മുംബൈയിൽ ലോക്കൽ ട്രെയിനിൽ യാത്രക്കാർ തമ്മിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയുണ്ടായ കല്ലേറ് ഫെബ്രുവരി 3-ന് അന്ധേരിയിൽ നിന്ന് ചർച്ച്‌ഗേറ്റ് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം ഉണ്ടായത്. സക്കിനാക്കയിലെ ഒരു കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന നിശാന്ത് ഖത്രി (28) എന്ന യുവാവിനാണ് കാഴ്ച നഷ്ടപ്പെടുന്നത്.
ട്രെയിൻ കംപാർട്ട്‌മെന്റിൽ സീറ്റിനെച്ചൊല്ലി രണ്ട് യാത്രക്കാർ തമ്മിൽ തർക്കം ഉണ്ടായി. ട്രെയിൻ ബാന്ദ്ര സ്റ്റേഷനിൽ എത്തിയപ്പോൾ തർക്കത്തിലേർപ്പെട്ട ഒരാളായ യോഗേന്ദ്ര ബുദ്ധ എന്നയാൾ പുറത്തിറങ്ങി ട്രാക്കിൽ നിന്നും കല്ലെടുത്ത് ട്രെയിനിന് നേരെ എറിഞ്ഞു. ആദ്യത്തെ കല്ല് ട്രെയിനിൽ തട്ടിയെങ്കിലും ആർക്കും പരുക്ക് പറ്റിയില. എന്നാൽ രണ്ടാമത്തെ കല്ല് ജനൽ സീറ്റിലിരിക്കുകയായിരുന്ന നിശാന്തിന്റെ കണ്ണിൽ തട്ടി പരുക്കേൽക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്നു യാത്രക്കാർ ആരും തന്നെ സഹായത്തിന് എത്തിയില്ലെന്നും നിശാന്ത് ആരോപിച്ചു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ നിശാന്ത്, തന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു.
തന്റെ ഇടതുകണ്ണിന്റെ കാഴ്ച ഇനി ഒരിക്കലും തിരിച്ചുലഭിക്കില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായും യുവാവ് പറയുന്നു. കേസിലെ പ്രതിയായ യോഗേന്ദ്ര ബുദ്ധയെ ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) വ്യാഴാഴ്ച ദാദറിൽ നിന്നും അറസ്റ്റ് ചെയ്തു.



