവസത്തിൻ്റെ ഈ കാലഘട്ടത്തോട് സാദൃശ്യമുള്ളതായിട്ടാണ് മകര സംക്രമത്തിന് തൊട്ടുമുമ്പുള്ള മണ്ഡലകാലം. അങ്ങനെ മണ്ഡലകാലത്തോടു കൂടി ആരംഭിച്ച് മകരസംക്രമദിവസം സന്നിധാനത്തിലെത്തി തെയ്യഭിഷേകവും കഴിച്ച് ആകാശത്തിൽ ജ്യോതിസ്സ് കാണുന്നത് കുണ്ഡലിനീ പ്രബോധത്തിൻ്റേയും അതിനു വേണ്ടിയുള്ള തീർത്ഥയാത്രയുടേയും കവിതാമയമായ ഒരു ചിത്രീകരണമാകുന്നു.
നല്ല അറിവ്ബഗുരുജി , ശബരിമല തീർത്ഥാടനത്തിൻ്റെ പ്രാധാന്യവും മണ്ഡലമാസദിനങ്ങളും വൈശാഖ മാസവും എങ്ങനെ ശാരീരികമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും പിതൃപൂജ എന്തിനായി എന്നെല്ലാം ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി ഗുരു ജി. ‘നമസ്ക്കാരം
അരവിന്ദൻ !സന്തോഷം
സരോജിനിയുടെ അഭിപ്രായം വളരെ ഇഷ്ടമായിട്ടോ